പൊലീസ് പറയുന്നതൊക്കെയും തൊണ്ട തൊടാതെ വിഴുങ്ങുന്ന, വിഴുങ്ങാനിരിക്കുന്ന ഒന്നല്ല, ആയിരിക്കരുത് കോടതി എന്ന് രാജിവച്ച സബ് ജഡ്ജ് എസ്. സുദീപ്. പൊലീസും കോടതിയും രണ്ടാണെന്നും പൊലീസ് പറയുന്നതൊക്കെ സത്യമാണെങ്കില്‍ പിന്നെ കോടതിയുടെ ആവശ്യമില്ലെന്നും . പ്രതി കുറ്റം ചെയ്തു എന്ന് സംശയാതീതമായി തെളിയിക്കപ്പെട്ടാലേ ശിക്ഷ വിധിക്കാനാകൂ എന്നും എസ്. സുദീപ് ഫെയ്സ്ബുക്കില്‍ കുറിച്ചു. ബലാത്സംഗക്കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ കുറ്റവിമുക്തനാക്കിയ കോടതി വിധിയുടെ പശ്ചാത്തലത്തിലാണ് സുദീപിന്റെ കുറിപ്പ്.
എസ് സുദീപിന്റെ ഫെയ്സ്ബുക്ക് കുറിപ്പ്:
വിവാദ കേസിലെ രേഖകളും തെളിവും വിധിയും വായിക്കാതെ പൊതുവായി ചില കാര്യങ്ങള്‍ പറയാം.
ഒരാള്‍ കൊല്ലപ്പെട്ടു അല്ലെങ്കില്‍ ബലാല്‍സംഗം ചെയ്യപ്പെട്ടു എന്നത് യാഥാര്‍ത്ഥ്യം തന്നെയായിരിക്കും. കൊലക്കേസുകളില്‍ കൊല നടന്നു എന്ന വസ്തുതയില്‍ ആര്‍ക്കും തര്‍ക്കമുണ്ടാവില്ല.
ആരു ചെയ്തു എന്നതല്ല കോടതിയുടെ മുന്നില്‍ വരുന്ന ചോദ്യം.
പ്രതിയെന്നു പൊലീസ് പറയുന്ന ആള്‍ തന്നെയാണോ കുറ്റം ചെയ്തത് എന്നതാണു വിഷയം. പ്രതി കുറ്റം ചെയ്തു എന്ന് സംശയാതീതമായി തെളിയിക്കപ്പെടണം.
അതായത് പൊലീസ് പറയുന്ന ആരോപണങ്ങള്‍ പ്രോസിക്യൂഷന്‍ കോടതിയില്‍ തെളിയിക്കണം. പൊലീസ് പറയുന്നതൊക്കെയും തൊണ്ട തൊടാതെ വിഴുങ്ങുന്ന, വിഴുങ്ങാനിരിക്കുന്ന ഒന്നല്ല, ആയിരിക്കരുത് കോടതി.
പൊലീസും കോടതിയും രണ്ടാണ്. പൊലീസ് പറയുന്നതൊക്കെ സത്യമാണെങ്കില്‍ പിന്നെ കോടതിയുടെ ആവശ്യമില്ല. പൊലീസ് തന്നെ ശിക്ഷ വിധിച്ചാല്‍ മതി.
പൊലീസ് പറയുന്നതൊക്കെ, എഴുതുന്നതൊക്കെ സത്യമാണെന്ന് ആരു പറഞ്ഞു? പൊലീസ് രേഖപ്പെടുത്തുന്ന സാക്ഷിമൊഴികളോ കുറ്റസമ്മതമൊഴികളോ തെളിവല്ല, കോടതിക്ക് നിയമപ്രകാരം അവ തെളിവായി സ്വീകരിക്കാനും കഴിയില്ല. കോടതി നേരിട്ടു രേഖപ്പെടുത്തുന്ന മൊഴികളാണ് തെളിവ്.
നിയമനിര്‍മ്മാണ സഭകള്‍ക്കും നിയമത്തിന്നും പൊലീസിനെ വിശ്വാസമില്ലാത്തതുകൊണ്ടാണ് പൊലീസ് രേഖപ്പെടുത്തുന്ന സാക്ഷി/കുറ്റസമ്മത മൊഴികളൊന്നും തെളിവല്ലാത്തത്.
എന്തുകൊണ്ടാണ് നിയമത്തിന് പൊലീസിനെ വിശ്വാസമില്ലാത്തത്?
പൊലീസ് എന്തും ചെയ്യുമെന്ന് നിങ്ങളേക്കാള്‍ നന്നായി അറിയാവുന്നത് നിയമത്തിനു തന്നെയാണ്. പൊലീസ് പ്രതിയെന്നു പറയുന്നവരൊക്കെ കുറ്റക്കാരാണെങ്കില്‍, പൊലീസ് എഴുതി വയ്ക്കുന്നതൊക്കെ സത്യമാണെങ്കില്‍, ഒരു തെളിവുമില്ലാതെ തന്നെ നിരപരാധികളായ നിങ്ങളെയൊക്കെ നിഷ്പ്രയാസം ശിക്ഷിക്കാം. ആയിരം കുറ്റവാളികള്‍ രക്ഷപ്പെട്ടാലും ഒരു നിരപരാധിപോലും ശിക്ഷിക്കപ്പെടരുത്.
നിരപരാധികളെ പ്രതിയാക്കാന്‍ ശ്രമിക്കുന്ന, ശ്രമിച്ചേക്കാവുന്ന പൊലീസിനെക്കുറിച്ചാണ് ഇതുവരെ പറഞ്ഞത്.
ഇനി പ്രതിയെ രക്ഷിക്കാന്‍ ശ്രമിക്കുന്ന പൊലീസിനെക്കുറിച്ചു കൂടി പറയാം.
ചില കേസുകളില്‍ പ്രതിഭാഗത്തിന്റെ അന്യായമായ സ്വാധീനത്തിനു വഴങ്ങി കേസെടുക്കാന്‍ തയ്യാറാകാത്ത പൊലീസ് ഉണ്ട്. ഒടുക്കം പൊതുസമൂഹത്തിന്റെ സമ്മര്‍ദ്ദം സഹിക്കാനാവാതെ ഒരു കേസെടുക്കും.
ഒടുവില്‍ പൊലീസിനു കേസ് രജിസ്റ്റര്‍ ചെയ്യേണ്ടി വന്നെന്ന വാര്‍ത്ത വായിക്കുകയും പ്രതിയെ ഇപ്പോള്‍ ചെത്തിക്കളയുമെന്ന മട്ടില്‍ സമൂഹം ആശ്വാസം കൊള്ളുകയും ചെയ്യും.
ഒരു കാര്യവുമില്ല. എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യാനുള്ള കാലതാമസം മുതല്‍ എഫ് ഐ ആറിലെ ഉള്ളടക്കം വരെ എല്ലാം പ്രതിക്കനുകൂലമാക്കാന്‍ അങ്ങേയറ്റത്തെ ശ്രദ്ധ പൊലീസ് കാണിക്കും. പ്രതിക്ക് സ്വാധീനവും കഴിവും ഉണ്ടായിരിക്കണമെന്നു മാത്രം.
പരാതിക്കാരിയുടെ പ്രഥമവിവരമൊഴി, പ്രതി തന്നെ ബലാല്‍സംഗം ചെയ്‌തെന്നായിരിക്കും. പരാതിക്കാരി അറിയാതെ പൊലീസ് ഒരു കൂടുതല്‍ മൊഴി എഴുതിച്ചേര്‍ത്തെന്നിരിക്കും: എന്നെ ബലാല്‍സംഗം ചെയ്തില്ല, പ്രതി മൂത്രമൊഴിക്കാനായി പാന്റിന്റെ സിബ്ബഴിക്കുന്നതു കണ്ടപ്പോള്‍ ഞാന്‍ പേടിച്ചു കരഞ്ഞതാണ്, പിന്നെ അപ്പുറത്തെ വീട്ടിലെ വികാരി നിര്‍ബ്ബന്ധിച്ചപ്പോള്‍ അതിനു വഴങ്ങി ആദ്യ മൊഴിയില്‍ ബലാല്‍സംഗമെന്നു പറഞ്ഞു പോയതാണ്...
പ്രൊസിക്യൂഷന്‍ സാക്ഷികളെ തെരഞ്ഞെടുക്കുന്നതിലും അവരുടെ മൊഴി പൊലീസ് രേഖപ്പെടുത്തുന്നതിലും പൊലീസ് മഹസറുകള്‍ എഴുതുന്നതിലും തൊണ്ടിമുതലുകള്‍ കണ്ടെടുക്കുന്നതിലുമൊക്കെ നിരന്തരമായ ഇടപെടലുകള്‍ പ്രതിഭാഗത്തു നിന്ന് ഉണ്ടായിക്കൊണ്ടേയിരിക്കും.
പിന്നെ ലോക്കല്‍ പൊലീസ് അന്വേഷിച്ചു കുളമാക്കി, തെളിവുകളെല്ലാം നശിപ്പിച്ച ശേഷം അടുത്ത അന്വേഷണ ഏജന്‍സിയുടെ തലയില്‍ വരുന്ന കേസുകളായിരിക്കും ഭൂരിഭാഗവും. എത്ര മിടുക്കോടെ രണ്ടാമത്തെ കൂട്ടര്‍ അന്വേഷിച്ചാലും ആദ്യത്തെ കുഴപ്പങ്ങള്‍ ശേഷിക്കുക തന്നെ ചെയ്യും.
ഓരോ ചെറിയ കുഴപ്പത്തിന്റെയും വീഴ്ച്ചയുടേയുമൊക്കെ ആനുകൂല്യം പ്രതിക്കാണ്. രണ്ടു സാദ്ധ്യതകള്‍ ഒരുപോലെ വന്നാല്‍, അതില്‍ പ്രതിക്കനുകൂലമായ സാദ്ധ്യത എടുക്കണമെന്നു തന്നെയാണു നിയമം.
ദുര്‍ബലമായ അടിത്തറയില്‍ കെട്ടിപ്പൊക്കുന്ന ഒരു കേസില്‍ പ്രോസിക്യൂട്ടര്‍ നിസഹായനായിരിക്കും. കോടതിയില്‍ ഈ കേസെത്തിയ ശേഷം മാത്രമാണ് പ്രോസിക്യൂട്ടറുടെ മുമ്പില്‍ ഫയല്‍ എത്തുക. അന്നേരം മാത്രമാണ് പ്രോസിക്യൂട്ടര്‍ ഈ വിവരങ്ങളൊക്കെ അറിയുക.
കൃത്യമായ ഒരു ഡിഫന്‍സിന്മേല്‍ പ്രതിഭാഗം കേസ് അവതരിപ്പിക്കുന്ന അഭിഭാഷകരൊക്കെ ന്യൂനപക്ഷമായിക്കൊണ്ടിരിക്കുകയാണ്. തുടക്കം മുതലേ പൊലീസിനെയും സാക്ഷികളെയും സ്വാധീനിക്കാന്‍ പ്രതിയെ പ്രേരിപ്പിക്കുന്ന, അതിന് എല്ലാ ഒത്താശയും ചെയ്തു കൊടുക്കുന്ന, കോടതിയിലെത്തുന്ന സാക്ഷികളെ എങ്ങനെയും പ്രതിഭാഗത്തേയ്ക്കു മറിച്ച് കേസു ജയിക്കുന്ന അഭിഭാഷകരുടെ എണ്ണം കൂടി വരികയാണെന്നു പറഞ്ഞാല്‍, അങ്ങനെയല്ലാത്ത അഭിഭാഷക സുഹൃത്തുക്കള്‍ ക്ഷമിക്കുക.
ശിക്ഷിക്കണമെന്നൊക്കെ കോടതിക്ക് ആഗ്രഹമുണ്ട്, പക്ഷേ പൊലീസ് സമ്മതിക്കണ്ടേ എന്നു പലപ്പോഴും പരസ്യമായി ചോദിക്കേണ്ടി വന്നിരുന്ന പഴയ ഒരു വിചാരണക്കോടതി ജഡ്ജിക്ക് ഇങ്ങനെയൊക്കെ എഴുതാനേ കഴിയൂ എന്നതില്‍, ആത്മാര്‍ത്ഥതയോടെ പ്രവര്‍ത്തിക്കുന്ന പൊലീസ് ഉദ്യോഗസ്ഥരും ക്ഷമിക്കുക. പൊലീസില്‍ സുഹൃത്തുക്കള്‍ അന്നും ഇന്നും ഇല്ലാത്തതിനാല്‍, പൊലീസ് സുഹൃത്തുക്കള്‍ എന്നെഴുതുന്നില്ല.
പ്രതിയെ വെറുതെ വിടുന്ന/ശിക്ഷിക്കുന്ന കോടതികളിലേയ്ക്കു വരാം.
ഒരു തെളിവുമില്ലെങ്കിലും പൊലീസ് പറയുന്നതൊക്കെ അപ്പടി വിഴുങ്ങി, പ്രതിയെ ശിക്ഷിക്കുന്ന ചെറുതല്ലാത്ത ഒരു പക്ഷം ജഡ്ജിമാരുണ്ട്. പൊലീസ് വെറുതെ കേസെടുക്കില്ലല്ലോ എന്നതാണ് ഒരു ന്യായം. ഒരാളെങ്കിലും പ്രതിക്കെതിരെ എന്തെങ്കിലും (എന്തെങ്കിലും മതി, സംശയാതീതമൊന്നും വേണ്ട) പറഞ്ഞിട്ടുണ്ടെങ്കില്‍ ഞാന്‍ പ്രതിയെ ശിക്ഷിച്ചിരിക്കും എന്ന വാശിക്കാരുമുണ്ട്.
ജനം ഉറ്റുനോക്കുന്ന കേസുകളില്‍ തെളിവില്ലെന്ന കാരണത്താല്‍ പ്രതിയെ വെറുതെ വിട്ടാല്‍, താന്‍ സ്വാധീനത്തിനു വഴങ്ങി അപ്രകാരം ചെയ്‌തെന്ന വിമര്‍ശനം വരുമെന്നു ഭയക്കുന്ന ജഡ്ജിമാരുടെ എണ്ണവും ചെറുതല്ല. ജഡ്ജിമാര്‍ക്ക് വിമര്‍ശനം ഇഷ്ടമല്ല, പേടിയുമാണ്. ജനം പ്രതിക്കെതിരെ ചിന്തിക്കുന്ന കേസുകളില്‍ പ്രതിയെ ശിക്ഷിച്ചാല്‍ വിമര്‍ശനം കേള്‍ക്കേണ്ടതില്ല, മറിച്ച് ഒത്തിരി വാഴ്ത്തുപാട്ടുകള്‍ കേട്ട് കോള്‍മയിര്‍ കൊള്ളാം. ജഡ്ജിമാര്‍ക്ക് ഏറ്റവും ഇഷ്ടം പ്രശംസയാണ്.
മുകളില്‍ പറഞ്ഞ രണ്ടു കൂട്ടരും പ്രതികളെ കണ്ണുമടച്ചു ശിക്ഷിക്കും.
ഭൂരിപക്ഷം വരുന്ന വിചാരണക്കോടതി ജഡ്ജിമാരുടെയും മനോഭാവം, അവന് (പ്രതിക്ക്) വേണമെങ്കില്‍ അപ്പീല്‍ പോയി ശിക്ഷ ഒഴിവാക്കി വാങ്ങട്ടെ എന്നതാണ്. ഹൈക്കോടതി, സുപ്രീം കോടതിയൊക്കെ കാലങ്ങള്‍ക്കു ശേഷം വിധി പറയുമ്പോള്‍ ജനത്തിന്റെ ആവേശമൊക്കെ കുറയും. പിന്നെ മിണ്ടിയാലുടന്‍ കോടതി അലക്ഷ്യമെന്ന ഭീഷണി വേറെയും.
അതുകൊണ്ട് പ്രതി ശിക്ഷിക്കപ്പെടാന്‍ ജനം കാത്തിരിക്കുന്ന കേസുകളിലൊക്കെയും തെളിവില്ലെങ്കിലും പ്രതിയെ ശിക്ഷിക്കുക എന്നതാണ് വിചാരണക്കോടതികള്‍ക്ക് എളുപ്പമായ കാര്യം.
എന്നിട്ടും തെളിവില്ലെന്ന സത്യം പറഞ്ഞു പ്രതിയെ വെറുതെ വിടുന്ന വിചാരണക്കോടതി ജഡ്ജിമാരുണ്ട്.
സമൂഹത്തെ തൃപ്തിപ്പെടുത്താന്‍ മാത്രം ശിക്ഷിക്കുന്നവരുണ്ട്.
തെളിവുണ്ടായിട്ടും പ്രതിയെ വെറുതെ വിടുന്നവരുമുണ്ട്.
അതുപോലെ തന്നെ അങ്ങേയറ്റം ആത്മാര്‍ത്ഥതയോടെ, സത്യസന്ധമായി കേസന്വേഷിക്കുന്ന പൊലീസ് ഉദ്യോഗസ്ഥരും സത്യം കണ്ടെത്താന്‍ കോടതിയെ സഹായിക്കുന്ന പ്രോസിക്യൂട്ടര്‍മാരും വഴിവിട്ട ഇടപാടുകള്‍ക്ക് വഴിപ്പെടാത്ത പ്രതിഭാഗം അഭിഭാഷകരുമുണ്ട്.
എല്ലാവരെയും കാലത്തിന്റെ കോടതി വിചാരണ ചെയ്യുക തന്നെ ചെയ്യും.
ഞാനടക്കം എല്ലാവരെയും...
പ്രതി കുറ്റം ചെയ്തതായി സംശയാതീതമായി തെളിയിക്കപ്പെട്ടില്ല എന്ന കാരണത്താല്‍ പ്രതിയെ വെറുതെ വിടുമ്പോഴും ഇര എന്ന സത്യം ശേഷിക്കുന്നുണ്ട്. കൊല്ലപ്പെട്ടു എന്ന തര്‍ക്കമില്ലാത്ത വസ്തുത ബാക്കിയാവുന്നുണ്ട്.
പ്രതിയല്ല എന്നെ കൊന്നതെങ്കില്‍, പിന്നെയാരാണതു ചെയ്തതെന്നു നിങ്ങള്‍ പറയൂ എന്ന് ഒരാത്മാവ് കാലത്തിന്റെ സാക്ഷിക്കൂട്ടില്‍ നിന്നു ചോദിക്കും.
അന്നേരം എന്തു മറുപടിയാണു ഞാന്‍ പറയുക?