കോവിഡും ആയിഷയും തമ്മിലെന്തു ബന്ധം എന്ന് വായനക്കാര്‍ അത്ഭുതപ്പെട്ടേക്കും.
ശിവദാസ് സാര്‍ തമാശ പറയുകയാണോ എന്നും ചോദിച്ചേക്കും. പണ്ട്
കുട്ടികളെപ്പറ്റിക്കുന്ന ചോദ്യങ്ങള്‍ ചോദിക്കാന്‍ കൂട്ടുനിന്നിരുന്ന ആള്
ആണല്ലോ. ജെര്‍മന്‍ സില്വറില് എത്ര ശതമാനം സില്‍വര്‍ ഉണ്ട് എന്ന് ചോദിച്ചത്
ഞാനും മറന്നിട്ടില്ല. അക്കാലത്ത് ക്വിസ് ചോദ്യമുണ്ടാക്കല് ഒരു
മെഗാപരിപാടിയായിരുന്നു. ഞാനും ഡോ.പി.ഇ.തോമസ് സാറും ഡോ.എ.പി.തോമസ് സാറും
പ്രൊഫ.പി.സി.ജോണ്‍.സാറും കൂടി പി.ഇ.തോമസ് സാറിന്റെ വീട്ടീല് മണിക്കൂറുകള്‍
ഇരുന്ന് ഗൗരവമുള്ള ചോദ്യങ്ങള്‍ ഉണ്ടാക്കുമായിരുന്നു. അതിനിടെ ഞങ്ങള്‍ ചില
കുസൃതി ചോദ്യങ്ങളും തിരുകിക്കയറ്റുമായിരുന്നു. അതിലൊന്നായിരുന്നു ജര്‍മന്‍
സില്‍വര്‍ ചോദ്യം. ജര്‍മന്‍ സില്വറില് സില്‍വര്‍ പൂജ്യമാണ് എന്നതാണ്
ചോദ്യത്തിലെ തമാശ. ആ കൂട്ടുലോഹത്തില് അഥവാ ലോഹസങ്കരത്തില് നിക്കലും സിങ്കും
കോപ്പറുമേ ഉള്ളൂ!
എന്നാല്‍ ഇന്ന്, 2020 ഏപ്രില്‍ 18 ന് രാവിലെ എന്റെ തലയില്‍ വന്ന
ചോദ്യമായിരുന്നു കോവിഡും ചേലക്കോടന്‍ ആയിഷയുമായി എന്തു ബന്ധം എന്നത്. അത്
പക്ഷേ തമാശ ചോദ്യമല്ല. ഗൗരവമുള്ള ചോദ്യം .കാതലുള്ള ചോദ്യം.കേരളം കോവിഡ്
രോഗബാധയെ നിയന്ത്രിക്കുന്നതില്‍ വലിയ വിജയം നേടി ലോകത്തിനൊരു മാതൃകയായി.
വിദഗ്ദര്‍ക്കു പഠിക്കാന്‍ മറ്റൊരു കേരള മോഡല്‍ ഉണ്ടായിരിക്കുന്നു. അഭിമാനകരമായ
ആ നേട്ടത്തിന് പിന്നില്‍ ചേലക്കോടന്‍ ആയിഷയുമുണ്ട് എന്ന് സ്മരിക്കേണ്ട
ദിനമാണ് ഇന്ന്. കേരളം സന്പൂര്ണ്ണ സാക്ഷരത നേടിയതായി പ്രഖ്യാപിച്ചതിന്റെ
മുപ്പതാം വാര്ഷികമായതു തന്നെ കാരണം. കേരളത്തിന്റെ ആ സാക്ഷരത കോവിഡ്
നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ക്ക് അടിത്തറയായി നിന്നിട്ടുണ്ട് എന്ന്
ഇന്നെങ്കിലും നാം ഓര്‍ക്കേണ്ടേ?
കോവിഡിന്റെ ആക്രമണമുണ്ടായപ്പോള്‍ കേരളം ഉണര്‍ന്നു. ആരോഗ്യരംഗത്തെ വിദ്ഗ്ദര്‍
കാര്യകാരണസഹിതം കോവിഡ് വ്യാപനത്തിന്റെ ശാസ്ത്രം വിശദീകരിച്ചു. സോപ്പു
കൊണ്ടു കൈ നന്നായി കഴുകണമെന്നതിന്റെ പ്രാധാന്യം വ്യക്തമാക്കി. ജനങ്ങള്‍
കൂട്ടം കൂടരുതെന്നും അകന്നു നില്‍ക്കണമെന്നും കൂടി നിര്‍ദേശിച്ചു.എന്നാല്‍
എത്ര വിദഗ്ദന്മാര് എത്ര ഭംഗിയായി കാര്യങ്ങള്‍ വിശദീകരിച്ചാലും
അനുസരിക്കേണ്ടത് ജനങ്ങളാണല്ലോ. സാമാന്യജനങ്ങള്‍. അവര്‍ കാര്യങ്ങള്‍
മനസ്സിലാക്കാന്‍ കഴിവുള്ളരായിരിക്കണം. വേണ്ടത്ര സാമൂഹ്യ
ബോധമുള്ളവരായിരിക്കണം. ആരോഗ്യ സാക്ഷരത ഉള്ളവരാകണം.
ചുരുക്കത്തില്‍ അവര്‍ക്ക് ശരിയായ ശാസ്ത്ര ബോധമുള്ളവരായിരിക്കണം. കേരളത്തിലെ
ജനങ്ങള്‍ക്ക് ഈ യോഗ്യതകള്‍ ഉണ്ടായിരുന്നു. മുഴുവന്‍ ജനങ്ങള്‍ക്കും
ഉണ്ടായിരുന്നു. അതുണ്ടായത് കേരളം നേരത്തെ തന്നെ നേടിയെടുത്ത സന്പൂര്ണ്ണ
സാക്ഷരതയിലൂടെയാണ്. അഥവാ അതില്ക്കൂടിയും കൂടിയാണ്. അത്തരമൊരു ജനത
കേരളത്തില്‍ ഉണ്ടായിരുന്നില്ലെങ്കില്‍ കോവിഡ് രോഗവ്യാപനം തടയുന്നതില്‍ കേരളം
വിജയിക്കുമായിരുന്നില്ല.
വര്‍ഷങ്ങള്‍ക്കുമുന്‍പ് ഒരു രാത്രി ഞാന്‍ ജര്‍മ്മനിയിലെ മ്യൂണിച്ചില്‍ ഹെല്‍ഗ -
ഹ്യൂബര്‍ട്ട് ദന്പതികളുടെ വീട്ടിലിരുന്ന് കേരളത്തെപ്പറ്റിയുള്ള ഒരു വീഡിയോ
ഷോ കണ്ടതാണ് ഇപ്പോള്‍ ഓര്‍ക്കുന്നത്. ഹെല്‍ഗ - ഹ്യൂബര്‍ട്ട് കുടുംബം ഞങ്ങളുടെ
കുടുംബവുമായി സൗഹൃദം പുലര്‍ത്തിയിരുന്നു. വീഡിയോ കാണാന്‍ പലരാജ്യങ്ങളില്‍
നിന്നുള്ള അതിഥികള്‍ എത്തിയിരുന്നു. ഹെല്‍ഗ മദാമ്മ കലാമണ്ഡലത്തിലെ കാഴ്ചകള്‍
കാണിച്ച് കലാമണ്ഡലത്തിലെ കഥകളി എന്തെന്ന് വിശദീകരിച്ചതു കേട്ടു ഞാന്‍
അത്ഭുതപ്പെട്ടു. അങ്ങനെ കേരളത്തിലെ പലവിധ കാഴ്ചകള്‍ കാണിച്ചിട്ട് മദാമ്മ
എല്ലാവരോടുമായി പറഞ്ഞു. 'സീ, കേരള ഈസ് നോട്ട് ഇന്ത്യ. ഇറ്റ് ഈസ് ജസ്റ്റ്
ലൈക്ക് ഔവര്‍ യൂറോപ്പ്.' കേരളം ഇന്ത്യയിലെ മറ്റുസ്ഥലങ്ങളെപ്പോലെയല്ല,
യൂറോപ്യന്‍ നിലവാരമുള്ള സ്ഥലമാണ് എന്നായിരുന്നു അവര്‍ പറഞ്ഞത്.
കേരളത്തിന്റെ ഈ സവിശേഷതകള്‍ ഇവിടെ വളര്‍ന്നു വന്നതിനു പിന്നില്‍ നൂറ്റാണ്ടുകള്‍
നീണ്ട ചരിത്രമുണ്ട്. കേരളത്തിന്റെ സുഗന്ധവിളകള്‍ വിദേശത്തേക്ക് എത്തിച്ച
അറബികള്‍ കേരളത്തിന്റെ പേരും പെരുമയും കൂടി അവിടെ എത്തിച്ചു. കേരളത്തിന്റെ ഈ
വിദേശബന്ധം കേരളത്തെ വളര്‍ത്തി. കേരളമനസ്സിനെ തുറന്നു. കേരളത്തിലേക്ക്
എത്തിയ മിഷനറിമാര്‍ ഇവിടുത്തെ വിദ്യാഭ്യാസത്തിന് ആധുനികമായ മുഖം നല്കി.
തിരുവിതാംകൂറും കൊച്ചിയും ഒക്കെ ഭരിച്ചിരുന്ന രാജകുടുംബങ്ങളും
വിദ്യാഭ്യാസത്തിനും പൊതുജനാരോഗ്യസംരക്ഷണത്തിനും ഊന്നല്‍ നല്കി.
ശ്രീനാരായണഗുരുവിനേപ്പോലുള്ള നവോത്ഥാന നായകര്‍ കേരളത്തിലെ ജനങ്ങളുടെ സാമൂഹ്യ
വീക്ഷണത്തെ വികസ്വരമാക്കി. കേരളത്തില്‍ നിന്ന് വിദേശത്തേക്ക് ജോലിക്കായി
പോയവര്‍ തിരിച്ച് കേരളത്തിലേക്ക് എത്തിച്ചത് പണം മാത്രമല്ല; ഗ്ലോബല്‍ ആയൊരു
അവബോധവുമാണ്. ഗ്ലോബല്‍ വിഷന്‍. ഇങ്ങനെ തികച്ചും വ്യത്യസ്തമായൊരു ജന സമൂഹമായി
വളര്‍ന്ന കേരളീയരെ ആവേശത്തിന്റെ കൊടുമുടിയിലെത്തിച്ച്, ശാക്തീകരിച്ച ഒരു
മഹായജ്ഞമായിരുന്നു സന്പൂര്ണ്ണ സാക്ഷരതായജ്ഞം.
1991 ഏപ്രില്‍ 18 ന് മലപ്പുറംകാരിയായ ചേലക്കോടന്‍ ആയിഷ കോഴിക്കോട്ടെ
മാനാഞ്ചിറ മൈതാനത്തുവെച്ച് കേരളം സന്പൂര്ണ്ണ സാക്ഷരത കൈവരിച്ച വിവരം
പ്രഖ്യാപിച്ചത് ചരിത്രസംഭവമായി. പട്ടിണിയായ മനുഷ്യാ നീ പുസ്തകം
കൈയിലെടുത്തോളൂ എന്ന പാട്ട് കേരളത്തിലങ്ങോളമിങ്ങോളം സാക്ഷരതാ പ്രവര്‍ത്തകര്‍
പാടി നടന്നു. പുസ്തകം പുത്തന്‍ ആയുധമാണെന്നും അവര്‍ പാടി. അറിവാണ് ശക്തി.
അറിവു നേടണം എന്നവര്‍ ആഹ്വാനം ചെയ്തു. ആ ആവേശത്തില്‍ അക്ഷരമറിയാത്തവര് അക്ഷരം
പഠിച്ചു. അവര്‍ക്കു പണ്ടേ ഉണ്ടായിരുന്ന അറിവിന് അങ്ങനെ കൂടുതല്‍ ആഴവും
കരുത്തും ഉണ്ടാക്കി. അറിവു നേടുന്നത് ആനന്ദകരമായ ഒരു അനുഭവമാക്കി മാറ്റി
അത്തരം ആയിഷമാര്. അതു മാത്രമല്ല സംഭവിച്ചത്. അക്ഷരം പണ്ടേ അറിയാവുന്നവരും ആ
ആവേശത്തിരമാലയില്പ്പെട്ടുണര്ന്നു. അവരും അറിയാതെ അറിവിന്റെ ആരാധകരായി.
അവരും വായന പുനരാരംഭിച്ചു. അവരും പഠിച്ചു. അങ്ങനെ ഒരു പ്രദേശത്തെ മുഴുവന്‍
ജനതയേയും ഉണര്‍ത്തുന്ന, പഠിപ്പിക്കുന്ന, ചിന്തിപ്പിക്കുന്ന,
വിശ്വമാനവവീക്ഷണത്തിലേക്കു നയിക്കുന്ന, ഒരു ആവേശകരമായ കൂട്ടായ്മ, സംഘടിതമായ
യജ്ഞം, ഒരു പക്ഷേ സ്വാതന്ത്ര്യ സമരകാലങ്ങളിലെ ഇന്ത്യയില്‍ നടന്നിട്ടുള്ളൂ.
ഏതായാലും സാക്ഷതരായജ്ഞം കേരളീയരില്‍ പുതിയ ഉണര്‍വുണ്ടാക്കി. കേരളശാസ്ത്ര
സാഹിത്യ പരീഷത്തും കേരളസര്‍ക്കാരും കാന്‍ഫെഡും മറ്റനേകം സംഘടനകളും
മതസാംസ്കാരിക പ്രവര്‍ത്തകരും രാഷ്ട്രീയ പ്രവര്‍ത്തകരും അദ്ധ്യാപകരും
സാധാരണക്കാരും ഒന്നിച്ച് ഒറ്റ മനസ്സോടെ പ്രവര്‍ത്തിച്ചതു കൊണ്ടായിരുന്നു
സാക്ഷരതായജ്ഞം വിജയിച്ചത്. ആ പരിശീലനം കേരളീയരുടെ ഉള്ളില്‍ ഇന്നും
നിലനില്‍ക്കുന്നുണ്ട്. ഉണ്ട് എന്നാണ് കൊറോണ രോഗവ്യാപനത്തിനെതിരെ നടന്നു
കൊണ്ടിരിക്കുന്ന യജ്ഞം തെളിയിക്കുന്നത്. എല്ലാ അഭിപ്രായവ്യത്യാസങ്ങളും
മാറ്റിവെച്ച്, എല്ലാ നിയന്ത്രണങ്ങളിലും അലോസരപ്പെടാതെ, എല്ലാ
കഷ്ടപ്പാടുകളേയും പ്രതിഷേധമൊന്നുമില്ലാതെ സ്വീകരിച്ച്, ഉറച്ച മനസ്സോടെ
കേരളീയര്‍ ഇനിയും ഒന്നിച്ച് നിന്നു പ്രവര്‍ത്തിച്ചാല്‍ കൊറോണയും നമ്മുടെ
മുന്നില്‍ പത്തി താഴ്ത്തും. നാം വിജയിക്കും. ആ തിരിച്ചറിവാണ് ഇന്ന്
നമുക്കാവശ്യം.
സാക്ഷതരായജ്ഞത്തില് പങ്കെടുത്ത സന്നദ്ധഭടന്മാരുടെ ഉള്ളില്‍ കടന്നു കൂടിയ
പുരോഗമനചിന്തയും ശാസ്ത്രബോധവും ത്യാഗസന്നദ്ധതയും എല്ലാം അവരെ പുതിയ
മനുഷ്യരാക്കി. അവരില്‍ എത്രയോ അദ്ധ്യാപകരുണ്ടായിരുന്നു. അവരാണ്
പില്ക്കാലത്ത് കേരളത്തിലെ പാഠ്യപദ്ധതി പരിഷ്കാരത്തിനു മുന്നിട്ടിറങ്ങിയതും
കേരളത്തിലെ പൊതുവിദ്യാഭ്യാസത്തെ രക്ഷിച്ച് ശക്തിപ്പെടുത്തി
വിജയിപ്പിച്ചതും. മനുഷ്യന് മാറിയാല്‍ മലയും മറിയും. അസാധ്യമായത് സാധ്യമാകും.
ഒരു കഥ കൂടിപ്പറയാം. വര്‍ഷങ്ങള്‍ക്കു മുന്‍പ് ഞങ്ങളുടെ പുത്രന് ദീപു
റിലയന്‍സില്‍ ജോലി ചെയ്തിരുന്ന കാലം. ഞങ്ങള്‍ മുംബൈയില്‍ ഒരു
സന്ദര്‍ശനത്തിലായിരുന്ന ഒരു നാള് അവന് ഒരു കഥ പറഞ്ഞു. കന്പനിയിലെ
തൊഴിലാളികള്‍ ഉച്ചഭക്ഷണത്തിന് പുറത്തിറങ്ങും. എല്ലാവരും അഞ്ചു മിനിട്ടു
കൊണ്ട് ഭക്ഷണം കഴിക്കും. പിന്നീട് ബഹുഭൂരിപക്ഷം പേരും അവിടെയും ഇവിടെയുമായി
കിടക്കും. വെയിലത്താണ് കിടക്കേണ്ടി വന്നതെങ്കില്‍ മുഖത്തൊരു തുണിയിടും.
അത്ര തന്നെ. എന്നാല്‍ അവിടെയും ഇവിടെയുമായി ഏതാനും പേര് ഉറങ്ങാതെയിരുന്ന്
എന്തോ വായിക്കുന്നതു കാണാം. ഒരു പഴയ വാരിക. ഒരു പത്രത്താള്. അങ്ങനെ
എന്തുമാകാം അവരുടെ കൈയില്‍. അതു കണ്ട ഒരു വടക്കേ ഇന്ത്യന്‍ എഞ്ചിനീയര്‍ ഒരു
ദിവസം ദീപുവിനോടു പറഞ്ഞു. ' ദീപു, കണ്ടോ ചിലര്‍ ഉറങ്ങാതെ കുത്തിയിരുന്നു
വായിക്കുന്നത്. അവരെല്ലാം മലയാളികളാണ്. അക്കാര്യം എനിക്കു തീര്‍ച്ചയാണ്!'
നമുക്കും അതു തീര്ച്ചയായിരിക്കണം! എന്നും തീര്ച്ചയായിരിക്കണം! മലയാളികളിലെ
പുതുതലമുറ വായനയില്‍ നിന്നു മാറുന്നോ എന്ന ഒരു സംശയമുണ്ട്. അവരെ മാറാന്‍
സമ്മതിക്കരുത്. അവരേയും വായിപ്പിക്കുക. അക്ഷരങ്ങള്‍ നമുക്കു
കൂട്ടുകാരാകട്ടെ. അറിവ് ആവേശമാകട്ടെ അറിവിന്റെ കരുത്ത് നമുക്ക് വിവേകം
പകരട്ടെ. ആ കരുത്തിന്റെ, വിവേകത്തില്‍, നാം ഒന്നിച്ച് നിന്നാല്‍ കൊറോണയല്ല
അദ്ദേഹത്തിന്റെ അനന്തര തലമുറക്കാരന് വന്നാലും നാം നേരിടും. ഏതു
വെല്ലുവിളിയും നേരിടാന്‍ കരുത്തുള്ള, ഇച്ഛാശക്തിയുള്ള, ഒരു ജനതയായി നമുക്കു
നില്ക്കാനാകും! ഈ ദിനം ചേലക്കോടന്‍ ആയിഷമാരുടെ സ്മരണയില്‍ നമുക്ക്
അങ്ങനെയൊരു പ്രതിജ്ഞയെടുക്കാം. കൊറോണ ദുരന്തക്കാലം കഴിയുമെന്നും ഒരു പുതിയ
പ്രഭാതം എത്തുമെന്നും ഉറച്ചുവിശ്വസിച്ചു മുന്നേറാം; വിജയിക്കാം.......
(തുടരും)