ഇക്കഴിഞ്ഞ ഡല്‍ഹി കലാപത്തിലൂടെ വ്യക്തമാകുന്നത് അരവിന്ദ് കേജ്രിവാള് വോട്ടുബാങ്ക് മാത്രം നോക്കുന്ന ഒരു രാഷ്ട്രീയക്കാരനായി മാറിയിരിക്കുന്നു എന്നാണ്. ഇന്നത്തെ വോട്ടുബാങ്ക് രാഷ്ട്രീയത്തില്‍ ഹിന്ദുക്കളെ പ്രീണിപ്പിച്ചിട്ട് മാത്രമേ കാര്യമുള്ളൂ എന്ന് കേജ്രിവാളും മനസ്സിലാക്കിയിരിക്കുന്നു. മുസ്ലീങ്ങളെ പണ്ടേ ഇന്നത്തെ വോട്ടുബാങ്ക് രാഷ്ട്രീയത്തില്‍ ബി.ജെ.പി. അപ്രസക്തരാക്കിയതാണ്. പല ബി.ജെ.പി. നേതാക്കളും തങ്ങള്‍ക്ക് മുസ്ലിം വോട്ട് വേണ്ടാ എന്ന് പരസ്യമായി പറയുന്ന തലത്തിലേക്ക് ഉത്തരേന്ത്യന്‍ രാഷ്ട്രീയം എത്തിയിട്ടുമുണ്ട്. ജനസംഖ്യയില്‍ നല്ലൊരു ശതമാനം മുസ്ലിം ജനത ഉണ്ടായിട്ടും പല ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും ബി.ജെ.പി.- ക്ക് ആ കമ്യുണിറ്റിയില്‍ നിന്ന് ഒറ്റ എം.എല്‍.എ. പോലും ഇല്ലാത്തത് അതുകൊണ്ടാണ്. ഇപ്പോള്‍ കേജ്രിവാളും ആ വോട്ടുബാങ്ക് രാഷ്ട്രീയത്തിന്റ്റെ വഴിയേ തന്നെയാണോ സഞ്ചരിക്കുന്നത് എന്ന് സംശയിക്കണം. വോട്ടുബാങ്ക് രാഷ്ട്രീയത്തിന്റ്റെ പുറകെ പോകുന്നത് കൊണ്ടാണെന്ന് തോന്നുന്നു കേജ്രിവാള് ജെ.എന്‍.യു.-വില്‍ ആക്രമണമുണ്ടായപ്പോള്‍ അതിനെ പരസ്യമായി അപലപിക്കാതിരുന്നത്; പൗരത്വ ബില്ലിനെ എതിര്‍ക്കാതിരുന്നത്; ജാമിയയിലും ഷഹീന് ബാഗിലും വെടിവെയ്പ്പ് ഉണ്ടായപ്പോള്‍ അതിനെതിരെ പ്രതികരിക്കാതിരുന്നതും. ഡല്‍ഹി മുഖ്യമന്ത്രി ആയിട്ടുകൂടി അക്രമം നടന്ന സ്ഥലം സന്ദര്‍ശിക്കാതിരുന്നതും.
ഡല്‍ഹിയില്‍ മുസ്ലീം ഭൂരിപക്ഷ മേഖലകളിലാണ് കലാപമുണ്ടായത്. ഡല്‍ഹിയില്‍ ആക്രോശിച്ച് അടുക്കുന്നവര്‍ക്കൊപ്പമായിരുന്നു പലയിടത്തും ഡല്‍ഹി പൊലീസ്. ചിലയിടത്ത് അവര്‍ക്ക് സഹായികളുമായെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. എല്ലാ വര്‍ഗീയ കലാപങ്ങളിലും സംഭവിക്കാറുള്ളതുപോലെ തന്നെ കലാപം രൂക്ഷമാകുന്ന ആദ്യദിനങ്ങളില്‍ ലോക്കല്‍ പോലീസ് മൂകസാക്ഷികളായി മാറി. അങ്ങനെ അവര്‍ കലാപകാരികള്‍ക്ക് ഒത്താശ ചെയ്തു.
താനായിരുന്നു പോലീസ് കമ്മീഷണര്‍ എങ്കില്‍ കലാപത്തിനും വയലന്‍സിനും ആഹ്വാനം ചെയ്ത ബി.ജെ.പി. ന്വേതാക്കളായ അനുരാഗ് ഠാക്കൂര്‍, പര്‍വേഷ് വര്‍മ്മ, കപില്‍ മിശ്ര എന്നിവരെ അറസ്റ്റ് ചെയ്യുമായിരുന്നു എന്ന് മുന്‍ ഡല്‍ഹി പോലീസ് കമ്മീഷണര്‍ അജയ് രാജ് ശര്‍മ്മ ഇക്കഴിഞ്ഞ ദിവസം ഒരു അര്‍ത്ഥശങ്കയ്ക്കും ഇടയില്ലാത്ത ഒരു ഇന്റ്റര്വ്യൂവില് വ്യക്തമാക്കി. മുന്‍ ഡല്‍ഹി പോലീസ് കമ്മീഷണര്‍ അജയ് രാജ് ശര്‍മ്മയുടെ വാക്കുകള്‍ എന്താണ് കൃത്യമായി സൂചിപ്പിക്കുന്നത്? കലാപത്തിലേക്ക് നയിക്കുന്ന സാഹചര്യങ്ങള്‍ കണ്ടറിഞ്ഞു പോലീസ് അതിനെതിരെ ശക്തമായ നടപടികള്‍ കൈക്കൊള്ളണമായിരുന്നു എന്ന് തന്നെയാണ് മുന്‍ ഡല്‍ഹി പോലീസ് കമ്മീഷണര്‍ അജയ് രാജ് ശര്‍മ്മ വ്യക്തമാക്കുന്നത്.
പക്ഷെ ഡല്‍ഹി പോലീസിന്റ്റെ ഭാഗത്തുനിന്ന് അത്തരത്തിലുള്ള മുന്‍കരുതല്‍ നടപടികള്‍ ഉണ്ടായോ? ഉണ്ടായില്ലെന്ന് മാത്രമല്ലാ; ഡല്‍ഹി പോലീസ് വര്‍ഗീയവല്‍ക്കരിക്കപ്പെടുകയാണ് എന്നതിന് കൃത്യമായ എത്ര ഉദാഹരണങ്ങള്‍ വേണമെങ്കിലും ചൂണ്ടികാട്ടാം. ഇക്കഴിഞ്ഞ ഡല്‍ഹി കലാപ സമയത്ത് ഏറ്റവും കൂടുതല്‍ അക്രമങ്ങള്‍ ഉണ്ടായ വടക്കു കിഴക്കന്‍ ഡല്‍ഹിയിലെ ഡെപ്യൂട്ടി കമ്മീഷണര്‍ ഓഫ് പോലീസ് (DCP) ആയ വേദ് പ്രകാശ് സൂര്യ കപില്‍ മിശ്ര അത്യന്തം പ്രകോപനപരമായ പ്രസംഗം നടത്തുമ്പോള്‍ തൊട്ടടുത്ത് നില്‍ക്കുകയായിരുന്നു. കപില്‍ മിശ്രയെ ആ പ്രസംഗത്തില്‍ നിന്ന് വിലക്കുവാനോ, കപില്‍ മിശ്രയ്ക്കെതിരെ എന്തെങ്കിലും നടപടി എടുക്കുവാനോ പ്രസംഗം നേരിട്ട് കേട്ട ഡെപ്യൂട്ടി കമ്മീഷണര്‍ ഓഫ് പോലീസ് ആയ വേദ് പ്രകാശ് സൂര്യ തയാറായില്ല.
പിന്നീട് ഡല്‍ഹി ഹൈക്കോടതി ജഡ്ജി മുരളീധര്‍ അറ്റോര്‍ണി ജെനറലിനേയും, മുതിര്‍ന്ന പോലീസ് ഓഫീസര്‍മാരേയും അനുരാഗ് ഠാക്കൂര്‍, പര്‍വേഷ് വര്‍മ്മ, കപില്‍ മിശ്ര എന്നിവരുടെ പ്രസംഗങ്ങള്‍ കേള്‍പ്പിച്ച് അവര്‍ക്കെതിരേ FIR ഫയല്‍ ചെയ്യാന്‍ നിര്‍ദേശിക്കുന്ന തലത്തില്‍ വരെ എത്തി കാര്യങ്ങള്‍. ആ ഡല്‍ഹി ഹൈക്കോടതി ജഡ്ജിയായിരുന്ന മുരളീധറിനെ അര്‍ദ്ധരാത്രിയില്‍ സ്ഥലം മാറ്റിയതിലൂടെ കേന്ദ്ര സര്‍ക്കാര്‍ എന്ത് സന്ദേശമാണ് നല്‍കിയത്? സുപ്രീം കോടതി കൊളീജിയം നേരത്തെ അംഗീകരിച്ച സ്ഥലം മാറ്റം ആയിരുന്നെങ്കിലും ബി.ജെ.പി. ന്വേതാക്കള്‍ക്കെതിരെ ഭരണഘടനാനുസൃതമായ നിലപാടെടുത്ത ജഡ്ജിയെ അര്‍ദ്ധരാത്രിയില്‍ തന്നെ സ്ഥലം മാറ്റിയതിലൂടെ തങ്ങളുടെ നേതാക്കള്‍ക്കെതിരെ നിലപാടെടുക്കുന്ന ഒരാളെയും വെച്ച് പൊറുപ്പിക്കില്ല എന്ന സന്ദേശം തന്നെയാണ് കേന്ദ്രസര്‍ക്കാര്‍ നല്‍കിയത്. ഇംഗ്ളീഷില്‍ പറയുന്നത് പോലെ ഒരു 'ചില്ലിങ് മെസേജ്' ആയിരുന്നു ആ അര്‍ദ്ധരാത്രിയില്‍ വന്നത്.
അതുപോലെ തന്നെ ഇക്കഴിഞ്ഞ ഡല്‍ഹി കലാപ സമയത്ത് ആം ആദ്മി പ്രവര്‍ത്തകര്‍ കലാപകാരികളുടെ ഇരു വിഭാഗങ്ങളിലും അണിനിരന്നത് കേജ്രിവാളിന്റ്റെ നിലപാടില്ലായ്മ മൂലം മാത്രമാണ്. പൗരത്വ വിഷയത്തിലോ, ജെ.എന്‍.യു.-വില്‍ ആക്രമണമുണ്ടായപ്പോഴോ, ജാമിയയിലും, ഷഹീന് ബാഗിലും വെടിവെയ്പ്പ് ഉണ്ടായപ്പോഴോ കേജ്രിവാള് കൃത്യമായ ഒരു നിലപാടും കൈക്കൊണ്ടില്ല. അക്രമം നടന്ന സ്ഥലങ്ങളില്‍ സന്ദര്‍ശനം നടത്തുന്നതൊക്കെ ഒരു ഭരണാധികാരി ചെയ്യുന്ന ഒരു സാമാന്യ മര്യാദയാണ്. കേജ്രിവാള് അതിനും തയാറായില്ല. കലാപത്തിനും വെടിവെപ്പിനും ആഹ്വാനം ചെയ്തവരെ അപലപിക്കാനും കേജ്രിവാള് തയാറായില്ല. കലാപം നടന്നപ്പോള്‍ ജനങ്ങളിലേക്ക് ഇറങ്ങിചെല്ലാനും മുഖ്യമന്ത്രി ഒരുക്കമല്ലായിരുന്നു. പിന്നെ, കൊള്ളയും കൊലയും നടന്നതിനുശേഷം നഷ്ടപരിഹാരം പ്രഖ്യാപിക്കുന്നത് ആരെ ബോധിപ്പിക്കാനാണ്?
ഡല്‍ഹിയില്‍ കലാപം ഉണ്ടായ വടക്കു കിഴക്കന്‍ ഡല്‍ഹിയിലെ സാഹചര്യങ്ങള്‍ നോക്കിയാല്‍ കലാപങ്ങള്‍ എന്നും പാവപ്പെട്ടവരുടെ വാസസ്ഥലങ്ങളിലേ ഉണ്ടാവു എന്നുള്ള വസ്തുതയും വ്യക്തമായി കാണാം. നിരക്ഷരത, ദാരിദ്ര്യം, തൊഴിലില്ലായ്മ, ആളുകള്‍ തിങ്ങിപാര്‍ക്കുന്നത് മൂലമുള്ള അസ്വസ്ഥതയും വഴക്കുകളും - ഇത്തരം ഫാക്റ്ററുകള്‍ ഉണ്ടാക്കുന്നത് ചിന്താശേഷി നഷ്ടപ്പെട്ട ഒരുകൂട്ടം ജനത്തെയാണ്. ചേരികളിലും പാവപ്പെട്ടവര്‍ തിങ്ങിപാര്‍ക്കുന്ന സ്ഥലങ്ങളിലും ഇത്തരം ചിന്താശേഷി നഷ്ടപ്പെട്ട ജനം ധാരാളം ഉണ്ട്. അവര്‍ പെട്ടെന്ന് പ്രകോപിതരാകും. ഫ്ലാറ്റുകളിലും, ഹൗസിങ് കോളനികളിലേയും ആളുകളില്‍ മിക്കവര്‍ക്കും ഉത്തരവാദിത്ത്വപ്പെട്ട ജോലികള്‍ ഉണ്ട്; അതുകൊണ്ട് അവര്‍ പെട്ടെന്ന് പ്രകോപിതരാകുകയില്ല. ഫ്ലാറ്റുകളിലും, ഹൗസിങ് കോളനികളിലും താമസിക്കുന്നവര്‍ക്ക് സുരക്ഷിതത്ത്വവും ഉണ്ട്; പാവപ്പെട്ടവര്‍ക്ക് അതില്ലാ. വടക്കു കിഴക്കന്‍ ഡല്‍ഹിയിലെ കലാപമുണ്ടായ ഭജന്‍പുരയും, ചാന്ദ്ഭാഗും, ജാഫറാബാദും, ബ്രിജ്പുരിയുമെല്ലാം ആളുകള്‍ തിങ്ങിപാര്‍ക്കുന്ന സ്ഥലങ്ങളാണ്.
ഇന്‍ഡ്യാ മഹാരാജ്യത്ത് കലാപങ്ങളില്‍ മരിച്ചു വീഴുന്നവരൊക്കെ അല്ലെങ്കിലും സാധാരണക്കാരാണ്. കലാപങ്ങളില്‍ ഒരു രാഷ്ട്രീയ നേതാവും കൊല്ലപ്പെടുന്നില്ലാ. ഹിന്ദുവിന്റ്റേയും മുസ്ലീമിന്റ്റേയും പേരുപറഞ്ഞു പോരുകോഴികളെ പോലെ പൊരുതുന്നവരില് മഹാഭൂരിപക്ഷവും ചേരികളില്‍ നിന്നും, പുനരധിവാസ കോളനികളില്‍ നിന്നും, സാധാരണക്കാര്‍ തിങ്ങി പാര്‍ക്കുന്ന ഗലികളില്‍ നിന്നും ഉള്ളവരാണ്. ഡല്‍ഹിയില്‍ ഇപ്പോള്‍ ഒരു ഭാഗത്തുണ്ടായ കലാപം നോക്കിയാല്‍ ഇത് വ്യക്തമായി കാണാം. ഡല്‍ഹിയില്‍ എത്രയോ ഫ്ളാറ്റ് സമുച്ചയങ്ങള്‍ ഉണ്ട്. ആ ഫ്ളാറ്റ് ഏരിയകളിലൊന്നും 1984 - ലോ, ഇപ്പോഴോ ഒരു പ്രശ്നവും കലാപങ്ങളുമായി ബന്ധപ്പെട്ട് ഉണ്ടായിട്ടില്ലാ. ഡല്‍ഹിയിലെ 'പോഷ് ഏരിയകളായ' ഡിഫന്‍സ് കോളനി, മഹാറാണി ബാഗ്, ന്യൂ ഫ്രെണ്ട്സ് കോളനി, വസന്ത് വിഹാര്‍, വസന്ത് കുഞ്ജ് - ഇവിടങ്ങളിലൊന്നും ഒരു പ്രശ്നവും ഒരിക്കലും ഉണ്ടാകാറില്ലാ. ഡല്‍ഹിയിലെ 'ഡിപ്ലോമാറ്റിക്ക് ഏരിയയായ' ചാണക്യപുരിയില്‍ കലാപക്കൊടി ഉയര്‍ത്തുന്ന കാര്യം ആരും സ്വപ്നത്തില്‍ പോലും ചിന്തിക്കാന്‍ ധൈര്യം കാണിക്കില്ല. ബീഫ് ഇന്‍ഡ്യാ മഹാരാജ്യത്ത് എത്രയോ ഫൈവ് സ്റ്റാര്‍ ഹോട്ടലുകളിലും, റെസ്റ്റോറന്റ്റുകളിലും വിളമ്പുന്നു. അവിടെയൊക്കെ ആരെങ്കിലും ബീഫിന്റ്റെ പേരില്‍ ആളുകളെ തല്ലിക്കൊല്ലാന്‍ ചെല്ലുമോ? അവിടെയൊക്കെ ഹോക്കി സ്റ്റിക്കും, മുളവടിയും ആയി ചെല്ലാന്‍ ആരെങ്കിലും ധൈര്യപ്പെടുമോ? ഇതൊക്കെ എന്താണ് വ്യക്തമായി കാണിക്കുന്നത്?
2019 -ലെ ശബരിമല വിഷയത്തില്‍ ചിലരുടെ വേവലാതി ചിന്തിക്കുന്ന കേരളീയ ജനത ശരിക്കും കണ്ടതാണ്. ജനങ്ങളില്‍ ഹൈന്ദവ വികാരം അന്ന് ഉണര്‍ത്തിവിട്ട രാഷ്ട്രീയ നേതാക്കളും, മത നേതാക്കളും വരേണ്യ വര്‍ഗ്ഗത്തില്‍ പെട്ടവര്‍ മാത്രം ആയിരുന്നു. 'ധര്‍മം സംരക്ഷിക്കാന്‍ വരൂ സോദരാ' എന്നൊക്കെ ശബരിമല പ്രക്ഷോഭത്തിന്റ്റെ സമയത്ത് ആഹ്വാനം നടത്തിയതല്ലാതെ സൈബര്‍ യോദ്ധാക്കളും, ഭക്തി പ്രകടനക്കാരും ഒന്നും പോലീസിന്റ്റെ കുണ്ടിക്കുള്ള അടികൊള്ളുവാന്‍ തയാറല്ലായിരുന്നു. എത്ര കുലസ്ത്രീകളാണ് നിലക്കലില്‍ ശബരിമലയിലേക്കുള്ള വണ്ടികള്‍ തടയാന്‍ ഉണ്ടായിരുന്നതെന്ന് അന്നത്തെ ടി.വി. വാര്‍ത്തകള്‍ കണ്ട എല്ലാവര്ക്കും മനസിലായതായിരുന്നു. കുപ്പി വാങ്ങിക്കൊടുത്ത് കുറെ ആദിവാസി സ്ത്രീകളെ വണ്ടി തടയാനൊക്കെ ഇറക്കുകയാണ് അന്ന് ഉണ്ടായത്. ശ്രീധരന് പിള്ളയുടെ ഭാര്യ, തന്ത്രി കണ്ഠര് രാജീവരരുടെ ഭാര്യ, സുകുമാരന്‍ നായരുടെ ഭാര്യ, കെ. സുരേന്ദ്രന്റ്റെ ഭാര്യ, രാഹുല്‍ ഈശ്വറിന്റ്റെ ഭാര്യ, കെ.പി. ശശികല - ഇവരൊക്ക നിലയ്ക്കലില്‍ ഒരു വാഹനങ്ങളും തടഞ്ഞില്ല. ഗുജറാത്ത് കലാപത്തിലും, ബാബരി മസ്ജിദ് പൊളിക്കാനുമൊക്കെ ഇതുപോലുള്ള സാമൂഹ്യവും, സാമ്പത്തികവുമായ താഴേക്കിടയിലുള്ളവരെ സമര്‍ത്ഥമായി ഉപയോഗിക്കുകയായിരുന്നു ബി.ജെ.പി.-യും, സംഘ പരിവാറുകാരും.
'ധര്‍മം സംരക്ഷിക്കാന്‍ വരൂ സോദരാ' - എന്ന് ആഹ്വാനം ചെയ്തതല്ലാതെ സ്വന്തം കുടുംബത്തിലുള്ള ആരേയും ശബരിമല പ്രക്ഷോഭത്തിന്റ്റെ സമയത്ത് രാഷ്ട്രീയ നേതാക്കളൊന്നും ധര്‍മം സംരക്ഷിക്കുവാനും, പോലീസിന്റ്റെ തല്ലു കൊള്ളിക്കാനും വേണ്ടി ഇറക്കിയില്ല. ശബരിമലയുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്യപ്പെട്ടവരുടേയും, ജയിലില്‍ ആയവരുടേയും സാമൂഹ്യവും സാമ്പത്തികവുമായ കാര്യങ്ങള്‍ പരിശോധിച്ചാല്‍ അവരൊക്കെ സാമൂഹ്യവും സാമ്പത്തികവുമായി താഴേക്കിടയിലുള്ളവരാണെന്ന് ആര്‍ക്കും ബോധ്യമാകും. ശബരിമല പ്രക്ഷോഭത്തിന്റ്റെ കാര്യത്തില്‍ മാത്രമല്ല; ഏതു കലാപത്തിലും ഇതൊക്കെ തന്നെയാണ് സംഭവിക്കുന്നത്. നേതാക്കളൊക്കെ പല കലാപങ്ങളുടേയും പേരില്‍ പിന്നീട് അധികാര കസേരകള്‍ നേടും. പാവപ്പെട്ടവന് മാത്രമാണ് എല്ലാം നഷ്ടപ്പെടുന്നത്. ഇന്‍ഡ്യാ മഹാരാജ്യത്ത് കലാപങ്ങളില്‍ പങ്കെടുക്കുന്നവരും, ഇരയാക്കപ്പെടുന്നവരും ഒക്കെ സാധുക്കളാണ്.
എല്ലാ വര്‍ഗീയ കലാപങ്ങളും ബാക്കി വയ്ക്കുന്നത് ഹീനമായ കൊലപാതകങ്ങളും, കൊള്ളകളും, സ്ത്രീകള്‍ക്കെതിരേയുള്ള ലൈംഗികമായ ആക്രമണങ്ങളുമാണ്. ചിലര്‍ കലാപങ്ങളെ നോക്കി കാണുമ്പോള്‍ അവര്‍ക്ക് താല്പര്യം ഉള്ളവരുടെ കാര്യം മാത്രം പറയും. എതിര് മതക്കാര്‍ക്ക് ഇതിലും സങ്കടകരമായ കഥകള്‍ പറയാനുണ്ടാവും. സേഫ് സോണിലിരുന്ന് പാവങ്ങളെ മതഭ്രാന്തരാക്കി സമൂഹത്തില്‍ ഇറക്കിവിടുകയാണ് സത്യത്തില്‍ നമ്മുടെ രാഷ്ട്രീയക്കാര്‍ ചെയ്യുന്നത്. നേതാക്കളുടെ ഒക്കെ വാക്കു കേട്ട് അക്രമത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് ജീവിതം തന്നെ നഷ്ടപ്പെട്ടുപോകാം. നിയമ വ്യവസ്ഥയുടെ കരങ്ങളില്‍ അവര്‍ എത്തിപ്പെട്ടുമ്പോള്‍ അവരെ സംരക്ഷിക്കുവാന്‍ ആരും കാണില്ല. അവസാനം ജീവിതം തുലഞ്ഞു ഗതികിട്ടാപ്രേതം പോലെ അവര്‍ക്ക് അലയേണ്ടി വരും.
(ലേഖകന്‍ ഡല്‍ഹിയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റിറ്റിയുട്ട് ഓഫ് ലേബര്‍ ഇക്കനോമിക്ക്സ് റിസേര്‍ച്ച് ആന്‍ഡ് ഡെവലപ്പ്മെന്റ്റിലെ അസിസ്റ്റന്റ്റ് ഡയറക്ടറാണ്. ആനുകാലികങ്ങളില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ തീര്‍ത്തും വ്യക്തിപരം. അതിന് ജോലിയുമായി ഒരു ബന്ധവുമില്ല.)