ചിക്കാഗോ: മുറിവേറ്റവർക്കൊപ്പം മുറിവേറ്റ പെൺപുലിയുടെ ഗർജ്ജനവും വാരിക്കുഴിയിൽ വീഴ്ത്തപ്പെടുമ്പോഴും അകിടു വിങ്ങുന്ന അമ്മയുടെ നിലവിളിയുമാണ് സുഗതകുമാരിക്കവിതളെന്ന് ലാനയിൽ ഡോ.എം വി പിള്ള (ഡോ.എംവിപി). ലാനയുടെ പന്ത്രണ്ടാമത് ദേശീയ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു ഡോ.എംവിപി.
അനുകമ്പ നിറഞ്ഞവളെന്ന നിലയിലും, വിഷാദിനി എന്ന നിലയിലും, പ്രകൃതി സ്നേഹിയായ പരിസ്ഥിതി സംരക്ഷ പക്ഷക്കാരി എന്ന നിലയിലും, അനീതിക്കെതിരെയുള്ള വിട്ടുവീഴ്ചയില്ലാത്ത തേരാളി എന്ന നിലയിലും, പാവം മാനവ ഹൃദയങ്ങളിൽ നീലക്കുറുഞ്ഞിയുടെ വസന്തം വിരിയിക്കുന്ന ചേച്ചി എന്ന നിലയിലും, വേദനയോ വിഷമമോ തോന്നുമ്പോൾ മാത്രം സമാന ഹൃദയരായുള്ളവർക്കെല്ലാം വേണ്ടി കവിത എഴുതുന്ന രാധ എന്ന നിലയിലും, കൃഷ്ണനിലൂടെ പ്രതിബിംബമാകുന്ന പുരുഷ സൗമ്യതയെ പാടുന്നവൾ എന്ന നിലയിലും, മലയാള കവിതാശാഖയിലെ തലക്കാവേരിയായാണ് സുഗത കുമാരി എന്ന് ഡോ.എം വി പിള്ള ചൂണ്ടിക്കാണിച്ചു.
‘മാനവീകതെയേയും, പെണ്മയേയും, പ്രകൃതിയേയും ഇത്രത്തോളം പ്രതിബിംബിച്ച മറ്റൊരാൾ മലയാളത്തിൽ ഇല്ല’- ലാനയുടെ 'സുഗത കുമാരീ അനുസ്‌മരണ സമ്മേളനത്തിൽ’ വാഗ്‌മയം തീർക്കുകയായിരുന്നു ഡോ. പിള്ള.
ലാന പ്രസിഡൻ്റ് ജോസൻ ജോർജ് അദ്ധ്യക്ഷനായി. കൺവെൻഷൻ ചെയർമാൻ പ്രസന്നൻ പിള്ള സ്വാഗത്വവും, ട്രഷറാർ കെ. കെ. ജോൺസൺ നന്ദിയും പറഞ്ഞു. ഹിമാ രവീന്ദ്രൻ എം.സിയായിരുന്നു. ലാനാ സെക്റട്ടറിയും കൺ വെൻഷൻ കൺ വീനറുമായ അനിൽ ശ്രീനിവാസൻ ക്രമീകരണങ്ങൾക്ക് മുഖ്യ നേതൃത്വം നൽകി.
രവീന്ദ്രൻ ടി, മരിയ, എബി, സായി പുല്ലാപ്പള്ളി എന്നിവർ രജിസ്റ്റ്റേഷൻ ഡെസ്ക് നിയന്ത്രിച്ചു. മുൻ ലാനാ പ്രസിഡൻ്റ് ഷാജൻ ആനിത്തോട്ടം, മനോഹർ തോമസ്, സിവി ജോർജ്, ജോൺ എലക്കാട്ട്, ഡോ. റോയി തോമസ്, രതീ ദേവി എന്നിവർ ആശംസകളർപ്പിച്ചു. തമ്പി ആൻ്റണി, റഫീക് തറയിൽ, ജേക്കബ് ജോൺ എന്നിവരുടെ പുസ്തകങ്ങൾ അബ്ദുൾ പുന്നയൂർക്കളത്തിൻ്റെ നേതൃത്വത്തിൽ പ്രകാശിതമാക്കി. ഐപ്പ് വർഗീസ്, ജേക്കബ് ജോൺ, ഡോ. സുകുമാർ, എം പി ഷീല, മനോഹർ തോമസ്, ഫിലിപ് തോമസ്, ഹരിദാസ്, കെ.കെ. ജോൺസൺ, അനിലാൽ എന്നിവർ ഗീതാ രാജൻ്റെ നേതൃത്വത്തിൽ സ്വന്തം കവിതകൾ ആലപിച്ച് ‘കാവ്യ സന്ധ്യ’ അവതരിപ്പിച്ചു.
കാവ്യജീവിതത്തില്‍ യാതന അനുഭവിക്കുന്നവരിലേക്കും തെരുവിലേക്കും കടന്നുചെന്ന കവയിത്രിയാണ് സുഗത കുമാരിച്ചേച്ചി. ബാല്യം മുതൽക്കേ ചേച്ചി എന്ന നിലയിൽ സുഗത കുമാരിയുമായും അവരുടെ കുടുംബവുമായും അടുത്തിടപഴകിയതിനാൽ സുഗത കുമാരി എന്ന വ്യക്തിത്വത്തിൻ്റെ ഏറെ സവിശേഷതളും സംസ്കാരിക ലാവണ്യവും സഹോദരനായി കണ്ടറിയാനായി എന്ന് ഡോ. എം.വി.പി. പറഞ്ഞു.
സ്ത്രീയുടെ നോവും ആശങ്കയും സ്വപ്നവുമെല്ലാം പ്രകൃതിയുടേതു കൂടിയാണെന്ന തിരിച്ചറിവ് വായനക്കാരിലേയ്ക്ക്, സര്‍ഗ്ഗാത്മക ആനന്ദത്തോടെ പകര്‍ന്നു തന്നു സുഗതകുമാരി. സുഗതകുമാരിയുടെ കവിതകളുടെ ആദ്യഘട്ടം സ്വപ്‌നത്തിന്റേതായിരുന്നു. എന്നാല്‍ എണ്‍പതുകള്‍ക്ക് ശേഷം രചിച്ച കാവ്യങ്ങളിലെല്ലാം വ്യസനത്തിന്റെയും ജാഗ്രതയുടേയും പ്രതിഫലനം നിഴലിച്ചുകാണാമായിരുന്നു. കവിതകളിലെല്ലാം പകൃതിയേയും മനുഷ്യനേയും കുറിച്ചുള്ള ഖേദസ്വരങ്ങളാണ് മുഴങ്ങികേട്ടത്.
പ്രശസ്ത കവിയും സ്വാതന്ത്ര്യസമരസേനാനിയുമായ ബോധേശ്വരന്റെയും തിരുവനന്തപുരം വിമന്‍സ് കോളേജില്‍ സംസ്‌കൃതം പ്രൊഫസറായിരുന്ന കാര്‍ത്യായനിയമ്മയുടേയും പുത്രിയായി 1934 ജനുവരി 22നാണ് സുഗതകുമാരി ജനിച്ചത്.
(1938-ൽ ബോധേശ്വരൻ രചിച്ച
“ജയജയ കോമള കേരള ധരണി
ജയജയ മാമക പൂജിത ജനനി
ജയജയ പാവന ഭാരത ഹരിണി
ജയജയ ധർമ്മ സമന്വയരമണീ”
എന്ന ‘കേരളഗാനം’, ഐക്യകേരള രൂപവത്കരണശേഷമുള്ള ആദ്യ നിയമസഭയിൽ ആലപിച്ചിരുന്നു. ആകാശവാണിയിലെ ആർട്ടിസ്റ്റുകളായിരുന്ന പറവൂർ സഹോദരിമാർ എന്നറിയപ്പെടുന്ന ശാരദാമണിയും രാധാമണിയുമാണ് ആദ്യ നിയമസഭാ സമ്മേളനത്തിൽ കേരളഗാനം ആലപിച്ചത്. 2014-ലാണ് കേരളത്തിന്റെ സാംസ്‌കാരിക ഗാനമായി പ്രഖ്യാപിച്ചത്.)
സുഗതകുമാരി തത്വശാസ്ത്രത്തില്‍ എം.എ. ബിരുദം നേടിയിരുന്നു. പരേതനായ ഡോ. കെ. വേലായുധന്‍ നായരാണ് ഭര്‍ത്താവ്. ലക്ഷ്മിദേവി മകള്‍. ഹൃദയകുമാരി, സുജാതാദേവി, സുഗതകുമാരി: ഈ മൂന്ന് സഹോദരിമാർ ഭാഷയ്ക്കും പ്രകൃതിയ്ക്കും വേണ്ടി നടത്തിയ നിരന്തര പ്രവർത്തനങ്ങൾ അപൂർവ്വതയാണ്.
തളിര് എന്ന മാസികയുടെ പത്രാധിപരായും സംസ്ഥാന വനിതാ കമ്മീഷന്റെ അദ്ധ്യക്ഷയായും തിരുവനന്തപുരം ജവഹര്‍ ബാലഭവന്റെ മേധാവിയായും സുഗതകുമാരി സേവനമനുഷ്ഠിച്ചിട്ടുണ്ട്. പരിസ്ഥിതി സംരക്ഷണത്തിനു വേണ്ടിയും സാമുഹിക അനീതികള്‍ക്കെതിരായും പ്രവര്‍ത്തിക്കുകയും തൂലിക പടവാളാക്കി പൊരുതുകയും ചെയ്തു. അഗതികളായ സ്ത്രീകള്‍ക്കുവേണ്ടി അത്താണി എന്ന ഭവനം, മാനസിക രോഗികള്‍ക്കുവേണ്ടി പരിചരണാലയം, അഭയഗ്രാമം എന്നിങ്ങനെ കേരളത്തിന്റെ സാമൂഹിക രംഗത്ത് സുഗതകുമാരിയുടെ സംഭാവനകള്‍ പലതാണ്.
സാഹിത്യത്തിലെ സമഗ്ര സംഭാവനകള്‍ക്ക് നല്‍കുന്ന എഴുത്തച്ഛന്‍ പുരസ്‌കാരം (2009), സാമൂഹിക സേവനത്തിനുള്ള ലക്ഷ്മി അവാര്‍ഡ്, കേരള സാഹിത്യ അക്കാദമി പുരസ്‌കാരം (1980-പാതിരപ്പൂക്കള്‍), കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം (1982-രാത്രിമഴ), ഓടക്കുഴല്‍ പുരസ്‌കാരം (1984-അമ്പലമണി), വയലാര്‍ അവാര്‍ഡ്, ആശാന്‍ പ്രൈസ് (അമ്പലമണി), 2003ല്‍ ലളിതാംബിക അന്തര്‍ജ്ജനം അവാര്‍ഡ്, 2004ല്‍ വള്ളത്തോള്‍ അവാര്‍ഡ് എന്നിവ ലഭിച്ചു. കുടാതെ കേരള സാഹിത്യ അക്കാദമി ഫെല്ലോഷിപ്പ് (2004), ബാലാമണിയമ്മ അവാര്‍ഡ്, പ്രകൃതിസംരക്ഷണ യത്‌നങ്ങള്‍ക്കുള്ള ഇന്ത്യാഗവണ്‍മെന്റിന്റെ ആദ്യത്തെ ഇന്ദിരാ പ്രിയദര്‍ശിനി വൃക്ഷമിത്ര അവാര്‍ഡ്, സരസ്വതി സമ്മാന്‍ എന്നിവയ്ക്കും അര്‍ഹയായി. ഇവയ്ക്കുപുറമെ പത്മശ്രീ പുരസ്‌കാരവും നല്‍കി രാജ്യം ആദരിച്ചിട്ടുണ്ട്.
മുത്തുച്ചിപ്പി, പാതിരാപ്പൂക്കള്‍, പാവം മാനവഹൃദയം, ഇരുള്‍ ചിറകുകള്‍, രാത്രിമഴ, അമ്പലമണി, കുറിഞ്ഞിപ്പൂക്കള്‍, തുലാവര്‍ഷപ്പച്ച, രാധയെവിടെ, കൃഷ്ണകവിതകള്‍, ദേവദാസി, വാഴത്തേന്‍, മലമുകളിലിരിക്കെ, മണലെഴുത്ത് എന്നിവയാണ് പ്രധാന കൃതികള്‍. സുഗതകുമാരിയുടെ കവിതകള്‍ സമ്പൂര്‍ണ്ണം എന്ന പേരില്‍ ഒരു ബൃഹദ്ഗ്രന്ഥവും ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. കുടാതെ കാവു തീണ്ടല്ലെ, മേഘം വന്നുതൊട്ടപ്പോള്‍, വാരിയെല്ല് തുടങ്ങിയ ലേഖന സമാഹാരങ്ങളും അമ്പലമണി, രാത്രിമഴ തുടങ്ങി പത്ത് കവിതാ സമാഹാരങ്ങളും മൂന്ന് ബാലസാഹിത്യ കൃതികളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.