ഇന്നുംകൂടെ ചേർത്ത് അങ്ങനെ 21മത്തെ തവണ രക്തം ദാനം നൽകാൻ കഴിഞ്ഞതിൽ അതിയായ സന്തോഷം തൊന്നുന്നു.ഈ കൊറോണ മഹാമാരിക്കാലത്തും രക്തദാനത്തിനു അതിയായ പ്രാധാന്യം ഉണ്ട് എന്ന് മനസ്സിലാക്കുന്ന നിമിഷങ്ങളിലൂടെയാണ് നാം കടന്ന് പോകുന്നത്.ഒരു പക്ഷേ അനേകം പേർ എനിക്ക് മുന്നേ തന്നെ നിരവധി തവണ രക്തം നൽകിയിരിക്കും.ഞങ്ങളുടെ ബ്ലഡ് ഡോണേഴ്സ് കേരളയിലെകുവൈറ്റ് ചാപ്റ്റർ ബിജിയേട്ടൻ പറയുന്നത് പോലെ ഒരു പൊങ്ങച്ചത്തിനോ,വമ്പു പറയുന്നതിനോ അല്ല രക്തദാന പ്രവർത്തികൾ.എന്നാലും അനേകം പേർക്ക് രക്തദാനം ഒരു പ്രചോദനമാകട്ടെ എന്ന് കരുതി കുറിക്കുന്നുവെന്നേ ഉള്ളൂ.പേരറിയാത്ത,ഒരു ബന്ധവുമില്ലാത്ത,പരസ്പരം പോലും കണ്ടിണ്ടിട്ടില്ലാത്ത ഒരു വ്യക്തിക്ക് വേണ്ടി രക്തം ദാനം ചെയ്യുന്നതിലൂടെ ഒരു മഹത്തായ പ്രവർത്തിയുടെ ഭാഗമാകാൻ കഴിയുന്നതിൽ അഭിമാനം കൊള്ളുന്നു.അതുകൊണ്ടാണ് പലപ്പോഴും നാം പറയുന്നത്”രക്തം ഹൃദയത്തിൽ നിന്നുള്ള സമ്മാനം”എന്ന്.
ആദ്യ രക്തദാന ഓർമ്മ:-
ഏഴാം ക്ലാസ്സിൽ പഠിക്കുമ്പോൾ ആണ് ഞങ്ങളുടെ വീടിനു സമീപമുള്ള ഒരു റ്റ്യൂഷൻ സെന്റർ ആയ ന്യൂ സ്റ്റുഡൻസ് അക്കാദമിയിൽ ഒരു രക്ത ഗ്രൂപ്പ് നിർണ്ണയ ക്യാമ്പ് നടത്തിയത്.അന്ന് രക്തദാനം എന്തെന്നോ അതിന്റെ പ്രാധാന്യം എന്തെന്നോ അറിയാത്ത കാലം.ആ ക്യാമ്പിൽ ഒരു ചെറിയ മഞ്ഞ കാർഡിന്റെ പുറത്തു എന്റെ പേരും,രക്തഗ്രൂപ്പും എഴുതിതന്നത് ഇന്നും ഓർക്കുന്നു.അതിൽ ഗ്രൂപ്പ് o+ve എന്ന് എഴുതിയിരുന്നു.പിന്നീട് ആ കാർഡ് ഭദ്രമായി പേഴ്സിൽ സൂക്ഷിച്ചു.പിന്നീട് വർഷങ്ങൾ വേണ്ടി വന്നു രക്തം ദാനം ചെയ്യാൻ.നഴ്സിംഗ് പഠനത്തിന് ജോയിൻ ചെയ്ത് വർഷ ആദ്യമാണ് രക്ത ദാനത്തിനു ആദ്യമായി പോയത്.ആദ്യ രക്തദാന ഓർമ്മകൾ ഇന്നും ഓർമ്മയിൽ നിറഞ്ഞു നിൽക്കുന്നു.അതും തികച്ചും അവിചാരിതമായാണ്.അക്കാലത്തു ഒരു ശനിയാഴ്ച പള്ളിയിൽ വച്ച് ബന്ധുവും സുഹൃത്തുമായ ഒരു വ്യക്തിയുടെ പെങ്ങൾക്ക് പ്രസവാവിശ്യത്തിനു രക്തം ആവശ്യമായി വന്നു.നാട്ടിലൊക്കെ പ്രസവസമയത്ത് രക്തം ക്രമീകരിക്കാൻ ആശുപത്രിയിൽ നിന്നും പറയാറുണ്ട്.അവർ എന്നോട് നൽകാൻ സാധിക്കുമോ എന്ന് ചോദിച്ചു.ആദ്യമായാണ് രക്തം ഒരാൾ ആവശ്യപ്പെടുന്നത്.ഒന്നും ആലോചിച്ചില്ല ഓക്കേ പറഞ്ഞു.ആ സുഹൃത്തിന്റെ പെങ്ങളെ ഞങ്ങളുടെ വീടിന് സമീപമുള്ള അഞ്ചൽ ഹോസ്പിറ്റലിൽ അഡ്മിറ്റ് ആക്കിയിരുന്നു.ആ ദിവസം രാത്രിയിൽ പള്ളിയിൽ പോയി വന്ന് ഭക്ഷണം കഴിച്ചു ഉറങ്ങാൻ കിടന്നു.ഇങ്ങനെ ഒരു സംഭവത്തെ പറ്റി വീട്ടിൽ ആരോടും പറഞ്ഞിട്ടുണ്ടായില്ല.ഏകദേശം രാത്രി 12മണി ആയെന്ന് തൊന്നുന്നു.വീട്ടിന് വെളിയിൽ രണ്ട് പേർ വന്നു.ഞാൻ നല്ല ഉറക്കമായിരുന്നു.ചാച്ചനും,അമ്മയും വാതിൽ തുറന്നു.വന്നയാളുകൾ ഞങ്ങളുടെ ബന്ധുക്കൾ ആയിരുന്നതിനാൽ അവർ ചാച്ചനോട് കാര്യങ്ങൾ പറഞ്ഞു.ഞാൻ ഇക്കാര്യം വീട്ടിൽ പറഞ്ഞിരുന്നില്ല എന്നതിനാൽ തന്നെ വീട്ടുകാർ പേടിച്ചിരുന്നു.ഞാൻ രക്തം നൽകാം എന്ന് ഏറ്റിരുന്നതിനാൽ അവർ മറ്റാരോടും രക്തം ആവശ്യപ്പെട്ടിരുന്നില്ല.
മനസ്സില്ലാ മനസ്സോടെ ചാച്ചനും അമ്മയും എന്നെ അവരോടൊപ്പം അയച്ചു.ഞാൻ ഹോസ്പിറ്റലിൽ പോയി ഒരു റൂമിൽ സുഖമായി ഉറങ്ങി.ആവശ്യമായി വന്നാൽ എടുക്കാംമെന്ന് സിസ്റ്റർ പറഞ്ഞതായി ഓർക്കുന്നു.പിറ്റേന്ന് പുലർച്ചെ ആ സുഹൃത്തിന്റെ പെങ്ങൾ പ്രസവിച്ച സന്തോഷ വാർത്ത കേട്ടാണ് ഞാൻ ഉണർന്നത്.സുഹൃത്ത് പറഞ്ഞു “രക്തം ആവശ്യമായി വന്നില്ല എന്ന്”.അങ്ങനെ വീട്ടിൽ എന്തുപറയും എന്ന് വിചാരിച്ചു എന്നെ തിരിച്ചു കൊണ്ട് വന്നാക്കി.തിരികെ എത്തിയപ്പോൾ തന്നെ അമ്മയും ചാച്ചനും തിരക്കി.രക്തം കൊടുക്കേണ്ടി വന്നില്ല എന്ന് പറഞ്ഞപ്പോൾ അവർക്ക് ആശ്വാസമായി.അങ്ങനെ രണ്ട് ദിവസം കഴിഞ്ഞപ്പോൾ അമ്മ എന്നോട് പറഞ്ഞു”നീ രക്തം നൽകാൻ പോയ ആ രാത്രിയിൽ നിങ്ങൾ പോയതിനു ശേഷം ചാച്ചന് ദേഹം വല്ലതെ വരുകയും ബുദ്ധിമുട്ട് ഉണ്ടാവുകയും ചെയ്യ്തെന്ന്”.കാരണം അവരെയും കുറ്റം പറയാൻ സാധിക്കില്ല അവർ തികച്ചും നാട്ടിൻ പുറത്തുകാരാണ്.രക്തദാനത്തിന് എത്രമാത്രം രക്തം എടുക്കുമെന്നോ,രക്തദാനം എന്താണെന്നോ അറിയില്ല.എന്നാൽ ഇന്ന് വർഷങ്ങൾ കഴിഞ്ഞും ഓരോ തവണ രക്തം ദാനം ചെയ്യുംമ്പോഴും ഈ സംഭവം എന്റെ മനസ്സിൽ മായാതെ നിൽക്കുന്നു.
ബ്ലഡ് ഡോണേഴ്സ് കേരള,കുവൈറ്റ് ചാപ്റ്റർ:-
കുവൈറ്റിൽ വന്നതിനു ശേഷം ഇപ്പോൾ ഏകദേശം രണ്ടര വർഷത്തോളമായി ശ്രീ.രഗുപാലേട്ടന്റെ നേതൃത്വത്തിലുള്ള ഈ സംഘടനയുടെ ഭാഗമായി പ്രവർത്തിക്കുന്നത്.കുവൈറ്റിലെ രക്തദാന മേഖലയിൽ ഇത്രത്തോളം സജീവമായി പ്രവർത്തിക്കുന്ന ഒരു സംഘടന ഉണ്ടോ എന്ന് സംശയിക്കേണ്ടിയിരുന്നു.എല്ലാ വെള്ളി ദിവസങ്ങളിലും രക്തദാന ക്യാമ്പുകൾ ഉണ്ടായിരിക്കും.പരിമിതമായ വോളന്റീർമാർ ഉണ്ടായിരുന്ന ഈ സംഘടനയ്ക്ക് ഇന്ന് 60ൽ പുറത്തു വോളന്റീർ മാർ ഉണ്ടെന്നുള്ളത് അഭിമാനകരമാണ്.ഏതു സമയത്തും രക്തത്തിനു ആവശ്യകത വന്നാൽ പ്രവർത്തിക്കാൻ തയ്യാറയ ഒരു കൂട്ടം ആളുകളുടെ നല്ല മനസ്സാണ് ഇതിന്റെ വിജയം എന്ന് നിസംശയം പറയാം.