കൊച്ചി: ഏകീകൃത കുര്‍ബാനത്തിന്റെ പേരില്‍ സിറോ മലബാര്‍ സഭയില്‍ തര്‍ക്കം മുറുകുന്നു. കുര്‍ബാന ക്രമത്തില്‍ എറണാകുളം-അങ്കമാലി അതിരൂപതയ്ക്ക് ഇളവ് ലഭിച്ചതായി വത്തിക്കാനില്‍ നിന്ന് അറിയിപ്പ് ലഭിച്ചതായി അറിയില്ലെന്ന് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. ഇതു സംബന്ധിച്ച് വത്തിക്കാനില്‍ നിന്ന് അറിയിപ്പ് ലഭിച്ചിട്ടില്ല. പുതുക്കിയ കുര്‍ബാന ക്രമം നാെള മുതല്‍ തന്നെ സഭയില്‍ നിലവില്‍ വരുമെന്നും കര്‍ദിനാള്‍ സര്‍ക്കുലറില്‍ പറയുന്നു.
മാര്‍ കരിയിലിന്റെ കത്ത് തള്ളിയ കര്‍ദിനാള്‍ അദ്ദേഹത്തോട് വിശദീകരണം തേടിയതായും റിപ്പോര്‍ട്ടുണ്ട്.
അതേസമയം, സഭയില്‍ ഭിന്നത രൂക്ഷമായതോടെ സ്ഥിരം സിനഡ് അടിയന്തര യോഗം ചേരുകയാണ്. കിര്‍ദിനാള്‍ മാര്‍ ആലഞ്ചേരിക്കു പുറമേ തൃശൂര്‍ ആര്‍ച്ച് ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്, കോട്ടയം ആര്‍ച്ച് ബിഷപ് മാര്‍ മാത്യൂ മൂലക്കാട്ട്, തലശേരി ആര്‍ച്ച് ബിഷപ് മാര്‍ ജോര്‍ജ്, ഞരളക്കാട്, പാലക്കാട് ബിഷപ് മാര്‍ ജേക്കബ് മനത്തോടത്ത് എന്നിവരാണ് ഓണ്‍ലൈനായി യോഗത്തില്‍ പങ്കെടുക്കുന്നത്.
സിനഡ് തീരുമാനം നടപ്പാക്കാന്‍ ഓരോ രൂപത മെത്രാന്മാരും പ്രത്യേകം സര്‍ക്കുലര്‍ ഇറക്കുന്നതായൂം റിപ്പോര്‍ട്ടുണ്ട്്. അജപാലനപരമായ അധികാരത്തില്‍ മെത്രാന്മാര്‍ക്കുള്ള പ്രത്യേക അധികാരം ഉപയോഗിച്ചാണ് എറണാകുളത്തിന് ഇളവ് നല്‍കാന്‍ വത്തിക്കാന്‍ മെത്രാപ്പോലീത്തന്‍ വികാരി ആര്‍ച്ച് ബിഷപ് മാര്‍ ആന്റണി കരിയിലിന് അനുവാദം നല്‍കിയത്. എന്നാല്‍ മാര്‍ കരിയില്‍ മെത്രാപ്പോലീത്തന്‍ വികാരി മാത്രമാണെന്നും അതിരൂപതയുടെ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ തന്നെയാണെന്നുമാണ് കര്‍ദിനാള്‍ പക്ഷത്തിന്റെ നിലപാട്.
മേജര്‍ ആര്‍ച്ച്ബിഷപിന്റെ സ്ഥാനിക ദേവാലയമെന്ന നിലയില്‍ നാളെ രാവിലെ എറണാകുളം സെന്റ് മേരീസ് ബസിലിക്കയില്‍ പുതിയ കുര്‍ബാന ക്രമം കര്‍ദിനാള്‍ ഉദ്ഘാടനം ചെയ്യാനിരിക്കേയാണ് വത്തിക്കാന്‍ ഇളവ് നല്‍കിയതായി അറിയിപ്പ് വരുന്നത്.
അതിരൂപതയ്ക്ക് ഇളവ് നേടുന്നതിനായി മാര്‍ ആന്റണി കരിയിലിന്റെ നേതൃത്വത്തില്‍ എറണാകുളത്തുനിന്നുള്ള പ്രതിനിധി സംഘം വത്തിക്കാനിലെത്തി ഫ്രാന്‍സിസ് മാര്‍പാപ്പയേയും പൗരസ്ത്യ കാര്യാലയം പ്രീഫെക്ടിനെയും കണ്ടിരുന്നു. തുടര്‍ന്ന് അതിരുപതയ്ക്ക് ഇളവ് നല്‍കിയതായി അറിയിച്ച് ആര്‍ച്ച് ബിഷപ് കത്ത് നല്‍കുകയും ചെയ്തിരുന്നു.