കോറല്‍ സ്പ്രിംഗ്സ്, ഫ്ലോറിഡ: നഴ്സായ മെറിന് ജോയിയെ (27) കൊലപ്പെടുത്തിയ കേസില്‍ഭര്‍ത്താവ് ഫിലിപ്പ് മാത്യുവിന് വധശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന് ആവശ്യപ്പെടും. ഇതു സംബന്ധിച്ച രേഖകള്‍ അടങ്ങിയ റിപ്പോര്‍ട്ട് സ്റ്റേറ്റ് അറ്റോര്‍ണി മൈക്കല്‍ സാറ്റ്സ് കോടതിയില്‍ സമര്‍പ്പിച്ചു.
മെറിന്റെ കൊലപാതകം നിഷ്കരുണവും കരുതിക്കൂട്ടിയും ആസൂത്രണം ചെയ്തും നടത്തിയ കിരാതവും ഹീനവും ക്രൂരവുമായ ക്രുത്യമായിരുന്നുവെന്ന് സ്റ്റേറ്റ് അറ്റോര്‍ണി
ചൂണ്ടിക്കാട്ടി.
ജൂലൈ 28 രാവിലെ 7:30 ഓടെയാണ് ഷിഫ്റ്റ് കഴിഞ്ഞു വീട്ടിലേക്ക് മടങ്ങാന്‍ കാര്‍ പാര്‍ക്കിങ്ങ് ഏരിയയില്‍ എത്തിയ മെറിന് ജോയിയെ അവിടെ കാത്തു നിന്ന ഫിലിപ്പ് മാത്യു കത്തികൊണ്ട് കുത്തി വീഴ്ത്തിയ ശേഷം ശരീരത്തിലൂടെ കാര്‍ ഓടിച്ചു കയറ്റി കൊലപ്പെടുത്തിയത്. ദൃക്സാക്ഷികളായ സഹപ്രവര്‍ത്തകരുടെ മൊഴികളും, സി.സി ടി.വി ദൃശ്യങ്ങളും നിര്‍ണായകമാകും. ഭര്‍ത്താവ് ഫിലിപ്പ് മാത്യുവാണ് കുത്തിയതെന്ന മെറിന് നല്കിയ മരണമൊഴിയും ഉണ്ട്.കൊലപാതകക്കുറ്റം ചുമത്തിയ ഇയാള്‍ ബ്രോവാര്‍ഡ് കൗണ്ടി ജയിലിലാണ്. ജാമ്യംകോടതി നിഷേധിച്ചു.ഈ കേസില്‍ വധ ശിക്ഷ നല്‍കിയില്ലെങ്കില്‍ മറ്റെന്തു കേസില്‍ നല്‍കാനാവുമെന്ന് മെറിന്റെ ഫ്ലോറിഡയിലുള്ള ഒരു കസിന് ചോദിച്ചതായി സണ്‍ സെന്റിനല്‍ റിപ്പോര്‍ട്ട് ചെയ്തു. മെറിന്റെ മരണ ശേഷം രണ്ടു വയസുള്ള പുത്രി നിരന്തരം കരയുകയണ്. മാതാപിതാക്കളാകട്ടെ മെറിന്റെ വേര്‍പാട് ഇനിയും ഉള്‍ക്കൊള്ളാനാവാതെ കഴിയുന്നു.അതേ സമയം ഫിലിപ്പ് മാത്യുവിന്റെ ഇന്ത്യയിലുള്ള സുഹ്രുത്ത് ജോയിസ് ജോണ്‍ മാടശേരിലും പത്രവുമായി സംസാരിച്ചു. വധ ശിക്ഷ ആവശ്യപ്പെടാനുള്ള സ്റ്റേറ്റിന്റെ തീരുമാനം തന്നെ തകര്‍ത്തതായി അയാള്‍ പറഞ്ഞു. 'അവന് ഇതിനകം തന്നെ സ്വന്തം ജീവിതം നശിപ്പിച്ചു. ഇനി മകളെ ഒരിക്കലും കാണാനാവില്ല. അവന് ഇതിനകം മരിച്ചു കഴിഞ്ഞു'