കൊറോണ വൈറസ് മൂലം ചൈനയിലെ വുഹാനിൽ കുടുങ്ങിയ ഇന്ത്യക്കാരുടെ
ആദ്യബാച്ചുമായി എയർഇന്ത്യയുടെ ബി747 ജംബോജെറ്റ് ഡൽഹിയിൽ എത്തുകയും മറ്റൊരു
വിമാനം വുഹാനിലേക്കു പുറപ്പെടുകയും ചെയ്തപ്പോൾ ലോകമെങ്ങാനുമുള്ള
മലയാളികളുടെ മനസിൽ ഉദിക്കുന്ന ചോദ്യം ഇ താണ്. ഇത്രയധികം വിമാനത്താവളങ്ങൾ
ആപത്ത് വിളിച്ചു വരുത്തുകയല്ലേ?
നാല് ഇന്റർനാഷണൽ
എയർപോർട്ടുകൾ ഉള്ള ഇന്ത്യയിലെ ഏക സംസ്ഥാനം ആണല്ലോ കേരളം. അഞ്ചാമതൊരെണ്ണം
പ്ലാൻ ചെയ്യുന്നു. ചൈനയിൽ നിന്നോ മലേഷ്യയിൽ നിന്നോ നിപ്പ, സാർസ്, എബോള,
കൊറോണ വൈറസുകൾ കേരളത്തിൽ എത്തിപ്പെടാനുള്ള സാധ്യത കൂടുതലല്ലേ എന്നാണ്
ആശങ്ക. പക്ഷെ എയർപോർട് വിദഗ്ധർ അത് നിഷേധിക്കുന്നു.
ചൈനയെ
അപ്രീതിപ്പെടുത്തുമോ എന്ന് ഭയന്നാവണം പാകിസ്ഥാനി പൗരന്മാരെ തിരികെ
കൊണ്ടുവരാൻ ആ രാജ്യം ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. ഒട്ടറെ പാക്പാക്
വിദ്യാര്തഥികൾ വുഹാനിലെ മെഡിക്കൽ കോളേജിൽ പഠിക്കുന്നുണ്ട്.
അതേസമയം
ശനിയാഴ്ച അവതരിപ്പിച്ച് കേന്ദ്ര ബജറ്റിൽ ഇന്ത്യയിൽ നൂറു പുതിയ
വിമാനത്തവാളങ്ങൾ നിർമ്മിക്കുന്നതാണെന്നു ധനകാര്യമന്ത്രി നിർമല സീതാരാമൻ
പ്രഖ്യാപിച്ചിട്ടുണ്ട്.
മഹാവിപത്തിൽ നിന്ന്
രക്ഷപ്പെടാനായി ചൈനയിലെ ഹുബേ പ്രവിശ്യയിൽ നിന്നുള്ള അറുനൂറു ഇൻഡ്യാക്കാരാണ്
വുഹാൻ എയർപോർട്ടിൽ തടിച്ചു കൂടിയത്. അവരിൽ 324 പേരെ ശനിയാഴ്ച രാവിലെ
ഏഴരക്ക് ഡൽഹിയിൽ എത്തിച്ചു. ബാക്കിയുള്ളവരെ കൊണ്ടുവരാനായി മറ്റൊരു വിമാനം
പറന്നുയരുകയും ചെയ്തു.
ആദ്യം എത്തിയവരിൽ 42 പേർ മലയാളികൾ.
ആകെ
എത്തിയവരിൽ 234 പേർ പുരുഷന്മാരാണ്. 30 പേർ സ്ത്രീകളും. ആകെ വിദ്യാർത്ഥികൾ
211. മലയാളികളേക്കാൾ കൂടുതൽ ആന്ധ്രാക്കാരും തമിഴരുമാണ്. മടങ്ങിവന്നവരിൽ
എട്ടു കുടുംബങ്ങളും മൂന്ന് കുട്ടികളും ഉൾപ്പെടുന്നു. വന്നവരെയെല്ലാം. സൈനിക
സൂക്ഷ്മതയോടെ ഡൽഹിയിലും ഹരിയാനയിലെ മനേസറിലും ഒരുക്കിയ ഐസലേഷൻ
കാമ്പുകളിലേക്കു മാറ്റി.
കോറോണവൈറസ് ബാധിച്ച
വുഹാൻ നഗരവും സുരക്ഷക്ക് വേണ്ടി അടച്ചിട്ട അനവധി നഗരങ്ങളും
പ്രേതഭൂമിപോലെയാണെന്നു വിദേശ മാധ്യമങ്ങൾ റിപ്പോർട് ചെയ്യുന്നു. ആളൊഴിഞ്ഞ
വീടുകൾ, അവക്കുള്ളിൽ ആഹാരവും വെള്ളവും നിഷേധിക്കപ്പെട്ടു ജീവശ്ചവമായ ചില
ആളുകൾ.
ജനുവരി 23നു വുഹാൻ നഗരം അടച്ചിടുന്നതിനു
മണിക്കൂറുകൾ മുമ്പ് രക്ഷപ്പെട്ട ഒരു പെൺകുട്ടിയാണ് രോഗം ബാധിച്ച് തൃശൂർ
മെഡിക്കൽ കോളേജിലെ ഐസലേഷൻ വാഡിൽ കിടക്കുന്നത്. കയ്യിൽ പണം
ഉണ്ടായിരുന്നതുകൊണ്ട് വുഹാനിൽ നിന്ന് കുൻമിംഗ് നഗരത്തിലേക്ക് വിമാന
ടിക്കറ്റ് തരപ്പെട്ടു. അവിടെനിന്നു കൽക്കട്ടക്കു പറന്നു. അവിടെനിന്നു
കൊച്ചിയിലേക്കും. നെടുമ്പാശേരിയിൽ നിന്ന് കാറിൽ സ്വന്തം വീട്ടിൽ
എത്തിപെടുകയായിരുന്നു.
ഐസലേഷൻ വാർഡിൽ നിന്ന്
പുറത്തിറങ്ങിയാൽ മാത്രമേ വുഹാനിൽ നിന്ന് ജീവനുംകൊണ്ട് ഓടിപ്പോന്ന
ഉദ്വേഗജനകമായ കഥ അറിയാനൊക്കൂ. രണ്ടു നഗരങ്ങളും തമ്മിലുള്ള ദൂരം 1566 കി.മീ.
മൂന്ന് ഫ്ലൈറ്റുകൾ ഉണ്ട്. രണ്ടര മണിക്കൂർ യാത്ര. വുഹാനിൽ നിന്ന്
കുൻമിംഗിലേക്കു ദിവസേന ആറു അതിവേഗ ട്രെയിനുകൾ ഓടുന്നുണ്ട് എട്ടു മണിക്കൂർ
എടുക്കും.
കിഴക്കൻ ഏഷ്യയിൽ നിന്നും വിദൂരപൂർവ
ദേശങ്ങളിൽ നിന്നും വൈറസ് ബാധിച്ച സഞ്ചാരികൾ എത്തിപ്പെടാനുള്ള സാധ്യത
ഉണ്ടെങ്കിലും കേരളത്തിലെ നാല് എയർപോർട്ടുകളിൽ രണ്ടെണ്ണത്തിലേക്കേ
അവിടങ്ങളിൽ നിന്ന് നേരിട്ട് വിമാന സർവീസ് ഉള്ളു. പക്ഷെ `രണ്ടിലും എത്തുന്ന
വിമാനങ്ങളുടെ മുപ്പതു ഇരട്ടി ഫ്ളൈറ്റുകൾ ഡൽഹിയിലും മുംബൈയിലും ഒരു ദിവസം
എത്തുന്നുണ്ട്.
കൊച്ചിയിൽ മുപ്പതു വിമാനങ്ങൾ ലാൻഡ്
ചെയ്യുമ്പോൾ ഡൽഹിയിൽ 950, മുംബൈയിൽ 820 എന്ന തോതിലാണ് ഫ്ലൈറ്റുകൾ
എത്തുന്നത്. ചിലദിവസങ്ങളിൽ പ്രൈവറ്റ് ചാർട്ടർ വിമാനങ്ങളും സൈനിക
വിമാനങ്ങളും ഹെലികോപറ്ററുകളും കൂടി ഇറങ്ങുമ്പോൾ എണ്ണം പിന്നെയും ഉയരും.
കൊച്ചിയിൽ
ഇപ്പോൾ എയർഇന്ത്യ, എയർഇന്ത്യ എക്സ്പ്രസ്, എയർ ഏഷ്യ, സിംഗപ്പൂർ എയർലൈൻസ്,
സിൽക്ക് എയർ സ്കൂട്ട് എയർലൈൻസ്, മെലിൻഡോ എന്നിവയാണ് കിഴക്കൻ ഏഷ്യ യിൽ
നിന്ന് സർവീസ് നടത്തുന്ന കമ്പനികൾ. ഭൂരിപക്ഷം വിമാനങ്ങളും ഗൾഫ് മേഖലയിൽ
നിന്ന് വരുന്നവയാണ്.
ഡൽഹിയിലും മുംബൈയിലും ചൈന
ഈസ്റ്റേൺ, കാത്തേ പസിഫിക്, തായ് എയർവെയ്സ്, മലേഷ്യൻ എയർലൈൻസ്, സിംഗപ്പൂർ
എയർലൈൻസ്, ഫിലിപൈൻസ് എയർലൈൻസ്, കൊറിയൻ എയർ, ജപ്പാൻ എയർലൈൻസ്, എഎൻഎ,
ക്വാന്റസ് തുടങ്ങി നൂറുകണക്കിന് എയർലൈനുകൾ എത്തുന്നുണ്ട്.
കോഴിക്കോട്ടേക്കു
സർവീസ് നടത്താൻ കിഴക്കൻ ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ള വിമാനകമ്പനികൾക്ക്
ഗവർമെന്റ് അനുമതി നൽകിയിട്ടുണ്ടെങ്കിലും ആരും മുന്നോട്ടു വന്നിട്ടില്ല.
കണ്ണൂർ ആകട്ടെ ആ കമ്പനികളുടെ പോർട്ട് ഓഫ് കാൾ ആയി ഗവർമെന്റ്
അംഗീകരിച്ചിട്ടുമില്ല. രണ്ടും ഗൾഫ് സർവീസുകളെയും ആഭ്യന്തര സര്വീസുകളെയും
മാത്രം ആശ്രയിച്ചാണ് പ്രവർത്തിക്കുന്നത്.
എയർഇന്ത്യ
എക്പ്രസ്സിന്റെ ഏറ്റവും പ്രധാനപെട്ട പ്രവർത്തന മേഖല കേരളമാണ്.
കോഴിക്കോടിനു അവർ 12 സർവീസുകൾ നടത്തുന്നു. കൊച്ചിയിലേക്ക് 7,
തിരുവനന്തപുരത്തേക്കു 4, കണ്ണൂർക്ക് 3, വടക്കൻ കേരളീയർ ആശ്രയിക്കുന്ന
മംഗലാപുരത്തേക്കു 4 എന്നിങ്ങനെയാണ് സർവീസുകൾ.
എല്ലാം
ഇന്റർനാഷണൽ ഫ്ലൈറ്റുകൾ ആണെന്ന് എയർ ഇന്ത്യ എക്സ്പ്രസ് എയർപോർട് സർവീസസ്
ചീഫ് എബി ജോർജ് കൊച്ചിയിൽ പറഞ്ഞു. വിദേശത്ത് നിന്ന് മുപ്പതു സർവീസുകൾ
വരുന്നു, അത്രയും വിദേശത്തേക്കു പോകുന്നു. കൊച്ചിയാണ് എയർഇന്ത്യ
എക്സ്പ്രസ്സിന്റെ ആസ്ഥാനം. തമിഴ് നാട്ടുകാരനായ ശ്യാമ സുന്ദരം ചീഫ്
എക്സിക്യു്ട്ടിവ് ഓഫീസർ.
പകർച്ചവ്യാധികളോടുള്ള
യുദ്ധത്തിന്റെ ചരിത്രത്തിൽ തമിഴ്നാടിനു പ്രത്യേക പദവിയുണ്ട്. എംജിആർ
മുഖ്യമന്ത്രി ആയിരുന്ന കാലത്ത് ആരോഗ്യ മന്ത്രിയായി അവരോധിച്ച ഡോ. എച്ച്.വി
ഹാൻഡെയാണ് ഇന്ത്യയിൽ എയ്ഡ്സ് ഉണ്ടെന്നു ആദ്യമായി തെളിയിച്ച ആൾ. അദ്ദേഹം
അന്ന് ഒട്ടേറെ ആക്ഷേപങ്ങൾക്ക് ശരവ്യമായെങ്കിലും അത് ഞെട്ടിക്കുന്ന സത്യമായി
കലാശിക്കുകയാണ് ഉണ്ടായതെന്ന് ചെന്നെയിൽ ജനിച്ചു വളർന്ന എബി ജോർജ്
ഓർമ്മിക്കുന്നു.