ന്യൂയോർക്ക്, ജനുവരി 24 : ഇന്ത്യൻ-അമേരിക്കൻ പോലീസ് ഉദ്യോഗസ്ഥൻ സുമിത് സുലാൻ (27) ജോലിയിൽ പ്രവേശിച്ച് ഒരു വർഷം പൂർത്തിയാകും മുൻപ് ഹീറോ ആയിരിക്കുകയാണ്. മൻഹാട്ടനിലെ ഹാർലത്ത് പോലീസ് ഓഫീസർ ജേസൺ റിവേര (22) കൊല്ലപ്പെടുകയും വിൽബെർട്ട് മോറ (27) ക്ക് പരിക്കേൽക്കുകയും ചെയ്തപ്പോൾ കൂടെയുണ്ടായിരുന്ന സുലാൻ അക്രമിയെ വെടിയവച്ചു വീഴ്ത്തി.
ജനുവരി 21 ന് (വെള്ളിയാഴ്ച) ആണ് ലഷാൻ മക്നീൽ എന്ന 47 കാരനും അമ്മയും തമ്മിലുള്ള വഴക്കിൽ സഹായം അഭ്യർത്ഥിച്ച് അമ്മയുടെ കോൾ വന്നത്. ഈ 3 പോലീസ് ഉദ്യോഗസ്ഥർ അപ്പാർട്മെന്റിൽ വൈകുന്നേരം 6.15 ന് എത്തി. പോലീസ് അമ്മയോട് സംസാരിച്ച് അകത്തേക്ക് കടക്കുമ്പോഴേക്കും മക്നീൽ മുന്നറിയിപ്പില്ലാതെ പതിയിരുന്ന് വെടിയുതിർക്കുകയായിരുന്നു. സൈനികരുപയോഗിക്കുന്ന തോക്കായിരുന്നു അത്.
മക്നീൽ ഓടിപ്പോകാൻ ശ്രമിച്ചപ്പോൾ സുലാനാണ് അയാളെ വെടിവച്ച് വീഴ്ത്തിയത്. തുടർന്ന് അമ്മയെയും മറ്റൊരു മകനെയും സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുകയും ചെയ്തു. ഗുരുതരമായ പരിക്കുകളോടെ മക്നീൽ ആശുപത്രിയിൽ ചികിത്സയിലാണ്. (അയാൾ ഇന്ന് (തിങ്കൾ) മരിച്ചു)
പോലീസ് ഉദ്യോഗസ്ഥൻ എന്ന നിലയിലുള്ള മകന്റെ സാഹസികതയിൽ അഭിമാനിക്കുന്നു എന്ന് സുലാന്റെ അമ്മ ക്വീൻസിൽ താമസിക്കുന്ന ദൽവിർ സുലാൻ പ്രതികരിച്ചു. എന്നാൽ ആ സംഭവങ്ങളുടെ ഞെട്ടലിൽ നിന്ന് മകൻ ഇപ്പോഴും മോചിതനായിട്ടില്ലെന്നും അവർ പറഞ്ഞു.
അവർ പറയുന്നതനുസരിച്ച്, ഇന്ത്യയിൽ നിന്ന് ഏകദേശം 15 വർഷം മുമ്പ് യുഎസിലേക്ക് കുടിയേറിയതാണ് സുലാന്റെ കുടുംബം.
2021 ഏപ്രിലിൽ പോലീസ് സേനയിൽ പ്രവേശിച്ച സുമിത് സുലാനെ ആളുകളിപ്പോൾ "സൂപ്പർ റൂക്കി" എന്നാണ് വിളിക്കുന്നത്. പോലീസിൽ ചേരുന്നതിന് മുമ്പ് ടാക്‌സി, ലിമോസിൻ ഇൻസ്‌പെക്ടറായും ജോലി ചെയ്തിട്ടുണ്ട്.
ഈ മാസം പോലീസ് ഉദ്യോഗസ്ഥർക്ക് നേരെയുള്ള മൂന്നാമത്തെ തോക്ക് ആക്രമണമായിരുന്നു വെള്ളിയാഴ്ചത്തെ സംഭവം.
കുറ്റകൃത്യങ്ങൾ തടയുമെന്ന വാഗ്ദാനവുമായി പുതുവത്സര ദിനത്തിൽ അധികാരമേറ്റ മുൻ പോലീസ് ക്യാപ്റ്റൻ കൂടിയായ മേയർ എറിക് ആഡംസിന് ഇതൊരു വെല്ലുവിളിയാണ്.
കൊല്ലപ്പെട്ട ഉദ്യോഗസ്ഥനും പരിക്കേറ്റ സഹപ്രവർത്തകനും ലാറ്റിനോകളാണ്. റിവേരയുടെ സംസ്കാര ശുശ്രുഷ സെന്റ് പാട്രിക്ക് കത്തീഡ്രലിൽ നടത്തും