ആദികാവ്യമായ രാമായണത്തിൽ ഏറ്റവും ശ്രദ്ധേയമായ ശബ്ദമാണ് " മാം വിദ്ധി " എന്നുള്ളത്. അതിന്റെ അർഥം " എന്നെ അറിഞ്ഞാലും " എന്നാണ്. ഇതുതന്നെയാണ് അമൂല്യങ്ങളായ ഉപനിഷത്തുകളും വേദങ്ങളും കാലങ്ങളായി നമ്മോടു പറയാൻ ശ്രമിക്കുന്നതും. എണ്ണമറ്റ കഥാപാത്രങ്ങളിലൂടെയുള്ള രാമകഥാ കഥനത്തിൽ കഥാകൃത്ത് ബോധപൂർവം ആവർത്തിക്കുന്ന "ഞാൻ അഥവാ എന്നെ" എന്ന സംജ്ഞയുടെ ഒളിഞ്ഞും തെളിഞ്ഞുമുള്ള മിന്നലാട്ടങ്ങൾ നമുക്ക് ധാരാളമായി കാണാൻ കഴിയും. എന്നെ അറിയുവാൻ നിന്നിൽ സഹജമായ രാ - മായേണ്ടിയിരിക്കുന്നു എന്നു സാരം. അതുതന്നെയാണ് രാമായണത്തെ കാലദേശ ഭാഷകൾക്കതീതമായി എക്കാലവും പ്രോജ്ജ്വലമായി നിലനിർത്തുന്ന ഘടകവും.
എന്നാൽ ഇന്നു മനുഷ്യ മനോബുദ്ധികളിൽ " രാ " അഥവാ രാത്രിയുടെ കാഠിന്യം മുമ്പത്തേക്കാളേറെ സജ്ജീവമാണ്. അതിന്റെ പ്രകടമായ ദൃഷ്ട്ടാന്തങ്ങളാണ് നാം ചുറ്റുപാടുകളിൽ നിത്യവും കണ്ടുകൊണ്ടിരിക്കുന്നത്. ഭാരതത്തിലെ ജനങ്ങളോട് പൊതുവായും ഹിന്ദുക്കൾ എന്നു അഭിമാനിക്കുന്നവരോട് പ്രത്യേകിച്ചും എനിക്കു പറയാനുള്ളത് നാം നമ്മുടെ ജ്ഞാന സംബന്ധികളായ അതിവിശുദ്ധഗ്രന്ഥങ്ങളെ ഭക്തിയുടെ പരാവശ്യത്തിൽ നിന്നും മുക്തമായ ഒരു മനസ്സോടെ സമീപിക്കണം എന്നാണ്. ഇതു ബൈബിളിനും ഖുർആനും ഒക്കെ ബാധകമാണ്. കാലങ്ങളായി മലീമസമായ പൗരോഹിത്യം നമ്മെ വേണ്ടവിധത്തിൽ ഈ മഹത് ഗ്രന്ഥങ്ങളെ ഗ്രഹിക്കുവാൻ സഹായിച്ചില്ല എന്നത് നമ്മുടെ ദുര്യോഗം എന്നല്ലാതെ എന്തുപറയാൻ.
എന്നിലെ " എന്നെ " അറിയുവാൻ കഴിയാത്തിടത്തോളം നാം ഒന്നും അറിയുന്നില്ല എന്നതാണ് സത്യം. ഏതൊന്നറിഞ്ഞാൽ പിന്നെ ഒന്നും അറിയേണ്ടതായിട്ടില്ലയോ അതാണ് നാം അറിയേണ്ടത്. സത്യത്തിൽ നമ്മുടെ ജിജ്ഞാസകൾ നമ്മെ ആ വഴിക്കാണ് നയിക്കേണ്ടത്. പക്ഷെ പൂർവികമായ വാസനാക്ഷയം മൂലം നാം മറ്റുപലതിനെയുമാണ് അറിയാൻ ശ്രമിക്കുന്നത്. ഈ ആത്യന്തികമായ അറിവ് നമ്മിൽ സജ്ജീവമാകണമെങ്കിൽ മൂല്യങ്ങളുടെ ഒരു ബോധം നമ്മിൽ ഉണരേണ്ടിയിരിക്കുന്നു. മൂല്യങ്ങളുടെ മൂല്യനിർണ്ണയം ആനന്ദത്തെ അടിസ്ഥാനപ്പെടുത്തിയിരിക്കുന്നു. ഏതൊന്നാണോ സ്ഥായിയായ ആനന്ദത്തെ തരുന്നത് അതാണ് ഏറ്റവും മൂല്യവത്തായത്. വീടും കാറും കള്ളും കണവനും കണവിയും പഠിപ്പും ബാങ്ക് ഡിപ്പോസിറ്റും മക്കളും പ്രശസ്തിയും ഒന്നുതന്നെ സ്ഥായിയായ ആനന്ദത്തെ തരുവാൻ പ്രാപ്തമല്ല. പിന്നെ എന്തിലാണ് നാം സ്ഥായിയായ ആനന്ദത്തെ കണ്ടെത്തേണ്ടത്? നിന്നിലെ " നിന്നെ " അറിയുമ്പോൾ മാത്രമേ ഒരുവനു സ്ഥായിയായ ആനന്ദം ഉണ്ടാവുകയുള്ളൂ.
ഇനിയും എങ്ങനെയാണ് നിന്നിലെ നിന്നെ തിരിച്ചറിയുന്നത് എന്നാണെങ്കിൽ അതിലേറെ ലളിതമാണ്. നാരായണ ഗുരു പറയുന്നു "ഒന്നൊന്നായെണ്ണിയെണ്ണി ത്തൊട്ടെണ്ണും പൊരുളൊടുങ്ങിയാൽ, നിന്നിടും ദൃക്കുപോലുള്ളം നിന്നിലസ്പന്ദമാകണം" ഭോഗസുഖങ്ങൾ നൽകുന്ന ഓരോന്നിനെയും എണ്ണിയെണ്ണി ഒരുവൻ തിരിച്ചറിയാൻ ശ്രമിച്ചാൽ നിന്റെ ഉള്ളും പുറവും ഒരുപോലെ നിശ്ചലമാകും. പിന്നെ അവശേഷിക്കുന്നത് " നീ " മാത്രമാകും. ആ " നീ " യെ കുറിച്ചാണ് അഥവാ നീയെന്ന സത്യത്തെ കുറിച്ചാണ് നാം ഇവിടെ വ്യവഹരിക്കുന്നത്. ഇനിയും ഒരുവേള നിന്നിലെ " നീ " യെ ഒരുവൻ തിരിച്ചറിഞ്ഞാൽ എന്തെല്ലാമാണ് നമ്മിൽ സംഭവിക്കുക എന്നുകൂടി നോക്കാം. ആദ്യമായി വിഷയങ്ങളിലുള്ള താൽപ്പര്യം സാവധാനം കുറഞ്ഞു കുറഞ്ഞു വരും. ആഹാരത്തിൽ മിതത്വം ഉണ്ടാകും. വസ്ത്രത്തിൽ മോഡിയില്ലാതാകും. ബന്ധങ്ങളിലെ തീവ്രത നഷ്ട്ടമാകും. മാനാപമാനങ്ങളിൽ തുല്യമായ മനോഭാവം കൈവരും. ആർക്കും ഒന്നിനും നമ്മെ ആകർഷിക്കുവാനോ ഭയപ്പെടുത്തുവാനോ കഴിയില്ലെന്നു വരും. സംസാരം നന്നേ കുറയും. എല്ലാറ്റിനും ഒരു സാക്ഷിയെന്നപോലെ നാം പരിവർത്തനപ്പെടും. (ഇവയൊന്നും നമ്മുടെ നിലവിലുള്ള പൗരോഹിത്യത്തിനോ രാഷ്ട്ര സേവകർക്കോ ഇല്ലന്നതു എടുത്തു പറയേണ്ടിയിരിക്കുന്നു.) അങ്ങനെ ജീവിച്ചിരിക്കെ തന്നെ നാം സമാധിസ്ഥരാകും.
അങ്ങനെയുള്ളവർക്കു മാത്രമേ മാനവികതയെ മുന്നോട്ടു നയിക്കാനുള്ള യോഗ്യതയും അർഹതയുമുള്ളൂ എന്നു നാം തിരിച്ചറിയേണ്ടതുണ്ട്. പതഞ്ജലിയുടെ അഷ്ടാംഗ യോഗത്തിലെ അവസാനത്തെ യോഗവും സമാധി തന്നെയാണ്. പുണ്ണ്യാത്മാക്കളുടെ വിയോഗത്തെയാണ് നാം പൊതുവെ സമാധി എന്നു പറഞ്ഞുപോരുന്നത്. യഥാർത്ഥത്തിൽ മരണം എന്നത് അവർ ജീവിതത്തിൽ ആർജ്ജിച്ച സമാധിയുടെ തുടർച്ച മാത്രമാണ്... ജീവിച്ചിരിക്കുമ്പോൾ നാം സമാധിസ്ഥരായില്ലങ്കിൽ ഈ മനുഷ്യ ജന്മം പാഴാണ് എന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ...