ഉല്പാദനോപാധികളില് ഉപരിസ്ഥാനത്തു നില്ക്കുന്ന മൂലധനത്തിന്റെ കുറവ് പരിഹരിക്കുകയെന്ന ദീര്‍ഘവീക്ഷണത്തോടെയുള്ള ഒരു സോഷ്യലിസ്റ്റ് നടപടിയായിരുന്നു പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി 1969 ല്‍ നടപ്പിലാക്കിയ 14 സ്വകാര്യ ബാങ്കുകളുടെ ദേശസാല്‍ക്കരണം.
ഇന്ത്യന്‍ സമ്പദ്ഘടനയുടെ നട്ടെല്ലായിരുന്ന കാര്‍ഷിക മേഖലയെ കടക്കെണിയില്‍നിന്നും മോചിപ്പിക്കാനും കോടിക്കണക്കിനു ഭാരതീയരുടെ പട്ടിണി മാറ്റാനും ബാങ്ക് ദേശസാല്‍ക്കരണവും അനുബന്ധമായുണ്ടായ വായ്പാ നയങ്ങളും കാരണമായി എന്ന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ 1980 ല്‍ ആറു സ്വകാര്യ ബാങ്കുകള്‍കൂടി രണ്ടാം ഘട്ടമായി ദേശസാല്‍ക്കരിക്കുകയുണ്ടായി.
പഞ്ചവത്സര പദ്ധതികളുടെയും ദരിദ്ര്യ നിര്‍മ്മാര്‍ജ്ജന പ്രവര്‍ത്തനങ്ങളുടെയും ഫലങ്ങള്‍ ഇന്ത്യയുടെ ഗ്രാമ ഗ്രാമാന്തരങ്ങളില്‍ എത്തിച്ചതില്‍ ഗ്രാമീണ വികസന ബ്ലോക്കുകളും (ചഋട ആഹീരസ ) ദേശസാല്കൃതനന്തരം നിയോഗിക്കപ്പെട്ട ലീഡ് ബാങ്കുകളും നിര്‍വഹിച്ച പങ്ക് വളരെ വലുതായിരുന്നു. പരിമിതികളും പരാധീനതകളും ചൂണ്ടിക്കാണിക്കാമെങ്കിലും കേരളത്തിലെ കാര്‍ഷിക വൃത്തിയേയും പരമ്പരാഗത കൈത്തൊഴില്‍ മേഖലയെയും ഒരു പരിധിവരെയെങ്കിലും പിടിച്ചു നിര്‍ത്തിയതില്‍ ലീഡ് ബാങ്കുകളുടെ സേവനം വിസ്മരിക്കാന്‍ കഴിയുന്നതല്ല.
തൊണ്ണൂറുകളുടെ തുടക്കത്തില്‍ ശക്തി പ്രാപിച്ച ആഗോള സാമ്പത്തിക നയങ്ങളുടെയും ലോക വ്യാപാര ഉടമ്പടിയുടെയും ഭാഗമായി മാറിയ ഇന്ത്യ, അന്നത്തെ പ്രധാന മന്ത്രി നരസിംഹ റാവുവിന്റെയും ധനമന്ത്രി ഡോ: മന്മോഹന് സിംഗിന്റെയും നേതൃത്വത്തില്‍ പുതിയ സാമ്പത്തിക നയങ്ങള്‍ക്ക് (ചഋജ )തുടക്കം കുറിച്ചു. പൊതുമേഖലക്കും സ്വകാര്യ മേഖലക്കും തുല്യ പ്രാധാന്യം (ങശഃലറ ഋരീിീാ്യ ) എന്ന നെഹ്രുവിന്റെ സമ്മിശ്രസമ്പത് ഘടന അതോടെ അസ്തമിക്കുകയായിരുന്നു.
പുതിയ സാമ്പത്തിക നയത്തിന്റെ വെളിച്ചത്തില്‍, ആഗോള വിപണി മുന്നില്‍കണ്ട് നൂതന സാങ്കേതിക വിദ്യയിലൂടെ ഏറ്റവും വിലകുറഞ്ഞ തൊഴില്‍ശേഷി ഉപയോഗിച്ചു നിര്‍മ്മിച്ചെടുത്ത ഉല്‍പ്പന്നങ്ങള്‍ വിദേശ കമ്പനികള്‍ ഇന്ത്യന്‍ വിപണിയിലേക്ക് യഥേഷ്ടം ഒഴുക്കുവാന്‍ തുടങ്ങി. അതിനെ പ്രോത്സാഹിപ്പിക്കുന്ന നയങ്ങളാണ് പിന്നെവന്ന എല്ലാ സര്‍ക്കാരുകളും കക്ഷിരാഷ്ട്രീയ ഭേദമന്യേ അനുവര്‍ത്തിച്ചത്. ഇന്ത്യന്‍ നാണയ നിധിയുടെ സൂക്ഷിപ്പുകാരനും ബാങ്കിങ് ശൃംഖലയുടെ കാര്യകര്‍ത്താവുമായ റിസേര്‍വ് ബാങ്കിന്റെ പ്രവര്‍ത്തനങ്ങളില്‍ ലോകബാങ്കിന്റെ നിയന്ത്രണങ്ങളും അതോടൊപ്പം ശക്തിപ്പെട്ടു. സ്വദേശിയമായ വ്യവസായങ്ങള്‍ക്കും കര്‍ഷകര്‍ക്കും നല്കി വന്നിരുന്ന സബ്സിഡികളും, ഉത്തേജക പാക്കേജുകളും അതോടെ പരിമിതപ്പെട്ടു. രാജ്യത്തിന്റെ കാര്‍ഷിക രംഗവും ഉത്പാദക സംരംഭങ്ങളും അന്നുമുതല്‍ ദുര്ബലമാകാനും തുടങ്ങി.
ലോക ബാങ്കിന്റെ കരുത്തുമായി കടല്‍ കടന്നെത്തിയ വിദേശ കമ്പനികള്‍ക്കോ, അതിജീവനം തന്നെ അസാധ്യമായ തദ്ദേശ വ്യവസായങ്ങള്‍ക്കോ, തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ക്ക് ന്യായവിലയോ വിപണിയോ വിദൂരമായ കര്‍ഷകര്‍ക്കോ വേണ്ടി വലുതായൊന്നും ചെയ്യാന്‍ ബാങ്കുകള്‍ക്ക് ബാക്കിയില്ലാതെയുമായി.
ലോകബാങ്കിന്റെ മുന്‍ ഉദ്യോഗസ്ഥനും ആഗോളീകരണത്തിന്റെ വക്താവുമായിരുന്ന മന്‍മോഹന്‍സിങ് പ്രധാനമന്ത്രി കസേരയിലെത്തിയതോടെ സംഗതികള്‍ കൂടുതല്‍ രൂക്ഷമാകുകയാണുണ്ടായത്. ഇന്ത്യയിലെ ബാങ്കുകളില്‍ നിന്നും വായ്പ വാങ്ങാത്ത ദേശസാല്‍കൃത ബാങ്കുകളില്‍ നിക്ഷേപം നടത്താത്ത വിദേശ കോര്‍പറേറ്റുകളുടെയും ഇന്ത്യയിലെ വന്‍കിട വ്യവസായികളുടെയും താത്പര്യാര്‍ത്ഥം ബാങ്കിങ് റെഗുലേഷനുകള്‍ കൂടുതല്‍ കോര്‍പറേറ്റ് സൗഹൃദമാവുകയാണുണ്ടായത്.
സോഷ്യലിസ്റ്റ് സമൂഹ നിര്‍മ്മാണമെന്ന ഭരണഘടനയുടെ അടിസ്ഥാന ലക്ഷ്യത്തെത്തന്നെ അട്ടിമറിച്ചു ബഹുരാഷ്ട്ര കുത്തക കൂട്ടായ്മകളുടെ പുതിയ ഭാരതം കെട്ടിപ്പടുക്കാനുള്ള ദൗത്യം അന്നുതുടങ്ങി ഇന്നും മാറ്റമില്ലാതെ തുടരുന്നു.
പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരികള്‍ വിറ്റഴിച്ചതിലും പൊതുമുതലുകള്‍ സ്വകാര്യ വ്യക്തികള്‍ക്ക് തീറെഴുതിയതിലും രൂപപ്പെട്ട ഇടനിലക്കാരും സഹായികളും നടത്തിക കോടികളുടെ അഴിമതി കഥകളാണ് പിന്നെ പുറത്തുവന്നത്. തുടര്‍ച്ചയായ ആരോപണങ്ങളുടെയും ദുര്‍ബലമായ പ്രതിരോധങ്ങളുടെയും ഇടയില്‍ കടന്നുവന്ന തെരഞ്ഞെടുപ്പില്‍ ആ ഭരണം തന്നെ അവസാനിച്ചു.
ഓഹരി വില്‍പ്പനയും കല്‍ക്കരിപ്പാടങ്ങളുടെ കച്ചവടവുമൊക്കെ തെരഞ്ഞെടുപ്പില്‍ ചര്‍ച്ചയായെങ്കിലും ധനകാര്യ മേഖല വേണ്ട രീതിയില്‍ ചര്‍ച്ച ചെയ്യപ്പെട്ടില്ല. കാരണം രാജ്യത്തെ ബഹുഭൂരിപക്ഷം വരുന്ന സാധാരണക്കാരുടെ വരുമാനത്തില്‍ ഒരിക്കലും പ്രതിഫലിക്കാത്ത, സമ്പന്ന വര്‍ഗ്ഗത്തിന്റെ ബാങ്കുനിക്ഷേപത്തിന്റെയും ആസ്തികളുടെയും മൊത്തക്കണക്കില്‍ രൂപപ്പെടുത്തുന്ന ഏഉജ എന്ന മായാജാലം വളര്‍ച്ചയുടെ മാനദണ്ഡമായി ഇന്ത്യയും ഇതിനകം അംഗീകരിച്ചു കഴിഞ്ഞിരുന്നു. ലോകത്തിലെ തന്നെ ഉയര്‍ന്ന ജീവിത നിലവാരമുള്ള യൂറോപ്പ്യന്‍ രാജ്യങ്ങളായ സ്വിറ്റസര്‍ലണ്ടും നോര്‍വേയ് യുമൊക്കെ ഇപ്പോളും വികസനത്തിനെ അളക്കുന്നത് ആ രാജ്യത്തു പുതുതായി ഉല്പാദിക്കപ്പെടുന്ന ഉല്‍പ്പന്നങ്ങളുടെയും സേവനങ്ങളുടെയും ആകെ തുകകൂടി പരിഗണിച്ചു തന്നെയാണ്.ലോകത്തു ഏറ്റവും മികച്ച ബാങ്കിങ് വ്യവസ്ഥ നിലനില്ക്കുന്നതും ആ രാജ്യങ്ങളില്‍ മാത്രമാണ്.
മന്മോഹന് ശേഷം വന്ന നരേന്ദ്രമോദി സര്‍ക്കാര്‍ ആനുകൂല്യങ്ങളും വ്യക്തിഗത സഹായങ്ങളും നേരിട്ട് ഗുണഭോക്താക്കളുടെ കൈയിലെത്താന്‍ ബാങ്ക് അക്കൗണ്ട് നിര്‍ബന്ധമാക്കിയും, നിര്‍ധനര്‍ക്ക് ശൂന്യ ബാലന്‍സ് അക്കൗണ്ട് അനുവദിച്ചും ചില പരിഷ്കരണങ്ങള്‍ കൊണ്ടുവന്നു. രാജ്യത്തിന്റെ മൊത്തം ധനത്തിന്റെ ആഗമന സഞ്ചാര മാര്‍ഗങ്ങള്‍ ക്രമീകരിക്കുവാനും ആധികാരികത ഉറപ്പു വരുത്താനും മാറ്റങ്ങള്‍ കൊണ്ടുവന്നുവെങ്കിലും ബാങ്കിങ് നിയമങ്ങളിലെ അടിസ്ഥാന ജനവിരുദ്ധ നയങ്ങള്‍ തിരുത്താന്‍ ശ്രമിച്ചില്ല.ശൈഥില്യം ബാധിച്ച അടിസ്ഥാനം നിലനിര്‍ത്തിക്കൊണ്ടു അതിന്മേല് നടത്തിയ നിര്‍മ്മാണങ്ങള്‍ വേണ്ട ഫലം കണ്ടതുമില്ല.
മറ്റുപലവിധ അനുകൂല സാധ്യതകളിലൂടെ ഭരണതുടര്‍ച്ച ഉറപ്പാക്കിയ ഇന്നത്തെ സര്‍ക്കാരിന്റെ സത്വര ശ്രദ്ധ പതിയേണ്ട ബാങ്കിങ് മേഖലയിലെ ചില കാര്യങ്ങള്‍ കൂടി ഇവിടെ സൂചിപ്പിക്കട്ടെ.
ആനുകൂല്യങ്ങള്‍ക്കായി ബാങ്ക് അക്കൗണ്ട് നിര്ബന്ധിതമാക്കിയതുകൊണ്ടായില്ല. സ്വകാര്യ ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും കോടികളുടെ നിക്ഷേപങ്ങള്‍ നേടി വളര്‍ന്നു പന്തലിക്കുമ്പോള്‍ പൊതുമേഖലാ ബാങ്കുകളെ ജനം കൈയൊഴിയുന്നുവെങ്കില്‍ അവിടത്തെ പലിശ നിരക്കുകളും സേവന രീതിയും സമൂലമായി പരിഷ്കരിക്കേണ്ടിയിരിക്കുന്നു.
മുതലാളിത്വ ബാങ്കിങ് വ്യവസ്ഥയെപോലും പിന്നിലാക്കുന്ന സര്‍വീസ് ചാര്‍ജ് എന്ന പകല്‍ കൊള്ള പുനഃപരിശോധിക്കേണ്ടിയിരിക്കുന്നു. സ്വന്തം പണം നിക്ഷേപിക്കുന്നതിനും പലിശയൊന്നും ലഭിക്കാതെ തന്നെ പിന്‍വലിക്കുന്നതിനും കാല് ശതമാനം സര്‍വീസ് ചാര്‍ജ് നല്‍കണം, അതുതന്നെ തുക ഉയരുന്നത് അനുസരിച്ചു ചാര്‍ജും കൂടും. അതെ സര്‍വീസ് ചാര്‍ജിനു ഏടഠ യും നല്‍കണം. കിട്ടുന്ന പലിശ ആദായനികുതി കഴിച്ചു മാത്രമേ കിട്ടൂ എന്നിരിക്കെ അതിന്റെ കണക്കു നിക്ഷേപകന് ലഭിക്കണമെങ്കില്‍ പ്രോസസ്സിംഗ് ഫീസ് വേറെ കൊടുക്കണം. ബാങ്ക് കൗണ്ടറുകളിലേക്കാളും ഉയര്‍ന്ന നിരക്കുകളാണ് അഠങ കളില്‍ വസൂലാക്കുന്നതു. നമ്മുടെ നിക്ഷേപങ്ങളില്‍ നിന്നും ബില്ലുകള്‍ അടക്കാനോ മറ്റിടങ്ങളിലേക്ക് വകമാറ്റാനോ ആവശ്യപ്പെട്ടാല്‍ ഓരോ ഇടപാടിനും പ്രത്യേകം ചാര്‍ജും നികുതിയും ഒടുക്കണം. കാലപ്പഴക്കം കൊണ്ട് ഉപയോഗശൂന്യമായ നോട്ടുകള്‍ ചെറുകിട കച്ചവടക്കാര്‍ക്ക് ഉള്‍പ്പെടെ മാറ്റികിട്ടണമെങ്കില്‍ അയ്യായിരം കഴിഞ്ഞാല്‍ ഓരോ നോട്ടിനും രണ്ടു മുതല്‍ അഞ്ചു രൂപവരെ വില നല്‍കണം. സര്‍ക്കാരിന്റെ പോലും വിവിധ പദ്ധതികളിലേക്കു പണം മാറ്റണമെങ്കില്‍ ഉയര്‍ന്ന പ്രോസസ്സിംഗ് ഫീസും ഏടഠ യും ഈടാക്കും. രാജ്യത്തെ മ്യുച്വല്‍ ഫണ്ടുകളുടെ മൂന്നില്‍ രണ്ടു ഭാഗവും, ഭാവന വായ്പകളുടെ 60 ശതമാനവും ദേശസാല്‍കൃത ബാങ്കുകളുടെ പരിധിക്കു പുറത്താണ്. ബാങ്ക് ഗ്യാരന്റിയോ ഡ്രാഫ്റ്റുകളോ വേണമെങ്കില്‍ വിലയും നികുതിയും ചേര്‍ത്ത് വലിയ കമ്മീഷന് നല്‍കണം.
രാജ്യത്തിന്റെ പൊതു സ്വത്തില്‍ നിന്നും രൂപം കൊടുത്ത റിസര്‍വ് ബാങ്കും അനുബന്ധ ബാങ്കിങ് ശൃംഖലകളും ഇത്തരത്തില്‍ ജനങ്ങളെ കൊള്ളയടിക്കുകയും അവരുടെ ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വത്തിന്റെ ശാസനകള്‍ നിരപരാധികളായ ഇടപാടുകാരുടെ നേരെ അടിച്ചേല്‍പ്പിക്കുകയും ചെയ്യുന്നത് ഒരിക്കലും ആശാസ്യമല്ല.
ഇക്കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ മാത്രം എഴുപതു ബില്യണ്‍ രൂപ അറ്റാദായമുണ്ടാക്കിയ ഭാരത് പെട്രോളിയം കമ്പനിയും അതിന്റെ പതിനഞ്ചിരട്ടി ലാഭം കൊയ്ത റിലൈന്‍സും ഉള്‍പ്പെടെയുള്ള പെട്രോള്‍ ഡീസില്‍ കച്ചവടക്കാരെ ഏടഠ പരിധിയില്‍ ഉള്‍പ്പെടുത്താത്ത സര്‍ക്കാര്‍ ബാങ്കിലെത്തുന്ന ഇടപാടുകാരന്റെ മേല്‍ ഏടഠ യുടെ പ്രഹരമേല്പിക്കുന്നു.
സമ്പദ്ഘടനയുടെ ജീവരക്തമായ പണത്തിന്റെ വരവും സഞ്ചാരവും നിക്ഷേപവും സുതാര്യവും പൊതുജന സൗഹൃദവുമായി അഴിച്ചുപണിയുന്ന ഒരു പരിഷ്കരണം അനിവാര്യമായിരിക്കുന്നു.