സമകാലിക ഇന്‍ഡ്യയില്‍ ഏറ്റവും അധികം ചര്‍ച്ച ചെയ്യപ്പെടുകയും, വിവാദം ഉളവാക്കുകയും ചെയ്യുന്ന വിഷയങ്ങള്‍ ആണ് ഹിന്ദുയിസവും ഹിന്ദുത്വവും മതേതരത്വവും. അടുത്തയിടെ പുറത്തിറക്കിയ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ വിദേശകാര്യമന്ത്രിയും ആയ സല്മാന് ഖുര്‍ഷീദിന്റെ സണ്‍റൈസ് ഓവര്‍ അയോദ്ധ്യ: നേഷന്‍ഹുഡ് ഇന്‍ അവര്‍ ടൈംസ് എന്ന പുസ്തകം ഹിന്ദുയിസത്തെയും ഹിന്ദുത്വയെയും വീണ്ടും വിവാദവിഷയം ആക്കിയിരിക്കുകയാണ്. ഈ പുസ്തകം ഇസ്ലാമിക്ക് സ്റ്റെയിറ്റിനെയും ഹിന്ദുത്വയുമായി തുലനം ചെയ്തതാണ് പ്രത്യാഘാതങ്ങള്‍ക്ക് ഇടയായത്. സ്വാഭാവികമായും ബി.ജെ.പി.യും സംഘപരിവാറും ഇതിനെ നിശിതമായി എതിര്‍ത്തു, വിമര്‍ശിച്ചു. ഖുര്‍ഷിദിന്റെ നൈനിറ്റാളിലുള്ള (ഉത്തരാഖണ്ഡ്) ഭവനം വലതുപക്ഷ തീവ്രഹിന്ദുസംഘടനകള്‍ ആക്രമിച്ച് അതിന്റെ ഒരു ഭാഗം തീയിട്ട് നശിപ്പിച്ചു. സംഭവ സ്ഥലത്തുനിന്നും പിന്നീട് പോലീസ് ഷെല്ലുകളും ഉപയോഗിച്ചതും ഉപയോഗിക്കാത്തതും ആയ വെടിയുണ്ടകളും കണ്ടെടുത്തു. ഇത് ഖുര്‍ഷീദിന്റെ ഹിന്ദുത്വയെക്കുറിച്ചുള്ള നിരീക്ഷണത്തെ സാധൂകരിക്കുന്നതാണെന്ന് സംഘപരിവാറിന്റെ വിമര്‍ശകര്‍ ആരോപിച്ചു.
ഖുര്‍ഷീദിന്റെ ഹിന്ദുത്വ വാദഗതികളെ ഏതാണ്ട് ന്യായീകരിച്ചു കൊണ്ട് മുന്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ഗാന്ധി പറഞ്ഞു. ബി.ജെ.പി.യുടെ ഹിന്ദുത്വയും ഹിന്ദുയിസവും രണ്ടാണ്. ഹിന്ദുയിസം മുസ്ലീങ്ങളെയും സിക്കുകാരെയും മറ്റു ന്യൂനപക്ഷങ്ങളെയും ആക്രമിച്ചും കൊലചെയ്തു ഇല്ലാതാക്കുന്നതില്‍ വിശ്വസിക്കുന്നില്ല. എന്നാല്‍ ഹിന്ദുത്വം ഇവയില്‍ വിശ്വസിക്കുന്നു. രാഹുലിന്റെ ഈ പ്രസ്താവന വലിയ വിവാദങ്ങള്‍ക്ക് തിരികൊളുത്തി.
ഹിന്ദുയിസത്തെയും ഹിന്ദുത്വയെയും വേര്‍തിരിച്ചു കാണേണ്ടതിന്റെ ആവശ്യകതയെകുറിച്ചാണ് രാഹുല്‍ഗാന്ധി പറഞ്ഞത്. കാരണം ഹിന്ദുയിസം സമാധാനവും സൗഹാര്‍ദ്ദതയും പഠിപ്പിക്കുമ്പോള്‍ ഹിന്ദുത്വ അഹിംസയും അക്രമവും പഠിപ്പിക്കുന്നു, പരിശീലിപ്പിക്കുന്നു, പ്രായോഗികം ആക്കുന്നു. ഹിന്ദുയിസവും ഹിന്ദുത്വയും, വ്യത്യസ്തം അല്ലായിരുന്നെങ്കില്‍ എന്തിനാണ് ഇവ രണ്ട് പേരില്‍ അറിയപ്പെടുന്നത്, രാഹുല്‍ ചോദിച്ചു. ഹിന്ദുത്വക്ക് ഒരു ഹിന്ദുവിനെ ആവശ്യമില്ല. അതുപോലെ തന്നെ ഒരു ഹിന്ദുവിന് ഹിന്ദുത്വയുടെയും ആവശ്യം ഇല്ല, അദ്ദേഹം വാദിച്ചു. ബി.ജെ.പി.യും ആര്.എസ്.എസും പഠിപ്പിക്കുകയും പ്രാവര്‍ത്തികമാക്കുകയും ചെയ്യുന്ന ഹിന്ദുമതത്തെയും രാഹുല്‍ ചോദ്യം ചെയ്തു.
ഇതിനോട് പ്രതികരിച്ചുകൊണ്ട് ബി.ജെ.പി.യും സംഘപരിവാറും പറഞ്ഞത് ഗാന്ധികുടുംബത്തിനും അതിന്റെ പാര്‍ശ്വവര്‍ത്തികളായ ഖുര്ഷീദിനും, ദിഗ് വിജയ് സിംങ്ങിനും റഷീദ് അല്‍വിക്കും, മണിശങ്കര്‍ അയ്യര്‍ക്കും ഹിന്ദുയിസത്തോടുള്ള മാരകമായ വെറുപ്പ് മൂലം ആണ് ഇങ്ങനെയൊക്കെ സംഭവിക്കുന്നത് എന്നാണ്. ഇത് ആദ്യമായിട്ടല്ല ഇവര്‍ ഈ വെറുപ്പും വിദ്വേഷവും വിളമ്പുന്നത്, ബി.ജെ.പി.യുടെ ദേശീയ വക്താവ് സംഭിത് പാത്ര തിരിച്ചടിച്ചു. ഇവര്‍തന്നെയാണ് 'കാവിഭീകരത' എന്ന പദം ഹിന്ദുത്വയെ വിശേഷിപ്പിച്ചുകൊണ്ട് പറഞ്ഞതെന്നും പാത്ര ഓര്‍മ്മപ്പെടുത്തി. കാവിഭീകരത എന്ന പദം ആദ്യം ഉപയോഗിച്ചത് യു.പി.എ.യുടെ ഭരണത്തില്‍ ആഭ്യന്തരമന്ത്രി ആയിരുന്ന പി.ചിദംബരം ആയിരുന്നു. പിന്നീടത് ഒരു അമേരിക്കന്‍ നയതന്ത്രജ്ഞനോട് രാഹുല്‍ഗാന്ധിയും ഒരു അനൗദ്യോഗവേളയില് സൂചിപ്പിച്ചതും പുറത്തു വരുകയുണ്ടായി. ഒരു രഹസ്യ ടേപ്പില്‍. രാഹുല്‍ പറഞ്ഞത് കാവി ഭീകരതയാണ് ഇന്‍ഡ്യക്ക് ഇസ്ലാമിക്ക് തീവ്രതയെക്കാള്‍ വലിയ ഭീഷണി എന്നായിരുന്നു. ഇത് വിക്കിലീക്ക്സ് പുറത്തുവിട്ടപ്പോള്‍ വലിയ വിവാദം ഉണ്ടായി. കോണ്‍ഗ്രസിന്റെ ഈ രാഷ്ട്രീയം മുസ്ലീം വോട്ട് ബാങ്ക് രാഷ്ട്രീയത്തിന്റെ ഭാഗം ആണെന്നും ആരോപണം ഉണ്ടായി.
എന്നാല്‍ കോണ്‍ഗ്രസ് ഇത് സമ്മതിക്കുന്നില്ല. കോണ്‍ഗ്രസ് സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും സര്‍വ്വോപരി ദേശീയതയുടെയും പ്രതീകം ആണെന്നും ബി.ജെ.പി.യും ഹിന്ദുത്വയും വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും വിഭാഗീയതയുടെയും പ്രചാരകര്‍ ആണെന്നും രാഹുലും സംഘവും വാദിക്കുന്നു. ഇതിനിടെ ബി.ജെ.പി.യുടെ മധ്യപ്രദേശ് ഗവണ്മെന്റ് ഖുര്‍ഷീദിന്റെ പുസ്തകം നിരോധിക്കുവാന്‍ തയ്യാറാകുന്നു. ബി.ജെ.പി.യുടെ മറ്റൊരു സംസ്ഥാനമായ ഉത്തരാഖണ്ഡിലാണ് ഖുര്‍ഷിദിന്റെ ഭവനം ആക്രമിക്കപ്പെട്ടത്.
ബി.ജെ.പി.ക്കും സംഘപരിവാറിനും കോണ്‍ഗ്രസില്‍ നിന്നും ഒരു വലിയ കൂട്ടാളിയെ ലഭിച്ചു ഈ വിവാദം ഇങ്ങനെ കത്തിക്കയറുന്നതിനിടെ. ഗ്രൂപ്പ്-23-ലെ നായകനായ ഗുലാം നബി ആസാദ്. ഹിന്ദുത്വയെയും ജിഹാദിസ്റ്റ് ഇസ്ലാമിനെയും താരതമ്യപ്പെടുത്തുന്നത് തെറ്റാണെന്നാണ് ആസാദിന്റെ പക്ഷം. ഹിന്ദുത്വ ഹിന്ദുയിസത്തിന്റെ സങ്കരസംസ്ക്കാരം എന്ന ആശയഗതിയോടു യോജിക്കുന്നില്ലെങ്കിലും അതിനെ ഇസ്ലാമിക്ക് സ്റ്റെയിറ്റും ജിഹാദിസ്റ്റ് ഇസ്ലാമും ആയി തുലനം ചെയ്യുന്നത് വസ്തുതാപരമായ തെറ്റാണെന്നും അത് അതിശയോക്തിപരം ആണെന്നും ആസാദ് വാദിക്കുന്നു. ഏതാണ്ട് ആസാദിന്റെ അഭിപ്രായം തന്നെയാണ് ജി-23-ലെ മറ്റൊരു നേതാവും മുന്‍ വാര്ത്താവിതരണമന്ത്രിയുമായ മനീഷ് തീവാരി പ്രകടിപ്പിച്ചത്. രാഹുല്‍ഗാന്ധി പറഞ്ഞ ഹിന്ദുയിസത്തിനും ഹിന്ദുത്വക്കും അക്കാദമിക്ക് വാല്യൂ മാത്രമെ ഉള്ളൂവെന്നും കോണ്‍ഗ്രസ് അതിന്റെ കാതലായ മൂല്യങ്ങളെക്കുറിച്ചാണ് സംസാരിക്കേണ്ടതെന്നും അതിനുപകരം ഹിന്ദുത്വയിലേക്ക് വഴിമാറരുതെന്നും തീവാരി മുന്നറിയിപ്പ് നല്കി. ഇത് കോണ്‍ഗ്രസിലെ അധികാര മത്സരത്തിന്റെ മറ്റൊരു പ്രതിഫലനം ആണ്.
ഹിന്ദുയിസത്തെക്കുറിച്ചും ഹിന്ദുത്വയെക്കുറിച്ചും തനിക്കുള്ള വീക്ഷണം വീണ്ടും വ്യക്തമാക്കിക്കൊണ്ട് ഖുര്‍ഷീദ് വീണ്ടും രംഗത്തുവന്നു. ഹിന്ദുത്വയും ഇസ്ലാമിക്ക് തീവ്രവാദവും ഒന്നല്ല ഒരു പോലെ ഇരിക്കുന്നുവെന്ന് മാത്രമെ താന്‍ പറഞ്ഞിട്ടുള്ളുവെന്ന് ഖുര്‍ഷിദ് വാദിക്കുന്നു. ഹിന്ദുയിസത്തെയും മാനവികതയിലും സനാതന ധര്‍മ്മത്തിലും അധിഷ്ഠിതമായ അതിന്റെ മൂല്യങ്ങളെയും പ്രകീര്‍ത്തിക്കുമ്പോള്‍ ഖുര്‍ഷീദ് അക്രമണപ്രവണതയുള്ള ഹിന്ദുത്വ നിരാകരിക്കുന്നു. ഇത് ജിഹാദിസ്റ്റ് ഇസ്ലാം, ഐ.എസ്, ബൊക്കോ ഹരാം പോലെതന്നെയാണെന്നും വാദിക്കുന്നു. യോഗിവര്യന്മാരുടെയും സനാതന ധര്മ്മീഷ്ഠരുടെയും ഹിന്ദുയിസത്തെ ആണഅ ഈ തീവ്രവാദികള്‍ കീഴടക്കിയിരിക്കുന്നുവെന്നും ഖുര്‍ഷീദ് ഖേദിക്കുന്നു. ഹിന്ദുത്വക്ക് ജിഹിദി ഇസ്ലാമിസ്റ്്റുകളുടെ സമാനസ്വഭാവം അല്ല ഉള്ളതെങ്കില്‍ ബാബരിമസ്ജിദ് എങ്ങനെ തകര്‍ന്നെന്ന് ചിദംബരത്തെ ഉദ്ധരിച്ചുകൊണ്് അദ്ദേഹം ചോദിക്കുന്നു. ബി.ജെ.പി.യും ബജ്രംഗ ദളും, വിശ്വ ഹിന്ദു പരിഷത്തും ആര്.എസ്.എസും ഹിന്ദുത്വക്ക് കരുത്തുനല്കുന്നു. ആരാണ് പെഹലുഖാനെയും മുഹമ്മദ് അഖലാക്കിനെയും ആള്‍ക്കൂട്ടകൊലയില്‍ നിഗ്രഹിച്ചത്, ഖുര്‍ഷീദിന്റെ ചോദ്യം ആണ്. ആരും കൊന്നിട്ടില്ല എന്നതാണോ മറുപടി? എങ്കില്‍ 2002 ഗുജറാത്ത് വംശഹത്യയില്‍ നരോദപതിയയിലെ സ്ത്രീകളെയും പിഞ്ചുകുഞ്ഞുങ്ങളെയും ആരും കൊന്നിട്ടില്ല. ഉന്നാവോയിലും ഹഥറസിലും ആരും ആരെയും കൊന്നിട്ടില്ല. മുസഫര്‍ നഗറില്‍ ഒരു കലാപത്തില്‍ അനേകം പേരെ ആരും കൊന്ന് നൂറുകണക്കിന് കുടുംബങ്ങളെ തെരുവില്‍ എറിഞ്ഞില്ല. ഇഷറത്ത് ജഹാനെ ആരും കൊന്നില്ല. ലഖിംപൂര്‍ ഖേരിയിലെ കര്‍ഷകരെ വാഹനം ഓടിച്ചുകയറ്റി ആരും കൊന്നിട്ടില്ല. തന്റെ ഭവനം ആരും കത്തിച്ചിട്ടില്ല. മഹാത്മ ഗാന്ധിയെ ആരും കൊന്നിട്ടില്ല എന്നു കൂടെ പറഞ്ഞുകൊണ്ടാണ് ഖുര്‍ഷീദ് അവസാനിപ്പിക്കുന്നത്. ഹിന്ദുത്വ ശക്തികളുടെ ഭീകരതക്ക് ഒരു ഉദാഹരണം ചൂണ്ടികാണിക്കുവാനായി തന്റെ അടുത്തു വരുന്ന സംവാദകര്ക്കുള്ള മറുപടി ആയിട്ടാണ് ഖുര്‍ഷീദ് ഇത് പറയുന്നത്. 'സണ്‍റൈസ് ഓവര്‍ അയോദ്ധ്യ' എന്ന തന്റെ പുസ്തകത്തിന്റെ സന്ദേശം അയോദ്ധ്യവിധിയുടെ പശ്ചാത്തലത്തില്‍ കഴിഞ്ഞതൊക്കെ കഴിഞ്ഞെന്നും അത് മറന്ന് രണ്ടു സമുദായങ്ങളും സമാധാനത്തോടെയും സൗഹാര്‍ദ്ദത്തോടെയും ജീവിക്കുക എന്നതാണെന്നും ഖുര്‍ഷീദ് പറയുന്നു. അത് നല്ലതുതന്നെ.
മറക്കുന്നത് നല്ലത് തന്നെയാണ്. എങ്കില്‍ മാത്രമെ സമാധാനത്തോടെയും സൗഹാര്‍ദ്ദത്തോടെയും മുമ്പോട്ടു പോകുവാന്‍ സാധിക്കുകയുള്ളൂ. പുരോഗതിയുടെ പാതയില്‍ സഞ്ചരിക്കുവാന്‍ സാധിക്കുകയുള്ളൂ. പക്ഷേ, അയോദ്ധ്യയും (1992) അതിനു മുമ്പു ദല്‍ഹിയും(1984) ഗുജറാത്തും(2002) ചരിത്രം മറക്കുകയില്ല. എന്നിരുന്നാലും മുമ്പോട്ട് പോകുവാനുള്ള വഴി സമന്വയത്തിന്റേതും സമവായത്തിന്റേതും ആണ്. അതുകൊണ്ടാണ് 1992-ല്‍ ബാബരി മസ്ജിദ് ഭേദനത്തിന് ശേഷം ആരാധനലായ നിയമം പാസാക്കി എല്ലാ ആരാധനാലയങ്ങളുടെയും 1947 മുതലുള്ള അതേ സ്ഥിതി നിലനിര്‍ത്തുവാന്‍ പാര്‍ലിമെന്റ് തീരുമാനിച്ചത്. പക്ഷേ കാശിയും മധുരയും(ശ്രീകൃഷ്ണ ജന്മഭൂമി) വീണ്ടും സംഘപരിവാര്‍ ഉയര്‍ത്തിയിരിക്കുകയാണ്. ഇതൊന്നും ഹിന്ദുത്വവാദികള്‍ മറക്കുകയില്ല. 1026-ല്‍ മഹമ്മൂദ് ഗസ്തി തകര്‍ത്ത സോമനാഥ ക്ഷേത്രത്തില്‍ നിന്നും ആണ്(ഗുജറാത്ത്) 1528-ല്‍ ബാബറിന്റെ സൈന്യാധിപന് മീര്‍ ബാക്കി നിര്‍മ്മിച്ചതെന്ന് പറയപ്പെടുന്ന ബാബരി മസ്ജിദിലേക്കുള്ള പടയോട്ടം ഹിന്ദുത്വയുടെ പ്രതിപുരുഷന് ലാല്‍ കിഷന് അദ്വാനി നടത്തിയതും മസ്ജിദ് തകര്‍ത്തതും.
ഹിന്ദുയിസവും ഹിന്ദുത്വവും മതേതരത്വവും തെറ്റിദ്ധരിക്കപ്പെട്ട, അര്‍ത്ഥം നഷ്ടപ്പെട്ട മൂന്ന് പദങ്ങള്‍ ആണ്. ഹിന്ദുയിസം ഒരു ജീവിത രീതിയാണ്. ഹിന്ദുത്വ മതധ്രുവീകരണത്തിലൂടെ അധികാരം കയ്യടക്കുവാനുള്ള ഒരു തന്ത്രം ആണ്. മതേതരത്വം എല്ലാ മതങ്ങള്‍ക്കും തുല്യപ്രാധാന്യം വലുപ്പ ചെറുപ്പം നോക്കാതെ- നല്കുന്ന ഭരണഘടന സംവിധാനമാണ്. പക്ഷേ, ഒ്ട്ടേറെപ്പേര് ഉപയോഗിച്ച് ആകൃതി നഷ്ടപ്പെട്ട ഒരു തൊപ്പി ആണ് അത് ഇന്ന്. ഇത് സോഷ്യലിസത്തെക്കുറിച്ച് സി.ഇ.എം.ജോസ് എന്ന ഇംഗ്ലീഷ് എഴുത്തുകാരന് പറഞ്ഞ ആശയം കടം എടുത്ത് ആണ്.
ഹിന്ദുയിസം ലോകത്തിലെ ഏറ്റവും വലിയതും മഹത്തായതും ആയ മതങ്ങളില്‍ ഒന്നാണ്. അതിന് 1.2 ബില്ല്യണ്‍ അനുഗാമികള്‍ ഉണ്ട്. പക്ഷേ, അത് ഇന്‍ഡ്യയുടെ 15-0 2.5-0 ശതമാനം മാത്രം അംഗസംഖ്യ ഉള്ള മുസ്ലീം-ക്രിസ്ത്യന്‍ മതങ്ങള്‍ കീഴടക്കുമെന്ന ഭയം ഹിന്ദുക്കളില്‍ വളര്‍ത്തി ഹിന്ദുത്വവാദികള്‍ ഭരണം പിടിച്ചടക്കിയിരിക്കുകയാണ്. ഹിന്ദുത്വം ഒരു രാഷ്ട്രീയ തന്ത്രം ആണ്. ബി.ജെ.പി.യും സംഘപരിവാറും അത് കൗശലപൂര്‍വ്വം ഹിന്ദുയിസവുമായി യോജിപ്പിച്ച് ഭരണം പിടിച്ചെടുത്തിരിക്കുകയാണ്. ഹിന്ദുദേശീയതയും ഹിന്ദു രാഷ്ട്രവാദവും ആണ് ഹിന്ദുത്വയുടെ മുഖമുദ്ര. അതിന് വലതുപക്ഷ തീവ്രവാദത്തിന്റെ സ്വഭാവവും ഛായയും ഉണ്ട്. സവര്‍ക്കറും ഗോള്‍വാള്‍ക്കറും നാഥുറാം ഗോഡ്സെയും എല്ലാം ഇതിന്റെ പ്രതിപുരുഷന്മാരാണ്. സാംസ്ക്കാരിക ദേശീയതയും മറ്റും ഇവരുടെ മുദ്രാവാക്യങ്ങള്‍ ആണ്. ഭൂരിപക്ഷമതത്തിന്റെ സര്‍വ്വാധിപത്യത്തില്‍ വിശ്വസിക്കുന്ന ഈ ഫാസിസ്റ്റ് ചിന്താഗതി ഇന്‍ഡ്യയുടെ ഭരണഘടനക്ക് വിരുദ്ധം ആണ്. മതനിരപേക്ഷത അഥവാ മതേതരത്വം ആകട്ടെ മതസ്വാതന്ത്ര്യത്തില്‍ വിശ്വസിക്കുന്ന ഭരണഘടന സിദ്ധാന്തം ആണ്. അത് അനുസരിച്ച് ഭരണകൂടം മതപരമായ കാര്യങ്ങളില്‍ ഇടപെടുകയോ ഒരു മതത്തിനും പ്രത്യേക പരിഗണന നല്‍കുകയോ ചെയ്യുകയില്ല. എന്നിട്ടാണ് ഒരു മതേതര രാഷ്ട്രത്തിന്റെ പ്രധാനമന്ത്രി അയോദ്ധ്യയിലെ രാമക്ഷേത്രത്തിന്റെ ശിലാസ്ഥാപനം നിര്‍വ്വഹിച്ചത്. മെത്രാന്മാരും കര്ദ്ദനാളന്മാരും രാഷ്ട്രീയത്തിലും ഭരണത്തിലും തെരഞ്ഞെടുപ്പിലും നേരിട്ടും അല്ലാതെയും ഇടപെടുന്നത്.
ഖുര്‍ഷീദ് അഭിപ്രായപ്പെട്ടതുപോലെ ഹിന്ദുയിസം എന്ന മഹത്തായ മതത്തെ ഹിന്ദുത്വ തീവ്രമത മൗലീകവാദികളില്‍ നിന്നും രക്ഷപ്പെടുത്തുവാനുള്ള ശ്രമം ആണ് ഇപ്പോള്‍ വേണ്ടത്. പുരാണവും പുണ്യവുമായ ഹിന്ദുയിസത്തെ ഹിന്ദുത്വയില്‍നിന്നും അതിന്റെ രാഷ്ട്രീയ അടിയൊഴുക്കുകളില്‍ നിന്നും അഴുക്ക് ചാലുകൡ നിന്നും കരകയറ്റുകയാണ് വേണ്ടത്. അത് ഹിന്ദുയിസത്തോട് മാത്രമല്ല മതേതര ജനാധിപത്യ ഇന്‍ഡ്യ എന്ന സ്വപ്നത്തോടുള്ള വലിയ ഒരു കടമയും കര്‍ത്തവ്യവും ആയിരിക്കും.