അറ്റ്ലാന്റാ ∙ അറ്റ്ലാന്റാ മേയർ കീഷാ ലാൻസിനും ഭർത്താവിനും കൊറോണ വൈറസ് സ്ഥിരീകരിച്ചതായി കീഷാ തന്നെ വെളിപ്പെടുത്തി. കോവിഡ് 19ന്റെ യാതൊരു ലക്ഷണങ്ങളും അനുഭവപ്പെട്ടിരുന്നില്ലെന്നും കർശനമായ മുൻകരുതലുകൾ സ്വീകരിച്ചിരുന്നതായും മേയർ ട്വിറ്ററിൽ കുറിച്ചു. രണ്ടാഴ്ച മുൻപ് പരിശോധിച്ചപ്പോൾ ഫലം നെഗറ്റീവായിരുന്നു. പതിവിലും വിപരീതമായി ഭർത്താവ് കൂടുതൽ സമയം ഉറങ്ങുന്നതു കണ്ടതോടെയാണ് വീണ്ടും പരിശോധിക്കാൻ തീരുമാനിച്ചതെന്നു മേയർ പറഞ്ഞു.തിങ്കളാഴ്ച റിസൽട്ട് വന്നപ്പോൾ ഇരുവർക്കും പോസിറ്റീവാണെന്ന് കണ്ടെത്തിയതു തന്നെ അദ്ഭുതപ്പെടുത്തിയെന്നും മേയർ പറയുന്നു. എങ്ങനെയാണ് വൈറസ് തങ്ങളിൽ എത്തിയതെന്ന് അറിയില്ല. കഴിഞ്ഞ വാരാന്ത്യം എട്ടു വയസ്സായ കുട്ടി വെടിയേറ്റു മരിച്ച സംഭവത്തെ തുടർന്ന് വാർത്താസമ്മേളനം നടത്തേണ്ടി വന്നുവെന്നും കുട്ടിയുടെ മാതാപിതാക്കളായും മറ്റു ചിലരുമായും ബന്ധപ്പെടേണ്ടി വന്നിട്ടുണ്ടെന്നും അതാകാം വൈറസ് ബാധിതയ്ക്കു കാരണമെന്നു കരുതുന്നതായും മേയർ പറഞ്ഞു.
അടുത്ത രണ്ടാഴ്ച ക്വാറന്റീൻ കഴിയാനാണ് തീരുമാനം. കുടുംബത്തിനു വേണ്ടി പ്രാർഥിക്കണമെന്നും മേയർ അഭ്യർഥിച്ചിട്ടുണ്ട്. അറ്റ്ലാന്റായിലെ ഡെമോക്രാറ്റിക് പാർട്ടിയുടെ ശക്തയായ നേതാവ് കീഷാ, ജോ ബൈഡന്റെ വൈസ് പ്രസിഡന്റ് ഷോർട്ട് ലിസ്റ്റിൽ വരെ ഉൾപ്പെട്ടിട്ടുണ്ട്.