സമസ്യാപൂരണം;
കൈ കുഴയുന്നു
അർത്ഥങ്ങളറിയാതന്വർത്ഥ
പൂരണം.
പകലിനെയിരുളിനാൽ മൂടി
സൂര്യൻ മറയാതിരുന്നാൽ
രാത്രിയൊരു....?
സങ്കൽപ്പകൂടാരം.
നക്ഷത്രം മിന്നുന്ന വാനിൽ
ചന്ദ്രനൊരു..?
കടംകഥ മാത്രം.
പകലിന്റെ വെട്ടം...?
സൂര്യനുമാത്രം സ്വന്തം..
എരിഞ്ഞടങ്ങും
സൂര്യന്റെ
ചിതയാറിത്തണുത്ത
ചിതാഭസ്മവും പൂശി സന്ധ്യ വന്നില്ലെങ്കിൽ...?
കിളികൾ ചേക്കേറാൻ
കൂടു തിരയില്ല.
പകൽവെളിച്ചത്തിൽ
ഭ്രമിച്ച കണ്ണ്
ഇരുളിന്റെ പൊരുളിനെയറി-
യാതെപോകും.