പ്രസിഡന്റ് സ്ഥാനത്ത് പ്രവർത്തനം തുടങ്ങുമ്പോൾ ജോ ബൈഡന്റെ പ്രായം എഴുപത്തിയെട്ടാകും എന്നത് ചിലരെങ്കിലും ഒരു പോരായ്മയായി കാണുന്നുണ്ട്. അമേരിക്കയുടെ ചരിത്രത്തിൽ തന്നെ ഏറ്റവും പ്രായംകൂടിയ പ്രസിഡന്റായിരിക്കും അദ്ദേഹം എന്നത് ഒരിക്കലും ഒരു കുറവായല്ല , മറിച്ച് നേട്ടമായാണ് കാണേണ്ടത്.
സെനറ്ററായി തുടങ്ങി വൈസ് പ്രസിഡന്റ് വരെ നീണ്ട പൊതുസേവനരംഗത്തെ 46 വർഷത്തെ പ്രവർത്തിപരിചയത്തോളം രാജ്യത്തിന്റെ ഭരണകർത്താവാകാൻ എന്ത് യോഗ്യതയാണ് ആവശ്യം? ഓർമശക്തിയും ഊർജസ്വലതയും ചെറുപ്പക്കാരിൽ ഇല്ലാത്തതിനും പ്രായമായവരിൽ കാണപ്പെടുന്നതിനും ഉദാഹരണങ്ങൾ നിരവധി ഉള്ളതിനാൽ പ്രായം ഒരു മാനദണ്ഡമല്ലെന്നത് അടിവരയിട്ടേ മതിയാകൂ. രാജ്യത്തിന്റെ നീക്കങ്ങളും സംസ്കാരവും കൈവെള്ളയിലെ രേഖപോലെ അറിയാവുന്ന ബൈഡനെ സംബന്ധിച്ച് ,പ്രസിഡന്റ് എന്ന അധികാരംകൂടി കയ്യിൽ വന്നാൽ കാര്യങ്ങൾ ചെയ്യുന്നത് കുറച്ചുകൂടി എളുപ്പമാവുകയേ ഉള്ളു. ചെയ്തിരുന്നതൊക്കെ വിപുലമായി ചെയ്യാൻ കഴിയും എന്നതായിരിക്കും ഏക മാറ്റം.
വൈറ്റ് ഹൗസിൽ എത്തുമ്പോൾ റൊണാൾഡ് റീഗന് 69 വയസ്സും ഡൊണാൾഡ് ട്രംപിന് 70 വയസ്സും ഉണ്ടായിരുന്നു. ഇപ്പോൾ സെനറ്റർ സ്ഥാനത്തിരിക്കുന്നവരിൽ 70 കഴിഞ്ഞ 29 പേരാണുള്ളത്. ഇവരെയൊക്കെ ജനങ്ങൾ തിരഞ്ഞെടുത്തതാണ്. ജോ ബൈഡന്റെ പ്രായം അറിയാത്തവരല്ല വോട്ട് ചെയ്ത ആരും. അവർക്ക് വേണ്ടിയിരുന്നത് സ്വന്തം തെറ്റുകൾ ഏറ്റുപറയാനും മാറ്റങ്ങൾ കൊണ്ടുവരാനും തയ്യാറായ നേതാവിനെ ആയിരുന്നു. അവസാനം നടന്ന രണ്ടു പ്രസിഡൻഷ്യൽ ഡിബേറ്റുകളിലും- ക്ലിന്റന്റെ കാലയളവിലെ ക്രൈം ബില്ലിനെ പിന്തുണച്ചതും ഒബാമയുടെ സമയത്തെ കുടിയേറ്റ ഭേദഗതി സംബന്ധിച്ചും പറ്റിയ തെറ്റുകൾ തുറന്നുപറഞ്ഞ് ബൈഡൻ ജനങ്ങൾക്ക് മുന്നിൽ അവരാഗ്രഹിക്കുന്ന നേതാവായി. പ്രായംകൊണ്ട് ആർജിക്കുന്ന പക്വതയും വിനയവും ബൈഡന് ആവോളമുണ്ട്.
എഴുപത്തിയെട്ട് കഴിഞ്ഞ ഒരാൾ ഇനിയെത്രനാൾ പ്രസിഡന്റായി കാണുമെന്ന് ആശങ്ക പുലർത്തുന്നവർക്കും ചരിത്രത്തിൽ ഉത്തരമുണ്ട്. ഏറ്റവും പ്രായം കുറഞ്ഞ അമേരിക്കൻ പ്രസിഡന്റ് എന്ന സ്ഥാനം 43 വയസ്സുള്ളപ്പോൾ സ്വന്തമാക്കിയ ജോൺ എഫ്. കെന്നഡി വൈറ്റ് ഹൗസിൽ രണ്ട് വർഷം തികയ്ക്കും മുൻപാണ് കൊല്ലപ്പെട്ടത്. അപ്പോൾ, പ്രായമല്ല മരണത്തിന്റെയും മാനദണ്ഡം. 29 വയസ്സുള്ളപ്പോൾ സെനറ്റർ സ്ഥാനത്തെത്തിയ ബൈഡൻ ഏറെക്കാലമായി സ്വപ്നംകണ്ട് നേടിയെടുത്തത് തന്നെയാണ് പ്രസിഡന്റ് സ്ഥാനം. ഒബാമയ്ക്കും ഹിലരി ക്ലിന്റനുവേണ്ടിയുമെല്ലാം സ്ഥാനാര്ഥിത്വത്തിൽ നിന്ന് മാറിക്കൊടുത്തപ്പോൾ അദ്ദേഹത്തിന് ഇനിയൊരു അംഗത്തിന് ബാല്യമില്ലെന്ന് എല്ലാവരും വിധിയെഴുതിയിട്ടുണ്ടായിരുന്നിരിക്കാം. ഇച്ഛാശക്തിയുണ്ടെങ്കിൽ പ്രായത്തെ തോൽപ്പിക്കാമെന്ന പാഠമാണ് നിയുക്ത പ്രസിഡന്റ് നമ്മെ പഠിപ്പിക്കുന്നത്.