എൻ്റെ മൗനത്തിലേക്കു തിരികെനടക്കട്ടെ..,
ഏകാന്തതയുടെ നരച്ച പുതപ്പു
സ്വയംപുതച്ചതല്ല,
വിധിയെനിക്കു മുന്നിൽ തീർത്ത
(ഉപഹാരമായ)
ശൂന്യതയുടെ തണുപ്പിൽ
പുതയ്ക്കാതെ തരമില്ല...
ഏകാന്തതയിൽ
ഞാനെന്നോടു സംവദിച്ചും, കലഹിച്ചും
നിമിഷങ്ങൾ പോക്കുന്നു ഒടുവിലെനിക്ക്,
ഞാൻമാത്രമെന്ന തിരിച്ചറിവിൽ...
തനിച്ചിരിക്കുമ്പോൾ
ഞാനെന്നെ സഹിക്കണം
ഏറെ മുഷിപ്പുളവാക്കുന്ന
കാര്യം
മൂകതയുടെ മരവിപ്പ്
പടരുന്ന ദിനരാത്രങ്ങൾ..
കീറിമുറിച്ചു വരുന്ന
ഫോണിന്റയൊച്ചകൾ ...
പടികടന്നുവരുമെന്നുറപ്പില്ലാ
സൗഹൃദങ്ങൾക്കു
കാത്തിരിപ്പ്.....
വിണ്ടടരും മണൽത്തിട്ടയെ ഉപ്പുരസം പുൽകി,
വീണ്ടുമാ മുറിവിനു നീറ്റലേകി
തിരിച്ചുപോകും തിരമാല..
കാത്തിരിക്കും
മണൽത്തിട്ടയെന്നാലുമാ
നീറുന്ന തലോടലിനെ..
തിരകൾ പലകുറി വന്നുരുമ്മിപ്പോകും
നീണ്ട യാനങ്ങളും..
കടന്നുപോം..
മണത്തിട്ടയും മുഴുവനായ്
കടലിൽ ഉൾവലിഞ്ഞുപോകും......