നിയന്ത്രിക്കപ്പെട്ടു എന്ന് കരുതിയിരുന്ന കൊറോണ വൈറസിന്റെ ആക്രമണം പ്രതീക്ഷിച്ചതിലും അപ്പുറമായിരുന്നു .ബുധനാഴ്ചയും വ്യാഴാഴ്ചയും വൈറസ് ബാധിതരുടെ സംഖ്യ രണ്ടു ലക്ഷം കവിഞ്ഞു .കുംഭമേളയും പൂരവും അഞ്ചു സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പും മാത്രമല്ല അധികൃതരുടെ അനാസ്ഥയും ജനങ്ങളുടെ ജാഗ്രതക്കുറവും കൊവിദ് 19 ബാധ ഒരു ദേശീയ ദുരന്തത്തിന്റെ തലത്തിലേക്കുയര്‍ത്തി .മുന്‍പ് അമേരിക്കയും ബ്രസിലിനെയും നോക്കി ഭള്ള് പറഞ്ഞിരുന്നവര്‍ സ്ഥിതിവിവരക്കണക്കില്‍ രണ്ടാം സ്ഥാനത്തു എത്തി.എന്നാണു അമേരിക്കയെ പിന്തള്ളി ഒന്നാം സ്താനത്തു എത്തുന്നത് എന്ന് മാത്രമേ അറിയാനുള്ളൂ .വാക്സിനുകള്‍ ലഭ്യമായ വേളയിലാണ് ഇന്ത്യയെ വീണ്ടും ദുരിതത്തിലാഴ്ത്തുന്ന ഈ പകര്‍ച്ചവ്യാധിയുടെ മാരകമായ പുറപ്പാട് .
കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 24 നായിരുന്നു ഈ മഹാമാരിയെ നിയന്ത്രിക്കാന്‍ കഴിയും എന്ന പ്രതീക്ഷയോടെ രാജ്യമെമ്പാടും ലോക്ക് ഡൌണ്‍ പ്രഖ്യാപിച്ചത് .അന്ന് 5000 കേസുകള്‍ മാത്രമാണ് ഉണ്ടായിരുന്നത് എന്നോര്‍ക്കണം ഇന്നത് പ്രതിദിനം രണ്ടു ലക്ഷം കടന്നിരിക്കുന്നു .
ഒരു വര്‍ഷത്തിനു ശേഷം തിരിഞ്ഞു നോക്കുമ്പോള്‍ അത് ഫലവത്തായില്ല എന്ന് മാത്രമല്ല അത് സൃഷ്ടിച്ച സാമൂഹികമായും സാമ്പതികമായുമുള്ള പ്രത്യാഘാതങ്ങള്‍ ഇന്നും തുടരുന്നു .അതിഥി തൊഴിലാളികളുടെ മടക്കവും അവര്‍ അനുഭവിച്ച യാതനയും ഇന്നും ലോക്ക് ഡൌണ്‍ എന്ന് കേള്‍ക്കുമ്പോഴേ എല്ലാവരുടെയും മുന്നില്‍ എത്തുന്നു ലോക്ക് ഡൌണ്‍ ഇടത്തരം തൊഴിലുകള്‍ ചെയ്യുന്നവരെപോലും ദോഷകരമായി ബാധിച്ചു .സാധാരണക്കാരുടെ ജീവിതം നരകതുല്യമാക്കി .യാത്രകളും വിപണനവും ബാധിക്കപ്പെട്ടതോടെ സാമാന്യ ജീവിതം ഇന്നും പതിവുനിലയില്‍ എത്തിയിട്ടില്ല .മെല്ലെ മെല്ലെ വിപണി പച്ച പിടിച്ചു വരുമ്പോഴാണ് ,സാമ്പത്തിക നിലയില്‍ ചില ആശാവഹമായ മാറ്റങ്ങള്‍ ഉണ്ടാകുമ്പോഴാണ് കൊവിടിന്റെ രണ്ടാം വരവ് .ആദ്യഘട്ടത്തില്‍ ശക്തമായി പടര്‍ന്നു പിടിച്ച മഹാരാഷ്ട്രയില്‍ ഇപ്പോള്‍ ദിവസവും അമ്പതിനായിരത്തിലേറെ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത് .ആദ്യഘട്ടത്തില്‍ കൊവിടിനെ പിടിച്ചു നിര്‍ത്തി ഖ്യാതി നേടിയ കേരളത്തില്‍ ഇപ്പോള്‍ ടെസ്റ്റ് പോസിടിവിറ്റി നിരക്ക് 13 ശതമാനത്തില്‍ ഏറെ .ഡല്‍ഹിയില്‍ ഇത് പ്രതിദിനം പതിനായിരത്തിനു അടുത്തെത്തിയിരിക്കുന്നു
മരണസന്ഖ്യയില്‍ സ്വാഭാവികമായി വര്ദ്ധനവുണ്ട് എങ്കിലും അത് കടുത്ത ആശങ്കകള്‍ക്ക് വഴി തെളിച്ചിട്ടില്ല.പ്രതിദിനം അയിരം എന്ന നിരക്കില്‍ നിന്ന് അത് ഇനിയും ഉയരാം.കിടക്കകളുടെ ദൌര്‍ലഭ്യവും ഓക്സിജന്റെ കുറവും അഭാവവും രംഡസിവര്‍ പോലെയുള്ള മരുന്നുകളുടെ കുറവും കരിഞ്ചന്തയും സംസ്ഥാനങ്ങളെ തുറിച്ചു നോക്കുന്നു .ശവസംസ്ക്കാരം പോലും വല്ലാത്ത കടമ്പയായി മാറിയിരിക്കുന്നു .കര്‍ണാടകയില്‍ കൊവിദ് മൂലം മരിച്ചവരുടെ സംസ്ക്കാരത്തിനായി കുടുതല്‍ ശ്മശാനങ്ങള്‍ നിശ്ചയിച്ചു നല്‍കിയിരിക്കുന്നു .ഐ ടി നഗരമായ ബാംഗ്ലൂര്‍ ഒരിക്കല്‍ കൂടി കടുത്ത പ്രതിസന്ധി നേരിടുകയാണ് .വീട്ടില്‍ നിന്ന് ജോലി നഗരത്തിലെ വാടകയില്‍ മാത്രം ആശ്രയിച്ചു കഴിയുന്നവരുടെ ജീവിതത്തില്‍ വലിയ വൈഷമ്യം ഉണ്ടാക്കിയിരിക്കുന്ന വേളയിലാണ് പുതിയ ഭീതി .നഗരത്തിലെ ചെറുകിട ബിസിനെസ്സും ടാക്സി സംവിധാനവുമെല്ലാം ഇനി എന്നാണു പഴയ നിലയില്‍ എത്തുക എന്ന ആശങ്കയില്‍ ആണ് .എല്ലാ നഗരങ്ങളിലും ഇത് തന്നെയാണ് സ്ഥിതി.
ആദ്യത്തെ ലോക്ക് ഡൌണ്‍ നല്‍കിയ പാഠം കൊണ്ടാകാം രോഗികളുടെ സംഖ്യ പ്രതിദിനം രണ്ടു ലക്ഷം കഴിഞ്ഞിട്ടും കടുത്ത നടപടികള്‍ക്ക് സംസ്ഥാനങ്ങള്‍ മടിക്കുന്നത് .കണ്ടയിന്‍മെന്റു സോണിലും ഹോട് സ്പോട്ടിലും നിയന്ത്രണം എന്നനിലയാണ് ഇപ്പോള്‍ .എങ്കിലും കുടുതല്‍ പേര്‍ തടിച്ചു കൂടുന്നത് ഒഴിവാക്കാന്‍ നിര്‍ദേശമുണ്ട് .വിവാഹത്തിനും മറ്റു ചടങ്ങുകള്‍ക്കും ഇത് സാധ്യമാകാം .പക്ഷെ പൂരങ്ങളുടെ പൂരം വരുമ്പോള്‍ .കുംഭമേള നടക്കുമ്പോള്‍ ..
വാക്സിന്‍ ലഭ്യമായി തുടങ്ങിയതിനു ശേഷമാണ് രോഗികളുടെ സംഖ്യയില്‍ കുതിപ്പുണ്ടായത് എന്നത് മറ്റൊരു മുന്നറിയിപ്പാണ് .രോഗലക്ഷണങ്ങള്‍ ഇല്ലാത്ത രോഗികളുടെ സാന്നിധ്യമാണ് ഒരു പക്ഷെ എല്ലാ നിയന്ത്രണങ്ങളെയും നോക്കുകുത്തിയാക്കിയത് .പക്ഷെ വാക്സിന്‍ ലഭ്യത കൊണ്ടു ഇത്തരമൊരു സാഹചര്യം ഒഴിവാക്കാന്‍ കഴിയേണ്ടതായിരുന്നു .ചില മേഖലകളില്‍ എല്ലാവര്ക്കും വാക്സിന്‍ കൊടൂത്തു പ്രതിരോധ നടപടി കൈക്കൊന്ടിരുന്നെങ്കില്‍ നഗരങ്ങളില്‍ വ്യാപനം ഫലപ്രദമായി നിയന്ത്രിക്കാന്‍ കഴിയുമായിരുന്നു .ഡല്‍ഹിയും ബാന്ഗ്ലുരും ഉദാഹരണമാണ് .
രണ്ടാമതായി ആവശ്യത്തിനു വാക്സിന്‍ ലഭിക്കുന്നില്ലെന്ന മുറവിളി .ആന്ധ്രയില്‍ ഒരു ദിവസം ആറുലക്ഷത്തിലേറെ പേരെയാണ് കുത്തിവെച്ചത് .കേരളത്തിനു ലഭുച്ച്ചത് രണ്ടു ലക്ഷം വാക്സിന്‍ .മതിയായ വാക്സിന്‍ ഉണ്ടെങ്കില്‍ കുറഞ്ഞ സമയം കൊണ്ടു വന്‍തോതില്‍ കുത്തിവെയ്പ്പ് നടത്താമെന്ന് ആന്ധ്ര തെളിയിക്കുന്നു .ഈ മുഹൂര്‍ത്തത്തില്‍ അതേയുള്ളൂ മാര്‍ഗവും .
ഏതായാലും സര്‍ക്കാര്‍ കുടുതല്‍ വാക്സിനുകള്‍ക്ക് അനുമതി നല്‍കുകയാണ് .റഷ്യയുടെ സ്പുട്നിക് വാക്സിന്‍ ഉടനടി ഇന്ത്യയില്‍ നിര്‍മ്മിക്കപ്പെടും .മുന്‍പ് ഇന്ത്യ ഫൈസറിന്റെ അപേക്ഷ നിരാകരിച്ചിരുന്നു .കുടുതല്‍ വാക്സിനുകള്‍ ഇനി അനുവദിക്കപ്പെടും എന്ന് വേണം കരുതാന്‍ .
പക്ഷെ അത് ഫലിച്ചു വരുമ്പോഴേക്കും രോഗികളുടെ സംഖ്യയില്‍ വലിയ കുതിപ്പ് ഉണ്ടാകും .അവര്‍ക്ക് വേണ്ട കിടക്കകളോ ഓക്സിജനോ ലഭ്യമാക്കുക പോലും വലിയ വെല്ലുവിളി ആണ് .പ്രത്യകിച്ചും സ്വാകാര്യ മേഖലയെ ആശ്രയിക്കുന്ന സംസ്ഥാനങ്ങളില്‍ .
ഇന്നും കേരളത്തില്‍ മരണസംഖ്യ കുറഞ്ഞിരിക്കുന്നത് ശക്തമായ സര്‍ക്കാര്‍ സംവിധാനത്തിന്റെ ഫലമാണ് .പക്ഷെ രോഗികളുടെ സംഖ്യ കൂടുമ്പോള്‍ നിലവില്‍ ഉള്ള ആരോഗ്യപ്രവര്തകരെയും ആശുപത്രികളെയും ആശ്രയിച്ചു ചികിത്സിക്കേണ്ടി വരും അത് ഉണ്ടാക്കുന്ന സമ്മര്‍ദ്ദം വലുതായിരിക്കും .സര്‍ക്കാര്‍ സംവിധാനം അപര്യാപ്തമായ സംസ്ഥാനങ്ങളില്‍ സ്ഥിതി എന്താകുമെന്നു ഊഹിക്കുകയെ നിര്‍വാഹമുള്ളൂ.