Image

രാഹുലുമായുള്ള കൂടിക്കാഴ്ചയില്‍ പൂര്‍ണ തൃപ്തനെന്ന് ചെന്നിത്തല

Published on 18 June, 2021
രാഹുലുമായുള്ള കൂടിക്കാഴ്ചയില്‍ പൂര്‍ണ തൃപ്തനെന്ന് ചെന്നിത്തല
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയില്‍ പൂര്‍ണ തൃപ്തനാണെന്ന് രമേശ് ചെന്നിത്തല. ഉമ്മന്‍ ചാണ്ടിയും ഞാനും പാര്‍ലമെന്ററി പാര്‍ട്ടി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ചില ആശങ്കകള്‍ പ്രകടിപ്പിച്ചു എന്നത് സത്യമാണ്. ആ കാര്യങ്ങളെല്ലാം രാഹുല്‍ ഗാന്ധിയോട് വിശദീകരിച്ചുവെന്നും തിരഞ്ഞെടുപ്പ് പരാജയത്തിന്റെ കാരണങ്ങളേക്കുറിച്ച്‌ വിശദമായി പറഞ്ഞുവെന്നും ചെന്നിത്തല പറഞ്ഞു.

എന്നും കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിനൊപ്പം ചേര്‍ന്നു നിന്നിട്ടുള്ളവരാണ് ഞാനും ഉമ്മന്‍ ചാണ്ടിയും. കോണ്‍ഗ്രസ് നേതൃത്വം എടുക്കുന്ന ഏത് തീരുമാനത്തേയും അംഗീകരിക്കുകയും അതനുസരിച്ച്‌ പ്രവര്‍ത്തിക്കുകയും ചെയ്തിട്ടുള്ളവരാണ് ഞങ്ങള്‍ രണ്ട് പേരും. നാളെയും അത് തന്നെയായിരിക്കും ഉണ്ടാകുക. കോണ്‍ഗ്രസിന്റെ നന്മയ്ക്ക് വേണ്ടി സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും എടുക്കുന്ന എല്ലാ തീരുമാനങ്ങള്‍ക്കുമൊപ്പം ഉണ്ടാകുമെന്നും ചെന്നിത്തല പറഞ്ഞു.

രാഹുല്‍ ഗാന്ധിയോട് മനസിലുള്ളതെല്ലാം പറഞ്ഞു. അദ്ദേഹം അത് മനസിലാക്കിയെന്ന് വിശ്വസിക്കുന്നു. അദ്ദേഹവുമായി സംസാരിച്ചപ്പോള്‍ മനസിലെ എല്ലാ പ്രയാസങ്ങളെല്ലാം മാറി. തന്നേക്കുറിച്ച ഒരു നെഗറ്റീവ് ഫീലിങ്ങും രാഹുല്‍ ഗാന്ധിക്കില്ലെന്നും വലിയ സ്നേഹവും താല്പര്യവും ഇഷ്ടവുമാണ് രാഹുല്‍ ഗാന്ധിക്കെന്ന് കൂടിക്കാഴ്ചയില്‍ നിന്ന് മനസിലായെന്നും അദ്ദേഹം പറഞ്ഞു.

എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയാകുന്നത് സംബന്ധിച്ച്‌ ചര്‍ച്ചയില്‍ താന്‍ ഒന്നും ചോദിച്ചില്ലെന്നും രാഹുല്‍ ഗാന്ധി ഒന്നും പറഞ്ഞിട്ടില്ലെന്നും ചെന്നിത്തല പറഞ്ഞു. ഒരു സ്ഥാനവുമില്ലെങ്കിലും രാഹുല്‍ ഗാന്ധിയുടേയും സോണിയ ഗാന്ധിയുടേയും നേതൃത്വത്തില്‍ സാധാരണ പ്രവര്‍ത്തകനെപ്പോലെ പ്രവര്‍ത്തിക്കാന്‍ തയ്യാറാണ് എന്ന് അറിയിച്ചു. ഒന്നാമത്തെ പരിഗണന കേരളമാണെങ്കിലും പാര്‍ട്ടി നേതൃത്വം എന്ത് പറഞ്ഞാലും അനുസരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

പാര്‍ട്ടി ധാരാളം സ്ഥാനങ്ങള്‍ നല്‍കിയിട്ടുണ്ട്. ആ സ്ഥാനങ്ങളിലിരിക്കുമ്ബോള്‍ കഴിവ് അനുസരിച്ച്‌ പാര്‍ട്ടിക്ക് വേണ്ടി സേവനം നടത്താന്‍ ശ്രമിച്ചിട്ടുണ്ട്. ഇന്ന് എന്തെങ്കിലുമാണെങ്കില്‍ അതെല്ലാം പാര്‍ട്ടി നല്‍കിയത് മാത്രമാണ്. സമ്ബത്തോ, പിന്തുണയോ ഇല്ലാതെ രാഷ്ട്രീയത്തില്‍ വളര്‍ന്നുവന്നത് പാര്‍ട്ടി നല്‍കിയ അവസരങ്ങളാണെന്നും ചെന്നിത്തല പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക