വിവാദമായ ഒരു വിഷയമാണിത്. യാഥാസ്ഥിതികരും അല്ലാത്തവരും ഒറ്റവാക്കിൽ വേണ്ടായെന്നു ഇതിനു മറുപടി പറയും. ഇത് വേണമെന്ന് വാദിക്കുന്നവർ നിരത്തുന്ന ന്യായങ്ങൾ നമ്മെ ചിരിപ്പിക്കുന്നതാണ്. അതിൽ ഒന്നാണ് എച് ഐ വി വൈറസ് പടരുന്നത് നിർത്താൻ കുട്ടികളെ ചെറുപ്പത്തിലേ ലൈംഗിതയെപ്പറ്റി ബോധവാന്മാരാക്കണമെന്നുള്ളത്. മുതിർന്നവർ അനേകം പങ്കാളികളുമായി രതിയിൽ ഏർപ്പെട്ടു പരത്തുന്ന രോഗങ്ങൾക്ക് ചുണ്ടിൽ നിന്നും മുലപ്പാലിന്റെ വാസന വറ്റാത്ത പിഞ്ചു കിടാങ്ങൾ എന്ത് പിഴച്ചു. അതേപോലെ ജനന നിയന്ത്രണം, സുരക്ഷിതമായ ലൈംഗിക ബന്ധം, ലൈംഗിക സംയമനം ഇതേക്കുറിച്ചൊക്കെ കുട്ടികളെ പറഞ്ഞു മനസ്സിലാക്കിപ്പിക്കുന്നത് വിളയുന്നതിനുമുമ്പ് വിളവെടുപ്പ് നടത്തുന്ന പോലെയാണ്.
പ്രായപൂർത്തിയായ മനുഷ്യർക്കും പക്ഷി മൃഗാദികൾക്കും ലൈംഗികബന്ധത്തിൽ ഏർപ്പെടുവാൻ സർവകലാശാലയിൽ പോയി ബിരുദങ്ങൾ നേടേണ്ട കാര്യമില്ല. അതെല്ലാം പ്രകൃതി അവരെ പഠിപ്പിച്ചുകൊള്ളും. എല്ലാ ജീവജാലങ്ങൾക്കും ബാല്യവും, കൗമാരവും, യൗവ്വനവും വാർദ്ധക്യവുമുണ്ട്. മനുഷ്യരെ സംബന്ധിച്ചെടത്തോളം ബാല്യ കൗമാര ദശകൾ വളരെ പ്രാധാന്യമർഹിക്കുന്ന ഒന്നാണ്. ആർത്തവം, ഉദ്ധാരണം, പ്രത്യത്പാദനം എന്നീ പ്രക്രിയകൾ കൗമാരദശയിൽ ആരംഭിക്കുന്നു. അത് പ്രകൃതിയുടെ ഒരു ക്രൂരതയാണ്. ക്രൂരത എന്ന് പറയുന്നത് പ്രകൃതിയെ ചോദ്യം ചെയ്യലല്ല. കാരണം സ്ത്രീപുരുഷന്മാരെ ലൈംഗികവേഴ്ച്ചകളിലൂടെ മാതാപിതാക്കളാക്കാനുള്ള ശരീരരത്തിന്റെ പ്രവര്ത്ത്തനമാണത്. എന്നാൽ അതിന്റെ ഗൗരവം മനസ്സിലാക്കാൻ ആ പ്രായക്കാരുടെ കിളുന്തു ബുദ്ധിക്ക് പ്രാപ്തി പോരാ. അപ്പോഴാണ് അവർ ചൂഷണം ചെയ്യപ്പെടുന്നത്. അതുകൊണ്ട് ഈ വയസ്സറിയിക്കൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും കുറച്ചുകൂടെ പ്രായം വന്നിട്ട് പോരെ എന്ന് നമ്മൾ ആരോട് ചോദിക്കും. പന്ത്രണ്ടാം വയസ്സിൽ പെൺകുട്ടികൾ പ്രസവിക്കുന്നു, പതിന്നാലാം വയസ്സിൽ ആൺകുട്ടികൾ പിതാക്കന്മാരാകുന്നു. വളരെ കുറച്ച് ശതമാനം പേര് മാത്രമാണ് അങ്ങനെ ബാല്യകൗമാരങ്ങൾ നഷ്ടപ്പെടുത്തുന്നത്. കൗമാരത്തിന്റെ നിഷ്ക്കളങ്കതയിലേക്ക് കാമം കടന്നുവരുന്നു.പെൺകുട്ടികളെ അമ്മമാർ ഈ കാലത്ത് നിയന്ത്രണങ്ങളിൽ കൊണ്ടുവരുമെങ്കിലും ആൺകുട്ടികൾക്ക് അങ്ങനെ ഒന്നും നിഷിദ്ധമല്ല.ആ ഇളവ് അവരെ വിലക്കപ്പെടുന്ന കനിയുടെ രുചിയറിയാൻ മോഹിപ്പിക്കുന്നു. അതിന്റെ പരിണതഫലം പെൺകുട്ടികൂടി അനുഭവിക്കുന്നു. ഭാരതത്തിലെ പെൺകുട്ടികളോട് സീതയെപോലെ ആകാൻ മാതാപിതാക്കൾ ഉപദേശിച്ചിരുന്നു. എന്നാൽ ആണ്കുട്ടികളോട് രാമന്മാരാകണമെന്നു പറഞ്ഞില്ല. ഏതെങ്കിലും പരദൂഷണവീരൻ അയാൾ മണ്ണാൻ തന്നെയാകണമെന്നില്ല, നമ്മുടെ ഇടയിലും ഉണ്ടാകാം; അത്തരം ഒരാൾ പറഞ്ഞതുകേട്ട് ഭാര്യയെ ഉപേക്ഷിച്ച് അവളെ ഓർത്തു ദുഃഖിച്ച് അവളുടെ സ്വർണവിഗ്രഹമുണ്ടാക്കി വിലപിക്കുന്ന ഒരു കോന്തനാകരുത് തങ്ങളുടെ മകൻ എന്നു മാതാപിതാക്കൾ ചിന്തിച്ചതുകൊണ്ടായിരിക്കും അങ്ങനെ പറയാതിരുന്നത്.
നല്ലപോലെ സംസാരിക്കാൻ തുടങ്ങുമ്പോൾ മുതൽ കുട്ടികൾ സംശയങ്ങൾ ചോദിച്ചുകൊണ്ടിരിക്കും. 'അമ്മ കൊച്ചനിയത്തിയെ പ്രസവിച്ചപ്പോൾ നാല് വയസ്സുകാരൻ ചേട്ടന് സംശയം "കുഞ്ഞാവ എങ്ങനെ ഉണ്ടായി". അമ്മയുടെ വയറ്റിൽ നിന്ന് വന്നുവെന്ന മറുപടി അവനെ സമാധാനിപ്പിച്ചെങ്കിലും അവൻ വീണ്ടും ചോദിക്കുന്നു എങ്ങനെ അമ്മയുടെ വയറ്റിൽ വന്നു. പുരുഷ ബീജവും സ്ത്രീയോനിയിലെ അണ്ഡവുമായി കൂടിച്ചേർന്നു ഗർഭപാത്രത്തിൽ വളർന്നു പൂർണ്ണവളർച്ച എത്തി അമ്മയുടെ യോനി വഴി വന്നതാണെന്നു കുട്ടിയോട് പറയാമോ? അത്തരം പഠിപ്പിക്കലുകൾ ആ കുട്ടിക്ക് ഒരു അറിവും നൽകുകയില്ല. കുട്ടികളുടെ അത്തരം ജിജ്ഞാസ അടക്കാൻ മാതാപിതാക്കൾ പല രസകരമായ കാര്യങ്ങളും പറഞ്ഞിരുന്നു. രതിയുടെ വിവരണങ്ങളിലേക്ക് അവരുടെ ശ്രദ്ധ തിരിക്കുന്നതിനുപകരം അവർക്ക് പ്രിയങ്കരമായ കാര്യങ്ങൾ പറഞ്ഞുകൊടുക്കുന്നതായിരിക്കും നല്ലത്.
ലൈംഗികാവേശങ്ങളെ അടക്കി നിർത്തനുള്ള ആത്മസംയമനം നേടുക, വിവാഹത്തിന് ശേഷം മാത്രം രതിയിൽ ഏർപ്പെടുക തുടങ്ങിയ ഉപദേശങ്ങൾ പണ്ടുകാലത്തും മാതാപിതാക്കൾ മക്കൾക്ക് കൊടുത്തിരുന്നു. ആയിരം കണ്ണുമായി സമൂഹവും കുട്ടികളെ ഉറ്റുനോക്കിയിരുന്നു. പെൺകുട്ടികളും ആൺകുട്ടികളും പ്രണയിക്കുന്നതുപോലും അനുവദനീയമായിരുന്നില്ല. കുട്ടികളോട് ലൈംഗികകാര്യങ്ങൾ പച്ചക്ക് പറയുന്നത് ലജ്ജാകരവും വൃത്തികെട്ടതുമാണെന്നു ഭാരതത്തിലെ മാതാപിതാക്കൾ കരുതുന്നു. അതേസമയം ശാസ്ത്രീയമായ ലൈംഗിക ആരോഗ്യബോധനവും വിദ്യാഭ്യാസവും നൽകാൻ മാതാപിതാക്കൾക്ക് അറിവ് പോരാ. ലൈംഗികവിദ്യാഭ്യാസം കുട്ടികൾക്ക് നല്കുന്നതിനോട് മതപരമായ വിലക്കുകൾ ഉണ്ടെന്നുള്ളത് ശ്രദ്ധേയമാണ്.
ഭാരതത്തിൽ ആർ എസ എസ്സും വിദ്യാഭ്യാസ സംരക്ഷണ സമിതിയും ലൈംഗികവിദ്യാഭ്യാസത്തെ എതിർത്തിരുന്നു. അത്തരം വിദ്യാഭ്യാസം കൊടുക്കുന്ന പാഠാലയങ്ങൾ അവർ ആക്രമിക്കുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു. അതിനു കാരണം ഭാരതീയ സംസ്കാരത്തിൽ രതിയെക്കുറിച്ചുള്ള തുറന്ന ചർച്ചകൾ നിഷിദ്ധമായിരുന്നത്കൊണ്ടാണ്. എന്നാൽ ഇപ്പോൾ അവിടെ ലൈംഗിക വിദ്യാഭ്യാസം തുടങ്ങിയിരിക്കുന്നു. എന്നാൽ അത് പ്രൈമറിക്ളാസിലെ കുട്ടികൾക്കല്ലെന്നാണ് ഈ ലേഖകന്റെ അറിവ്. അമേരിക്കയിൽ ലൈംഗികവിദ്യാഭ്യാസം 1930 കൾ മുതൽ ആരംഭിച്ചെങ്കിലും സാമൂഹ്യശുചിത്വവും സന്മാർഗ വിശുദ്ധിയും പ്രാവർത്തികമാക്കാൻ കർമ്മനിരതരായവർ അതിനു തടസ്സങ്ങൾ വരുത്താൻ ശ്രമിച്ചുകൊണ്ടിരുന്നു. വൈദ്യശാസ്ത്രപരമായി കൃത്യവും സമഗ്രവുമായ അറിവുകൾ ചെറുപ്പക്കാരെ അപകടകരമായ പ്രവർത്തികളിൽ നിന്നും പിന്തിരിപ്പിക്കുമെന്നു ലൈംഗിക വിദ്യാഭ്യാസത്തിന്റെ വക്താക്കൾ വിശ്വസിക്കുന്നു. ലൈംഗിക വിദ്യാഭ്യാസം ഏതു പ്രായം മുതൽ കുട്ടികൾക്ക് നൽകണം എന്തെല്ലാം അറിവുകൾ അവർക്ക് നൽകണമെന്ന കാര്യത്തിൽ കൃത്യതയുണ്ടായില്ലെങ്കിൽ ഗുണത്തേക്കാൾ അത് ദോഷം ചെയ്യും.
ന്യയോർക്കിലെ പ്രശസ്തിയാർജ്ജിച്ച ഡാൽട്ടൻ സ്‌കൂളിനെക്കുറിച്ച് ന്യയോർക് പോസ്റ്റിൽ വന്ന ഒരു വാർത്ത എല്ലാ മാതാപിതാക്കളെയും ചിന്തിപ്പിക്കുന്നതാണ്. ദീർഘവീക്ഷകയും, പുരോഗമനവാദിയുമായ അധ്യാപിക ഹെലൻ പാർകാസ്റ് 1919 ൽ സ്ഥാപിച്ച ഈ വിദ്യാലയത്തിൽ പഠിപ്പിക്കാൻ ധനികരായവർക്ക് മാത്രമേ കഴിയു. വളരെ ഭീമമായ ഒരു തുക ഫീസിനത്തിൽ നൽകേണ്ടിവരും. വളരെ പുരോഗമനപരമായ ചിന്താഗതി വച്ചുപുലർത്തുന്ന ഇവിടത്തെ വിദ്യാഭ്യാസരീതിയിൽ ലൈംഗിക വിദ്യാഭ്യാസം ഉൾപ്പെടുത്തിയിരിക്കുന്നു. ഇവിടെ യുവതി യുവാക്കൾ ഒരുമിച്ച് പഠിക്കുന്നു. ലൈംഗിക വിദ്യാഭ്യാസത്തിന്റെ ഭാഗമായി ഇവിടത്തെ ഫസ്റ്റ് ഗ്രേഡേഴ്‌സിന് മുഷ്ടിമൈഥുനം (masturbation) പ്രദർശിപ്പിക്കുന്ന പാഠങ്ങൾ നൽകിയെന്ന് മാതാപിതാക്കൾ പരാതി നൽകി. ഉദ്ധാരണവും, മുഷ്ടിമൈഥുനവും അതെന്തെന്നു അറിയാൻ പ്രായമില്ലാത്ത കുട്ടികളെ എന്തിനു പഠിപ്പിക്കുന്നു. അവരുടെ മനസ്സിൽ ഭാവിയിൽ അവർക്കുണ്ടാകാൻ പോകുന്ന ഒരു അനുഭവത്തെക്കുറിച്ച് ഇപ്പോഴേ ആശങ്കാകുലരാക്കുന്നു. ഇത്തരം അതിരുകടന്ന പ്രവർത്തികളിൽ നിന്നും ഇങ്ങനെയുള്ള വിഷയങ്ങൾ കൈകാര്യം ചെയ്യുന്നവരെ മാറ്റേണ്ടതാണ്. കുരുന്നുമനസ്സുകളിൽ 'ഇക്കിളി" നിറക്കുന്നതിനേക്കാൾ അവരിൽ സദാചാരചിന്തകൾക്ക് സ്ഥാനം നൽകുകയാണ് വേണ്ടത്.
ഓരോ കുട്ടിക്കും അവരുടെ സ്വകാര്യ ഭാഗങ്ങൾ മനസ്സിലാക്കാൻ പ്രായം വരുമ്പോൾ അത് മറ്റുള്ളവരിൽ നിന്നും മറച്ചുവയ്ക്കണമെന്നും അവിടെ ആരെയും സ്പർശിക്കാൻ അനുവദിക്കരുതെന്നുമൊക്കെയുള്ള അറിവുകൾ പകരാമെങ്കിലും ലൈംഗികാവയവങ്ങൾക്ക് ശബ്‌ദകോശത്തിൽ നൽകിയ പദങ്ങൾ പഠിപ്പിക്കണമെന്നൊക്കെ പറയുന്നത്തിൽ അർത്ഥമില്ല. മറ്റു ഭാഗങ്ങളെപോലെ അത് പറഞ്ഞുകൊടുക്കുമ്പോൾ അതിൽ എന്തോ അപകടം ഒളിച്ചിരുപ്പുണ്ടെന്നൊക്കെയുള്ള ബോധം എന്തിനു ഉളവാക്കുന്നു. കൗമാരക്കാർ ഗർഭം ധരിക്കുന്നത് തടയാൻ അവർക്ക് ഗർഭനിരോധന ഉറകൾ നൽകണമെന്ന് പറയുമ്പോൾ കുട്ടികൾ പഠിക്കാൻ പോകുന്നോ രതിനിർവേദം ആസ്വദിക്കാൻ പോകുന്നോ എന്ന് ചിന്തിക്കുന്നയാൾ യാഥാസ്ഥിതികൻ മാത്രമല്ല ആരും ചിന്തിച്ചുപോകും. കാരണം അത്തരം പ്രതിവിധികൾ കുട്ടികളെ ലൈംഗിക അരാജകത്വത്തിലേക്ക് നയിക്കുക മാത്രമാണ് ചെയ്യുന്നത്.
ലൈംഗികവിദ്യാഭ്യാസം കുട്ടികൾക്ക് നൽകുമ്പോൾ അവരുടെ വയസ്സ് നോക്കിയായിരിക്കണം വിഷയങ്ങൾ തിരഞ്ഞെടുക്കേണ്ടത്. ഡാൽട്ടൻ സ്‌കൂളിലെ ഫസ്റ്റ് ഗ്രെയ്ഡർക്ക് മുഷ്ടിമൈഥുനത്തെപ്പറ്റി വിവരിക്കുന്ന പാഠം നൽകിയെങ്കിൽ അത് തെറ്റാണ്. അതേപോലെ ഏതൊരു വിദ്യാലയവും കുട്ടികളെ ഇത്തരം വിഷയങ്ങൾ പഠിപ്പിക്കുമ്പോൾ വളരെ ശ്രദ്ധിക്കേണ്ടതുണ്ട്. ലൈംഗിക വിദ്യാഭ്യാസമില്ലാതെ തന്നെ എത്രയോ തലമുറകൾ കടന്നുപോയി. കഴിഞ്ഞകാലങ്ങളിൽ സദാചാരനിഷ്ഠയുള്ള ജീവിതം എല്ലാവരും നയിച്ചിരുന്നു. അതുകൊണ്ട് കുട്ടികൾ മാതാപിതാക്കളുടെ അനുസരണയിൽ കഴിഞ്ഞു. ബുദ്ധിയുറക്കാത്ത പ്രായത്തിൽ ശരീരം നിർബന്ധിക്കുന്ന ആവശ്യങ്ങൾ തെറ്റാണെന്നു മനസ്സിലാക്കി ജീവിക്കാൻ അവർക്ക് കഴിഞ്ഞു. ഇന്നു അവരുടെ വിരൽത്തുമ്പുകളിൽ തിന്മയുടെ ലോകം വർണ്ണങ്ങളിൽ മുഴുകി അവരെ മാടിവിളിക്കുന്നു. ലൈംഗികവിദ്യാഭ്യാസത്തെക്കാൾ അവർക്കാവശ്യം ചതിക്കുഴികളിൽ വീഴാതെ രക്ഷപ്പെടാനുള്ള മാർഗങ്ങളാണ്. ലൈംഗിക വിദ്യാഭ്യാസം അവരെ കൂടുതൽ ഉത്തേജിതരാക്കുകയായിരിക്കും ചെയ്യുക. ഒരു പക്ഷെ അവരുടെ മനോബലത്തിൽ നിയന്ത്രിക്കപ്പെട്ടുകിടക്കുന്ന വികാരങ്ങളെ ഇത്തരം വിവരങ്ങൾ തട്ടിയുണർത്തും.
ഇന്ന് ലൈംഗിക ചൂഷണം വളരെ സാധാരണമായിരിക്കുന്നു. സ്ത്രീകളും കുട്ടികളും ഇരകളാകുന്ന. ഒരു ലൈംഗിക വിദ്യാഭ്യാസത്തിനും അത് തടയാൻ കഴിയില്ല. കുട്ടികളെ ഉത്തരവാദിത്വബോധമുള്ളവരാക്കുകയും അവരെ ഉപദ്രവിക്കാൻ വരുന്നവരിൽ നിന്നും എങ്ങനെ രക്ഷപ്പെടാൻ കഴിയും എന്നൊക്കെ പഠിപ്പിക്കുമ്പോൾ അതു അവർക്ക് സഹായകമാകും. ലൈംഗികാവയവങ്ങളുടെ പേര് പഠിച്ചതുകൊണ്ടോ, ഉദ്ധാരണം, മുഷ്ടിമൈഥുനം, ഗർഭനിരോധനം എന്നിവ പഠിപ്പിച്ചതുകൊണ്ടോ കുട്ടികൾ സന്മാർഗികകളും തെറ്റ് ചെയ്യാത്തവരും ആകുമെന്നോ ആർക്കും പറയാൻ കഴിയില്ല. ലൈംഗികാബന്ധത്തിൽ ഏർപ്പെട്ടാൽ ഗർഭം ധരിക്കുമെന്നൊക്കെ അതിനു പ്രായമായവരോട് പറയുന്നത് ഉചിതം. അല്ലാതെ ഒന്നാം ഗ്രെയ്‌ഡിലും കിൻഡർഗാർട്ടണിലും പഠിക്കുന്ന കുട്ടികളോട് എന്തിനു പറയണം. അവരെ അന്യർ ആരും സ്പർശിക്കരുത് എന്ന ഉപദേശം നൽകാമെങ്കിലും. അപ്പോൾ കുട്ടികളുടെ വീട്ടുകാരും പ്രിയപ്പെട്ടവരും അങ്ങനെ ചെയ്‌താൽ കുഴപ്പമില്ലെന്ന് കുട്ടികൾ ധരിക്കാം. അതുകൊണ്ട് അത്തരം ഉപദേശങ്ങളും കരുതലോടെ നൽകണം.
ലൈംഗികവിദ്യഭ്യാസം എതിർത്ത ഭാരതത്തിലെ വിദ്യഭ്യാസ മന്ത്രി അതിനു പകരം നിർദേ ശിച്ചത് യോഗ പരിശീലനമാണ്. അതിലൂടെ ലഭിക്കുന്ന മനോനിയന്ത്രണവും ദൈവ വിശ്വാസവും കുട്ടികളെ പ്രലോഭനങ്ങളിൽ നിന്നും രക്ഷിക്കുമെന്ന് അദ്ദേഹം പ്രതീക്ഷിച്ചുകാണും. ഗർഭനിരോധന ഉറകളും, ഡെന്റൽ ദാമും ഒക്കെ കുട്ടികളെ പരിചയപ്പെടുത്തന്നതിനേക്കാൾ ആത്മനിയന്ത്രണവും, ആരോഗ്യവും കുട്ടികൾക്ക് പ്രദാനം ചെയുന്നത് തന്നെ അഭികാമ്യം. ലൈംഗികവിദ്യാഭ്യാസത്തെക്കാൾ ഉൽകൃഷ്ടമായ വിദ്യാഭ്യാസമാണ് കുട്ടികൾക്ക് നൽകേണ്ടത്.
ശുഭം