കേരളത്തിൽ ആദ്യമായി താമര വിരിഞ്ഞത് നേമത്തായിരുന്നു. പക്ഷെ താമരയുടെ തണ്ടു പോലും അരിവാൾ കൊണ്ട് കൊത്തി അരിഞ്ഞു കളയുമെന്ന് വീരശൂരനായ ഇടതിന്റെ ശിവൻ കുട്ടി പറയുന്നെങ്കിൽ യൂഡിയഫിന്റെ ഗർജിക്കുന്ന സിംഹം മുരളി പറയുന്നതോ ബി.ജെ.പിയുടെ തുറന്ന അക്കൗണ്ട് എന്നേക്കുമായി മരവിപ്പിക്കും എന്നാണ്. പക്ഷെ തുറന്ന അക്കൗണ്ട് അടപ്പിക്കാൻ ഇതെന്നാ വെള്ളരിക്കാ പട്ടണമാണോയെന്നു ചൊല്ലി വീറും വാശിയുമായി ശരണം വിളിയുമായി കുമ്മനം മുമ്പിൽ തന്നെയുണ്ട് .
ശബരിമല ഇഷ്യു ഒരു വൻനേട്ടമാണെന്ന് ബി.ജെ.പി പറയുമ്പോൾ കിറ്റുകാട്ടി വോട്ടർമാരുടെ കണ്ണിൽ പൊടിയിടാനാണ് ഇടതിന്റെ ശ്രമമെന്ന് കോൺഗ്രസ്സും പറയുന്നു. ശബരിമലപ്രശ്നം പ്രധാനമായി ഉന്നയിക്കുന്നത് തിരുവനന്തപുരത്തുള്ള വരേണ്യ വർഗ്ഗമാണെങ്കിൽ പോലും അതിന്റെപങ്കു പറ്റി വോട്ടു പിടിക്കാൻ മുരളിയുടെ അടവും തകൃതിയായി നടക്കുന്നുണ്ട്. എന്നാൽ എല്ലാ ക്ഷേത്രങ്ങളിലും ആൺ പെൺവ്യത്യാസമില്ലാതെ ആരാധിക്കാനും ആചാര അനുഷ്ഠാനങ്ങൾ നിർവ്വഹിക്കാനും വിശ്വാസികൾക്ക് കഴിയണമെന്നാണ് ഇടത് മുന്നണിയുടെവാദം.
മതവികാരം ഇളക്കി വോട്ടു പിടിക്കലാണല്ലോ ഇപ്പോഴത്തെ പുതിയ അടവുനയം. മുസ്ലിംഭൂരിപക്ഷ സ്ഥലങ്ങളിൽ മുസ്ലീമിനേയും അതുപോലെ ക്രിസ്ത്യൻ ഹൈന്ദവ മേൽക്കോയ്മ നോക്കി അവിടെയും അവരുടെതായ സ്ഥാനാർത്ഥികളെയും നിർത്തുകയാണ് ഇടതും വലതും ചെയ്യുന്നത്. കേരളം ഒരു മതേതര സംസ്ഥാനമാണ് പക്ഷെ ഇവിടെ സമാധാനം തകർക്കുന്ന വർഗ്ഗീയത നാം ഇഷ്ടപ്പെടുന്നില്ലയെന്നാണ് പല ഇലക്ഷനുകളും തെളിയിക്കുന്നത്.
എന്തായാലും നേമം നേമത്തിന്റെ വഴിക്കു പോകട്ടെയെന്നു പണ്ട് ഉമ്മൻചാണ്ടി പറഞ്ഞ്പറഞ്ഞ് നേമം രണ്ടായിരത്തി പതിനാറിൽ രാജേട്ടന്റെ കയ്യിലെറിഞ്ഞു കൊടുത്തു. അങ്ങനെ കേരളത്തിൽ ആദ്യമായി താമരയുടെ കൂമ്പുവിരിഞ്ഞു. എന്തായാലും ഈ വേനൽ ചൂടിൽ വിരിഞ്ഞ താമര കരിയുമോ അതോ പലയിടത്തും താമര വിരിയുമോ എന്നാണ് നമുക്കറിയേണ്ടത്.
പല പ്രാവശ്യം തോറ്റു തുന്നം പാടിയ രാജേട്ടനോടുള്ള സഹതാപതരംഗം ഒടുവിൽ രാജേട്ടനെ കൊണ്ടെത്തിച്ചത് (8671) എണ്ണായിരത്തി അറുനൂറ്റിയെഴുപത്തിയൊന്നു വോട്ടിന്റെ ഭൂരിപക്ഷത്തിനാണ്. രാജേട്ടന്റെ മിതവാദം അദ്ദേഹത്തോടുള്ള സഹതാപ തരംഗം ഇവ കൊണ്ടു ലഭിച്ച വേട്ടാണെ ന്നും എന്റെ പിൻഗാമി യായി കുമ്മനത്തിനെ കാണുന്നില്ലെന്നും രാജേട്ടൻ തന്നെ പറയുമ്പോൾ കുമ്മനത്തിനിട്ടു പണി പാൽപായസത്തിൽ കൊടുത്തത് കഷ്ടമായിപ്പോയി.എന്നാൽ കുമ്മനം ഉശിരോടെ നീങ്ങുന്നുണ്ട്.
കോൺഗ്രസ്സിന്റെ ഗർജിക്കും സിംഹമായ മുരളി പക്ഷത്തിന്റെ രണ്ടു കാറുകൾ കുമ്മന മക്കൾ അടിച്ചുതകർത്തു പലരേയും പരുക്കിലാക്കി ആശുപത്രിയിലാക്കി . അക്കൗണ്ട് മരവിപ്പിക്കാൻ വന്നാൽ മണ്ട അടിച്ചു പൊട്ടിക്കുമെന്ന് ഒരു മുന്നറിയിപ്പുംകൊടുത്തിട്ടുണ്ട്. വീറും വാശിയുമായി പുലിമുരുകനിൽ മോഹൻലാൽ വന്നപോലെ യായിരുന്നു മുരളിയുടെ വരവ് പക്ഷെ കുമ്മനമക്കൾ പുലിയെ പൂച്ചയാക്കിയോ? കണ്ടറിയാം .
കാര്യത്തിലേക്കു കടക്കാം. രണ്ടായിരത്തി പതിനാറിൽ വെറുംപതിമൂവായിരം 13000 വോട്ടുമാത്രമേ യുഡി എഫിന്റെ സ്ഥാനാർത്ഥി സുരേന്ദ്രൻ പിള്ളക്കു ലഭിച്ചതുള്ളു പിന്നെ മുരളി ബാക്കിഎങ്ങനെ ഒപ്പിക്കും അതാണ് മുരളീ മാജിക് . പണ്ട്കോൺഗ്രസ്സ് മണ്ഡലമായിരുന്നു നേമം . കരുണാകരൻ മകൻ മുരളി അതു തിരിച്ചു പിടിച്ചു തന്നാൽ മുരളി ഒരുഹീറോ ആകും. അത് കോൺഗ്രസ്സിലെ ചിലസ്ഥാന മോഹികൾക്കു സുഖിക്കില്ല. അവിടെയാണ്കുമ്മനത്തിന്റെ ഉയർച്ച. ശശി തരൂരിനെ മുമ്പോട്ടു വിടാത്തതും ചില അസൂയാലുക്കളുടെ ദുർബുദ്ധിയായിരുന്നുവെങ്കിലും ലോക്സഭ ഇലക്ഷനിൽ നേമത്ത് നാൽപത്തിഏഴായിരം (47000) വോട്ടുനേടി ശശിതരൂർ രണ്ടാം സ്ഥാനം കരസ്ഥമാക്കിയിരുന്നു . എങ്കിൽ ന്യൂനപക്ഷ വോട്ടുകൾ ഒന്നിച്ചു കോൺഗ്രസ്സ്പിടിച്ചാൽ മുരളിക്ക് ഇവിടെ ജയം ഉറപ്പ്.
മുസ്ലീം ലീഗിന്റെ ശക്തി മുരളിയോടാപ്പം ഉണ്ടെങ്കിലും ഇത് കുറച്ചു ശിവൻകുട്ടിക്കും ലഭിക്കും. പക്ഷെ നിയമസഭ തകർക്കുകയും മാണിക്കെതിരായി സ്പീക്കറുടെ കസേര തകർത്തതും ജനങ്ങളിൽ ശിവൻ കുട്ടിയുടെ ഇമേജ് നഷ്ടപ്പെടുത്തിയിട്ടുണ്ട്. അതിനാൽ ശിവൻകുട്ടിയുടെവോട്ടുകളും മുരളിനേടുമെങ്കിൽ മുരളീ വിജയം ഉറപ്പായിരിക്കും. അവസാനത്തെ അടിയൊഴുക്കിൽ ശിവൻകുട്ടിയും മുരളിയും ഒന്നിക്കാൻ സാദ്ധ്യത കാണുന്നു.
രാഹുലിന്റെ വരവ് കേരളത്തെ ഇളക്കിമറിച്ചിട്ടുണ്ട്. അദ്ദേഹത്തെ തേജോവധംചെയ്തത് ശരിയായില്ലെന്നു പിണറായിയും പറയുമ്പോൾ നേമത്ത്ഒരു ഡീൽ വരുന്നുണ്ട് അങ്ങനെയെങ്കിൽ താമരയുടെ കാര്യം വെള്ളത്തിലായിരിക്കും . പക്ഷെ എത്ര പണമൊഴുക്കിയാലും കുമ്മനത്തിനെ ജയിപ്പിക്കേണ്ടത് ബി.ജ.പിയുടെ പ്രെസ്റ്റീജ് ഇഷ്യു ആണ്. കാരണം ആദ്യമായി കേരളത്തിൽവിരിഞ്ഞ താമര വാടിപ്പോയാൽ പിന്നെ ഒരങ്കത്തിന് ബാല്യം കാണില്ല. രാജേട്ടനെപ്പോലെ മിതവാദിയല്ല കുമ്മനം. തികഞ്ഞ ആർ എസ്സ്എസ്സ് കാരനാണ് ഇത് സി.പി. എമ്മിന് ദഹിക്കുന്ന കാര്യമല്ല. അവരുടെ ബദ്ധശത്രുവിനെ തോൽപിക്കാൻ അവസാന അടിയൊഴുക്കിൽ കൈപ്പത്തിക്കു കുത്താൻ പറഞ്ഞാലും പരിഭവിക്കേണ്ട കാര്യമില്ല.
കൈപ്പത്തിയും അരിവാളും തമ്മിൽ ചില ചില്ലറ ബന്ധങ്ങളുണ്ടെന്ന് പണ്ടു്തെളിയിച്ചതല്ലേ? മകൻ ചത്താലും വേണ്ടില്ല മരുമകളുടെ ദുഃഖം കാണമെന്ന വാശി ഇടതു സർക്കാരിനു കണ്ടേക്കാം. എന്തായാലും തീപാറുന്ന മത്സരം നേമത്ത് തന്നെ.
പാർട്ടി ഏതായാലും നമുക്ക് വേണ്ടത് സമാധാനമാണ്. ഹിന്ദുവും ക്രിസ്ത്യാനിയും മുസ്ലീമും ഒന്നിച്ചു സ്നേഹത്തോടെ കഴിയുന്ന ദൈവത്തിൽ സ്വന്തംനാടിനെ നശിപ്പിക്കരുത് . ചാനലുകാർ പറയുന്ന സർവേകൾ വിശ്വസിചിട്ടു കാര്യമില്ല. തെരുവോരങ്ങളിൽ തേരാ പാരാ നടക്കുന്നവർക്ക് മൈക്ക് കൊടുത്തിട്ട് അവർ പറയുന്നതു മാത്രമല്ല സർവേ. അന്ത:പുരങ്ങളിലേ അന്തർജനങ്ങളേയും കൊച്ചമ്മമാരേയും കൂട്ടിയുള്ള മൊത്തത്തിലുള്ള ഒരു സർവേക്കാണ് വില നൽകേണ്ടത്. കൊറോണ മൂലം പലരും ഉള്ളിലൊതുങ്ങി കഴിയുമ്പോൾ എല്ലാവരുടേയും ഉള്ളിലിരുപ്പ് ഫലം പുറത്തു വരുമ്പോഴെ അറിയുവാൻ സാധിക്കയുള്ളു . അതിനാൽ കാത്തിരുന്ന് കാണാം
ജയ്ഹിന്ദ്