Image

സത്യത്തെ തമസ്‌കരിക്കുന്ന  അഹന്തയും അഹങ്കാരവും : (പി പി ചെറിയാന്‍)

പി പി ചെറിയാന്‍ Published on 02 May, 2022
സത്യത്തെ തമസ്‌കരിക്കുന്ന  അഹന്തയും അഹങ്കാരവും : (പി പി ചെറിയാന്‍)

ജീവിതത്തില്‍ അര്‍ഹിക്കുന്നതില്‍ കൂടുതല്‍ സ്ഥാനമാനങ്ങളും ,നന്മകളും നേട്ടങ്ങളും അപ്രതീക്ഷിതമായി  വന്നു ചേരുമ്പോള്‍   അതിന്റ ഉറവിടവും  സാഹചര്യവും എന്താണെന്ന്   അന്വേഷിച്ചു കണ്ടെത്തി തുടര്‍ന്നുള്ള ജീവിതത്തില്‍ കൂടുതല്‍ വിനയാന്വതനാകുകയും ,ലഭിച്ച നന്മകളുടെ വലിയൊരു പങ്ക് സമൂഹത്തിന്റെ നന്മക്കായി പ്രയോജനപ്പെടുത്തുകയും ചെയ്യണം . എന്നാല്‍ ഈ തിച്ചറിവ് നഷ്ടപെട്ട വലിയൊരു ജന സമൂഹത്തിനു നടുവിലാണ്  നാം ഇന്ന് അധിവസിക്കുന്നത് . നേട്ടങ്ങളുടെ മതിഭ്രമത്തില്‍ സ്വയമേ, നാം അറിയാതെതന്നെ  നമ്മില്‍ അങ്കുരിക്കുന്ന വികാരങ്ങളാണ്   അഹന്തയും അഹങ്കവും .ഈ  വിനാശകര വികാരങ്ങളെ  പക്വതയോടും  ആത്മസംയമനത്തോടും അഭിമുഘീകരിക്കുന്നതിലും നിയന്ത്രിക്കുന്നതിനും ,ക്രിയാത്മകമായി തിരിച്ചുവിടുന്നതിനും  കഴിയാതെ പലരും ദയനീയമായി പരാജയപെടുന്നതാണ് സാധാരണയായി കണ്ടുവരുന്നത്. ഇവര്‍  ഒരുപക്ഷെ ചെന്നുചാടുന്നത് നാശത്തിന്റെയും അപമാനത്തിന്റെയും നിരാശയുടെയും  അഗാധ ഗര്‍ത്തത്തിലായിരിക്കുമെന്നതു നാം വിസ്മരിക്കരുത്

ഇതിനെ സാധൂകരിക്കുന്ന ഒരനുഭവകഥ  ഇവിടെ പങ്ക് വെക്കുന്നു.
ഒരിക്കല്‍  അതിസമര്‍ത്ഥനായ  രാജാവും മന്ത്രവാദികള്‍ ഉള്‍പ്പെടെയുള്ള  പരിവാരങ്ങളും പ്രഭാത ഭക്ഷണത്തിനുശേഷം  കൊട്ടാരത്തിന്റെ  പരവതാനി വിരിച്ചു മനോഹരമാക്കിയ   നടുത്തളത്തില്‍ ഉപവിഷ്ടരായി  .രാജാവിന്റെ ദര്‍ശനത്തിനുള്ള  ഊഴവും കാത്തു  ദൂര ദേശത്തില്‍ നിന്നും എത്തിയ നിരവധി ആളുകളുടെ കൂട്ടത്തില്‍  വളരെ  പ്രസിദ്ധനായ ഒരു മന്ത്രവാദിയുമുണ്ടായിരുന്നു  രാജ സിംഹാസനത്തിന്റെ ഒരു വശത്തു നമ്രശിരസ്‌കനായി നിന്നിരുന്ന .മന്ത്രവാദിയുടെ ആഗമനോദ്ദേശ്യം എന്താണെന്ന് രാജാവ് അന്വേഷിച്ചു . അങ്ങയുടെ മുന്‍പില്‍ ഞാന്‍ അഭ്യസിച്ച ജാലവിദ്യകള്‍ അവതരിപ്പികുന്നതിനുള്ള അതിയായ ആഗ്രഹം അടിയനുണ്ട്. മന്ത്രവാദി ഉണര്‍ത്തിച്ചു .ജാലവിദ്യകളില്‍  വളരെ താല്പര്യമുണ്ടായിരുന്നു രാജാവ്  പൂര്‍ണ്ണ അനുമതി നല്‍കി  രാജാവിന്റെയും  പരിവാരങ്ങളുടെ മുന്‍പില്‍ ജാലവിദ്യ അവതരിപ്പിക്കുന്നതിനു  അവസരം അനുവദിച്ചു തന്നതിന് ആദ്യമായിത്തന്നെ മന്ത്രവാദി കൃതജ്ഞത  അര്‍പ്പിച്ചു . അതിനുശേഷം അത്ഭുതകരമായ ജാലവിദ്യകള്‍ ഓരോന്നായി അവതരിപ്പിച്ചു. ഓരോ പ്രകടനം കഴിയുംതോറും രാജാവ് മന്ത്രവാദിയെ കയ്യടിച്ചു പ്രോത്സാഹിപ്പിച്ചു കൊണ്ടിരുന്നു ശരീരത്തില്‍ നിന്നും ശിരസ്സ് അറുത്തുമാറ്റി അല്പസമയത്തിനുശേഷം വീണ്ടും അതേ സ്ഥാനത്ത് വെച്ച അത്ഭുത വിദ്യ ദര്‍ശിച്ചതോടെ  രാജാവ് ഇരിപ്പിടത്തില്‍ നിന്നും എഴുന്നേറ്റ് മന്ത്രവാദിയെ  ആശ്ലേഷിച്ചു. ഇതോടെ മന്ത്രവാദിയുടെ മനസ്സില്‍ താനൊരു മഹാനാണെന്ന് ഭാവം ഉടലെടുത്തു എന്താണ് നാം അങ്ങേയ്ക്ക് തരേണ്ടത് എന്ന് രാജാവിന്റെ ചോദ്യം കേട്ടാണ് മന്ത്രവാദി സ്ഥലകാലബോധം വീണ്ടെടുത്തത്. എനിക്ക് അങ്ങയോട് ഒന്നു മാത്രമാണ് ഉണര്‍ത്തിക്കാന്‍ ഉള്ളത് .ഇവിടെ കൂടിയിരിക്കുന്നവരില്‍  പ്രശസ്തരായ നിരവധി മന്ത്രവാദികള്‍ ഉണ്ടല്ലോ. ഞാന്‍ അവതരിപ്പിച്ചതിനെക്കാള്‍  ശ്രേഷ്ഠമായ ജാലവിദ്യകള്‍ അവതരിപ്പിക്കുന്നതിന് ആരെങ്കിലും ഉണ്ടെങ്കില്‍ അവര്‍ക്ക് ഒരു അവസരം നല്‍കണം .മന്ത്രവാദിയുടെ ചോദ്യം രാജാവിന്റെ അഭിമാനത്തിനു  നേരെയുള്ള ഒരു വെല്ലുവിളിയായിരുന്നു .രാജാവിന്റെ ഏറ്റവും വിശ്വസ്തനായ ഒരു മന്ത്രി സദസ്യരോട്  മന്ത്രവാദിയുടെ ചോദ്യം ആവര്‍ത്തിച്ചു. കൂടിയിരുന്നവരില്‍ ആരുംതന്നെ ഈ വെല്ലുവിളി ഏറ്റെടുക്കാന്‍ തയ്യാറായില്ല രാജാവിനെ മുഖം മ്ലാനമാകുന്നത്   കണ്ടു സദസ്സില്‍ ഇരുന്നിരുന്ന പ്രജകളിലൊരാള്‍  മുന്നോട്ടുവന്നു .അല്ലയോ രാജാവേ അങ്ങ് സമ്മതിക്കുകയാണെങ്കില്‍ ഈ മന്ത്രവാദിയുടെ വെല്ലുവിളി ഏറ്റെടുക്കാന്‍ ഞാന്‍ തയ്യാറാണ്.

ഒരു മന്ത്രവാദി അല്ല എന്ന് അറിയാമായിരുന്നിട്ടും രാജാവ്  അതിനുള്ള അനുമതി തന്റെ പ്രജക് നല്‍കി .വിജയശ്രീലാളിതനായ മന്ത്രവാദിയും പ്രജയും നേര്‍ക്കുനേര്‍ അണിനിരന്നു .വളരെ വിനീതനായി പ്രജ മന്ത്രവാദിയോട് ഇപ്രകാരം പറഞ്ഞു ഞാന്‍ ഒരു ജാലവിദ്യ ചെയ്യുവാന്‍ പോവുകയാണ് കണ്ണടച്ചു കൊണ്ടായിരിക്കും അത് ചെയ്യുക ഞാന്‍ ചെയ്യുന്ന ജാലവിദ്യ അങ്ങേയ്ക്ക് കണ്ണുതുറന്നു ചെയ്യുവാന്‍ സാധിക്കുമോ എന്ന് അങ്ങ് പരീക്ഷിക്കണം. മന്ത്രവാദിയുടെ മനസ്സില്‍ നിറഞ്ഞു നിന്നിരുന്ന അഹന്ത  ഈ പ്രജയുടെ  നിസ്സാര ചോദ്യത്തെ പുച്ഛരസത്തോടെയാണ് ശ്രവിച്ചത് .കണ്ണടച്ച് ജാലവിദ്യ ചെയ്യുമ്പോള്‍ കണ്ണ് തുറന്നിരിക്കുന്ന എനിക്ക് അത് ചെയ്യുവാന്‍ ഒരു പ്രയാസവും ഉണ്ടാകില്ല എന്ന് മനസ്സ് മന്ത്രിച്ചു. സമ്മതം നല്‍കിയതോടെ ഭൃത്യന്‍ അവിടെ നിന്നിരുന്ന മറ്റൊരു പ്രജയോട്  ഒരു വലിയ ടീസ്പൂണ്‍ നിറയെ ഏറ്റവും എരിവേറിയ  മുളകുപൊടി കൊണ്ടുവരുവാന്‍ ആവശ്യപ്പെട്ടു.. കണ്ണ് അടച്ചു പിടിച്ച് ആ മുളകുപൊടി കണ്ണില്‍ വിതറി. ഇത് കണ്ട് മന്ത്രവാദിയുടെ മനസ്സ് ഒന്ന് പിടച്ചു . അടുത്ത ഊഴം തന്റേതാണ് . ഈ വിദ്യ എങ്ങനെയാണ് കണ്ണുതുറന്നു എനിക്ക് ചെയ്യുവാന്‍ കഴിയുക .തന്റെ ഹൃദയത്തില്‍ ഉയര്‍ന്നുവന്ന അഹന്തയും അഹങ്കാരത്തിലും മന്ത്രവാദിക്  ശരിക്കും പശ്ചാത്താപം തോന്നി . കയ്യില്‍ ലഭിച്ച  മുളകുപൊടിയുടെ  ടീസ്പൂണ്‍ തിരികെ ഏല്‍പ്പിച്ചു . പ്രജയുടെ കാലില്‍ തൊട്ട്  വന്ദിച്ചു 'പറഞ്ഞുപോയ അപരാധം ക്ഷമിക്കണമേ' എന്നു അപേക്ഷിച്ചു . പരാജയം സമ്മതിച്ച് ലജ്ജിതനായി  സദസ്സില്‍ നിന്നും വിട വാങ്ങുകയും ചെയ്തു .

അപ്രതീക്ഷിതമോ  പ്രതീക്ഷിച്ചതോ  ആയ പ്രശംസയും അംഗീകാരവും ലഭിക്കുമ്പോള്‍ നമ്മുടെ മനസ്സില്‍ ഉയര്‍ന്നുവരുന്ന വികാരം എന്താണ്.അത്  ലഭിക്കുവാന്‍ ഇടയായ സാഹചര്യങ്ങളെ  എങ്ങനെയാണ് നാം നോക്കിക്കാണുന്നത്. രാജാവിന്റെ മുന്‍പില്‍ നമ്രശിരസ്‌കനായി നിന്ന് മന്ത്രവാദി വിജയങ്ങളുടെ പടവുകള്‍ ഓരോന്നായി പിന്നിട്ടപ്പോള്‍ ഏതൊരു വികാരത്തിന് അടിമപ്പെട്ടുവോ അതിന്റെ  പരിണതഫലമായി ജീവിതത്തില്‍ പരാജയവും  അപമാനവും ഏറ്റുവാങ്ങുവാന്‍ ഇടയായത് .സമൂഹത്തിന്റെ കണ്ണു ഉറപ്പിക്കേണ്ടത് അല്ലേ?

സ്വയത്തെ  മഹത്വവല്‍ക്കരിച്ച് മറ്റുള്ളവരെ നിസ്സാരമായി കാണുന്ന മനോഭാവമാണ് അഹങ്കാരം. സത്യത്തെ തമസ്‌കരിക്കുകയെന്നത് ഈ ദു:സ്വഭാവത്തിന്റെ പ്രകടഭാവമാണ്. ഒരാളുടെ മനസ്സില്‍ അഹങ്കാരം അങ്കുരിച്ചാല്‍ യാഥാര്‍ഥ്യങ്ങളെ അംഗീകരിക്കാന്‍ അയാള്‍  വിമുഖത പ്രകടിപ്പിക്കും .തന്നെ സംബന്ധിച്ച് അതിരുകളില്ലാത്ത അഭിമാനത്തിനും , അന്യരോടുള്ള അമിത അവമതിപ്പിനുപോലുമത് കാരണമായിത്തീരുന്നു. പരാജയവും നിന്ദയും ഏറ്റുവാങ്ങാനിടയാക്കുന്നത് ന്യായം കൂടെതെയുള്ള അഹങ്കാരം നിമിത്തമായിരിക്കുമെന്ന് നാം ഓര്‍ത്തിരിക്കണം

പി പി ചെറിയാന്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക