കരുക്കള്‍ ഇല്ലാതെ വന്നാല്‍ വാഴക്കൈ വെട്ടി കരുക്കള്‍ ഉണ്ടാക്കി ചതുരംഗം കളിച്ചിരുന്ന ഒരു കാലം ഉണ്ടായിരുന്നു. മുക്കാല്‍ നൂറ്റാണ്ടു മുമ്പ് വലിയപീടികയില്‍ കുഞ്ഞപ്പന് എന്ന എന്റെ വല്യപ്പച്ചന് കുര്യന് അങ്ങിനെ കളിച്ച ഒരാളായിരുന്നു. ആകാരത്തിലും കളിയിലും ഉന്നതശീര്‍ഷന്‍, ആറടി നാലിഞ്ച് പൊക്കം. പാമ്പാടി ഗ്രാമത്തിലെ അയല്‍ക്കാര്‍ പൊന്‍കുന്നം വര്‍ക്കി, ആലാംപള്ളി പീലികൊച്ചു, ചെമ്പംകുഴി കുഞ്ഞുകൊച്ച്, തുമ്പേല്‍ പാപ്പു, മഠത്തില്‍ വൈദ്യര്എന്നിവരോടൊപ്പ
മായിരുന്നു കളി.
മൂന്നാം വയസ്സില്‍ വേച്ചു വേച്ചു നടക്കുന്ന കാലത്ത് ഒരുദിവസം എന്റെ കൈതട്ടി കരുക്കള്‍ തെറിച്ചുപോയി.വര്‍ക്കി സാറും വല്യപ്പച്ചനും ആനയോ കുതിരയോ രാജാവോ റാണിയോ, വെള്ളയരശോ കുന്നിയരശോ എന്നു നോക്കി കളിയില്‍ മനസു നട്ടിരിക്കുമ്പോള്‍ നോക്കി നിന്നപതിനേഴുകാരിയായഎന്റെ അമ്മ അരിശം പൂണ്ടു എന്റെ തുടയില്‍ ആഞ്ഞൊന്നടിച്ചു. വല്യപ്പച്ചന് ഓടിവന്നു എന്നെ വാരിയെടു
ത്തിട്ടു മകളെ ശാസിച്ചുവത്രേ. തൊട്ടുപോകരുത് എന്റെ കുഞ്ഞിനെ.
അത് ഒരു കാലം.
രാജ്യവും രാജാവും രാജഭരണവും പോയെങ്കിലും ചതുരംഗത്തിന്റെ ഇംഗ്ലീഷ് രൂപമായ ചെസില്‍ ആഗോള താല്പര്യം വളര്‍ന്നു. ഇന്ത്യയിലെ ചതുരംഗത്തില്‍ നിന്നാണ് ലോകത്തിനു ചെസ് ലഭിച്ചതെന്ന് ചരിത്രം ഉണ്ട്. ഗ്രാന്‍ഡ് മാസ്റ്റേഴ്സും ലോക ചാമ്പ്യന്മാരും ഉണ്ടായി. തമിഴ്നാട്ടുകാരനായ വിശ്വനാഥന് ആനന്ദ് റഷ്യന്‍ ലോകചാമ്പ്യന്മാരെ തോല്‍പ്പിച്ച് കിരീടം നേടി. തൃശൂരിലെ ഗ്രാന്‍ഡ്മാസ്റ്റര്‍ നിഹാല്‍ സരിന് ലോക യൂത്ത് ചാമ്പ്യന്‍ഷിപ്പില്‍ അത്ജ്ജ്വല പ്രകടനം കാഴ്ചവച്ചു ശ്രദ്ധേയനായി.
ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ഗ്രാന്‍ഡ്മാസ്റ്റര്‍മാരില്‍ മൂന്നു പേര് ഇന്ത്യക്കാരാണെന്നു നാം അഭിമാനിക്കുന്നു. നിഹാല്‍ സരിന്, ഡി.ഗുക്കു. ആര് പ്രഗാനാനന്ദ എന്നിവര്‍ പതിനഞ്ചിനു മുമ്പ് ജിഎം പദവി നേടി ലോകത്തെ വിസ്മയിപ്പിച്ചു. കഴിഞ്ഞ ഓഗസ്റ് മുപ്പതിന് നടന്ന ചെസ് ഒളിമ്പ്യാഡില്‍ ലോകചാമ്പ്യന്മാരായ റഷ്യയെ സമനിലയില്‍ തളച്ചിടാന്‍ കഴിഞ്ഞുവെന്നതാന് ഇന്ത്യന്‍ ചെസ് നടത്തിയ ഒടുവിലത്തെ അശ്വമേധം.
ഓണ്‍ലൈനിലായിരുന്നു ഒളിമ്പ്യാഡ്. സാമൂഹ്യ മാധ്യമങ്ങളിലൂടെ ലോകമാകെ ജനലക്ഷങ്ങള്‍ കണ്ടു.. ഇടയ്ക്കു വൈദ്യുതി തകരാര്‍ സംഭവിച്ചിരുന്നില്ലെങ്കില്‍ കിരീടം ഇന്ത്യയുടെ പക്കല്‍ എത്തുമായിരുന്നു. എന്നുറപ്പാണ്.
ഇവരില്‍ നിഹാല്‍ സരിന് തൃശൂര്‍ക്കാരനാണെങ്കിലും ഡോക്ടര്‍മാരായ മാതാപിതാക്കള്‍ കോട്ടയം മെഡിക്കല്‍ കോളേജില്‍ സേവനം അനുഷ്ഠിക്കുമ്പോഴാണ് മാറ്റു തെളിച്ചത്. കോട്ടയത്തെ ഇരുനൂറുവര്ഷം പഴക്കമുള്ള സിഎംഎസ് കോളജിന്റെ ഗ്രേറ്റ് ഹാളില്‍ 2013ല്‍ അരങ്ങേറിയ അഖില കേരള ടൂര്‍ണമെന്റില്‍ പങ്കെടുത്ത നൂറുകണക്കിന് പ്രതിഭകളെ നവാഗതനായ സരിന് വെട്ടി നിരത്തി.
'എന്റെ മക്കള്‍ റിയയുടെയും ജോഷ്വയുടെയും ചെസ് കളിക്കൂട്ടുകാരന് ആണ് സരിന്. കളിക്കുമ്പോള്‍ അടുത്ത കരുനീക്കാന്‍ നാലഞ്ചു സാദ്ധ്യതകള്‍ നമ്മുടെ മനസില്‍ പൊന്തി വരുമ്പോള്‍ നാനൂറു സാദ്ധ്യതകള്‍ ആയിരിക്കും സരിന്റെ മനസ്സില്‍ ഉദിക്കുക. വിസ്മയകരമാണ് ആ മാനസിക വ്യാപാരം. അടുത്ത കുറെ ദശാബ്ദങ്ങള്‍ സരിന് ലോക ചെസ് താരാപഥത്തില്‍ ജ്വലിച്ചു നില്ക്കും.' അമ്പതുവര്‍ഷമായി ചെസ് കളിക്കുന്ന പ്രിന്‍സിപ്പല്‍ ഡോ. വര്‍ഗീസ് ജോഷ്വ പറയുന്നു.
'ഗ്രേറ്റ് ഗ്രാന്‍പാ സികെ ജോണ്‍ മുതല്‍ ചെസ് കളിക്കുമായിരുന്നു. തമിഴ് നാട്ടില്‍ അധികാരിയായിരുന്ന ഗ്രാന്‍പാ സിജി കോരുത്, അവിടെ വൈദ്യതി ബോര്ഡുദ്യോഗസ്ഥന് ആയിരുന്ന പിതാവ് സികെ ജോഷ്വ എന്നിവരും കളിച്ചു. ലോക ചാമ്പ്യന്‍ വിശ്വനാഥന് ആനന്ദിന്റെ സ്ഥലം. തമിഴനാട് ആണല്ലോ. ഇപ്പോഴത്തെ ഗ്രാന്‍ഡ് മാസ്റ്റര്‍ രമേശ് പ്രാഗാനന്ദന്റെയും. ഞാന്‍ അഞ്ചാം വയസ് മുതല്‍ ചെസ് കളിക്കുന്നു. ആര്‍ക്കിടെക്ച്ചര്‍ വിദ്യാര്തഥിനിയായ്ര മകള്‍ റിയയും മകന് ജോഷ്വയും കളിക്കും.
മാത്സ് പിഎച്ചഡികാരനായ വര്‍ഗീസ് ഇന്‍ഡോ-റഷ്യന്‍ ശാസ്ത്ര കൂട്ടായ്മയുടെ ഭാഗമായി ആറുതവണ ചെസിന്റെ ഈറ്റില്ലമായ റഷ്യ സന്ദര്‍ശിച്ചിട്ടുണ്ട്.. പക്ഷെ ഗാസ്പറോവും കാര്‍പോവും ജ്വലിച്ചുനിന്ന കാലത്തെ പ്രതാപത്തില്നിന്നു റഷ്യ പിന്നോക്കം പോയി. അതേസമയം ബുധ്ധിയും ഏകാഗ്രതയും വളര്‍ത്തുന്ന കളി എന്ന നിലയില്‍ പാശ്ചാത്യ ലോകത്ത് ചെസ് പാഠ്യപദ്ധതിയില്‍ വരെ കയറിക്കൂടി.
രാജവാഴ്ചക്കാലം മുതല്‍ ചതുരംഗം കൊടികുത്തിവാണിരുന്ന തിരുവിതാംകൂറില്‍ പ്രത്യേകിച്ച് കോട്ടയത്ത് ചെസിനു പ്രചുരപ്രചാരം ലഭിച്ചത് ഇംഗ്ലീഷ് മിഷനറിമാരായ അധ്യാപകരുടെ സാന്നിദ്ധ്യം കൊണ്ടാണ്. സിഎംഎസ് കോളേജില്‍ 1864ല്‍ പ്രസിദ്ധീകരണം ആരംഭിച്ച വിദ്യാസംഗ്രഹം എന്ന കോളേജ് മാസികയില്‍ സ്ഥിരമായി ചെസിനെക്കുറിച്ചുള്ള പാഠങ്ങള്‍ പ്രസിദ്ധീകരിച്ചിരുന്നു. ദക്ഷിണേന്ത്യയിലെ ആദ്യത്തെ കോളേജ് മാഗസിന് ആയിരുന്നു വിദ്യാസംഗ്രഹം.
ലോക ജുനിയര്‍ ചെസ് ചാംപ്യന്‍ഷിപ് നടത്തി ലോക ചെസ്ഭൂപടത്തില് സ്ഥാനം നേടിയ സ്ഥലമാണ് കോഴിക്കോട്.ആണ്‍കുട്ടികളുടെ 32ആമതും പെണ്‍കുട്ടികളുടെ 10 ആമതും ലോക് മത്സരങ്ങളായിരുന്നു നടന്നത്. 65 ലക്ഷം രൂപ ചെലവ് വന്ന മത്സരം വിജയകരമായി നടത്തിയെന്ന അഭിമാനം അന്ന് അഖിലേന്‍ഡ്യാ ചെസ് ഫെഡറേഷന് സെക്രട്ടറിയായിരുന്ന പി ടി ഉമ്മര്‍കോയക്ക് ഉള്ളതാണ്. ഫിഡെ എന്ന ലോക ചെസ് ഫെഡറേഷന്റെ വൈസ് പ്രസിഡണ്ട് ആയി ഉയരാന്‍ കോയക്ക് കഴിഞ്ഞു.
'ക്വീന്‍സ് ഗാമ്പിറ്റ്' അടുത്തകാലത്ത് നെറ്റ്ഫ്ലിക്സസ് അവതരിപ്പിച്ച ചെസിനെ ക്കുറിച്ചുള്ള ജനപ്രിയ അമേരിക്കന്‍ ടിവി പരമ്പര ആണ്. മാത്തമാറ്റിക്സ് പിഎച്ച്ഡിക്കാരിഅമ്മയുടെ അപകട മരണശേഷം അനാഥയായിത്തീര്‍ന്ന ബെത് ഹാമന്‍ഡ് എന്ന പെണ്‍കുട്ടി ആകസ്മികമായി ചെസ് പഠിച്ചു കൊടുമുടികള്‍ കീഴടക്കുന്നതാണ്.കഥ. ഒട്ടേറെ പ്രതിബന്ധങ്ങള്‍ ഉണ്ടായിട്ടും ഉറച്ച മനസ്സോടെ അതെല്ലാം മറികടന്നു റഷ്യന്‍ ചാമ്പ്യനെ കീഴടക്കി അവള് ലോകകിരീടം നേടുന്നു.
ഗോള്‍ഡന്‍ ഗ്ലോബ് ഉള്‍പ്പെടെ നിരവധി പുരസ്ക്കാരങ്ങള്‍ നേടിയ ക്വീന്‍സ് ഗാമ്പിറ്റ് വന്നതോടെ ചെസിനോടുള്ള ആഗോളപ്രേമം കുതിച്ചുയര്‍ന്നതായി ചെസ് പണ്ഡിതന്മാര് പോലും സമ്മതിക്കുന്നു. ചെസ് എന്താണെന്നു അറിവില്ലാത്തവര്‍ക്കു പോലും താല്പര്യം ജനിച്ചു. നായികയായി അഭിനയിച്ച അന്യ ടെയ്ലര് ജോയ് ലോക പ്രശസ്തയായി. വാള്‍ട്ടര്‍ ടെവിസ് എഴുതിയ കഥ സ്കോട് ഫ്രാങ്കാണ് സംവിധാനം ചെയ്തത്.
ഫുട്ബോളോ സോക്കറോ ക്രിക്കറ്റോ പോലെ പതിനാനായിരങ്ങളെ അണിനിരത്തി സ്റേഡിയങ്ങളില്‍ നടത്തുന്ന കളിയല്ല ചെസ്. എങ്കിലും സാമൂഹ്യ മാധ്യമങ്ങള്‍ വന്നതോടെ ഒരു ചെസ് ബോര്‍ഡിന് അപ്പുറവും ഇപ്പുറവും ഇരുന്നു രണ്ടുപേര്‍ കളിക്കുന്ന ഗെയിം ഇന്നു ലോകമാകെ തത്സമയം കാണുന്നുണ്ട്.
വിശ്വനാഥന് ആനന്ദ് കിരീടത്തോടൊപ്പം കോടികള്‍ നേടി സ്പെയിനില്‍ ബാഴ്സിലോണടുത്താണ് സ്ഥിരതാമസം. ആന്ധ്രയില്‍ ബാഡ്മിന്റനോടൊപ്പം ചെസിനും അക്കാദമികളും പരിശീലനസംവിധാനങ്ങളും ഉണ്ട്. റാപിഡ് ചെസില്‍ ലോക ചാമ്പ്യനായ ആന്ധ്രയിലെ കൊണേരു ഹംപി (33) 15 വയസ് ഒരു മാസം 27 ദിവസം എത്തിയപ്പോള്‍ ഗ്രാന്‍ഡ് മാസ്റ്റര്‍ ആയി. ഇത്ര ചെറുപ്പത്തില്‍ ആരും ആ നേട്ടം കൈവരിച്ചിട്ടില്ല.
പദ്മവിഭൂഷണ് ലഭിച്ച വിശ്വനാഥന് ആനന്ദ് (51) 1988ല്‍ ആണ് ആദ്യത്തെ ഇന്ത്യന്‍ ഗ്രാന്‍ഡ് മാസ്റ്റര്‍ ആവുന്നത്. അഞ്ചുതവണ ലോകകിരീടം നേടി. ഒരുതവണ ചെസ് ഓസ്കറും. ചെസിന്റെ പരമാവധി സ്കോര്‍ ആയ എലോ റേറ്റിങ്ങില്‍ 2800 എത്തിയ ലോകത്തിലെ ചുരുക്കം ചിലരില്‍ ഒരാള്‍.
ഇന്ത്യയില്‍ 67 ഗ്രാന്‍ഡ്മാസ്റ്റര്‍മാര്‍ ആണുള്ളത്. കേരളത്തില്‍ മൂന്നും. കോട്ടയം ആസ്ഥാനമായ കേരള ചെസ് അസോസിയേഷനില്‍ 1200 കളിക്കാര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും എന്നാല്‍ കുറഞ്ഞത് പതിനായിരം പേരെങ്കിലും സജീവമായി രംഗത്തുണ്ടെന്നും ജനറല്‍ സെക്രട്ടറി രാജേഷ് നാട്ടകം പറയുന്നു. ഈയിടെയാണ് രാജേഷിനെ അഖിലേന്ത്യ ചെസ് ഫെഡറേഷന്റെ ജോയിന്റ് സെക്രട്ടറിയായി തെരഞ്ഞെടുത്തത്.എഎം കുഞ്ഞിമൊയ്ദീന് (കോഴിക്കോട്) ആണ് സംസ്ഥാന പ്രസിഡണ്ട്.
മൂവാറ്റുപുഴ സ്വദേശി ഗീത നാരായണന് ഗോപാല്‍ (31) 2017ല്‍ 17ആം വയസില്‍ കേരളത്തിലെ ആദ്യ ഗ്രാന്‍ഡ് മാസ്റ്റര്‍ ആയി. പ്രൊഫസര്‍മാരായ ബി. നാരായണപിള്ളയുടെയും ഗീതാപ്രക്ഷിണിയുടെയും മകന്. പത്താം വയസില്‍ ചെസ് കളിച്ചു തുടങ്ങി. മൂന്ന് ചെസ് ഒളിപ്യാഡിലും ഒരു ലോക മത്സരത്തിലും ഇന്ത്യയെ പ്രതിനിധീകരിച്ചു.
തിരുവനന്തപുരം മണ്ണന്തല സ്വദേശി സുനില്‍ദത്ത് ലൈന നാരായണന് (23) 2015ല്‍ 17ആം വയസില്‍ ആണ് കേരളത്തിലെ രണ്ടാമത് ഗ്രാന്‍ഡ് മാസ്റ്റര്‍ പദവി നേടുന്നത്, ഭവനേശ്വറില്‍ ലോക ജൂനിയര്‍ കിരീടം നേടിയ നാരായണന് 2019ല്‍ ലോക ഭീമന്മാരെ തോല്‍പ്പിച്ച് ചെസ്കോം ട്യൂസ്ഡേ കിരീടം നേടി. ബാഴ്സിലോണയില്‍ എല്ലോബ്രെഗേറ്റ് ഓപ്പണിലും വിജയിച്ചു.അമ്മ ലൈനയുടെ വരുമാനം മാത്രമേ കുടുംബത്തിനുള്ളു. ഇംഗ്ലീഷില്‍ ബിരുദം നേടിയെങ്കിലും ജോലി കിട്ടാന്‍ അലയുകയാണ്. കേരളം ഗവ.പത്തുലക്ഷം രൂപ അവാര്‍ഡ് നല്കി ആദരിച്ചു.
തൃശൂര്‍ സ്വദേശി നിഹാല്‍ സരിന് (16) ആണ് മൂന്നാമന്. 2018ല്‍ 14ആം വയസില്‍ ഗ്രാന്‍ഡ് മാസ്റ്റര്‍ ആയി. ആപ്രായത്തില്‍ 2600 എന്ന എലോ റേറ്റിംഗ് മറി കടക്കുന്ന ലോകത്തിലെ നാലാമന് ആയിരുന്നു. 2019 ല്‍ ഫിഡെ ലോകകപ്പില്‍ മത്സരിക്കാന്‍ അര്‍ഹത നേടി.. ഡോക്ടര്‍ദമ്പതിമാര്‍ സരിന് അബ്ദുല്‍ സലാം, ഷിജിന് ഉമ്മര്‍ എന്നിവരുടെ മകനാണ്.
കേരളത്തില്‍ നിന്ന് കെ.രത്നാകരന് ഇന്റര്‍നാഷണല്‍ മാസ്റ്റര്‍ പദവിയും ജുബിന്‍ ജിമ്മി, എംബി മുരളിധരന് എന്നിവര്‍ ഫിഡെ മാസ്റ്റര്‍ പദവിയും നേടിയിട്ടുണ്ട്.ബിന്ദു സരിത, ഹില്‍മി പാര്വീന് എന്നിവര്‍ വനിതകളുടെയിടയില്‍ നിന്ന് ഫിഡെ മാസ്റ്റര്‍മാരായിട്ടുണ്ട്.
കേരളത്തില്‍ ചെസിന്റെ വളര്‍ച്ചക്ക് വഴിത്താരയിട്ട മൂന്ന് നമ്പൂതിരിമാരെ മറക്കാന്‍ ആവില്ല. ഒരാള്‍ കേരള ചെസിന്റെ തലതൊട്ടപ്പനായ പിവിഎന്‍ നമ്പൂതിരിപ്പാട്. രണ്ടാമന് അദ്ദേഹത്തിന്റെ ശിഷ്യന് മുന്‍ സംസ്ഥാന താരം ടിഎംഎസ് നമ്പൂതിരിപ്പാട്. ടിഎംഎസിന്റെ മാളയിലെ ഔട്ഹൗസ് നിരവധി താ രങ്ങള്‍ക്കു കളരിയായി. മൂന്നാമന് കളിക്കാരനായും സംഘാടകനായും എഴുത്തുകാരനായും ഇന്നും കളം നിറഞ്ഞു നില്ക്കുന്ന പിവിഎന്‍ നമ്പൂതിരിപ്പാട്. .
എറണാകുളം ജില്ലയിലെ കാഞ്ഞിരമറ്റത്ത് പുതുവാ മന വാസുദേവന്‍ നമ്പൂതിരിപ്പാടിനു ജനുവരി 29നു 84 പൂത്തിയായി. എംഎ, ബിഎഡ് ആണ്. എറണാകുളം എസ്ആര്‍വി ഹൈസ്കൂളില്‍ നീണ്ടകാലം അധ്യാപകനായി സേവനം ചെയ്തു. പഠിപ്പിക്കുന്ന കാലത്ത് അദ്ധ്യാപകരുടെ ചെസ് മത്സരത്തില്‍ ചാമ്പ്യനായി. റിട്ടയര്‍ ചെയ്ത ശേഷം ലേഖനങ്ങള്‍ എഴുതി. അവ ക്രോഡീകരിച്ച് പുസ്തകം ഇറക്കി. നല്ല സ്വീകരണം. 'ചെസിനൊരു പാഠപ്പുസ്തകം' എന്ന നാലാമത്തെ ബൃഹദ് കൃതിക്ക് ആമുഖം എഴുതിയത് പ്രൊഫ. എം ലീലാവതിയാണ്. പേജ് 807 വില 450 (ഭാഷാ ഇന്‍സ്റ്റിറ്യുട്)
അരനൂറ്റാണ്ടതായി ചെസ് കളിച്ചു നാട്ടിലെ മദ്യപാന, മയക്കു മരുന്ന് ശീലം അകറ്റിയ ഒരു ഗ്രാമമുണ്ട് കേരളത്തില്‍--തൃശൂര്‍ നിന്ന് 20 കിമീ. അകലെ പുത്തൂര്‍ പഞ്ചായത്തിലെ മരോട്ടിച്ചാല്‍. അവിടെ ചായക്കട നടത്തിയ സി ഉണ്ണികൃഷ്ണനാണ് പ്രചോദകന്‍. സ്ത്രീകള്‍ ഉള്‍പ്പെടെ ആബാലവൃദ്ധധം ചെസ് കളിക്കും. ബിബിസി യിലെ ജാക് പഫ്റി ഉള്‍പ്പെടെയുള്ളവര്‍ ഈ ഗ്രാമത്തെ ക്കുറിച്ച് ഫീച്ചറുകള്‍ ചെയ്തു.