വെർജീനിയ - യു.എസ്. ഹൗസിലേക്ക് വെർജീനിയ ഇലവൻത് ഡിസ്ട്രിക്ട് കൺഗ്രഷണൽ സീറ്റിൽ റിപ്പബ്ളിക്കൻ സ്ഥാനാർത്ഥിയായി മൽസരിച്ച ഇന്ത്യൻ അമേരിക്കൻ മങ്ക അനന്തുള്ള വോട്ടെടുപ്പിൽ വ്യാപക ക്രമക്കേടുകൾ ആരോപിച്ചു പരാജയം സമ്മതിക്കാതെ സുപ്രീം കോടതി വിധിക്കായി കാത്തിരിക്കുന്നു.
നിലവിലുള്ള ഡമോക്രാറ്റിക്ക് സ്ഥാനാർത്ഥി ജെറി കൊണോലിയാണ് മങ്കയെ വൻ മാർജിനിൽ പരാജയപ്പെടുത്തിയത്. ജെറിക്ക് 217400 (71 .4%) വോട്ടുകൾ ലഭിച്ചപ്പോൾ മങ്കയ്ക്ക് ലഭിച്ചത് 107 308 വോട്ടുകൾ ( 28 %) മാത്രമാണ്.
രാജ്യത്താകമാനം വോട്ടിങ്ങിൽ വൻ ക്രമക്കേടാണ് നടന്നിരിക്കുന്നത്. പ്രസിഡന്റ് ട്രമ്പ് ഇതിനെ സുപ്രീം കോടതിയിൽ ചോദ്യം ചെയ്യുന്നുണ്ട്. സുപ്രീം കോടതി വിധി വരുന്നതു വരെ താൻ പരാജയം സമ്മതിക്കുകയില്ല - മങ്ക പറയുന്നു.
വിജയവാഡയിൽ ജനിച്ച് അമേരിക്കയിലേക്ക് കുടിയേറി ഇപ്പോൾ ഗവൺമെന്റ് കോൺട്രാക്ടറായ മങ്ക വെർജീനിയയിൽ ഡമോക്രാറ്റിക്ക് പാർട്ടിക്കനുകൂലമായി പതിനായിരക്കണക്ക് മെയ്ൽ ഇൻ വോട്ടുകളാണ് ദുരുപയോഗം ചെയ്തിരിക്കുന്നതെന്ന് ആരോപിച്ചു. ഈ വോട്ടുകൾ അസാധുവായി പ്രഖ്യാപിക്കണമെന്നും ഇവർ ആവശ്യപ്പെട്ടു. എന്നാൽ മങ്കയുടെ അഭിപ്രായത്തോട് പ്രതികരിക്കുവാൻ ഡമോക്രാറ്റിക്ക് സ്ഥാനാർത്ഥി ജെറി വിസമ്മതിച്ചു.