ഉയരം കൂടും തോറും വീഴ്ചയുടെ ആഘാതവും കനക്കും. മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് സംഭവിച്ചിരിക്കുന്നത് അതാണ്. തുടർഭരണത്തിന്റെ പദ്ധതികൾ പോലും ആവിഷ്കരിച്ചു കഴിഞ്ഞ സമയത്താണ് അപ്രതീക്ഷിതമായി പല സംഭവവികാസങ്ങളും അരങ്ങേറിയത്. ജോർജ് ഫ്ലോയിഡിനെ പോലീസ് കഴുത്തിന് ചവിട്ടി കൊലപ്പെടുത്തിയത് ന്യൂനപക്ഷങ്ങളിൽ അരക്ഷിതാവസ്ഥ സൃഷ്ടിച്ചതും കോവിഡ് പൊട്ടിപ്പുറപ്പെട്ടപ്പോൾ ശരിയായി നേരിടാൻ കഴിയാതെ വന്നതും ഭരണത്തിലെ വീഴ്ചയായി ഇലക്ഷനിൽ പ്രതിഫലിച്ചു. അപ്പോഴും, താൻ തോൽക്കില്ലെന്ന അമിതവിശ്വാസം ട്രംപിനുണ്ടായിരുന്നു. പരാജയത്തെ അംഗീകരിക്കാൻ സമ്മതിക്കാത്ത അദ്ദേഹത്തിന്റെ മനോഭാവമാണ് കൂടുതൽ ദുരന്തങ്ങൾക്ക് വഴിവച്ചത്.
വൈറ്റ് ഹൗസ് വിട്ട് ഫ്ലോറിഡയ്ക്ക് യാത്രയാകുന്ന നിമിഷത്തിലും ട്രംപ് പങ്കുവച്ചത് തന്റെ രാഷ്ട്രീയ തിരിച്ചു വരവിന്റെ സൂചനയാണ്. രണ്ടാം ഇംപീച്ച്മെന്റ് പോരാട്ടത്തിൽ ഏഴ് റിപ്പബ്ലിക്കന്മാരേ ട്രംപ് കുറ്റക്കാരനാണെന്ന വിശ്വാസം പ്രകടിപ്പിച്ചുള്ളു. 2022 ൽ അദ്ദേഹം തിരിച്ചുവന്നാൽ റിപ്പബ്ലിക്കൻ പാർട്ടിയുടെ അണികൾക്കുള്ളിൽ ഒരു ആഭ്യന്തര പോരാട്ടത്തിന് സാധ്യതയുണ്ടെന്നാണ് രാഷ്ട്രീയ നിരീക്ഷകർ അഭിപ്രായപ്പെടുന്നത്. റിപ്പബ്ലിക്കൻമാരിൽ 43 ശതമാനം പേർ മാത്രമാണ് അദ്ദേഹം പാർട്ടിയുടെ നേതാവായി തുടരണമെന്ന് ആഗ്രഹിക്കുന്നത്. പിളർപ്പിലൂടെ ഒരു മൂന്നാം കക്ഷി രൂപീകൃതമാകാനും സാധ്യത കല്പിക്കപ്പെടുന്നു.
ജനുവരി 6 ന് ക്യാപ്പിറ്റോൾ മന്ദിരം ആക്രമിക്കപ്പെട്ടതിന് ശേഷം ട്രംപിന്റെ റേറ്റിംഗ് കുറഞ്ഞതായാണ് മിക്ക സർവേ ഫലങ്ങളിലും പോളിംഗിലും തെളിഞ്ഞത്. ഭൂരിപക്ഷം അമേരിക്കക്കാരും പറയുന്നത് അക്രമത്തിന്റെ ഉത്തരവാദിത്തം ട്രംപിനെന്നു തന്നെയാണ്.
പൊതുവികാരം രാഷ്ട്രീയ തിരിച്ചുവരവിന് ഉതകുന്നതല്ലെങ്കിൽ പോലും അദ്ദേഹത്തിന്റെ ജനപ്രീതിയിൽ തിരിച്ചുവരവ് അസാധ്യമാക്കുന്ന വിധത്തിലുള്ള ഒരു കോട്ടവും തട്ടിയിട്ടില്ല. അനുയായികളെ സംബന്ധിച്ച് ഇപ്പോഴും ട്രംപ് കുറ്റക്കാരനല്ല. മുന്നിട്ടിറങ്ങിയാൽ നിമിഷനേരം കൊണ്ട് വീണെന്ന് കരുതുന്നിടത്തുനിന്ന് പൂർവാധികം ശക്തിയോടെ ഉയർത്തെഴുന്നേൽക്കാൻ കഴിയുന്ന ആൾ തന്നെയാണ് ട്രംപ്. രണ്ടാം ഇമ്പീച്ച്മെന്റ് കൊണ്ട് ഡെമോക്രറ്റുകൾ ഉദ്ദേശിച്ചതും വീണ്ടും അധികാരത്തിലേക്ക് എത്താനുള്ള അദ്ദേഹത്തിന്റെ സാധ്യത ഇല്ലാതാക്കുക എന്നതാണ്.
ബൈഡൻ ഭരണകൂടത്തിന്റെ പ്രവർത്തനമികവ് മുൻ ഭരണത്തെ അപേക്ഷിച്ച് അമേരിക്കയിൽ വരുത്തുന്ന മാറ്റങ്ങളെ ആശ്രയിച്ചായിരിക്കും ഇനി ഗതി തിരിയുക. ട്രംപിനെ അനുകൂലിക്കുന്നവരും ട്രംപിനെ പ്രതികൂലിക്കുന്നവരും തമ്മിലുള്ള പോരാട്ടമെന്ന് അമേരിക്കൻ രാഷ്ട്രീയത്തെ വിശേഷിക്കുമ്പോൾ തന്നെ 'ട്രംപിസം' ഉണ്ടാക്കിവച്ചിരിക്കുന്ന പ്രഭാവം എത്രത്തോളമെന്ന് ഊഹിക്കാം. ട്രംപിസത്തിന് എന്ത് സംഭവിക്കും എന്ന് ചർച്ച ചെയ്തപ്പോൾ കണ്ട വാചകം ഇവിടെ പ്രസക്തമാണ്.-'ട്രംപ് ഇല്ലാത്ത ട്രംപിസം ചോക്ലേറ്റ് ഇല്ലാത്ത ചോക്ലേറ്റ് ഐസ്ക്രീം പോലെയാണ്. അത് പ്ലെയിൻ വാനിലയാണ്.'
ആ വാചകത്തിന് ഒരുപാട് അർത്ഥവ്യാപ്തിയുണ്ട്. റിപ്പബ്ലിക്കൻ പാർട്ടിയുടെ ഗരിമകൊണ്ട് മാത്രം പ്രസിഡന്റ് സ്ഥാനത്ത് എത്തിയ ആളല്ല ട്രംപ്. വർഷങ്ങളായി പാർട്ടി പിൻപറ്റിയ രീതികൾ, രാഷ്ട്രീയ മാനദണ്ഡങ്ങൾ, ഔപചാരികതകൾ എന്നിവയ്ക്കുമേൽ സ്വന്തം രാഷ്ട്രീയ വിശ്വാസങ്ങൾ സമന്വയിപ്പിച്ച് വേറിട്ടൊരു പാത വെട്ടിത്തെളിച്ചാണ് ട്രംപ് നേതാവായത്.
എന്നിരുന്നാലും റിപ്പബ്ലിക്കൻ പിന്തുണയും നയപരമായ ആശയങ്ങളും ഇല്ലാതെ അദ്ദേഹത്തിന് ഒരിക്കലും ഒന്നും ചെയ്യാൻ കഴിയില്ല. വിജയം കൈവരിക്കാൻ വേണ്ടത്ര വോട്ടർമാരെ വ്യക്തിപ്രഭാവം മാത്രം കൈമുതലാക്കി നേടിയെടുക്കാൻ ട്രംപിന് സാധിക്കില്ല. ധാരാളം സ്വതന്ത്രരുടെയും റിപ്പബ്ലിക്കൻമാരുടെയും പിന്തുണ അദ്ദേഹത്തിന് ആവശ്യമാണ്.
ട്രംപിസത്തിന്റെ പ്രവർത്തന നിർവചനത്തിന് രൂപം നൽകിയത് നയപരമായ പ്രതിബദ്ധതകൊണ്ടാണ്. പഴഞ്ചൻ റിപ്പബ്ലിക്കൻ നയ മിശ്രിതങ്ങളിൽ നിന്ന് പാർട്ടിയെ അതിശയകരമായ രീതിയിൽ, മാറ്റിയെടുക്കാൻ ട്രംപിന് സാധിച്ചത് വലിയ നേട്ടമായി കണക്കാക്കാം. ട്രംപിന്റെ രാഷ്ട്രീയ സാന്നിധ്യമില്ലാതെ പോലും ട്രംപിസത്തിന് ഒരു ഭാവി കാണുന്നുണ്ടെന്നും പരക്കെ അഭിപ്രായമുണ്ട്. ടിം സ്കോട്ട്, ടോം കോട്ടൺ, മൈക്ക് പോംപിയോ, ക്രിസ്റ്റി നോയിം തുടങ്ങിയ പുതിയ രാഷ്ട്രീയ പ്രതിഭകൾക്ക് ട്രംപിന്റെ അഭാവത്തിലും ശോഭമാണമായി ഇതിനെ മുന്നോട്ട് നയിക്കാൻ സാധിക്കും.
ട്രംപിന്റെ പോരാട്ട ശൈലി ആവർത്തിക്കാനാവില്ല. പിഴവ് പറ്റിയത് എവിടെയെന്ന് സമചിത്തതയോടെ ആലോചിച്ച് തിരിച്ചുവരവ് നടത്തിയാൽ അവസാനിച്ചു എന്ന് കരുതിയിടത്തുനിന്ന് തന്നെ പുതുയുഗം തുടങ്ങാൻ കരുത്തുള്ള പ്രസ്ഥാനമാണ് ട്രംപിസം.