ആത്മീയതയ്ക്ക് ഒരു പുത്തൻ കാഴ്ച്ച യാണ് ഈ കൊറോണക്കാലം എനിക്ക് സമ്മാനിക്കുന്നത് . കൊറോണ ക്കാലം ആരംഭിച്ചപ്പോൾ ട്രോളി ലൂടെയും അല്ലാതെയും വന്ന വെല്ലുവിളികൾ ദൈവം എവിടെ യാണ്? ദൈവം എ ന്തേ രക്ഷിക്കാൻ വരുന്നില്ല എന്ന് മുറവിളികൂട്ടുന്ന ഒരു ഭാഗവും നിരന്തരം ചോദിച്ചാൽ ദൈവം എത്തും എന്ന് ഉത്തരം നൽകി പ്രതിസന്ധിയിൽ ദൈവത്തെ ജയിപ്പിക്കാൻ ശ്രമിക്കുന്ന മറു ഭാഗവും. രണ്ടും കാണുമ്പോൾ ദൈവം ഇരുകൂട്ടർക്കും ഉത്തരം കിട്ടാത്ത ചോദ്യമല്ലേ എന്ന തോന്നലിലേക്കു ഞാൻ വീഴുന്നു . ചോദിക്കുമ്പോഴൊക്കെ ഓടിവന്നു രക്ഷപ്പെടുത്തുന്ന ഒരു റോബോട്ട് ആണോ ദൈവം . ശരിയായ ഒരുത്തരം നൽകാനുള്ള ദൈവ ശാസ്ത്ര പാണ്ഡിത്യം എനിക്കില്ലെങ്കിലും ജീവിതത്തിന്റെ അനേകം വിചിത്രമായ പ്രതിസന്ധികളിൽ വിശദീകരിക്കാനാവാത്ത ഉത്തരവുമായി കടന്നു വരുന്ന ഒരു വെളിച്ചത്തെ ഞാൻ സദാ ദൈവം എന്ന് വിളിച്ച് ശീലിച്ചു . ആ വെളിച്ചമില്ലാത്ത എനിക്ക് യാത്ര സാധ്യമല്ലെന്നു ഓരോ ദിവസവും എനിക്ക് ബോധ്യപ്പെട്ടു . എന്റെ കൂടെ ഞാൻ അല്ലാതെ മറ്റൊരാൾ നടക്കുന്നുണ്ട് . ചിലപ്പോൾ ചിരിച്ചു കവിളിൽ നുള്ളിയും, മറ്റു ചിലപ്പോൾ എനിക്കായ് കണ്ണുനീർ വീഴ്ത്തിയും , വേറെ ചില നേരങ്ങളിൽ എനിക്കായി ചോരപൊടിഞ്ഞു ചതഞ്ഞരഞ്ഞും ഒരാൾ . ആരാണ് അന്ന് ചിരിച്ചത് ? ആരുടെ കണ്ണീരാണ് എന്റെ തോളിൽ വീണത് , ഇത്തരം ഉത്തരം കിട്ടാത്ത ചോദ്യങ്ങളിൽ ഞാൻ തളരുമ്പോൾ ദൈവമേ എന്ന് വിളിക്കാനുള്ള വിനയം സ്വാഭാവികമായി എന്നിൽ നിറയുന്നു.
ഇവിടെ ജീവിതത്തിന്റെ ഓരോ ഘട്ടങ്ങളിലും സമചിത്തതയും പ്രകാശവും നൽകി പ്രപഞ്ചവും സൃഷ്ടിയും തമ്മിലുള്ള ഗാഢ ബന്ധത്തെ വെളിപ്പെടുത്തി തിരിച്ചറിവിലേക്ക് നയിക്കുന്ന പ്രകാശമാകുന്നു എനിക്ക് ദൈവം. മനുഷ്യന്റെ ഭാവന യുടെ പാരമ്യം തന്നെ യാവണം ദൈവം . തന്നെക്കാൾ വലുതും സർവ്വഗുണങ്ങളും തികഞ്ഞ ഒരു ചൈതന്യത്തെ തേടി യുള്ള അവന്റെ യാത്രയുടെ ഫലമായിരിക്കാം ദൈവ സങ്കൽപം . തന്നെക്കാൾ വലിയ ഒരു ശക്തി യെ കണ്ടെത്താ ൻ മനുഷ്യൻ തയ്യാറാവണമെങ്കിൽ താൻ ശൂന്യ നാകാതെ വയ്യ . സ്വയം നിറഞ്ഞിരിക്കുന്നവൻ മറ്റൊന്നിനെ എങ്ങിനെ സ്വീകരിക്കും . സ്വയം ശൂന്യമാണ് എന്നൊരു തിരിച്ചറിവാകാം ഈ വൈറസ് എനിക്ക് സമ്മാനിക്കുന്നത്. “നീയൊക്കെ ഇത്രയേ ഉള്ളൂ” എന്ന ഭൂമിയുടെ രൗദ്രമായ ഓർമ്മപ്പെടുത്തൽ. പ്ര പഞ്ചത്തിനു മുന്നിൽ മനുഷ്യൻ എത്ര നിസ്സാരനാണെന്ന് തിരിച്ചറിവിൽ കവിഞ്ഞ മറ്റെന്ത് ആത്മബോധമാണുള്ളത്. ഒറ്റപ്പെട്ട് നിശ്ശബ്ദത യിലേക്ക് മുങ്ങിത്താഴാതെ ഈ ദർശനം സാധ്യമല്ല . അത്തരം ഒറ്റപ്പെടലിനും അന്വേഷണത്തിനും എന്നെ നിർബന്ധിക്കുകയാണ് ഈ കൊറോണക്കാലം . ദൃശ്യമായ വസ്തുക്കൾ പോലെ തന്നെ ഭൂമി അദൃശ്യ വസ്തുക്കൾ കൊണ്ടും നിറഞ്ഞിരിക്കുന്നു . അതുപോലെ അളക്കാനാവുന്നതും അല്ലാത്തതും . കൃത്യമായ രൂപ ഭാവങ്ങൾ ദൈവത്തിനുണ്ടാകണമെന്ന് ശഠിക്കേണ്ട കാര്യമില്ലെങ്കിലും ദൈവത്തെ മനുഷ്യരൂപത്തിൽ ദർശിക്കണമെന്നത് എന്റെ ഒരാവശ്യം തന്നെ യാണ് . എനിക്ക് ആശയവിനിമയം നടത്താവുന്ന ഒരു രൂപത്തിൽ ദൈവത്തെ സ്വീകരിക്കണ മെന്ന ഒരു നിർബന്ധവും അതിലെ സൗന്ദര്യവുമാണതി നു കാരണം .
ദൈവം ആചാരങ്ങളാൽ മൂടപ്പെട്ടിരിക്കുന്ന ഒരു കാലത്തിനു സാക്ഷ്യം വഹിക്കേണ്ട ഗതികേടിലാണ് നമ്മൾ . ആ "ചാര" ത്തിൽ നിന്ന് തിളങ്ങുന്ന ദൈവത്തെ കണ്ടെത്താൻ ഞാൻ നിശ്ശബ്ദ മായി തിരഞ്ഞേ മതിയാകൂ . ഫ്രാൻസിസ് നെ തിരഞ്ഞ ലിയോ യുടെ വാക്കുകളിൽ " ഞാൻ ദൈവത്തെ അന്വേഷിക്കുകയായിരുന്നു . നിരാശയുടെ വക്കിലായിരുന്നു ഞാൻ, ദൈവം മഴയായി പെയ്തു , എന്റെ ഹൃദയം നുറുങ്ങി ത്തുറന്നു . എന്റെ ഉള്ളം സുഗന്ധ പൂരിതമായി പുഷ്പിച്ചു ".
ചോദിക്കുവിൻ നിങ്ങൾക്ക് നൽകപ്പെടും , അന്വേഷിപ്പിൻ നിങ്ങൾ കണ്ടെത്തും , മുട്ടുവിൻ തുറക്കപ്പെടും എന്ന മൂന്നു വചനങ്ങൾ വിശ്വാസത്തിന്റെ കണ്ണാടിയിൽ ചിലതൊക്കെ പ്രതിബിംബിപ്പിക്കുന്നുണ്ട് . ബാല്യത്തിൽ അനുകരണങ്ങളിൽ നിന്നുമാർജ്ജിക്കുന്ന വിശ്വാസം ആചാരങ്ങളിലൂടെ ഹൃദയത്തിൽ പ്രതിഷ്ഠ യായി മാറുന്നു . പിന്നീട് മനുഷ്യന്റെ മറ്റെല്ലാ പാകപ്പെടലുകൾ പോലെ തന്നെ വിശ്വാസത്തിലും ഒരു പാകത നിലനിർത്തുവാനുള്ള കടമ അവനുണ്ട് . ആചാരങ്ങളിൽ നിന്നും വളർന്ന് അന്വേഷണങ്ങളിലേക്കും കണ്ടെത്തലിലേക്കും വളരുന്നതോടെ പാകത വന്ന വിശ്വാസം അവനു സ്വന്തമാക്കുന്നു . അങ്ങിനെ ചോദിച്ചു കിട്ടുന്ന വിശ്വാസത്തിന്റെ ബാല്യകാലത്തിൽ നിന്നും അന്വേഷിച്ചു കണ്ടെത്തുന്ന പ്രായപൂർത്തിയിലേക്കു സഞ്ചരിക്കാൻ ആയില്ലെങ്കിൽ അത് ബാലിശാ വസ്ഥയിൽ തന്നെ തുടരുന്നു .
വിശ്വാസത്തിന്റെ ശൈശവ ഭാവം ഭൂരിഭാഗത്തിനും നിഷ്കളങ്ക മായ ചോദിക്കലും വാങ്ങലു മാണ് . ഈ നിരുപദ്രവമായ ചോദ്യങ്ങൾ പരീക്ഷയ്ക്ക് താൻ തെറ്റായെഴുതിയ ഉത്തരം മായ്ച്ച് ശരിയുത്തരം എഴുതുമോ എന്ന ഒരു വിദ്യാർത്ഥി യുടെ പ്രാർത്ഥന മുതൽ സന്താന ലബ്ധിക്ക് സർപ്പ ദൈവങ്ങളോടുള്ള പ്രാർത്ഥന വരെ നീളും. ജീവിതത്തിന്റെ നിസ്സഹായാവസ്ഥയിൽ മനുഷ്യന് തെല്ലൊരു ശുഭാപ്തി വിശ്വാസം നൽകാനും അവനെ മുന്നോട്ടു പ്രത്യാശാപൂർവ്വം നയിക്കാനും ഈ നിഷ്കളങ്ക യാചനകൾ ഏറെ സഹായിക്കുന്നു എന്നു തന്നെ യാണ് ഞാൻ കരുതുക . അനിശ്ചിതത്വത്തിന്റെ വിഭ്രമാവസ്ഥ ദൈവ ചൈതന്യമേറ്റ് ശാന്തമാകുന്നെങ്കിൽ അതിലെന്താണ് തെറ്റ് . എന്നാൽ ഇങ്ങിനെ ഭൗതിക കാര്യങ്ങളുടെ സഫലീകരണത്തിനായി വിശ്വാസത്തെ മുറുകെ പിടിക്കുന്ന മനുഷ്യ ന്റെ ദൈവാശ്രയത്തിൽ . ഒളിഞ്ഞിരിക്കുന്ന കച്ചവട സാധ്യത (അത് സാമ്പത്തികമോ അധികാരമോ ആകാം) മനസ്സിലാക്കി മനുഷ്യനെ സമർത്ഥമായി ചൂഷണം ചെയ്യുവാനുള്ള പദ്ധതികൾ ചിലർ ചേർന്നൊരുക്കുന്നതിലൂടെ കടുത്ത വഞ്ചനയുടെ നീർച്ചുഴിയിലേക്കു വിശ്വാസം വീഴുകയാണ് . അങ്ങിനെ സംഗതി കുറെ കൂടി വികൃതമാക്കുകയും ഭ്രാന്തമായ വിൽപ്പന ചരക്കായി ദൈവം സമൂഹമധ്യേ പ്രദർശി പ്പിക്കപ്പെടുകയും
ചെയ്യുന്നു അങ്ങിനെ നോക്കുമ്പോൾ ചോദിക്കുവിൻ നൽകപ്പെടും എന്ന വചനത്തിന്റെ ആവശ്യാനുസരണമുള്ള വ്യാഖ്യാന നമാണെ ന്നു തോന്നുന്നു സകല കച്ചവട ലക്ഷ്യങ്ങൾക്കും ആധാരം.
വിശ്വാസത്തിൻറെ അടുത്ത ഘട്ടത്തിലാണ് 'കഴിയുമെങ്കിൽ ഈ പാനപാത്രം എന്നിൽ നിന്ന് മാറ്റുമോ' ..എന്ന് കരഞ്ഞു രക്തം വിയർത്തു ചോദിച്ച ക്രിസ്തുവിൻറെ മുഖം ഞാൻ കണ്ടു തുടങ്ങിയത് . ക്രിസ്തുവിനു കിട്ടാത്ത ത് എനിക്കെങ്ങനെ ലഭിക്കും എന്ന സ്വയം ചോദ്യം ചെയ്യലിലൂടെ അന്വേഷണത്തിന്റെ മാർഗ്ഗത്തിലേക്കു ഞാൻ തിരിഞ്ഞു തുടങ്ങി . വിശ്വാസത്തിന്റെ അടുത്ത പടി യായ അന്വേഷണത്തിന് മുതി ർ ന്നതോടെ ഇക്കാര്യത്തിൽ അല്പം കൂടി ദിശാബോ ധം കൈവന്നു . ക്രിസ്തു വിനോട് ചോദിക്കുക എന്നതിലപ്പുറം ക്രിസ്തു ചോദിച്ചതെന്ത് എന്നറിയാനുള്ള ത്വര യായി തീരുന്നു. . പിന്നീട് രസകരമായ ഒരു അനുഭവത്തിലേക്കുള്ള മുങ്ങാംകുഴി യിടലാണ് . ദൈവം ഒരു വിശ്വാസമല്ല മറിച്ച് ഒരു അനുഭൂതിയാണ് . ഈ അനുഭൂതിയെ പിന്തുടരുന്നതോടെ പതുക്കെ ഇതൾ വിടർത്തുന്ന പനിനീർ പുഷ്പം പോലെ ചിന്തകളിൽ നിറയുന്ന സുഗന്ധമായി ദൈവം മാറുകയാണ് . ചോദി ക്കാനാകാത്ത വിധം അന്വേഷണം തുടരുകയാണ് . ദാഹത്തെ മുഴുവൻ ശമിപ്പിക്കുന്ന ഉറവയാണ് ലക്ഷ്യം. ഉത്തരക്കടലാസിൽ പോയി തെറ്റായ ഉത്തരം ഒന്ന് തിരുത്തിയെഴുതാമോ എന്ന് ചോദിച്ച വിശ്വാസത്തിന്റെ ശൈശവ ദശയിൽ നിന്ന് ... "തന്റെ സമയം വരുമ്പോൾ എല്ലാം ഭംഗിയാക്കുന്ന വനാണ് ദൈവ" മെന്ന ( Ecclesiastes 3:11) കൗമാരകാലവും പിന്നീ ട്ട് കഷ്ടകാലങ്ങളിൽ എന്നെ തോളിലേറ്റി നടന്ന ആ ഒറ്റപ്പെട്ട കാലടികളാണ് ദൈവം("ഫുട് പ്രിൻറ്സ് ഇൻ ദി സാൻഡ്" പ്രസിദ്ധമായ കവിത) എന്ന യൗവനവും കഴിഞ്ഞ് അന്വേഷണത്തിന്റെ കണ്ടെത്തലിന്റെ പാകതയിലേക്കു ചാഞ്ഞു പോകുന്ന എന്റെ മനസ്സിൽ ദൈവം മഴ പെയ്യിക്കാൻ തുടങ്ങിയിരിക്കുന്നു .ദൈവ ദർശനത്തിന്റെ അതിസൂക്ഷ്മ സൗന്ദര്യം അനുഭവിച്ചു തുടങ്ങിയാൽ ഒരു മടക്കയാത്രയില്ല . ശരിയായത് മാത്രം ചോദിക്കുന്നു അന്വേഷിക്കുന്നു കണ്ടെത്തുന്നു .മൃദുവായി മുട്ടിയിട്ട് തുറക്കുന്നത് വരെ കാത്തിരിക്കുന്നു . അവിടെ തുറക്കുമോ എന്ന സംശയം ഇല്ല ... വിളി കേൾക്കാത്ത മടുപ്പില്ല ...അനന്തമായി കാത്തിരിക്കുന്ന അനുരാഗിണി യെ ന്ന പോലെ…"കാത്തിരിപ്പായി ഞാനെൻ കരളിലൊരു സ്നേഹ മഴയായ് നീ പെയ്തി റങ്ങുവാൻ നിറഞ്ഞലിയുവാനാ സ്നേഹതീർത്ഥ ത്തിൽ.എന്ന് കരളുറപ്പോടെ" സ്വയം എഴുതാനാവുന്നു.
ഒരിക്കൽ കൂടി ലിയോ യെ ഓർമ്മിക്കട്ടെ . ഫ്രാൻസിസി നോ ടുള്ള ലിയോ യുടെ ചോദ്യം കസാദ് സാക്കിസ് ഇങ്ങിനെ പറയുന്നു . " ബ്രദർ ഫ്രാൻസിസ് നീ ഇരുട്ടിൽ ഒറ്റപ്പെട്ടപ്പോൾ ദൈവം എങ്ങിനെയാണ് നിനക്ക് കാണപ്പെട്ടത് " ഫ്രാൻസിസ് പറഞ്ഞു " ബ്രദർ ലിയോ , ഒരു ഗ്ലാസ് തണുത്ത വെള്ളം , വറ്റാത്ത നീരുറവയിൽ നിന്നും നിലയ്ക്കാതെ ഒഴുകുന്ന തണുത്ത ജലം . എനിക്ക് വല്ലാത്ത ദാഹമായിരുന്നു . ഞാൻ മതിയാവോളം കുടിച്ചു എന്നേയ്ക്കുമായി എന്റെ ദാഹമകന്നു " അത് കേട്ട് ലിയോ അലറി കരഞ്ഞു .."ദൈവം ഒരു ഗ്ലാസ് തണുത്ത ജലം പോലെ !!! " ദൈവം എന്ത്, ദൈവം എവിടെ എന്ന് ചോദിക്കുന്നവരോട് ഇതിലപ്പുറം എന്തുത്തരം നൽകാൻ.
പ്ളേഗ് തുടങ്ങിയ മഹാമാരികൾ വന്ന കാലങ്ങളിൽ ദൈവാശ്രയം മനുഷ്യനിൽ ബലപ്പെട്ട ചരിത്രമാണ് രേഖപ്പെടുത്തിയിരിക്കുന്നത് . മനുഷ്യവംശം നിലനിൽക്കുന്നിടത്തോളം കാലം അവൻ ദൈവത്തെ തേടി കൊണ്ടിരിക്കും . എന്നാൽ മനുഷ്യന്റെ ഈ ആശ്രയബോധത്തെ, പ്രപഞ്ചവുമായി അവന്റെ അറുത്തെറിയാനാവാത്ത ഈ നിർമ്മലമായ ബന്ധത്തെ ചൂഷണം ചെയ്യാതിരിക്കുവാൻ സംഘടിത മതങ്ങൾ ക്കു വിവേകമുണ്ടാകട്ടെ എന്നാശിക്കാനേ എനിക്ക് കഴിയൂ . കച്ചവട തന്ത്രങ്ങളെ ചെറുത്ത് സ്നേഹാധിഷ്ഠിതമായ ഒരു ഒരു ദൈവാനുഭൂതിയിലേക്ക് കൂടുമാറാൻ കൊറോണക്കാലം ഏവരെയും സജ്ജരാക്കട്ടെ. ദാഹിക്കുന്നവന് പ്രതിഫലേച്ഛ കൂടാതെ "ഒരു ഗ്ലാസ് തണുത്ത ജലം" നൽകുക മാത്രമായിരിക്കട്ടെ സകല മതങ്ങളുടെയും ലക്ഷ്യം.
ഒരു തരത്തിൽ ഭൂമിയ്ക്ക് ലഭിച്ച ഒരു ഉപവാസത്തിൻറെ സാധ്യതയാണ് കൊറോണക്കാലത്തെ നിർബന്ധ മായ ഏകാന്തത . ചുറ്റും എഴുതി വെച്ചിരിക്കുന്ന ''അകലം പാലിക്കുക ' എന്ന അരുതിനോട് ചേർന്ന് നിന്നുള്ള ഉപവാസം . . നിശ്ശബ്ദത യുടെ പർവ്വതങ്ങൾ പൊട്ടി യൊഴുകി നന്മയുടെ നീർ പ്രവാഹമുണ്ടാകട്ടെ . പുഴകൾ എല്ലാം വറ്റുന്നു ..എല്ലായിടവും വെറും മണൽ പരപ്പാകുന്നു എന്നൊക്കെ പരാതി പറഞ്ഞ് സ്വയം പഴിക്കുന്ന ഈ കാലഘട്ടത്തിൽ നമ്മുടെ ഉള്ളിലൊഴുകിയിരുന്ന ഒരു പുഴയെ തിരികെ വിളിച്ചു വരുത്താനുള്ള സമയമായി അടച്ചു പൂട്ടിയ ഈ ദിനങ്ങൾ മാറിയെങ്കിൽ! മണൽ പരപ്പായ മത മനുഷ്യനിൽ നിന്നും ഉള്ളിൽ ജലരാശി സൂക്ഷിക്കുന്ന ആത്മീയ മനുഷ്യരായി മാറാൻ ഈ നിശ്ശബ്ദത സഹായിച്ചെങ്കിൽ!