ന്യൂഡൽഹി: സർവീസിലേയ്ക്ക് തിരികെ പ്രവേശിക്കണമെന്ന കേന്ദ്രസർക്കാരിന്റെ നിർദ്ദേശം തള്ളി കണ്ണൻ ഗോപിനാഥൻ ഐഎഎസ്. തിരികെ സർവീസിൽ പ്രവേശിക്കാൻ ഉദ്ദേശിക്കുന്നില്ല എന്ന മറുപടിയാണ് കണ്ണൻ കേന്ദ്രത്തിന് നൽകിയത്.
രാജ്യത്ത് കൊറോണ പടരുന്ന സാഹചര്യത്തിൽ പ്രതിരോധ നടപടികൾ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് തിരികെ സർവീസിൽ പ്രവേശിക്കാൻ കണ്ണൻ ഗോപിനാഥന് കേന്ദ്രം നിർദേശം നൽകിയത്. എന്നാൽ, കേന്ദ്രസർക്കാർ കൂടുതൽ പീഡിപ്പിക്കാനാണ് ഇപ്പോൾ തിരിച്ചുവിളിച്ചതെന്നും സർക്കാറിന്റെ പ്രതികാര
ബുദ്ധിയാണ് ഇതിന് പിന്നിലെന്നും കണ്ണൻ പറഞ്ഞു.
ദാദ്ര നാഗർ ഹവേലി ഊർജ സെക്രട്ടറി സ്ഥാനത്തു നിന്നാണ് കഴിഞ്ഞ ഓഗസ്റ്റിൽ കണ്ണൻ രാജി വച്ചത്. എന്നാൽ രാജി ഇതുവരെ സർക്കാർ അംഗീകരിച്ചിട്ടില്ല. അപേക്ഷ അംഗീകരിച്ചാൽ മാത്രമേ രാജി പ്രാബല്യത്തിൽ വരൂ എന്നും സർക്കാർ കണ്ണനയച്ച കത്തിൽ ചൂണ്ടിക്കാട്ടുന്നു.
രാജിവെച്ച് എട്ട് മാസം കഴിഞ്ഞുള്ള കേന്ദ്രത്തിന്റെ തിരിച്ചുവിളി ആത്മാർഥമല്ലെന്നും അദ്ദേഹം വ്യക്തമാക്കി. മുൻപും അദ്ദേഹത്തെ ജോലിയിൽ പ്രവേശിക്കാനായി വിളിച്ചിരുന്നെങ്കിലും അദ്ദേഹം വിസമ്മതിക്കുകയായിരുന്നു. സന്നദ്ധപ്രവർത്തകനായി സർക്കാരിന് എല്ലാ പിന്തുണയും നൽകാമെങ്കിലും ജോലിയിൽ തിരികെ പ്രവേശിക്കാൻ കഴിയില്ലെന്ന് കണ്ണൻ മറുപടി നൽകി.