മെക്സിക്കോ സിറ്റി : ഒരു മാസത്തിലേറെയായി മെക്‌സിക്കോയിലൂടെ കാൽനടയായി യുഎസിലേക്ക് യാത്രപുറപ്പെട്ടിരിക്കുന്ന കുടിയേറ്റസംഘം, വെരാക്രൂസ് എത്തിച്ചേർന്നപ്പോൾ സംഘാംഗങ്ങളുടെ എണ്ണം ഗണ്യമായി കുറഞ്ഞു.
ഒരു ഘട്ടത്തിൽ 4,000 മുതൽ 5,000 വരെ മധ്യ അമേരിക്കൻ, ഹെയ്തിയൻ കുടിയേറ്റക്കാർ ഉണ്ടായിരുന്ന സംഘത്തിൽ ഇപ്പോൾ 500 ആളുകൾ മാത്രമേ ഉള്ളു എന്നാണ് റിപ്പോർട്ട്.
മാനുഷിക പരിഗണനവച്ച് നിശ്ചിത സമയത്തേക്ക് മെക്സിക്കോയിലെ പ്രത്യേക സംസ്ഥാനങ്ങളിൽ സജ്ജീകരിച്ച ഷെൽട്ടറുകളിൽ താമസിക്കുന്നതിന് മെക്സിക്കോയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മൈഗ്രേഷനിൽ (ഐഎൻഎം) മുന്നോട്ടുവച്ച വാഗ്ദാനം, കുടിയേറ്റ സംഘത്തിലെ ഭൂരിഭാഗം പേരും സ്വീകരിച്ചു . മെക്സിക്കോയുടെ തെക്കുകിഴക്കൻ സംസ്ഥാനമായ ചിയാപാസിലും ഗ്വാട്ടിമാലയുടെ അതിർത്തിയിലും നിന്ന് നവംബർ 18 ന് പുറപ്പെട്ട 2,500-ലധികം കുടിയേറ്റക്കാരുടെ രണ്ടാമത്തെ സംഘം, ചൊവ്വാഴ്ച ഐഎൻഎം ഉദ്യോഗസ്ഥരുമായി സമാനമായ ഒരു കരാറിലെത്തിയ ശേഷം പിരിഞ്ഞുപോകാൻ സമ്മതിച്ചു.
മധ്യ അമേരിക്കയിൽ ഈ വർഷം കുടിയേറ്റക്കാരുടെ അഭൂതപൂർവമായ പലായനമാണ് കാണുന്നത്. കോവിഡ് മഹാമാരിമൂലം കടുത്ത ദാരിദ്ര്യം നേരിടുന്ന കുടുംബങ്ങളിൽ നിന്നുള്ളവരാണ് ഈ കുടിയേറ്റക്കാർ.
ജനുവരി മുതൽ ഓഗസ്റ്റ് വരെ, 147,000-ലധികം അനധികൃത കുടിയേറ്റക്കാരുടെ പ്രവേശനം മെക്സിക്കോ റിപ്പോർട്ട് ചെയ്തു. ഇത് 2020-ൽ പ്രവേശിച്ച രേഖകളില്ലാത്ത കുടിയേറ്റക്കാരുടെ എണ്ണത്തെക്കാൾ മൂന്നിരട്ടിയാണ്.