ദാസേട്ടൻ, മമ്മൂട്ടി, പ്രേം നസീർ, എന്നിവരെ പോലെ കാണാൻ ആഗ്രഹിച്ച ഒരാളാണ് ജോൺ ബ്രിട്ടാസും. മാധ്യമ പ്രവർത്തകനിൽ നിന്ന് വളർന്ന് ഇപ്പോൾ പാർലമെന്റംഗമായിരിക്കുന്നു. ഏറെ സന്തോഷം തോന്നുന്നു. മേല്പറഞ്ഞവരെ എല്ലാം ഞാൻ നേരിൽ കണ്ടു ഒരു ബന്ധം ഉണ്ടാക്കിയിട്ടുമുണ്ട്.
ജെ.ബി. ജംക്ഷനിലെ തകർപ്പൻ ഇന്റർവ്യൂകളാണ് അദ്ദേഹത്തിലേക്ക് ആകർഷിച്ച ഒരു കാര്യം. ജെ ബി ജംക്ഷനിൽ അഭിമുഖ വേളയിൽ ബ്രിട്ടാസ് പേന കൈയിൽ വട്ടം കറക്കി മുന്നിലുള്ളയാളുടെ മനസിന്റെ ഉള്ളറകളിൽ പോയി മുത്തുകൾ ശേഖരിക്കുന്നത് കണ്ടിട്ടുണ്ട്. ആ ചാതുര്യം മറ്റു കാണികളെയെന്ന പോലെ എന്റെ മനസ്സിലും ബ്രിട്ടാസിന് പ്രത്യേക സ്ഥാനം നൽകി.
അവിടെ സ്നേഹം മാത്രം. ഒരു രാഷ്ട്രീയക്കാരൻ ആയല്ല അദ്ദേഹത്തെ കാണുന്നത്. രാഷ്ട്രീയാഭിപ്രായങ്ങളും ഭിന്നം. സൗഹൃദങ്ങൾക്ക് അതൊരു തടസമല്ലല്ലോ.
സത്യത്തിൽ അദ്ദേഹത്തെ അഭിമുഖീകരിക്കാൻ ഒരു ഭയം. മനസിൽ വിട്ടു പറയാൻ മടിക്കുന്ന രഹസ്യങ്ങൾ പോലും ചോർത്തുന്ന മാന്ത്രികനാണ്.
അദ്ദേഹം ഒരു വിളിപ്പുറത്തുണ്ട് എന്ന് കേട്ടപ്പോൾ കാണാൻ പോയി. ദീർഘനേരം പല കാര്യങ്ങൾ സംസാരിച്ചു. ഞാൻ കണ്ട നല്ല മാധ്യമ പ്രവർത്തകൻ. ജോണി ലൂക്കാസ്, വിനു ജോൺ, അളകനന്ദ, ശ്രീകണ്ഠൻ നായർ- ഇവരെയൊന്നും കുറച്ച് പറയുകയല്ല, ബ്രിട്ടാസിനെ കാണുമ്പോൾ ഒരു ബൂസ്റ്റ് കുടിച്ച തോന്നൽ. നമുക്കും ആ ഊർജം പകർന്നു കിട്ടുന്ന തോന്നൽ.
കൈരളി ടിവി യു.എസ് . ഡയറ്കടർ ജോസ് കാടാപുറത്തിന്റെ വീട്ടിൽ വച്ചായിരുന്നു ബ്രിട്ടാസിനെ കണ്ടത്.
2014 ൽ ഫോമയുടെ ഫിലാഡൽഫിയ കൺവൻഷനു എത്തിയതാണ് അദ്ദേഹം. കൺവൻഷനു മുൻപായിരുന്നു ഈ സന്ദർശനം.
സിനിമ രംഗത്തെ പല കാര്യങ്ങളും സംസാരത്തിൽ പങ്കിട്ടു. ഇഷ്ട താരങ്ങളെ പറ്റി ചോദിച്ചു. നടികളിൽ സുഹാസിനി, നടന്മാരിൽ പ്രേം നസീർ എന്നിവരോടാണ് എനിക്ക് എപ്പോഴും ആരാധന തോന്നിയിട്ടുള്ളത്. ചിലപ്പോൾ, സുഹാസിനിയുടെ ശാലീന ഭാവമാകാം. സുന്ദരന്മാരിൽ, ഞാൻ കണ്ടിട്ടുള്ള ഏറ്റവും സുന്ദരൻ നസീർ തന്നെ. അതിനൊരു വിയോജിപ്പ് ബ്രിട്ടാസ് പറഞ്ഞില്ല. ഞാൻ പറഞ്ഞു വരുന്നത് ഇഷ്ട താരത്തെപ്പറ്റി, നല്ല നടനെ പറ്റി അല്ല.
അടുത്തത് ജെ ബി ജംഗ്ഷൻ ചോദ്യം. ലോകത്തിലെ ഏറ്റവും സുന്ദരികൾ ഉള്ള രാജ്യം. വെനിസ്വേല എന്ന് എന്റെ മറുപടി. അവിടെ നിന്ന് ഒരുപാട് വിശ്വ സുന്ദരികൾ ഉണ്ടായിട്ടുണ്ടല്ലോ. ലോക സുന്ദരിമാരെ സംഭാവന ചെയ്യുന്ന രാജ്യം സുന്ദരരുടെത് ആകുമല്ലോ. എന്നാലും നമ്മുടെ മലയാളി സ്ത്രീകളെ പോലെ സുന്ദരികൾ ലോകത്തിന്റെ മറ്റൊരു ഭാഗത്തും ഇല്ല എന്ന് എന്റെ വിശ്വാസം. അവരുടെ വേഷത്തിൽ, വർണനക്ക് അതീതമായ ഭംഗി. ക്ഷേത്രത്തിൽ പോകുന്ന സ്ത്രീകൾ, ക്രിസ്മസ് രാത്രിയിൽ പള്ളിയിൽ നിൽക്കുന്ന സ്ത്രീകൾ ഒക്കെ കൂടുതൽ സുന്ദരികളായി മാറുന്നുവെന്ന് തോന്നിയിട്ടുണ്ട്. ബ്രിട്ടാസ് ഒക്കെ കേൾക്കുന്നു തല കുലുക്കുന്നു.
ഒന്ന് പറയട്ടെ, ബ്രിട്ടാസിനെ ഒരിക്കൽ കണ്ടാൽ ആ സുഹൃദം പിന്നെ വിട്ടു പോവില്ല. രസകരമായ സംഭാഷണം. സംസാരിക്കാത്ത വിഷയങ്ങളില്ല. ആദ്യമായി കണ്ടതാണെങ്കിലും വേർ പിരിയുമ്പോൾ ഒരു പത്തുവര്ഷത്തിന്റെ ബന്ധം ഉണ്ടായിരുന്നുവെന്ന തോന്നൽ.
ദൃശ്യ മാധ്യമത്തിൽ നിന്നും രാജ്യസഭാംഗമായ ഏക വ്യക്തി ബ്രിട്ടാസ് മാത്രം. മാതൃഭൂമി റിപ്പോർട്ടറായിരുന്ന കെ പി ഉണ്ണികൃഷ്ണൻ എം പി യെയും ഓർക്കുന്നു. അദ്ദേഹം പിന്നീട് കേന്ദ്ര മന്ത്രിയായി.
കൺവെൻഷനിൽ വച്ച് വീണ്ടും ബ്രിട്ടാസിനെ കാണുന്നു. സ്വാമി ഗുരു രത്നം ജ്ഞാനതപസ്‌വി, സജി കരിമ്പന്നൂർ ഇവരൊക്കെ ബ്രിട്ടാസിനൊപ്പമുണ്ടായിരുന്നു.
അടുത്ത് വസിക്കുന്നവർ എങ്കിലും, ചിലപ്പോൾ ഒത്തു കൂടുന്നത് കൺവെൻഷൻ പോലുള്ള പരിപാടികളിൽ മാത്രം. അമേരിക്കയിലെ ആദ്യ മാധ്യമ പ്രവർത്തകനായ സുനിൽ ട്രൈ സ്റ്റാർ, ഇപ്പോഴത്തെ ഫോമാ പ്രസിഡന്റ് അനിയൻ ജോർജ് ഇവരെ ഒക്കെ ഒന്നിച്ചു കാണാൻ പറ്റുമ്പോൾ വീണു കിട്ടിയ അസുലഭ മുഹൂർത്തങ്ങൾ. ആ സഹോദര ബന്ധം ഇന്നും ഞങ്ങളിൽ തുടരുന്നു.
ബ്രിട്ടാസ്, അദ്ദേഹത്തിന്റെ ശബ്ദം നമ്മൾക്കായി രാജ്യ സഭയിൽ മുഴങ്ങട്ടെ. സമയം കിട്ടുബോൾ ജെ ബി യിൽ വല്ലപ്പോഴുമെങ്കിലും വരണം. മാധ്യമ രംഗത്ത് ബ്രിട്ടാസിന്റെ വിടവ് മറ്റാർക്കും നികത്താനാവാത്തതാണ്.
അദ്ദേഹത്തിന് ഉന്നതങ്ങളിലേക്ക് കയറാൻ എല്ലാ ശക്തിയും ഈശ്വരൻ തരട്ടെ! കോവിഡിന്റെ മഹാമാരിയിൽ നിന്നും സുരഷിതമായിരിക്കട്ടെ!