Image

ധീരജ് കൊലപാതകം; ഒരാള്‍ കൂടി പിടിയില്‍

ജോബിന്‍സ് Published on 14 January, 2022
ധീരജ് കൊലപാതകം; ഒരാള്‍ കൂടി പിടിയില്‍

ഇടുക്കി ഗവണ്മെന്റ് എന്‍ജിനീയറിംഗ് കോളജ് വിദ്യാര്‍ത്ഥിയും എസ്.എഫ്.ഐ പ്രവര്‍ത്തകനുമായിരുന്ന ധീരജ് രാജേന്ദ്രനെ കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍ കൂടി പിടിയിലായി. ഇടുക്കി മാങ്കുവ സ്വദേശി ജസിന്‍ ജോയിയാണ് അറസ്റ്റിലായത്.  പ്രതികളെ രക്ഷപ്പെടുത്താനും തെളിവ് നശിപ്പിക്കാനും ജസിന്‍ ശ്രമിച്ചുവെന്ന് പൊലീസ് പറഞ്ഞു.

അതേ സമയം കേസില്‍ കീഴടങ്ങിയ രണ്ട് കെ.എസ്.യു പ്രവര്‍ത്തകരുടെ അറസ്റ്റ് രേഖപ്പെടുത്തി. കെ.എസ്.യു ഇടുക്കി ബ്ലോക്ക് പ്രസിഡന്റ് ടോണി തേക്കിലക്കാടന്‍, കെ.എസ്.യു ഇടുക്കി ജില്ലാ സെക്രട്ടറി ജിതിന്‍ ഉപ്പുമാക്കല്‍ എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. ഇന്നലെയായിരുന്നു പ്രതിപ്പട്ടികയിലുണ്ടായിരുന്ന രണ്ട് പേര്‍ കുളമാവ് സ്റ്റേഷനില്‍ കീഴടങ്ങിയത്. ധീരജ് കൊലപാതകത്തില്‍ ആറ് പേരാണ് പൊലീസിന്റെ പ്രതിപ്പട്ടികയില്‍ ഉള്ളത്. ഒളിവിലുള്ള മറ്റ് പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജ്ജിതമാക്കി.

അതേസമയം കേസില്‍ പീരുമേട് സബ് ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്ന നിഖില്‍ പൈലി, ജെറിന്‍ ജോജോ എന്നിവരെ കസ്റ്റഡിയില്‍ വിട്ട് കിട്ടാല്‍ പൊലീസ് സമര്‍പ്പിച്ച അപേക്ഷ കോടതി നാളെ പരിഗണിക്കും. പ്രതികളെ 10 ദിവസത്തേക്ക് കസ്റ്റഡിയില്‍ നല്‍കണമെന്നാണ്ആ വശ്യപ്പെട്ടിരിക്കുന്നത്.

തിങ്കളാഴ്ചയാണ് ധീരജ് കുത്തേറ്റുമരിച്ചത്. കോളജ് യൂണിയന്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സംഘര്‍ഷത്തിനിടെ യൂത്ത് കോണ്‍ഗ്രസ് നേതാവായ നിഖില്‍ പൈലി ധീരജിനെ കുത്തുകയായിരുന്നു. ഇയാള്‍ നേരത്തെ അറസ്റ്റിലായിരുന്നു. നെഞ്ചിലേറ്റ ആഴത്തിലുള്ള കുത്തില്‍ ഹൃദയത്തിന് പരിക്കേറ്റതാണ് മരണകാരണമെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക