Image

പി.സി.യുടെ തുള്ളിമരുന്നിലെ  വര്‍ഗ്ഗീയത  പത്തി വിടര്‍ത്തുമ്പോൾ  (ജോളി അടിമത്ര-ഉയരുന്ന ശബ്ദം-47)

Published on 05 May, 2022
പി.സി.യുടെ തുള്ളിമരുന്നിലെ  വര്‍ഗ്ഗീയത  പത്തി വിടര്‍ത്തുമ്പോൾ  (ജോളി അടിമത്ര-ഉയരുന്ന ശബ്ദം-47)

നമ്മളറിയാതെ  ഈ ഉലകത്തില്‍  എന്തെല്ലാം കണ്ടുപിടിത്തങ്ങളാണ് അനുദിനം നടക്കുന്നത്. അറിവുള്ളവര്‍ പുറത്തുപറയുമ്പോഴാണ് നമ്മളൊക്കെ അതെപ്പറ്റി കേള്‍ക്കുന്നതുതന്നെ. മനുഷ്യകുലത്തിന് അത്യന്താപേക്ഷിതമായ ചില പുതിയ കണ്ടുപിടുത്തങ്ങളെപ്പറ്റി, വിശാലഹൃദയരും സഹൃദയരുമായ ചിലരൊക്കെ വെളിപ്പെടുത്തുമ്പോഴാണ് നമ്മള്‍ ശരിക്കും ബോധവാന്‍മാരാകുന്നത് ! . ഏറ്റവും പുതിയ അത്ഭുത കണ്ടുപിടിത്തം ഒരു തുള്ളിമരുന്നാണ്. അതില്‍  ഒരു തുള്ളി  ഇറ്റിച്ച് ഒരു ചായ കുടിച്ചാല്‍ മതി,.. മനുഷ്യന്റെ സന്തനോത്പാദനനക്ഷമത ഡും !.സ്വിച്ചിട്ടപോലെ ഉത്പാദനക്ഷമത സഡന്‍ബ്രേക്കിടുന്ന ഈ മാജിക്ക് മരുന്നിനെപ്പറ്റി കേരള ജനത ബോധവാന്‍മാരാകുന്നത് പി.സി.ജോര്‍ജ്ജ് പറയുമ്പോഴാണ്. ശാസ്ത്രജ്ഞന്‍മാരൊക്കെ ഇതുവരെ ഒളിപ്പിച്ചു വച്ച ആ രഹസ്യം സാധാരണക്കാരിലെത്താന്‍ സാക്ഷാല്‍ പൂഞ്ഞാര്‍ പുലി തന്നെ രംഗത്ത് വരേണ്ടിവന്നു.

പണ്ട് എന്റെ കുട്ടിക്കാലത്താണ് . അടിച്ചുനനച്ച് കുളിച്ച് കുളക്കടവില്‍നിന്നും ഒരു ചുവന്ന ബക്കറ്റു നിറയെ തുണിയുമായി  വന്ന ഉഷയെന്ന വീട്ടമ്മയെ കണ്ടതും എതിരെ വന്ന കുട്ടന്‍നായര് ചിരി കടിച്ചമര്‍ത്തി  ഒറ്റ ചോദ്യം.
'' ഓ, ഉഷയ്ക്കും ചുവന്ന ബക്കറ്റൊക്കെ കിട്ടി അല്ലിയോ '' എന്ന്.

മുഖമടച്ച് ഒരാട്ട് ആട്ടി, കാറിത്തുപ്പി  ഉഷ നടന്നുപോയി. ചുവന്ന ബക്കറ്റു കിട്ടിയോ എന്നു ചോദിച്ചതിന്  ഉഷ എന്തിനാ പാവം കുട്ടന്‍നായരെ ആട്ടിയത് എന്നെനിക്കു പിടി കിട്ടിയില്ല. രണ്ടുപേരും എന്റെ വീട്ടിനടുത്തുളളവരാണ്. വീട്ടിലെത്തി അമ്മയോട് സംശയം ചോദിച്ചപ്പോള്‍  'അതൊക്കെ പിള്ളാരറിയേണ്ടാത്ത കാര്യങ്ങളാണെന്നായിരുന്നു' മറുപടി. പിന്നീട് മുതിര്‍ന്നപ്പോഴാണ് ആ രഹസ്യം മനസ്സിലായത് . അന്നൊക്കെ കുടുംബാസൂത്രണം എന്നൊരു വ്യാപക പരിപാടിയുണ്ടായിരുന്നു. എന്നു വച്ചാല്‍ വന്ധ്യംകരണം.

വന്ധ്യംകരണത്തിനു വിധേയമാകുന്നവര്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന പാരിതോഷികമാണ് ഒരു ചുവന്ന ബക്കറ്റ്. കുട്ടികള്‍ രണ്ടോ മൂന്നോ മതി, നാം രണ്ട് നമുക്ക് രണ്ട്, നാമൊന്ന് നമ്മള്‍ക്കൊന്ന് തുടങ്ങി ശോഷിച്ചു ശോഷിച്ചു വന്ന മുദ്രാവാക്യങ്ങളും അന്നൊക്കെ പരക്കെ കേട്ടിരുന്നു. ജനപ്പെരുപ്പം തടയാനുള്ള സര്‍ക്കാര്‍ ലക്ഷ്യത്തിന് ജനങ്ങളുടെ എളിയ സംഭാവനയായിരുന്നു വന്ധ്യംകരണത്തിനു വിധേയമാകുക എന്നത്. സഞ്ജയ് ഗാന്ധിയുടെ കാലത്താണല്ലോ  നിര്‍ബന്ധിത വന്ധീകരണം  കുപ്രസിദ്ധി ആയത്.

പ്രസവം നിര്‍ത്താനുള്ള സ്ഥിരമാര്‍ഗങ്ങളായി  വാസക്ടമി, ട്യൂബക്ടമി തുടങ്ങിയ മാര്‍ഗങ്ങളാണ് അന്നുമിന്നും  എല്ലാവരും ആശ്രയിക്കുന്നത്. മിക്കവാറും സ്ത്രീകളാണ് ഇരകള്‍. പുരുഷന്‍മാര്‍ നല്ലൊരു പങ്കും തടി തപ്പും. വന്ധ്യംകരണത്തിനു ആസ്പത്രിയില്‍ പോകണം, ശസ്ത്രക്രിയ, പണച്ചെലവ്, വിശ്രമം ഇതൊക്കെ വേണം.. ഈ പൊല്ലാപ്പുകളില്ലാത്ത വന്ധ്യകരണ സൂത്രങ്ങളൊന്നും  കണ്ടുപിടിച്ചിരുന്നില്ല ഇതുവരെ.  തമ്പുരാന്‍ തരുന്നത് രണ്ടുകൈയ്യും നീട്ടി പത്തും പതിനാറും തവണ വാങ്ങിയിരുന്ന പഴമക്കാരുടെ വിശാല  മനസ്സൊന്നും പുതിയ പിള്ളാര്‍ക്കില്ല. ഡേറ്റു നോക്കിയും ഗുളിക തിന്നും കോണ്ടം ധരിച്ചും കോപ്പര്‍-ടിയെ  കൂട്ടുപിടിച്ചും ഇഞ്ചക്ഷനെടുത്തും കഷ്ടപ്പെട്ട് അവര്‍ കുടുംബത്തെ വെട്ടിച്ചുരുക്കി രണ്ടിലാക്കി നിര്‍ത്തി. ഒരു വര്‍ഷം കോണ്ടത്തിന്റെ ആഗോള വിറ്റു വരവ് 75,000 കോടി രൂപയാണത്രേ .  പുതിയ പിള്ളാര്‍ക്കാവട്ടെ കുട്ടികള്‍തന്നെ വേണമെന്നില്ല. അതിന് നൂതന മാര്‍ഗ്ഗങ്ങളൊന്നും കണ്ടുപിടിക്കാത്തതിന്റെ അമര്‍ഷത്തിലായിരുന്നു അവര്‍. അപ്പോഴാണ് പുതിയ പ്രഖ്യാപനവുമായി നമ്മുടെ ജോര്‍ജുചേട്ടന്റെ വരവ്.
 
ലോകത്തില്‍ മറ്റാര്‍ക്കും ഉണ്ടാകാത്ത ഒരു വെളിപാടാണ് ഒന്നുണ്ടുറങ്ങി എണീറ്റപ്പോള്‍ പി.സി.ജോര്‍ജിന് ഉണ്ടായത്. ഒരു തുള്ളിമരുന്ന് !. അതു കേരളത്തില്‍ ഇപ്പോള്‍ യഥേഷ്ടം കിട്ടാനുമുണ്ടത്രേ.. അതില്‍ നിന്ന് ഒരു തുള്ളി ഭക്ഷണത്തിലൊ പാനീയത്തിലോ ഇറ്റിച്ചാല്‍ മതി. അകത്തുചെന്നാല്‍ ലവന്‍ പുലിയാകും. ഒരേയൊരു നിമിഷം കൊണ്ട് ഉദ്പാദനയന്ത്രം  പണിമുടക്കും. എന്തൊരു അത്ഭുത മരുന്ന് !. ഇത്രയും വലിയൊരു സംഭവം കേരളത്തിലുണ്ടെങ്കില്‍ അങ്ങനെ ഒളിപ്പിച്ചു വയ്ക്കാന്‍ പറ്റുമോ.. കേരളത്തില്‍ ചില പ്രത്യേക മതവിഭാഗത്തില്‍ പെട്ടവര്‍ ഇതര മതവിഭാഗക്കാരുടെ ' മാന്‍പവ്വര്‍ ' കുറയ്ക്കാനാണത്രെ  അത് പ്രയോഗിക്കുന്നത്. അതീവ രഹസ്യമായി പി.സി.ജോര്‍ജ്ജിനെ ഒരു വയനാടുകാരനാണ് വിവരം ധരിപ്പിച്ചത്. അദ്ദേഹം ആ വെടിമരുന്നു മടിയില്‍ പൊതിഞ്ഞുവച്ച്  തിരുവന്തപുരത്തിനു വണ്ടി കയറി. പുത്തിരിക്കണ്ടം മൈതാനത്തു ആയിരങ്ങളെ സാക്ഷിയാക്കി ഒരൊറ്റ വെടിപൊട്ടിച്ചു. പക്ഷേ, രണ്ടു നാളിനകം അദ്ദേഹം അറസ്റ്റു ചെയ്യപ്പെടുന്നു. രക്ഷിക്കാനിറങ്ങിയവന്‍ ശിക്ഷിക്കപ്പെടുന്ന ദയനീയ കാഴ്ച !. എല്ലാം കേരളത്തിലെ ജനങ്ങള്‍ക്കു വേണ്ടി ജനപക്ഷത്തു നിന്നുകൊണ്ടുള്ള ഒരു നേതാവിന്റെ ആത്മാര്‍പ്പണം എന്നു നമ്മള്‍ കരുതിയാല്‍ മതി.

അസാമാന്യ വാഗ്‌ധോരണിയാണ് പി.സി.ക്ക്. ചാനലുകളിലെ അന്തിചര്‍ച്ചകള്‍ അദ്ദേഹത്തിന് ഒരു ഹരമാണ്. വായില്‍ തോന്നിയതെന്തും വിളിച്ചു പറഞ്ഞുകളയും. അമ്മപെങ്ങന്‍മാരും സുബോധമുള്ളവരും മാന്യന്‍മാരും കാണുന്ന ചര്‍ച്ചയാണെന്നൊന്നും നോക്കില്ല. തന്നോടു വിയോജിക്കുന്നവരെ പ്രത്യേകിച്ച്  സ്ത്രീകളെ വലിച്ചുകീറുക മാത്രം ലക്ഷ്യം. കൂതറ വര്‍ത്തമാനത്തിന്റെ നാണംകേടില്‍ പെണ്ണുങ്ങള്‍ മൗനം പാലിക്കുമ്പോള്‍  സ്വയം വിജഗീഷുവായി കരുതി പുളകിതനാകുന്ന കാഴ്ച നമ്മള്‍ കാണുന്നതാണ്.
             
അങ്ങ് വയനാട്ടിലുള്ള ഏതോ ഒരുത്തന്‍ ഫോണിലൂടെ ഒരു രഹസ്യം പറഞ്ഞാലുടന്‍ പുത്തിരിക്കണ്ടം മൈതാനത്ത്, ഹിന്ദുമഹാസമ്മേളനത്തില്‍  പരസ്യമായി വിളംബരം ചെയ്യാന്‍ മാത്രം മണ്ടനാണോ പി.സി.ജോര്‍ജ് ?.

ലോകത്തില്‍ ആരും കണ്ടുപിടിച്ചിട്ടില്ലാത്തതും, ജനകോടികള്‍ക്ക് അത്യന്തം പ്രയോജനപ്രദവുമായ ഈ അത്ഭുതമരുന്ന്, ഏതു രാജ്യത്ത്, ഏതു പരീക്ഷണ ശാലയില്‍, ഏതു ശാസ്ത്രജ്ഞന്റെ മേല്‍നോട്ടത്തില്‍, എത്ര നാള്‍കൊക്കൊണ്ടു കണ്ടു പിടിച്ചു. അതിന്റെ വിജയ സാദ്ധ്യത എത്ര ശതമാനമാണ്, എലികളിലാണോ നായ്ക്കളിലാണോ, പന്നികളിലാണോ പരീക്ഷിച്ച്ത്. അതിന്റെ ഫോര്‍മുല എന്താണ്. ഒറ്റ തുള്ളിയില്‍  അനന്ത വിപ്‌ളവം സൃഷ്ടിക്കാന്‍ കഴിയുന്ന മരുന്ന് എന്തുകൊണ്ട് ഇതുവരെ ലോകമറിഞ്ഞില്ല. എന്തുകൊണ്ട് പൂഴ്ത്തി വച്ചു... നാട്ടിലെ ഒരു പറ്റം ഹോട്ടല്‍ കച്ചവടക്കാര്‍ക്കൊക്കെ  ആഹാരത്തില്‍ തൂവി വിതരണം ചെയ്യത്തക്കവിധം അനായാസകരമായി ആ മരുന്ന് ലഭ്യമാക്കിയതിന്റെ പിന്നില്‍ ആരാണ്... തുടങ്ങി ഏതു സാധാരണക്കാരനും ഉണ്ടാകാവുന്ന ചില സംശയങ്ങളുണ്ട്. ഒരു എംഎല്‍എ ആയിരുന്ന അദ്ദേഹത്തിന് അത്രയൊന്നും ചിന്തിക്കാനായില്ലെന്നു പറയുന്നതിന്റെ പൊരുളെന്താണ് !.ഇത്തരമൊരു മരുന്നുണ്ടെങ്കില്‍ അതിനു പരമാവധി മൈലേജ് നല്‍കേണ്ടതല്ലേ. ലോകമറിയേണ്ടതല്ലേ ഈ വിജയഗാഥ. കേരളത്തിലൊരു കോഴി കൂകിയാല്‍പ്പോലും കോട്ടയം പ്രസ്സ് ക്‌ളബ്ബില്‍ പത്രസമ്മേളനം നടത്തുന്ന പി.സി.ജോര്‍ജ്ജ് എന്തുകൊണ്ട് അതു ചെയ്തില്ല. അപ്പോ എന്തോ ഏതോ രഹസ്യപദ്ധതിയാണിത്.

ഒന്നുകില്‍ പി.സി.ജോര്‍ജ്ജ് വയനാടുകാരനെന്നൊരു സാങ്കല്‍പ്പിക കഥാപാത്രത്തെ ഉണ്ടാക്കി.അയാളുടെ മേല്‍വിലാസത്തില്‍ ഒരു കള്ളക്കഥ അടിച്ചുവിട്ടു. അല്ല ,അങ്ങനെയൊരാളുണ്ടെങ്കില്‍ പി.സി.യുടെ അറസ്റ്റിന്റെ സാഹചര്യത്തില്‍ , വയനാടുകാരനെ കണ്ടുപിടിക്കണം. അത്ഭുതമരുന്നിന്റെ  രഹസ്യവിവരം ജോര്‍ജുമായി പങ്കുവച്ച ആ വ്യക്തിയാണ് പ്രധാന കുറ്റവാളി. ഒന്നുകില്‍ അയാള്‍ പി.സി.യെ മനപൂര്‍വ്വം പൊട്ടന്‍ കളിപ്പിച്ചതാണ്. പാവം പി.സി.അതു വിശ്വസിച്ചുപോയെന്നു മാത്രം. അല്ലെങ്കില്‍ മൂന്നു സമുദായങ്ങളെ ഭിന്നിപ്പിക്കാന്‍ മനപൂര്‍വ്വം പി.സി.ജോര്‍ജ് ഒരു വെടിപൊട്ടിച്ചതാണ്. എന്തായാലും ഈ അത്ഭുത സിദ്ധൗഷധത്തിന്റെ കണ്ടുപിടിത്തത്തിന് പി.സി.ജോര്‍ജിന്   ഈരാറ്റുപേട്ടക്കാരുടെ വകയായെങ്കിലും നോബെല്‍ സമ്മാനമോ, ഭാരതരത്‌നമോ നല്‍കണം !.

മാത്രമല്ല  ഒരു സത്യക്രിസ്ത്യാനിയെ എന്തിന് ഞായറാഴ്ച അതിരാവിലെ  പിണറായി സര്‍ക്കാറിന്റെ പൊലിസ് അറസ്റ്റു ചെയ്തു. പള്ളിയില്‍ പോയി കുര്‍ബ്ബാന കൂടാതിരിക്കാനുള്ള  തന്ത്രമായിരുന്നില്ലേ അത്. ഉച്ചകഴിഞ്ഞായിരുന്നെങ്കില്‍ ഒരു കുഴപ്പവുമില്ലായിരുന്നല്ലോ. ന്യൂനപക്ഷത്തിന്റെ അവകാശങ്ങളെ ധ്വംസിച്ചതിന് കോടതി കയറ്റാന്‍ വകുപ്പുണ്ടെന്ന് പൊലിസ് മറക്കുന്നു ! 

പള്ളിയിലൊക്കെ ഞായറാഴ്ചതോറും പറയുന്നതെന്തെന്നാണെന്ന് പി.സി. പക്ഷേ മറന്നു. അന്യോന്യം സ്‌നേഹിക്കാനും പരസ്പരം ക്ഷമിക്കാനുമൊക്കെയാണ് ഈശോ നല്‍കുന്ന ഉപദേശം. കുത്തിത്തിരുപ്പുണ്ടാക്കാന്‍ ക്രിസ്തു എവിടെയും പറഞ്ഞിട്ടില്ല.ഉവ്വോ ?. വിശ്വപ്രസിദ്ധ വ്യവസായപ്രമുഖന്‍ യൂസഫലിയെ കൂട്ടത്തില്‍ ഒന്നു താറടിക്കാനും പി.സി.ജോര്‍ജ്ജ് മറന്നില്ല. പിന്നെയത് തിരുത്തി.പറഞ്ഞതില്‍ ഉറച്ചു നില്‍ക്കുന്നു എന്ന് വീ്മ്പിളക്കിയ അദ്ദേഹമെന്തിനാണ് യൂസഫലിയടെ കാര്യംമാത്രം  തിരുത്തിയത്.

കുറച്ചുനാള്‍ മുമ്പ് ഞാന്‍ പുനലൂരിലുള്ള ഗാന്ധിഭവന്‍ എന്ന പ്രശസ്ത സ്ഥാപനം സന്ദര്‍ശിച്ചു. മാതൃഭൂമി പത്രത്തിനുവേണ്ടി വാരാന്തപ്പതിപ്പിലേക്ക് ഫീച്ചര്‍ ചെയ്യാന്‍ പോയതാണ്. അതൊരു വമ്പന്‍ ലോകമാണ്. ആയിരത്തിഅറുനൂറോളം അശരണര്‍ ആനന്ദത്തോടെ ജീവിതം നയിക്കുന്ന ഒരു സ്‌നേഹരാജ്യം. ജീവിതത്തിന്റെ സായംകാലത്ത് ഒറ്റപ്പെട്ടുപോയ സിനിമാതാരങ്ങള്‍ ഉള്‍പ്പടെയുള്ള  പല പ്രശസ്ത വ്യക്തികളും അവിടെ പാര്‍ക്കുന്നുണ്ട്. പുതിയോരു ബഹുനിലമന്ദിരം പണിയുന്നത്  കണ്ട് ഞാന്‍ എനിക്കൊപ്പമുണ്ടായിരുന്ന ഗാന്ധിഭവന്റെ സാരഥി ശ്രീ. സോമരാജനോട് ചോദിച്ചു. കോടികള്‍ വേണമല്ലോ ഈ കെട്ടിടം തിര്‍ക്കാന്‍.പണം എങ്ങനെ കണ്ടെത്തുമെന്ന് .അദ്ദേഹം എന്നോടു പറഞ്ഞു.

 ' തെരുവില്‍നിന്നും മറ്റും ഇവിടെത്തിയ അമ്മമാര്‍ക്ക് തല ചായ്ക്കാനും അവസാനകാലത്ത് സമാധാനമായി കഴിയാനും വേണ്ടി യൂസഫലിസാര്‍ പണിതു തരുന്ന കെട്ടിടമാണ്. ആറുകോടി രൂപയാണ്  ചെലവ് എന്ന് '' !.
ലുലുമാള്‍ പോലുള്ള അദ്ദേഹത്തിന്റെ  സ്ഥാപനങ്ങളില്‍  നമ്മള്‍ ഷോപ്പിംഗ് നടത്തുമ്പോള്‍ കിട്ടുന്ന ലാഭത്തിന്റെ ഒരു വിഹിതമാണ് ഈ മഹാദാനമെന്നു മറന്നു പോകരുത്. യെമന്‍ പൗരനെ കൊലപ്പെടുത്തിയ കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് യമനിലെ ജയിലില്‍ ദിവസങ്ങളെണ്ണി കഴിയുന്ന നിമിഷപ്രിയയ്ക്ക് മോചനത്തിനുള്ള ബ്‌ളഡ്ഡ് മണി നല്‍കാന്‍ മുന്നോട്ടു വന്നിരിക്കുന്നതും യൂസഫലിയുടെ നേതൃത്വത്തില്‍ത്തന്നെയാണ്. മോചന ശ്രമത്തിന് ജസ്റ്റിസ് കുര്യന്‍ ജോസഫ് നേതൃത്വം നല്‍കി വരികയാണ്.  92,000 ഡോളര്‍ [50 മില്യണ്‍ യെമന്‍ റിയാല്‍ ]  ദയാധനവും 10 മില്യണ്‍ യെമന്‍ റിയാല്‍ കോടതി ചെലവും പെനാല്‍ട്ടിയും നല്‍കണം. എല്ലാംകൂടി ഏകദേശം 85 ലക്ഷം രൂപ . ജാതിയും മതവും നോക്കാതെ തന്റെ അധ്വാനത്തിന്റെ ഒരു പങ്ക് അര്‍ഹതപ്പെട്ട അശരണര്‍ക്കായി നല്‍കുന്നത് ശ്രി.യൂസഫലി അതൊന്നും കൊട്ടി ഘോഷിക്കാറില്ല. അതുകൊണ്ടുതന്നെ പലതും ലോകം അറിയാതെ പോകുന്നു.ആ വ്യക്തിയെ ചെളി വാരിയെറിയാന്‍ പി.സി.ജോര്‍ജിന് എന്താണര്‍ഹതയെന്നു മനസ്സിലാകുന്നില്ല.

വ്യക്തമായ ബോധത്തോടെ, ശക്തമായ കരുനീക്കമാണ് ജോര്‍ജ് നടത്തിയിരിക്കുന്നത്. അദ്ദേഹത്തിന് മണ്ടത്തരമോ അബദ്ധമോ പറ്റിയതല്ല. പുതിയ രാഷ്ട്രീയ ബാന്ധവത്തിന്റെ ലഹരിയിലാണ് പി.സി.ജോര്‍ജ്ജ്. കോണ്‍ഗ്രസ്സും എല്‍ഡിഎഫും കൈവിട്ടപ്പോള്‍ താമരയെ പ്രണയിച്ചുതുടങ്ങിയതിന്റെ ഹാലിളക്കം. ആദ്യം ലവ് ജിഹാദ്, പിന്നെ നാര്‍ക്കോട്ടിക്ക് ജിഹാദ്, അതു കഴിഞ്ഞ് തുപ്പലായി. ഇപ്പോ ദാ, തുള്ളിമരുന്നിലെത്തിനില്‍ക്കുന്നു. പുരോഹിതരും ജോര്‍ജിന് പിന്തുണ നല്‍കി രംഗത്തെത്തിക്കഴിഞ്ഞു. ജാതി സ്പര്‍ധ പ്രസംഗിച്ച് അറസ്റ്റു വരിച്ച ധീരനായ പി.സി ജോര്‍ജ്ജിന് അവര്‍ സ്വീകരണം നല്‍കുന്നു.. ബി.ജെ.പി പ്രവര്‍ത്തകര്‍ മാലയിട്ട് സ്വീകരിക്കുന്നു. ഇടതു പക്ഷപ്രവര്‍ത്തകരാവട്ടെ  കരിങ്കൊടി കാണിക്കുന്നു, മുട്ടയെറിയുന്നു.

ഇതിനിടെ ഒന്നു നാം മറക്കുന്നു. കേരളത്തിലെ മൂന്നു ജാതിയും മൂന്നു തട്ടിലേക്കുള്ള പ്രയാണമാണിനി സംഭവിക്കാന്‍ പോകുന്നത്. പരസ്പരം സ്‌നേഹിക്കാത്ത, പരസ്പരം വിശ്വസിക്കാത്ത, അന്യോന്യം ഉള്‍ക്കൊള്ളാത്ത മനുഷ്യരെക്കൊണ്ട് കേരളം നിറയും. വര്‍ഗ്ഗീയ ലഹളയ്ക്ക് എണ്ണയും അഗ്നിയും പകരാന്‍ എന്തെളുപ്പമാണ്. കെടുത്താന്‍ ഇത്തിരി പാടാണ്. അതിനുള്ള തുള്ളിമരുന്ന്  കൈയ്യിലുണ്ടോ മാളോരേ ?

Join WhatsApp News
1971 2022-05-06 00:17:40
Incoming is okay outgoing is not okay.ഹൈദരാബാദ് ∙ ഭാര്യയോടൊപ്പം ബൈക്കിൽ പോകുകയായിരുന്ന മിശ്രവിവാഹിതനായ ദലിത് യുവാവിനെ നഗരമധ്യത്തിലെ റോഡിൽ യുവതിയുടെ ബന്ധുക്കൾ അടിച്ചും കുത്തിയും കൊലപ്പെടുത്തി. കാർ വിൽപനക്കാരനായ ബി.നാഗരാജുവാണ് (25) ദുരഭിമാനക്കൊലയ്ക്ക് ഇരയായത്. പ്രണയിച്ച് വിവാഹിതനായ നാഗരാജുവിനെ, ഭാര്യ സയ്യിദ് ആഷ്രിൻ സുൽത്താനയുടെ സഹോദരനും സുഹൃത്തുക്കളും ചേർന്ന് ഇരുമ്പുവടികൊണ്ട് അടിച്ചും കത്തികൊണ്ട് കുത്തിയും കൊല്ലുകയായിരുന്നെന്നു പൊലീസ് പറഞ്ഞു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക