വാതിലുകള്‍ തഴുതിടാതെ
ജാലകങ്ങള്‍ ചാരാതെ
മൌനത്തിന്റെ കിടക്കയില്‍
അലസമായൊരു വികാരം
വെറുതെയിരിക്കുന്നു
വിശ്വാസത്തിന്റെ ചുടുനെറ്റിയിൽ
അമര്‍ത്തി ചുംബിച്ച കള്ളകാറ്റേ
നീ എവിടെയാണ്
പ്രണയത്തിന്റെ
കൂര്‍ത്ത മുനമ്പില്‍
ഞാന്‍ നിന്നെ കാത്തിരിക്കുന്നു
പിന്നെയും നീ
മേഘങ്ങളുടെ താഴ്വരയിൽ നിന്ന്
സംസാരിക്കുമെന്ന്
ഒരടയാളം കാട്ടുമെന്ന്
നിന്റെ ഇഷ്ടത്തിൻ
നിശബ്ദ തുരങ്കത്തിലിരുന്നു ഞാന്‍
വെറുതെ കൊതിച്ചുപോകുന്നു
മടുപ്പുകള്‍ കാര്‍ന്നു തിന്ന
കാത്തിരിപ്പിന് കോശങ്ങളോട്
നിനക്കെന്താണ് പറയുവാനുള്ളത്
ആര്‍ദ്രമായ
ഒരു ഉഷസിന്റെ
മഴവില്ല് വിരിയിച്ചു നീ
എന്നെ പുണരുകില്ലേ
കവിളുകള്‍ പൂത്തു നില്ക്കും
ഈ ഇടവഴി നീ മറന്നുപോയോ.