വാഷിംഗ്ടൺ: സാഹിദ് ഖുറൈഷിയിലൂടെ അമേരിക്കൻ ചരിത്രത്തിൽ ആദ്യമായി ഒരു മുസ്ലിം ഫെഡറൽ ജഡ്ജി സ്ഥാനത്ത് നിയമിതനാകുന്നു. 81 -16 വോട്ടുകൾ നേടിയാണ് യു എസ് സെനറ്റിൽ ഖുറൈഷിയുടെ നിയമനത്തിന് അംഗീകാരം ലഭിച്ചത്. ന്യൂജേഴ്‌സി ഡിസ്ട്രിക്ട് കോടതിയിലെ ഡിസ്ട്രിക്ട് ജഡ്ജിയായാണ് നിയമനം. ഡെമോക്രാറ്റുകൾക്കൊപ്പം 32 റിപ്പബ്ലിക്കൻ സെനറ്റർമാർ കൂടി അദ്ദേഹത്തെ പിന്തുണച്ചു.
ഡിപ്പാർട്മെന്റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റിയിലും യു എസ് അറ്റോർണി ഓഫീസിലും ഖുറൈഷി പ്രവർത്തിച്ചിട്ടുണ്ട്.
2019 മുതൽ മജിസ്‌ട്രേറ്റ് ജഡ്‌ജായി സേവനമനുഷ്ഠിച്ചുവരുന്ന ഖുറൈഷിയുടെ മാതാപിതാക്കൾ പാകിസ്ഥാനിൽ നിന്ന് അമേരിക്കയിലേക്ക് കുടിയേറിയവരാണ്.
യു എസിൽ ഏറ്റവും കൂടുതൽ ജനങ്ങൾ വിശ്വസിക്കുന്ന മൂന്നാമത്തെ മതമാണ് ഇസ്‌ലാമെന്നും ആ വിഭാഗത്തിൽ നിന്നൊരു ഫെഡറൽ ജഡ്ജിയെ ആദ്യമായി അമേരിക്കയ്ക്ക് ലഭിച്ചിരിക്കുകയാണെന്നും വോട്ടിങ്ങിനു ശേഷം സെനറ്റ് മജോറിറ്റി ലീഡർ ചക്ക് ഷൂമെർ അഭിപ്രായപ്പെട്ടു.
ജോ ബൈഡൻ പ്രസിഡന്റായി അധികാരമേറ്റ ശേഷം, ഡെമോക്രാറ്റുകൾ അംഗീകരിക്കുന്ന മൂന്നാമത്തെ ജുഡീഷ്യൽ നോമിനിയാണ് ഖുറൈഷി.