ഏറെനാളായടഞ്ഞു
കിടക്കും
ജാലകമൊന്നു തുറക്കട്ടെ ഞാൻ..!
തുരുമ്പു തിന്ന കൊളുത്തും
ജീർണ്ണത പുല്കിയ
പാളികളും
നീരസമോടെയടർന്നു
വീഴുന്നു...
ഇരുളിൽ പിടഞ്ഞൊടുങ്ങിയ
വെളിച്ചത്തിൻ
ചീഞ്ഞ ഗന്ധം വമിക്കും
മുറിയിലേക്ക്.
ഇരയെവിഴുങ്ങാനാ-
ഞ്ഞടുക്കും പുറംവെട്ടം..
ഇരവോയിതു പകലോ..
പുറം കണ്ണിലും
അകക്കണ്ണിലുമിടപഴകിയോരന്ധകാരം..
തരിശു ഭൂമിയും
നരച്ചയാകാശവും
മനോമുകുരത്തിൻ
മരച്ചില്ലയ്ക്കിടയ്ക്കൂടെ-
ത്തിനോക്കുമൊരു
കീറു വെട്ടവും...!
കൊടും തപസ്സിന്നൊടുക്കം
ശാപമോക്ഷം..
ആയുസ്സിന്നിലകളെ
കീടങ്ങൾ ഭക്ഷിക്കും
മുൻപൊരുവട്ടംകൂടി
പകൽവെട്ടം നുണയാൻ
പിന്നെയീ ജാലകം
ചേർത്തടച്ചു സമാധിക്കായ്
കാത്തിരിക്കാൻ..