കൊറാണാ വൈറസ്, കോവിഡ്- 19, ലോകം മുഴുവന്‍ നാശം വിതച്ചുകൊണ്ടിരിക്കുകയാണല്ലോ. എല്ലാ തുറകളിലുമുള്ള മനുഷ്യരുടെ ജീവിതം കീഴ്മേല്‍ മറിച്ചുകൊണ്ട് ഈ വൈറസ് ജൈത്രയാത്ര തുടരുകയാണ്. മലവെളളപ്പാച്ചിലില്‍ പുഴയുടെ ഗതിമാറി ഒഴുകുന്നതുപോലെ ലോകത്തിന്റെ ഗതിവിഗതികള്‍ ശ്രീഘ്രം മാറ്റപ്പെട്ടു കഴിഞ്ഞു. വായുനിന്നാല് എന്തു സംഭവിക്കുമെന്നു പണ്ടു കവി സങ്കല്പിച്ചതുപോലെയാണ് ഇപ്പോള്‍ കാര്യങ്ങള്‍. കടകമ്പോളങ്ങള്‍, വ്യവസായ സ്ഥാപനങ്ങള്‍, സ്ക്കൂളുകള്‍, സര്‍വ്വകലാശാലകള്‍, ദേവാലയങ്ങള്‍ എല്ലാം നിശ്ചലം! ആവശ്യസാധനങ്ങള്‍ക്കു വേണ്ടി മനുഷ്യര്‍ നെട്ടോട്ടം ഓടുന്നു. ഇന്നലെ വരെ ചിന്തിക്കാതിരുന്ന കാര്യം ഇന്നു മനുഷ്യന് ചിന്തിച്ചുതുടങ്ങിയിരിക്കുന്നു. നാളെ എന്താകും? അനിശ്ചിതത്വവും ഭീതിയും മാത്രം നിറഞ്ഞുനില്ക്കുന്ന ഈ അവസരത്തില്‍ എവിടെയാണ് മനുഷ്യര്‍ക്കും ശുഭപ്രതീക്ഷ നല്കുന്ന വെള്ളിരേഖകള്‍ കാണാന്‍ കഴിയുക!
നമുക്കു സമയം ഒരു മാസം പുറകോട്ടു തിരിച്ചു വയ്ക്കാം. എന്താണു നാം കാണുന്നത് ? പൗരത്വഭേദഗതി ബില്‍, ദേശീയത, ഹിന്ദുത്വവാദം, മുസ്ലീം തീവ്രവാദ സംഘടനകളുടെ റാലി, ക്രിസ്ത്യന്‍ സഭകള്‍ക്കുള്ളില്‍ അഴിമതിയും ലൈംഗികാരോപണങ്ങളും, രോഗശാന്തി ശുശ്രൂഷകള്‍, അഴിഞ്ഞാടുന്ന ആള് ദൈവങ്ങള്‍, എല്ലാ പ്രശ്നങ്ങള്‍ക്കും ഒറ്റമൂലിയായ ധ്യാനകേന്ദ്രങ്ങള്‍, ദൈവാനുഗ്രഹം മൊത്തമായി വാങങി ചില്ലറയായി വില്‍ക്കുന്ന ജോത്സ്യന്മാര്, ശബരിമലയില്‍ സ്ത്രീകള്‍ക്കു പ്രവേശിക്കാമോ, രാമജന്മഭൂമിയില്‍ ക്ഷേത്രം പണി തീരുമോ, സുപ്രീം കോടതി വിധിയിലൂടെ നേടിയെടുത്ത ദേവാലയങ്ങള്‍ പിടിച്ചെടുക്കാന്‍ ഒരു കൂട്ടര്, ജീവന് പോയാലും വിട്ടുകൊടുക്കില്ലെന്നു വാദിക്കുന്ന മറ്റൊരു കൂട്ടം കുപ്പായ തൊഴിലാളികള്‍, സ്വന്തം മാതാവിനെ ക്ഷേത്രാങ്കണത്തിലുപേക്ഷിച്ചിട്ട് ഗോമാതാവിനെ വീട്ടില്‍ പൂജിക്കുന്ന മതമൗലിക വാദികള്‍, പശുവിന്റെ ചാണകത്തില്‍ പ്ലൂട്ടോണിയം ഉണ്ടെന്നു കണ്ടെത്തിയ ശാസ്ത്രജ്ഞ സ്വാമികള്‍, ഗ്രൂപ്പു വഴക്കു മൂലം നശിച്ചു നാറാണക്കല്ലായ രാഷ്ട്രീയ പാര്‍ട്ടികള്‍ വീണ്ടും വിഴുപ്പലക്കുന്നു. വ്യവസായ സ്ഥാപനങ്ങള്‍ മായം കലര്‍ന്ന സാധനങ്ങള്‍ ഉപഭോക്താക്കള്‍ക്കു നല്കി ലാഭം കൊയ്യുന്നു, മത നേതാക്കന്മാര് വിശ്വാസികള്‍ക്കുവേണ്ടി വിദേശരാജ്യങ്ങള്‍ സന്ദര്‍ശിച്ച് അവരെ പ്രബുധരാക്കുന്നു. മനുഷ്യരെ ജാതിയുടെയും മതത്തിന്റെയും ലേബലൊട്ടിച്ച് അന്യോന്യം വെട്ടി അരിയുന്നു! അങ്ങനെ എല്ലാ വിധത്തിലും ശബ്ദമുഖരിതമായിരുന്ന ലോകം ഇന്നു നിശ്ശബ്ദമായിരിക്കുന്നു.
പൗരത്വഭേദഗതി ബില്‍ ഇന്ന് ആരും തിരഞ്ഞുനോക്കുന്നില്ല. ക്രിസ്ത്യന്‍ ദേവാലയങ്ങള്‍ അടച്ചിട്ടിരിക്കയാണ്. ആരാധന പോലും നടത്താനാവാതെ. രോഗശാന്തി ശുശ്രൂഷക്കാരൊക്കെ എവിടെയാണെന്നു പോലും ആര്‍ക്കുമറിയില്ല. അഴിഞ്ഞാടിയ ആള് ദൈവങ്ങള്‍ പത്തായത്തില് കയറി ഒളിച്ചിരിക്കുന്നു. ധ്യാനകേന്ദ്രങ്ങള്‍ അടച്ചുപൂട്ടി. ശബരിമലയില്‍ സന്ദര്ശികരില്ലാതെ അയ്യപ്പന് തനിച്ചിരിക്കുന്നു. രാമജന്മഭൂമിയില്‍ ക്ഷേത്രം ഇപ്പോള്‍ ആര്‍ക്കും പണിയണ്ട. ദേവാലയങ്ങള്‍ പിടിച്ചെടുക്കാന്‍ വന്നവരും ചെറുത്തുനിന്നവരും ഇപ്പോള്‍ മിണ്ടുന്നില്ല. ദേവാലയങ്ങള്‍ ആര്‍ക്കും വേണ്ട. ഹിന്ദുത്വത്തിന്റെ വക്താക്കള്‍ എന്നു സ്വയം വിശേഷിപ്പിച്ചു ഞെളിഞ്ഞു നടന്ന കള്ള സ്വാമിമാരൊക്കെ കണ്ടം വഴി ഓടിയിരിക്കുന്നു. രാഷ്ട്രീയക്കാര്‍ വീടിനുള്ളില്‍ നിന്നും വെളിയിലിറങ്ങിന്നില്ല. മായം വിറ്റു കാശുണ്ടാക്കിയവര്ക്ക് ഇപ്പോള്‍ കടകള്‍ തുറക്കുകയേ വേണ്ട! മതനേതാക്കള്‍ക്കു വിദേശയാത്രകള്‍ വേണ്ടേ വേണ്ട! മതത്തിന്റെയും ജാതിയുടെയും ലേബല്‍ നോക്കി വെട്ടി അരിഞ്ഞവര്‍ അന്യോന്യം കൈകോര്‍ത്തു സ്നേഹം പങ്കിടുന്നു!
ഇന്നു ലോകത്തിനു പുതിയ മുഖഛായയാണ്. കൊറോണ വൈറസ് വന്ന് ലോകം മുഴുവന്‍ ഭീതി വിതച്ച് കുറെപ്പേരെ കൊന്നൊടുക്കുകയും ലോകരാജ്യങ്ങളില്‍ പലതിന്റെയും സാമ്പത്തിക നട്ടെല്ലു തകര്‍ക്കുകയും ചെയ്തു. എന്നാല്‍ മനുഷ്യരെ ചൂഷണം ചെയ്ത് അനുദിനം കാര്ന്നുതിന്നുകൊണ്ടിക്കുന്ന മാരകമായ പല വൈറസുകളെയും കൊറോണ നശിപ്പിച്ചു. താല്‍ക്കാലികമായിട്ടാണെങ്കിലും. കൊറോണ പോയിക്കഴിയുമ്പോള്‍ ഈ വൈറസുകളൊക്കെ വീണ്ടും ജീവന് പ്രാപിക്കും. എന്നാൽ ഇതിനെ മനുഷ്യർ തിരിച്ചറിയുകയാണെങ്കിൽ ലോകം രക്ഷപ്പെടും. ഇതൊന്നുമില്ലെങ്കിലും മനുഷ്യര്‍ക്കു സൈ്വര്യമായും സമാധാനമായും ജീവിക്കാം എന്ന തിരിച്ചറിവ്! എന്നാല്‍ മാത്രം.