താരനിശ കഴിഞ്ഞ് വീട്ടിലെത്തിയ ദമ്പതികള്‍ നല്ല റൊമാന്റിക് മൂഡിലായിരുന്നു.
തെളിഞ്ഞ നീലാകാശം
പരന്നൊഴുകുന്ന നിലാവ്
ഇളം തെന്നല്‍-കുളിരുള്ള രാവ്
ഭൂമി എത്ര സുന്ദരം -ജീവിതം എത്ര മനോഹരം!
കണ്ണുകളില്‍ പ്രേമത്തിന്റെ തിളക്കം-കരളില്‍ വികാരത്തിന്റെ കുളിര്.
'പ്രീയേ! നീയെന്റെ ശകുന്തളയാണ്.'
'അങ്ങെന്റെ ദുഷ്യന്തനും.'
'നീ ഒരു ദാരുശില്‍പമാണ്.'
'അങ്ങ് ആണെന്റെ ശില്പി-'
'നീ ജൂലിയറ്റും ഞാന്‍ റോമിയോയും-'
'അങ്ങെന്റെ കണ്ണനും, ഞാനവിടുത്തെ രാധയും-'
ഈ രാവില്‍ നീ ദലീലയേപ്പോലെ സുന്ദരി ആയിരിക്കുന്നു.-'
'അങ്ങ് സാംസനേപ്പോലെ കരുത്തുള്ളവനാണ്-'
'നീയെന്റെ മുംതാസ്'.
'അവിടുന്നെന്റെ ഷാജഹാന്‍.'
'ഹേമമാലിനിയുടെ കണ്ണുകള്‍ പോലെ, നിന്റെ
കണ്ണുകളും അഴകാര്‍ന്നവയാണ്-'
'മമ്മൂട്ടിയുടെ ചിരി പോലെ, അങ്ങയുടെ ചിരി വശ്യസുന്ദരമാണ്.'
ദമ്പതികള്‍ ഗാഢമായ ഒരു ആലിംഗനത്തിലമര്‍ന്നു ആവേശത്തോടെ പരസ്പരം ചുംബിച്ചു.
'ദൂരെ കിഴക്കുദിക്കും
മാണിക്യ ചെമ്പഴുക്ക
ഞാനിന്നെടുത്തു വെച്ചേ
എന്റെ വെറ്റില താബാലത്തില്‍-'
ശിവതാണ്ഡവം!
സഹ്യന്‍ നിന്നു വിറച്ചു!!
പാലാഴി ഇളകി മറിഞ്ഞു.
നാഗത്താന്മാര്‍ സീല്‍ക്കാര ശബ്ദത്തോടെ
ഫണമുയര്‍ത്തി, കെട്ടിവരിഞ്ഞുനൃത്തമാടി-
പെട്ടെന്ന്- എവിടെയോ ഒരു ഇടിമിന്നല്‍
പനിനീര്‍ മഴ! പൂമഴ!!
ഇലത്തുമ്പുകളില്‍ ഇറ്റുവീഴുന്ന മഞ്ഞഇന്‍ കണങ്ങള്‍!
തളര്‍ച്ചയുടെ കിതപ്പില്‍ അയാള്‍ അവളെ നോക്കി.
നീ മറിയ ആണ്.' വിരസതയോടെ അയാള്‍ പറഞ്ഞു.
താന്‍ വര്‍ക്കിയാണ്-' വിരക്തിയോടെ അവള്‍ പറഞ്ഞു. നെടുവീര്‍പ്പിട്ടവര്‍ നിരാശയോടെ തിരിഞ്ഞുകിടന്നു.
(1990-ല്‍ പ്രസിദ്ധീകരിച്ചത്- മൈലപ്രാക്കഥകള്‍ എന്ന ബുക്കില്‍ നിന്നും)