വൈസ് പ്രസിഡന്‍ഷ്യല്‍ ഡിബേറ്റില്‍ താരമായത് മൈക്ക് പെന്‍സിന്റെ തലയില്‍ വന്നിരുന്ന ഈച്ച ആണെങ്കില്‍ പ്രസിഡന്റ് ട്രമ്പിന്റെ ടൗണ്‍ഹാള്‍ മീറ്റിംഗില്‍ താരമായത് ചുവന്ന മാസ്ക് ഇട്ട ഒരു സ്ത്രീ.
ക്യാമറ ട്രമ്പിലേക്കു ഫോക്കസ് ചെയ്യുമ്പോള്‍ ട്രമ്പ് പറയുന്നതൊക്കെ തലകുലുക്കി അംഗീകരിക്കുന്ന വനിതയും ക്യാമറയില്‍ പതിയും. ട്രമ്പിന്റെ മികച്ച ആരാധിക.
അവര്‍ ആരെന്നു മയാമി ഹെറള്‍ഡ് കണ്ടെത്തി. ഡൊമിനിക്കന്‍ റിപ്പബ്ലിക്കില്‍ നിന്നു കുടിയേറിയ ഇമ്മിഗ്രേഷന്‍ അറ്റോര്‍ണി മെയ് റ ജോളി ആയിരുന്നു ആ സ്ത്രീ. 5 തവണ ഡൊമിനിക്കന്‍ റിപ്പബ്ലിക്കില്‍ സൗന്ദര്യ റാണി ആയിരുന്നു. അമേരിക്കയില്‍ വന്ന ശേഷം കോണ്‍ഗ്രസിലേക്കു മല്‍സരിച്ചു. 2.5 ശതമാനം വോട്ടാണു കിട്ടിയത്.
മീറ്റിംഗ് കഴിഞ്ഞ് അവര്‍ പ്രസിഡന്റ് ട്രമ്പിനോട് സംസാരിക്കുകയും ചെയ്തു. അതിന്റെ വീഡിയോയും പോസ്റ്റ് ചെയ്തു.'അങ്ങയെ തിരിച്ചു കിട്ടി. അങ്ങാണ് ഏറ്റവും ബെസ്റ്റ്. ഞാന്‍ ഡൊമിനിക്കന്‍ റിപ്പബ്ലിക്കില്‍ നിന്നാണ്. എന്നാല്‍ അമേരിക്കക്കരിയാന്' അവര്‍ പറഞ്ഞു.
സാമി സോസ തന്റെ സുഹ്രുത്താണെന്നു ട്രമ്പ് പ്രതിവചിച്ചു.
ട്രമ്പ് ആണു തനിക്കു പ്രചോദനമെന്നവര് പിന്നീട് പറഞ്ഞു. ട്രമ്പിനെ പോലെ താനും ഇലക്ഷനില്‍ നിന്നത് പണത്തിനും പേരിനും വേണ്ടിയല്ല. ഈ രാജ്യത്തിനു വേണ്ടിയാണ്. ട്രമ്പിനെ പോലെ ഞാനും മദ്യപിക്കില്ല-അവര്‍ പറഞ്ഞു.
ടൗണ്ഹാളിനിടെ ട്രമ്പിനോട് ചോദ്യം ചോദിച്ച ഒരു സ്ത്രീ ട്രമ്പിന്റെ ചിരി വളരെ മനോഹരമെന്നു പറഞ്ഞു. പക്ഷെ ഇന്ന് അവര്‍ മധ്യമങ്ങളോട് പറഞ്ഞത് താന്‍ ബൈഡനെ അനുകൂലിക്കുനു എന്നാണ്. സംസാരിക്കുന്നതിനു പകരം ട്രമ്പ് കൂടുതല്‍ ചിരിക്കുകയാണ് വേണ്ടതെന്നും അവര്‍ പറഞ്ഞു.
-------
ഫിലഡല്ഫിയയില് നടന്ന ജോ ബൈഡന്റെ ടൗണ്‍ഹാള്‍ മീറ്റിംഗ് 13.9 മില്യന്‍ പേര് കണ്ടു എന്നാണു കണക്ക്. അതേ സമയത്തു മയാമിയില്‍ എന്‍.ബി.സി. നടത്തിയ ട്രമ്പിന്റെ ടൗണ്‍ഹാള്‍ 13.1 മില്യനാണു കണ്ടത്. ട്രമ്പിനെ ഇന്റര്‍വ്യൂ ചെയ്ത മാധ്യമ പ്രവര്‍ത്തക സവന ഗത്രി, ഫലത്തില്‍ ഒരു എതിരാളിയെപ്പോലെ ട്രമ്പിനെ കുഴപ്പിക്കുന ചോദ്യങ്ങളാണു ചോദിച്ചത്.
ബൈഡന്റെ ടൗണ്‍ഹാള്‍ മോഡറേറ്റ് ചെയ്ത് ജോര്‍ജ് സ്റ്റെഫനപൗളോസ് എളുപ്പമുള്ള ചോദ്യങ്ങളും ചോദിച്ചു. ബൈഡനെ കണ്ഫ്യൂഷനിലാക്കിയില്ല.
പ്രായാധിക്യമുണ്ടെങ്കിലും ബൈഡന് ഇപ്പോഴും കാര്യങ്ങള്‍ വ്യകതമായി മനസിലാക്കുന്നു എന്നു ടൗണ്‍ഹാള്‍ മീറ്റിംഗ് തെളിയിച്ചു.
-----------
കോവിഡിന്റെ കാര്യത്തില്‍ താന്‍ പിടിച്ച മുയലിനു രണ്ട് കൊമ്പ് എന്ന നിലപാടിലാണു പ്രസിഡന്റ് ട്രമ്പ് എങ്കിലും ഉറ്റ അനുചരന് മുന്‍ ന്യു ജെഴ്സി ഗവര്‍ണര്‍ ക്രിസ്റ്റ് ക്രിസ്റ്റി നിലപാട് മാറ്റി. കോവിഡ് ബാധിച്ചു ആശുപത്രിയില്‍ നിന്നു പുറത്തു വന്ന അദ്ദേഹം മാസ്ക് ധരിക്കതിരുന്നത് തെറ്റായിരുന്നു എന്നു സമ്മതിച്ചു. നല്ല ആശുപത്രിയും ഇന്‍ഷുറന്‍സ് പരിരക്ഷയുമൊക്കെ ഉണ്ടായതാണു തനിക്കു രക്ഷയായതെന്നു ക്രിസ്റ്റി പറഞ്ഞു.
കോവിഡ് ബാധിച്ചിട്ടുംട്രമ്പ് നിലപാട് മാറ്റാത്തത് പൊതുവില്‍ ജനത്തിനു ട്രമ്പിനോട് അപ്രിയം കൂട്ടിയിട്ടുണ്ടെന്നതാണു വസ്തുത.
----
ഇലക്ഷനു 18 ദിവസം മാത്രം ബാക്കി നില്‍ക്കെ അഭിപ്രായ വോട്ടുകളിലെല്ലാം ബൈഡനാണു മുന്നില്‍. കഴിഞ്ഞ തവണ ഹിലരി ക്ലിന്റണ് ഇതിലും വലിയ ഭൂരിപക്ഷത്തിനു മുന്നിലായിരുന്നു. പക്ഷെ ട്രമ്പ് ജയിച്ചു. എന്നാല്‍ ഹിലരിക്ക് 2.9 മില്യന്‍ കൂടുതല്‍ ജനകീയ വോട്ടുകള്‍ ലഭിച്ചു.
ഇതിനകം 17 മില്യന്‍ പേര് വോട്ട് ചെയ്തു കഴിഞ്ഞു. അത് ഇലക്ഷന് ഫലത്തെ എങ്ങനെ ബാധിക്കുമെന്നാണു അറിയേണ്ടത്.
ഇതേ സമയംബൈഡന് ജയിച്ചാല്‍ ഫ്രാക്കിംഗിനു കടുത്ത നിയന്ത്രണങ്ങള്‍ ഉണ്ടാവുമെന്നതിനാല്‍ മിഡില്‍ ഈസ്റ്റില്‍ നിന്നുള്ള എണ്ണക്ക് വില കൂടുമെന്ന് ധാരണ ഉയര്‍ന്നു. ഇപ്പോള്‍ ആവശ്യത്തിനു എണ്ണ അമേരിക്കയില്‍ തന്നെ ഉല്‍പ്പാദിപ്പിക്കുന്നുണ്ട്.
---------
ഡമോക്രാറ്റിക് പ്രസിഡൻഷ്യൽ സ്ഥാനാർഥി ജോ ബൈഡനോടുള്ള ചോദ്യങ്ങൾ ലളിതമായിരുന്നു.
പ്രസിഡന്റ് ട്രംപ് മുന്നോട്ടുവച്ച വിദേശ നയങ്ങൾ സംബന്ധിച്ച അജണ്ട ഇസ്രയേലിനെ അതിന്റെ അയൽക്കാരായ അറബ് രാഷ്ട്രങ്ങളുമായി ഒത്തുതീർപ്പിലെത്തിക്കാൻ പങ്ക് വഹിച്ചിട്ടുണ്ടോ എന്നതായിരുന്നു പ്രധാന ചോദ്യം.
"ചെറിയ പങ്കുണ്ട്, പൂർണമായും ഇല്ല." ബൈഡൻ പറഞ്ഞു തുടങ്ങി. പിന്നെ പതിവുപോലെ റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുഡിനും മറ്റു ഭരണാധികാരികളും സംസാരത്തിൽ കടന്നുവന്നു. " എല്ലാ അന്താരാഷ്ട്ര സംഘടനകളിലും ട്രംപിന്റെ സാന്നിധ്യം ചിരിക്കാനുള്ള വകയായി മാറുന്നതായാണ് കാണുന്നത്. ഐക്യരാഷ്ട്രസഭയിൽപോലും ഇതാണ് അവസ്ഥ. ഞാൻ പ്രസിഡന്റിനെക്കുറിച്ച് മാത്രമല്ല പറയുന്നത്. രാജ്യത്തോടും നമ്മളോടുമുള്ള അനാദരവാണ് പ്രകടമാകുന്നത്. അതുകൊണ്ടുതന്നെ ട്രംപിന്റെ വിദേശ നയങ്ങളിൽ നല്ലൊരു ആശയം ഉണ്ടായിരുന്നതായി എന്റെ യുക്തിക്ക് തോന്നിയിട്ടില്ല." ട്രംപിന്റെ നയങ്ങൾ അംഗീകരിക്കുന്നില്ലെന്ന ധ്വനിനൽകിയാണ് ബൈഡൻ വാക്കുകൾ അവസാനിപ്പിച്ചത്.
400 മില്യൺ ഡോളറിന്റെ കടമുണ്ടെന്ന് ട്രംപ്
ട്രംപിന്റെ നികുതിയടവുമായി ബന്ധപ്പെട്ട് ന്യൂയോർക് ടൈംസ് നടത്തിയ അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ അദ്ദേഹം കോടികളുടെ കടക്കാരനാണ്. റിയൽ എസ്റ്റേറ്റ് ബിസിനസിലൂടെയാണ് കടം പെരുകിയതെന്നും "ദി അപ്രെന്റിസിൽ' താരമായെത്തി ലഭിച്ച പ്രതിഫലത്തുകയാണ് കഴിഞ്ഞ ദശകത്തിൽ ലഭിച്ച പണത്തിൽ നല്ലൊരു പങ്കുമെന്നും ട്രംപ് അവകാശപ്പെടുന്നു. "എന്റെ മുഴുവൻ ആസ്തിയുടെയും കണക്കെടുത്താൽ കടബാധ്യതായി പറയപ്പെടുന്ന 400 മില്യൺ ഒന്നുമല്ല. " ട്രംപ് പറഞ്ഞു. റഷ്യൻ ബാങ്കുകളിൽ നിന്ന് അദ്ദേഹം ദശലക്ഷങ്ങൾ വായ്പയെടുത്തു എന്ന ആക്ഷേപത്തെ ക്ഷുഭിതനായി ട്രംപ് എതിർത്തു . ഇതിന് തെളിവുകളുമില്ല.
ട്രംപിന് സാമ്പത്തിക ഞെരുക്കമുള്ളതായാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. അദ്ദേഹത്തിന്റെ വ്യക്തിപ്രഭാവം കൊണ്ട് സ്വന്തം ജാമ്യത്തിലാണ് വായ്പകൾ ലഭിച്ചിരിക്കുന്നത്. 72.9 മില്യൺ ഡോളർ നികുതി റീഫണ്ടിനു വേണ്ടി ദീർഘനാളായി നടത്തിയ നിയമപോരാട്ടത്തിൽ ട്രംപിന് വിധി പ്രതികൂലമായിരുന്നു. പ്രസിഡന്റ് പദവിയിൽ എത്തിയ വർഷവും തുടർന്നുള്ള വർഷവും ട്രംപ് നികുതിയിനത്തിൽ അടച്ചിരിക്കുന്നത് 750 ഡോളർ മാത്രമാണ്. എന്നാൽ, ആ തുക ഫയലിംഗ് ഫീസ് മാത്രമാണെന്നാണ് ട്രംപിന്റെ വിശദീകരണം.
ഇലക്ഷന് മുൻപ് തന്റെ അഭിപ്രായം വ്യക്തമാക്കുമെന്ന് ബൈഡൻ
സുപ്രീം കോടതിയിലെ ജഡ്ജിമാരുടെ എണ്ണം വർദ്ധിപ്പിക്കുന്നത് സംബന്ധിച്ച്
" അങ്ങനെ കുത്തിനിറയ്ക്കാൻ ആഗ്രഹിക്കുന്നില്ല" എന്ന ബൈഡന്റെ പ്രതികരണം മുൻപ് ചർച്ചചെയ്യപ്പെട്ടതാണ്. ഈ നിമിഷം അദ്ദേഹത്തിന്റെ അഭിപ്രായം മാറിയിരിക്കുമോ എന്നറിയാൻ ഓരോ വോട്ടർമാരും ആഗ്രഹിക്കുന്നുണ്ട്. അതറിഞ്ഞുകൊണ്ടുതന്നെ ഈ വിഷയത്തിൽ തന്റെ തീരുമാനം എന്താണെന്ന് തിരഞ്ഞെടുപ്പിന് മുൻപേ എന്തായാലും വ്യക്തമാക്കിയിരിക്കുമെന്ന് ബൈഡൻ പറഞ്ഞു. സെനറ്ററായും സെനറ്റ് ജുഡീഷ്യറി കമ്മിറ്റിയുടെ ചെയർമാനായും അനുഭവപരിചയമുള്ള ബൈഡന്റെ അഭിപ്രായം പ്രസക്തമാണ്. ജസ്റ്റിസ് ഗിൻസ്ബർഗിന്റെ മരണത്തെത്തുടർന്ന് റിപ്പബ്ലിക്കന്മാർ ജഡ്ജിമാരുടെ എണ്ണം കൂട്ടാമെന്ന ആശയം മുന്നോട്ടുവച്ചപ്പോൾ തന്നെ ബൈഡൻ എതിർത്തിരുന്നു. " നിലവിൽ തെരഞ്ഞെടുപ്പിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. ഞാൻ എന്ത് അഭിപ്രായം പറഞ്ഞാലും കൊമ്പുകോർക്കാനാണ് പ്രസിഡന്റ് കാത്തിരിക്കുന്നത്. അതുകൊണ്ട് ജഡ്ജിമാർ കൂടുതൽ വേണോ എന്ന കാര്യം പിന്നീട് പറയാം" ബൈഡൻ വിശദീകരിച്ചു.
നാല് മുതൽ എട്ടു റിപ്പബ്ലിക്കൻ സെനറ്റർമാരെങ്കിലും ഉഭയകക്ഷി സമവായത്തിന് തയ്യാറാകും : ജോസഫ് ആർ ബൈഡൻ
താൻ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടാൽ ഉഭയകക്ഷി അജണ്ടയെ പിന്തുണയ്ക്കാൻ റിപ്പബ്ലിക്കൻ സെനറ്റർമാരുടെ ചെറിയൊരു കോക്കസ് ഉണ്ടാകുമെന്ന് മുൻ വൈസ് പ്രസിഡന്റ് ജോസഫ് ആർ ബൈഡൻ പ്രവചിച്ചു. " ട്രംപ് പറയുന്നത് ചെയ്യാത്തവരെ എടുത്തുമാറ്റുന്നൊരു രീതിയാണവിടെ. അതുകൊണ്ടുതന്നെ നാല് മുതൽ എട്ടു റിപ്പബ്ലിക്കൻ സെനറ്റർമാരെങ്കിലും ഉഭയകക്ഷി സമവായത്തിന് തയ്യാറാകും ". വ്യാഴാഴ്ച എ ബി സി സംപ്രേഷണം ചെയ്ത പരിപാടിയിലാണ് ബൈഡന്റെ ഈ പ്രസ്താവന. പ്രസിഡൻഷ്യൽ ക്യാമ്പെയ്നിൽ ഉടനീളം ബൈഡന്റെ ഈ പ്രവചനം കാണാം. പക്ഷെ, കഴിഞ്ഞ പതിനഞ്ച് വർഷങ്ങളിലെ ചരിത്രം പരിശോധിച്ചാൽ ഇതിനുള്ള സാധ്യത ഉറപ്പിക്കാനാവില്ല. ജോർജ് ബുഷ് പ്രസിഡന്റ് ആയിരുന്ന അവസാന വർഷങ്ങളിലും ട്രംപിനെതിരെയും ഡമോക്രാറ്റുകൾ വോട്ട് ചെയ്തതും ഒബാമയ്ക്കെതിരെ റിപ്പബ്ലിക്കന്മാർ നിന്നുമാണ് ഇതുവരെ കണ്ടിരിക്കുന്നത്. ബൈഡൻ സ്ഥാനമേറ്റാണ് ഇരുകൂട്ടരും ഒത്തൊരുമിച്ച് പ്രവർത്തിക്കുമോ എന്നത് കാത്തിരുന്ന് കാണാം.