"യാത്രക്കാരുടെ ശ്രദ്ധയ്ക്ക്… .അനൗണ്‍സ്മെന്റ് തുടങ്ങി.
എത്രാമത്തെത്തവണയാകും ഇത് കേള്‍ക്കുന്നത്.
"കാക്കത്തൊള്ളായിരം " എന്ന വാക്ക് ഇങ്ങനെയുള്ള കാര്യങ്ങള്‍ക്ക് വേണ്ടിയാവും കണ്ടെത്തിയത്.
ആര്‍ക്കറിയാം.. എന്തായാലും ട്രെയിന്‍ യാത്രയെപ്പറ്റി ഓര്‍ക്കുമ്പോഴേ മനസ്സില്‍ വരുന്നത് ഈ ശബ്ദം തന്നെ.
ചില ശബ്ദങ്ങളും ഗന്ധങ്ങളും തനതായ ഓര്‍മ്മകള്‍ തരുന്നു
ഇന്‍ഡ്യന്‍ റെയില്‍വേയെ പറ്റി ഓര്‍ക്കുമ്പോള്‍ നാസാരന്ധ്രങ്ങളില്‍ പ്രാവിന് കാഷ്ഠത്തിന്റെ ഗന്ധം നിറയുമായിരുന്ന ഒരു കാലമുണ്ടായിരുന്നു,.ജനശതാബ്ദിയെ പ്പോലെയുള്ള ട്രെയിനുകളുടെ വരവോടെ സുഖകരമായ ചില ഗന്ധങ്ങള്‍ ഓര്‍മ്മയില്‍ ചേക്കേറി.
ജീവിതം ഒരു തീവണ്ടി യാത്രപോലെയാണെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. ആ യാത്രയ്ക്കിടയില്‍ പലരെയും കണ്ടുമുട്ടുന്നു ചിലരുമായി കൂടുതല്‍ നാള് ഇടപഴകുന്നു. ചിലരാകട്ടെ ഒരു വാക്കു പോലും മിണ്ടാതെ ഇടയ്ക്കെവിടെയോ ഇറങ്ങിപ്പോകുന്നു പിന്നീടെന്നെങ്കിലും ഒരിക്കല്‍ കണ്ടെങ്കിലായി കണ്ടില്ലെങ്കിലായി. ചിലരൊക്കെ എവിടെയോ എങ്ങനെയോ ജീവിക്കുന്നുവെന്ന് കരുതാറില്ലേ. അതിന് അപവാദമായ ഒരു സംഭവത്തിലൂടെ മണിക്കൂറുകള്‍ക്ക് മുന്‍പ് കടന്നു പോയതിന്റെ മരവിപ്പ് ഇപ്പോഴും മാറിയിട്ടില്ല.
സര്‍ക്കാര്‍ ജോലിയുടെ മാധുര്യവും പേറി ചെന്നെത്തിയത് ഒരു ഹൈറേഞ്ചില്‍. രണ്ടു പിഞ്ചുകുഞ്ഞുങ്ങളുമായി ഉദ്യോഗവും ജീവിതവുമായി പയറ്റു തുടങ്ങിയപ്പോഴാണ് ഇത് വിചാരിക്കും പോലെ അത്ര എളുപ്പമല്ല എന്ന് മനസ്സിലായത്.
ഉടുത്തൊരുങ്ങി ജോലിക്ക് പോകുന്ന സ്ത്രീകളെ കാണുമ്പോള്‍ മുന്‍പ് മനസ്സില്‍ പറഞ്ഞിട്ടുണ്ട്.
"ഹോ. അവരുടെ ഒക്കെ ഒരു ഭാഗ്യം. എന്നും രാവിലെ ഒരുങ്ങിയങ്ങ് പോകാമല്ലോ. എന്തൊരു സുഖം ."
ഇപ്പോഴല്ലേ മനസ്സിലായത് സാധാരണ വീട്ടമ്മമാര്‍ രാവിലെ മുതല്‍ വൈകുന്നേരം വരെ സമയമെടുത്ത് ചെയ്യുന്ന ജോലികള്‍ ഒരു മായാജാലക്കാരിയുടെ കൈയടക്കത്തോടെ മണിക്കൂറുകള്‍ കൊണ്ട് തീര്‍ത്ത് അടുത്ത അങ്കത്തിനായുള്ള ഓട്ടത്തിലാണവരെന്ന്. അതിനിടയില്‍ മനസ്സു തുറന്നുള്ള ചിരികളും തമാശകളുടെയും മാലപ്പടക്കം പൊട്ടുന്നത് തീവണ്ടി കമ്പാര്‍ട്ട്മെന്റുകളിലാണെന്ന് മാത്രം.തിരിച്ച് വീട്ടിലെത്തിയാല്‍ ഒന്ന് വിശ്രമിക്കാന്‍ കൂടി നില്‍ക്കാതെ വീണ്ടും കുടുംബത്തിന്റെ തിരക്കുകളിലേക്ക് ഊളിയിട്ടിറങ്ങുകയായി. ആകെ ഒരു ഗുണമുള്ളത് കുത്തുവാക്കുകള്‍ക്കും കുറ്റപ്പെടുത്തലുകള്‍ക്കും ഇരയാകാന്‍ കുറച്ച് സമയമേ മറ്റുള്ളവര്‍ക്ക് ഇവര്‍ കൊടുക്കുന്നുള്ളൂ എന്നതാണ്. പക്ഷേ ആ സമയം കൊണ്ട് തന്നെ ഉദ്യോഗസ്ഥയോടുള്ള അസഹിഷ്ണുത ആവോളം പ്രകടിപ്പിക്കപ്പെട്ടിരിക്കും.
ജീവിത വഴിയില്‍ ഇത്തരത്തിലുള്ള അനുഭവങ്ങള്‍ മാറിയും മറിഞ്ഞും വരുമ്പോള്‍ മനസ്സ് ഒരു വിദൂഷകനെപ്പോലെ ഒരു തീം സോങ്ങ് അങ്ങ് പാടിത്തരും
"സ്ത്രീജന്മം പുണ്യജന്മം. "
പണ്ടെങ്ങോ ഹിറ്റായ ഒരു സീരിയലിന്റെ ടൈറ്റില്‍ സോങ്ങ്.
ഇതുമാത്രമെന്താണാവോ എപ്പോഴുംമനസ്സിലേക്കോടിയെത്തുന്നത്.
അങ്ങനെ ഒരു പുണ്യജന്മമായി സ്വയം അവരോധിക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് മെഹറുന്നീസയ പരിചയപ്പെടുന്നത്.
"മെഹറുന്നീസാ ബീഗം "
പേരു പോലെ സുന്ദരമായ ഒരു രൂപമായിരുന്നു അവള്‍ക്ക്. യാഥാസ്ഥിതിക മുസ്ലീം കുടുംബത്തിലെ മരുമകള്‍.
അടുത്ത വീട്ടിലെ സര്‍ക്കാരുദ്യോഗസ്ഥയെ പരിചയപ്പെടാനുള്ള അവളുടെ ഉദ്വേഗം ഞങ്ങളെ സുഹൃത്തുക്കളാക്കി.
രണ്ടാള്‍ക്കും ഒരു വയസ്സുള്ള ഓരോ പെണ്മക്കളുണ്ട് എന്നതായിരുന്നു ഞങ്ങള്‍ തമ്മിലുള്ള സാമ്യം.
ഇവിടെ മിന്നുവും അവിടെ സോഫിയും.
ഭക്ഷണക്കാര്യത്തില്‍ മിന്നുവും സോഫിയും ഒരു പോലെ തന്നെ. രാവിലത്തെ ഭഗീരഥപ്രയത്നത്തിനിടയില്‍ സമയം വൈകുന്തോറും എന്റെ മനസ്സില്‍ വേവലാതി തുടങ്ങും. മെഹറുവാകട്ടെ അപ്പോള്‍ വളരെ ശാന്തമായി പൂച്ചയെയും പൂക്കളെയും ഒക്കെ കാണിച്ച് സോഫിയക്ക് അവള്‍ക്ക് ഇഷ്ടമുള്ള പത്തിരി പാലില്‍ കുതിര്‍ത്ത് കുഞ്ഞിളം ചുണ്ടുകള്‍ക്കിടയില്‍ തിരുകുകയായിരിയ്ക്കും.ഈ കാഴ്ച എന്നിലെ അക്ഷമയായ അമ്മയെ കുറച്ചൊന്നു മാറ്റിയെടുത്തിട്ടുണ്ട്.
ദിവസങ്ങളും മാസങ്ങളും കടന്നു പോയതറിഞ്ഞില്ല.
ആഗ്രഹിച്ചതു പോലെ രണ്ട് വര്‍ഷത്തിനൊടുവില്‍ സ്വന്തം നാട്ടിലേക്കൊരു സ്ഥലം മാറ്റം. എല്ലാവരോടും യാത്ര പറഞ്ഞ് കാറില്‍ കയറുമ്പോള്‍ മനസ്സ് എന്തിനെന്നറിയാതെ ഒന്നു തേങ്ങി. സോഫിയുടെ കൈയ്യും പിടിച്ച് നില്ക്കുന്ന മെഹ്റുവിന്റെ രൂപം ഏറെക്കാലം കണ്ണില്‍ നിന്ന് മാഞ്ഞിരുന്നില്ല.
സോഷ്യല്‍ മീഡിയ രംഗപ്രവേശം ചെയ്തിട്ടില്ലാത്ത കാലത്തെ ബന്ധങ്ങളായതുകൊണ്ടാകും പിന്നീടുള്ള നാള്‍വഴികളിലൊന്നിലും മെഹ്റുവിനെ കണ്ടതുമില്ല ,കേട്ടതുമില്ല.
അങ്ങനെയിരിക്കെയാണ് ഔദ്യോഗികാവശ്യത്തിനായി ഒരു യാത്ര വീണു കിട്ടിയത്. 10 വര്‍ഷത്തിന് ശേഷം വീണ്ടും മലമടക്കുകളുടെ നാട്ടിലേക്ക്.
സ്ഥലമടുക്കുന്തോറും പറഞ്ഞറിയിക്കാന്‍ പറ്റാത്ത സന്തോഷമായിരുന്നു .
പഴയ സുഹൃത്തുക്കളെയൊക്കെ കാണുകയും സംസാരിക്കുകയും ചെയ്തപ്പോള്‍ എന്തൊരാനന്ദമായിരുന്നെന്നോ!
മെഹ്റുവിന്റെ വീട്ടിലെത്തിയപ്പോഴേക്കും നേരം സന്ധ്യയാകാറായിരുന്നു.
"അയ്യോ ഇതാര്. എത്ര നാളായി കണ്ടിട്ട്?"
സബീനാത്തയാണ് ,മെഹ്റുവിന്റെ അമ്മായി അമ്മ.
വളരെക്കാലമായി കാത്തിരുന്ന ബന്ധുവിനെയെന്നോണം സബീനത്താത്ത ഓടി വന്നെന്റെ കരം പിടിച്ചു. സ്വീകരിച്ച് അകത്തേക്കിരുത്തി. സല്ക്കാരത്തിനുള്ള ഒരുക്കത്തിനിടയില്‍ തന്നെ താത്തയുടെ കുശലാന്വേഷണവും തുടങ്ങി. ഇടയ്ക്ക് ഒരു ഗ്യാപ്പ് കിട്ടിയപ്പോള്‍ ഞാന്‍ അവസരം കളഞ്ഞില്ല.
"സബീനാത്താ സോഫി എവിടെ ?
അവള് എത്രാം തരത്തിലായി?
"ഓളിപ്പോ എട്ടാം ക്ലാസ്സിലായി. ട്യൂഷനു പോയിരിക്കുകയാ. ഇപ്പോ വരും."
മെഹ്റൂനെ കണ്ടില്ലെല്ലോ .എവിടെപോയി.? ഇവിടെയില്ലേ?
അവര്‍ക്ക് എത്ര കുട്ടികളായി?
പെട്ടെന്ന് സബീനാത്തയുടെ മുഖത്തെ ചിരി മാഞ്ഞു.
"അല്ലാ ….ങ്ങളൊന്നും അറിഞ്ഞിരുന്നില്ലേ?
"ഓള് മരിച്ചു പോയി. ഇപ്പോ 6 വര്‍ഷമാകണു. "
എന്തു പറയണമെന്നറിയാതെ ഞെട്ടിത്തരിച്ച് നില്‍ക്കുന്നതിനിടെ സബീനാത്തയുടെ വാക്കുകള്‍ കാതില്‍ വന്നലച്ചു.
"ഓള്ക്ക് ടി.ബി ആയിരുന്നു. കുറെ ചികിത്സിച്ചു. എല്ലാം മാറിയതായിരുന്നു. മരിക്കുമ്പോള്‍ അവള് 7 മാസം ഗര്‍ഭിണിയായിരുന്നു. ഒരു കൊല്ലം കഴിഞ്ഞപ്പോ അന്‍വര്‍ വേറെ കല്യാണം കഴിച്ചു. അവര്‍ക്ക് ഇപ്പോളൊരു ആണ്‍കുട്ടിയുണ്ട് .
"എന്റെ ദൈവമേ. എന്തായി കേള്‍ക്കുന്നത് .?
6 വര്‍ഷത്തിനു മുന്‍പ് മരിച്ചു പോയ ഒരാളെ കാണാനാണോ ഞാന്‍ ഓടിയെത്തിയത്?"
മനസ്സ് ഒരു നെരിപ്പോടായതു പോലെ, …
ഒന്നും മിണ്ടാനാവുന്നില്ല. ഒന്നു കരയാന്‍ പോലുമാകുന്നില്ല.
സബീനാത്തയുടെ കൈ മുറുകെ പിടിച്ചമര്‍ത്തി തിരിഞ്ഞ് നടക്കുമ്പോള്‍ പിറകെ ആ ശബ്ദം കേള്‍ക്കാമായിരുന്നു.
"ങ്ങള്‍ക്ക് സോഫിയെക്കാണണ്ടേ .ഓളിപ്പോ വരും"
അവളോട് ഞാനിനി എന്തു പറയാന്‍.? മനസ്സു മന്ത്രിച്ചു.
ഗേറ്റു കടന്ന് ഓട്ടോ സ്റ്റാന്‍ഡിലേക്ക് നടക്കുമ്പോള്‍ തലയില്‍ തട്ടമിട്ട വെളുത്ത് കൊലുന്നനെയുള്ള ഒരു പെണ്‍കുട്ടി റോഡിന്റെ ഓരം ചേര്‍ന്ന് നടന്നു വരുന്നുണ്ടായിരുന്നു. അവളുടെ കണ്ണുകളിലേക്ക് ഞാന്‍ സൂക്ഷിച്ച് നോക്കി. സുറുമയെഴുതിയ ആ കണ്ണുകളിലെ പിടച്ചില്‍ ഞാന്‍ തിരിച്ചറിഞ്ഞു. പേടിച്ചരണ്ട ഒരു മാന്‍പേടയുടെ അരക്ഷിതബോധം അവളുടെ ഓരോ ചലനങ്ങളിലും പ്രകടമായിരുന്നു
അതെ. ഇത് തന്നെ .മെഹ്റുവിന്റെ സോഫിയ.
തന്നെ തുറിച്ച് നോക്കുന്ന അപരിചിതയില്‍ നിന്ന് ഓടിയൊളിക്കാനെന്നോണം അവള് നടത്തത്തിന്റെ വേഗം കൂട്ടി .
രാത്രി ട്രെയിനിനായി റെയില്‍വേ സ്റ്റേഷനില്‍ കാത്തിരിക്കുമ്പോഴും മനസ്സില്‍ നിറഞ്ഞു നിന്നത് മെഹറുന്നീസയും സോഫിയും ആയിരുന്നു.
നിഴലില്ലാതെയായ പാവം മെഹറുന്നീസ
പെട്ടെന്ന് വീട്ടിലെത്തി മിന്നുവിനെ കെട്ടിപ്പിടിച്ച് നെറുകയില്‍ ഒരുമ്മ കൊടുക്കാന്‍ മനസ്സ് വെമ്പല്‍ പൂണ്ടു.
സ്ത്രീ ജന്മം അത്ര മോശമൊന്നുമല്ല. അമ്മയാകാനും മകളാകാനുമുള്ള അവസരം ദൈവം നീട്ടിത്തരുവോളം കാലംഅത് പുണ്യജന്മം തന്നെയാണ്. മായുന്ന നിഴലുകള്‍ കാലത്തിന്റെ അനിവാര്യതയാണെങ്കിലും വൃഥാ മോഹിച്ചു പോകുന്നു,
നിഴലുകള്‍ മായാതിരുന്നെങ്കില്‍.