ഹിമാചൽ പ്രദേശിലേക്ക് അവൾ ഒരു യാത്രപോയി.തിരിച്ചു പോരാൻ തുടങ്ങിയപ്പോഴാണ് ഒരു നഴ്സറിയിൽ കണ്ട ആ ചെടി അവളെ ആകർഷിച്ചത് ; വത്സനാഭി.
നിറയെ വയലറ്റ് പൂക്കൾ തരുന്ന ചെടി . സസ്യ ശാസ്ത്രം പഠിച്ചതുകൊണ്ട് മാത്രമല്ല, ഈ ചെടിയുടെ ഒരു പാട് ഗുണങ്ങൾ അവളെ ആകർഷിച്ചിരുന്നു. നേരിട്ട് ആദ്യമായി കാണുകയാണത്.
അവൾ രണ്ടു ചെടികൾ വാങ്ങി.ഇത് വീട്ടിൽ കൊണ്ടുപോയി നടണം.
മടക്ക യാത്രക്കുള്ള ഫ്ലൈറ്റ് ടിക്കറ്റ് മാറ്റി ട്രെയിനിലാക്കി യാത്ര .
ഒരു ദിവസം കൂടുതൽ എടുക്കുമെങ്കിലും താൻ വാങ്ങിയ ചെടികൾ ഭദ്രമായി കൊണ്ടുപോകാൻ അതാണ് നല്ലതെന്നു മനസ്സ് പറഞ്ഞു .
വീട്ടിൽ എത്തി , കാളിങ് ബെല്ലടിച്ചപ്പോൾ ഭർത്താവാണ് വാതിൽ തുറന്നത്. ചെടിയും പിടിച്ചു നിൽക്കുന്ന അവളെ കണ്ടപ്പോൾ അയാൾക്ക് വല്ലാത്ത കോപം വന്നു . ഈ ചെടിക്കു വേണ്ടി തിരികെയാത്ര താമസിപ്പിച്ചു തന്നെക്കൊണ്ട് രണ്ടു ദിവസം വീട്ടിൽ പണിയെടുപ്പിച്ചു .
പോകുന്ന വഴിയിൽ നിന്നെല്ലാം ഇങ്ങനെ ഓരോ ചെടികൾ വാങ്ങികൊണ്ടുവന്നാൽ എവിടെ നടും?
തന്റെ തലയിൽ നടും എന്ന് പറയാൻ തോന്നിയെങ്കിലും വെറുതെ ഒരു പുഞ്ചിരിയോടെ അവൾ അകത്തേക്ക് കയറി . ചെടികൾ ഭദ്രമായി ഒരു മൂലയിൽ വെച്ച് ,കുളിച്ചു വസ്ത്രം മാറി , മറ്റു പണികളിൽ ഏർപ്പെട്ടു .
ചിലരുണ്ട് മറ്റുള്ളവരുടെ മുൻപിൽ സ്നേഹം കാണിച്ചു നമ്മളെ വിസ്മയിപ്പിക്കും . ആളൊഴിയുമ്പോൾ അവഗണന കൊണ്ട് വേദനിപ്പിക്കുകയും ചെയ്യും . അവളുടെ വിവാഹ ജീവിതം അങ്ങനെ ആണ് . മറ്റുള്ളവരുടെ മുൻപിൽ , മെയ്ഡ് ഫോർ ഈച് അതർ .
രണ്ടു മുറികളിൽ ഉറങ്ങുന്നവർ .
രണ്ടു സമയങ്ങളിൽ കിടക്കുകയും എഴുന്നേൽക്കുകയും ചെയ്യന്നവർ .
ഭക്ഷണം പാചകം ചെയ്യുക , വീട് വൃത്തിയാക്കുക , സാധനങ്ങൾ വാങ്ങുക അതെല്ലാം അവളുടെ പണിയാണ് .മാസം ഒരു സംഖ്യ അയാൾ അവളുടെ പേരിൽ ബാങ്കിൽ നിക്ഷേപിക്കും . എല്ലാത്തിനും കൃത്യമായ കണക്കുണ്ട് . അവളുണ്ടാക്കുന്ന ഭക്ഷണം അയാൾ കഴിക്കുന്നത് മാറി നിന്നു നോക്കും .
താൻ നന്നായി പാചകം ചെയ്യും എന്നതിൽ അയാൾക്കും സംശയം ഇല്ല .
അച്ഛന്റെ പെങ്ങളുടെ മകൻ.ചെറുപ്പം മുതലേ കണ്ടു വളർന്നവർ .തന്നെ സ്വന്തമാക്കണം എന്ന് പറഞ്ഞപ്പോൾ സന്തോഷം ആണ് തോന്നിയത് . അറിഞ്ഞെന്നു നമുക്കു തോന്നുന്ന ഒരാളുടെ കൂടെ ജീവിതം .
"നിന്നെ പൊന്നുപോലെ നോക്കും " അച്ഛൻ പറഞ്ഞു .
അതെ , തന്നെ പൊന്നുപോലെ നോക്കുന്നു . അലമാരിയിൽ അല്ലെങ്കിൽ ലോക്കറിൽ വെച്ച പൊന്നുപോലെ .
പ്രണയം തന്നിലേക്ക് ഇടിവെട്ടിയപോലെ കടന്നുവരികയും മൗനമായി ഇറങ്ങിപ്പോകുകയും ചെയ്തു .
ജീവിക്കുന്നു,സുഖമായി .. മറ്റുള്ളവരുടെ മുൻപിൽ . തന്റെ വായന ,ചെടികൾ , പാചകം , പിന്നെ സുഹൃത്തുക്കളുടെ ആഗ്രഹപ്രകാരം കസ്റ്റമൈസ് ചെയ്ത കേക്ക് , കപ്കേക്ക് , അതിലെ പരീക്ഷണങ്ങൾ . ഗ്ളൂട്ടൻ ഫ്രീ ആയി ഉണ്ടാക്കുന്ന ആൽമണ്ട് കേക്കിന് ആവശ്യക്കാർ അധികം . ചെറിയ ഒരു ലാഭംമാത്രം , അത്മതി . തന്റെ വിരസത ഒഴിവാക്കാൻ കണ്ടുപിടിച്ച മാർഗം . ആ പൈസ കൊണ്ട് വർഷത്തിൽ ഒരിക്കൽ ഒരു യാത്ര . അതും തനിയെ . അങ്ങനെ ഈ വർഷം ഹിമാചൽ പ്രദേശിനു പോയി .
യാത്ര വെറുതെ ആയില്ല . വളരെനാളായി തേടിക്കൊണ്ടിരുന്ന ആ ചെടി അവൾക്കു കിട്ടി ; വത്സനാഭി.
അരമീറ്ററോളം ഉയരത്തിൽ അത് വളരും . വേര് (കിഴങ്ങ്) ഔഷധ ഗുണമുള്ളതാണ് .
ഉച്ചകഴിഞ്ഞു ചെടിച്ചട്ടികൾ വിൽക്കുന്ന കടയിൽപ്പോയി രണ്ടു ചട്ടികൾ വാങ്ങി തന്റെ ചെടിനടാൻ അവൾ ഇടം ഒരുക്കി .
പ്രാർത്ഥനയോടെ അവൾ ആ ചെടി നട്ടു.
ഇതിൽ വേരുകൾ പിടിക്കണം , ഇലകൾ വരണം , പൂക്കൾ കൊണ്ട് നിറയണം .
മറ്റൊരു ചെടിക്കും കൊടുക്കാത്ത ഒരു പരിഗണന അവൾ ആ ചെടിക്കു കൊടുത്തു .
ദിവസവും വളരെ സമയം ആ ചെടിക്കായി മാറ്റി വെച്ച് നിരീക്ഷിച്ചു.
അതിൽ വരുന്ന ഓരോ മാറ്റവും അവളെ സന്തോഷിപ്പിച്ചു . ആ ചെടിയോടുള്ള അടുപ്പം ഒരു അബ്സെഷനായപോലെ .
അയാളും അവളിൽ വന്ന മാറ്റം ശ്രദ്ധിക്കുന്നുണ്ടായിരുന്നു, കുറെ വർഷങ്ങൾക്കു മുൻപേ മാതാപിതാക്കളും ഏക സഹോദരനും ഒരു റോഡപകടത്തിൽ മരിച്ചതിൽ പിന്നെ ആദ്യമായിട്ടാണ് അവളെ ഇത്ര സന്തോഷത്തോടെ കാണുന്നത് .
ആരോ അവരെ മനഃപൂർവം കൊലപ്പെടുത്തി എന്ന് അവൾ ഗാഢമായി വിശ്വസിച്ചിരുന്നു.ആ ചിന്തയിൽ നിന്നും അവൾ വിമുക്തി നേടിയപോലെ
അയാൾക്കും തോന്നി. കുടുംബ സ്വത്തിനെ പറ്റി, അവൾക്കും എന്തെങ്കിലും സംഭവിക്കുമോ എന്നുള്ള ഭയത്തെപ്പറ്റി .
പിന്നെ സൈക്യാട്രിക് ഡോക്ടറെ കാണുന്നതും അവൾ നിർത്തിയിരുന്നു .
അവളുടെ കണ്ണുകൾക്ക് ആഴമേറിയപോലെ . പക്ഷെ എന്തോ ആ ആഴങ്ങൾ നോക്കിയിരിക്കാൻ അയാൾക്കായില്ല. മറ്റേതോ കണ്ണുകളിൽ കണ്ടെത്തിയ ആഴം അയാൾ വർഷങ്ങളായിട്ട് ആസ്വദിക്കുകയായിരുന്നു. തിരികെ കയറുവാൻ കഴിയാത്ത വിധം അവളിലെ കാഴ്ചകളെ
അയാൾ ഉപേക്ഷിക്കുകയായിരുന്നു . അത് തുടക്കത്തിലേ അവൾക്കും അറിയാമായിരുന്നു.
ബേക്കിങ്ങിലെ പുതിയ പരീക്ഷണങ്ങളും പിന്നെ തന്റെ പ്രിയ ചെടിയുടെ വളർച്ചയും മാത്രം അവൾ ശ്രദ്ധിച്ചു .
എന്നാലും താൻ ഉണ്ടാക്കുന്ന വിഭവങ്ങൾ അതിലെ പരീക്ഷണങ്ങൾ
എപ്പോഴും അയാൾ ആദ്യം കഴിക്കണം എന്നവൾ ആഗ്രഹിച്ചു .
അയാൾക്കും അതിലൊന്നും എതിർപ്പില്ലായിരുന്നു .
ജീവിതം ശാന്തം , പരമാവധി സന്തോഷം .
പെട്ടെന്നാണ് , നീല കലർന്ന ഒരു വയലെറ്റ് പൂവ് ആ ചെടിയിൽ വന്നത് .
അത് കണ്ടവൾ ഒരു ഉന്മാദിയെപ്പോലെ നൃത്തം ചെയ്തു . അവിടെ പൂവണിഞ്ഞത് അവളുടെ ഏറെക്കാലമായുള്ള സ്വപ്നമായിരുന്നു .
അന്നവൾ ഒരു പുതിയതരം കപ്കേക്ക് ഉണ്ടാക്കി .അതിൽ ആ ചെടിയുടെ വേര് ചേർത്തു.
വൈകുന്നേരം വന്ന ഭർത്താവിന് ആ കേക്ക് വളരെ ഇഷ്ടമായി എന്നവൾ മനസ്സിലാക്കി . അയാൾ തന്റെ മുറിയിലേക്ക് പോകുന്നത് അവൾ കണ്ടു.
മറ്റൊരു കപ്കേക്ക് അവളും കഴിച്ചു . അവളുടെ പ്രിയപ്പെട്ട റെഡ് വെൽവെറ്റ്.
പിന്നെ ആ ചെടികൾ മെല്ലെ ചട്ടിയിൽ നിന്നും പറിച്ചെടുത്തു .അവിടെ ഒരു ചുവന്ന റോസ് നട്ടു . പറിച്ചെടുത്ത ചെടിയുമായി, മെല്ലെ നടന്നു നീങ്ങി .
കുറച്ചു മാറി ഒരു പുഴ ഒഴുക്കുന്നു .
ചില വൈകുനേരങ്ങൾ ആ പുഴയോരം അവൾക്ക് ആശ്വാസം പകർന്നിരുന്നു .
ആ ചെടിയവൾ അതിലേക്കു വലിച്ചെറിഞ്ഞു .
പുഴയുടെ ആഴത്തിലേക്ക് അത് പതുക്കെ താണു പോകുന്നത് ഒരു ചെറുചിരിയോടെ നോക്കി നിന്നു . ഒടുവിൽ ഒരു ദീർഘനിശ്വാസമെടുത്ത് അവൾ
തിരികെ വീട്ടിലെത്തി , അയാളുടെ മുറിയിൽ കയറി നോക്കി .
ആൾ അനങ്ങുന്നില്ല . ആംബുലൻസിൽ അയാളെ കൊണ്ടുപോകുമ്പോൾ അവൾക്കു കരയാതിരിക്കാൻ കഴിഞ്ഞില്ല . തുറുങ്കിലടയ്‌ക്കപ്പെട്ടവ ശക്കു കിട്ടിയ മോചനം .
പോലീസ് അപ്പോൾ ആ റെഡ് വെൽവെറ്റ് കേക്കിന്റെ അവശിഷ്‌ടങ്ങള്‍ എടുക്കുകയായിരുന്നു .
ദിവസങ്ങൾക്കു ശേഷം ലഭിച്ച ആ ഔദ്യോഗിക മരണ സര്‍ട്ടിഫിക്കേറ്റ് നോക്കി അവൾ ചെറുതായി പുഞ്ചിരിച്ചു . മാസ്സിവ് ഹാർട്ട് അറ്റാക്ക് .
..... ...... ..... .....
( വളരെയധികം വിഷവീര്യമുള്ള ഒരു ഔഷധ സസ്യമാണ് വത്സനാഭി '. ശാസ്ത്രീയ നാമം - Aconitum ferox Wall, ഇംഗ്ലീഷിൽ ഇന്ത്യൻ അക്കോണൈറ്റ് (Indian aconite) എന്നും Monk's hood എന്നും അറിയപ്പെടുന്നു.
*അക്കോണൈറ്റ് എന്ന പേര് ഗ്രീക്കു ഭാഷയിൽ അമ്പ് എന്നർത്ഥമുള്ള അകോനിറ്റ് എന്ന പദത്തിൽ നിന്നാണുണ്ടായത്. ശരങ്ങളുടെ അഗ്രഭാഗത്ത് ഇതിന്റെ കറ പുരട്ടി മാരകമായ ആയുധമാക്കി പണ്ടുകാലത്ത് ഉപയോഗിച്ചിരുന്നു. നാഗത്തിന്റെ വിഷത്തിനോടു സമാനമായതിനാൽ വത്സനാഗം, വത്സനാഭി എന്നീ പേരുകൾ സിദ്ധിച്ചു,)