സാൻ ഫ്രാൻസിസ്കോ: വന്ദേ ഭാരത് മിഷനിൽ കേരളത്തിലേക്കുള്ള ആദ്യ ഫ്ളൈറ് സാൻ ഫ്രാൻസിസ്കോയിൽ നിന്ന് ശനിയാഴ്ച രാത്രി പുറപ്പെട്ടു. 222 യാത്രക്കാരിൽ 102 പേർ മലയാളികൾ. ബാക്കിയുള്ളവർ ഡൽഹിക്കും അഹമ്മാദാബാദിനുമുള്ളവർ.
ഓ.സി.ഐ. കാർഡുള്ള രണ്ട് കുട്ടികളും ഇതാദ്യമായി യാത്രക്കാരിലുണ്ടെന്നു ഫോമാ ജോ. സെക്രട്ടറി സാജു ജോസഫ് പറഞ്ഞു. ഹ്യൂസ്റ്റനിൽ നിന്നും ചിക്കാഗോയിൽ നിന്നും വന്ന ഗർഭിണികളായ രണ്ട് മലയാളികളും യാത്രക്കാരിലുണ്ട്.
ഹ്യൂസ്റ്റനിൽ നിന്ന് വന്ന യുവതിയുടെ ഭർത്താവും കുട്ടിയും എച്ച്-1 വിസ പുതുക്കാൻ നാട്ടിൽ പോയതാണ്. വിസ പുതുക്കാത്തതിനെ തുടർന്ന് മടങ്ങാനായില്ല. 32 ആഴ്ച ഗർഭിണി ആയ യുവതിക്ക് ഇവിടെ കാര്യമായ ബന്ധുക്കളുമില്ല. അവരുടെ വിസയും അടുത്ത മാസം തീരുമെന്ന് സാജു ജോസഫ് പറഞ്ഞു. അതിനാൽ അടിയന്തരമായി അവർക്ക് യാത്രാ സൗകര്യം ഒരുക്കുകയായിരുന്നു.
ആകെ 100 സീറ്റ് ആണ് മലയാളികൾക്ക് നീക്കി വച്ചതെങ്കിലും അവസാനം രണ്ട് സീറ്റ് കൂടി നൽകി.
നാല് വിമാനങ്ങൾക്കുള്ള കൗണ്ടറുകൾ തുറന്നാണ് നടപടി ക്രമങ്ങൾ പൂർത്തിയാക്കിയത്. ഹെൽത് ചെക്കും നടന്നു.
കോൺസൽ ജനറൽ ൻ സഞ്ജയ് പാണ്ഡ, ഡെപ്യുട്ടി കോൺസൽ ജനറൽ രാജേഷ് നായക്ക്, കമ്യുണിറ്റി അഫയേഴ്സ് മിനിസ്റ്റർ സുമതി റാവു, പ്രോട്ടോക്കോൾ ഓഫീസർ വിൻസന്റ് വർക്കി തുടങ്ങിയവർ യാത്ര സൗകര്യങ്ങൾ ഒരുക്കാൻ നേതൃത്വം നൽകി.
കോണ്സുലേറ് സ്റ്റാഫ് യാത്ര സുഗമമാക്കാൻ രാപകലില്ലാതെ പ്രവർത്തന നിരതരായിരുന്നുവെന്ന് കോൺസൽ ജനറൽ പറഞ്ഞു. മലയാളി സമൂഹം കോണ്സുലേറ്റ് അധികൃതർക്ക് നൽകുന്ന പിന്തുണക്കും അദ്ദേഹം നന്ദി അറിയിച്ചു.