കലിഫോണിയയിലെ അനഹൈം നഗരത്തിന്റെ ഇന്ത്യൻ അമേരിക്കൻ മേയർ ഹാരി സിദ്ധു വിനെതിരെയുള്ള അഴിമതി ആരോപണങ്ങളിൽ എഫ് ബി ഐ അന്വേഷണം ആരംഭിച്ചു.
സംസ്ഥാനത്തെ ഓറഞ്ച് കൗണ്ടിയിൽ രണ്ടാമത്തെ വൻ നഗരമായ അനഹൈമിലെ ഏയ്ഞ്ചൽ സ്റ്റേഡിയം വിൽക്കുന്നതു സംബന്ധിച്ചാണ് അഴിമതി ആരോപണം ഉണ്ടായത്.
റിപ്പബ്ലിക്കൻ പാർട്ടി അംഗമായ സിദ്ധു മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഉറച്ച അനുയായിയുമാണ്. അന്വേഷണം ആരംഭിച്ചതോടെ സംസ്ഥാന അറ്റോണി ജനറൽ റോബ് ബോണ്ടയുടെ അപേക്ഷ പരിഗണിച്ചു ഓറഞ്ച് കൗണ്ടി സുപ്പീരിയർ കോടതി സ്റ്റേഡിയം കച്ചവടം 60 ദിവസത്തേക്കു മരവിപ്പിച്ചു. സിദ്ധു തിരഞ്ഞെടുപ്പ് പ്രചാരണത്തിന്നു പണം അടിച്ചു മാറ്റാൻ ശ്രമിച്ചിരിക്കാം എന്നാണ് ബോണ്ടയുടെ നിഗമനം. ഓറഞ്ച് കൗണ്ടി ഗ്രാൻഡ് ജൂറിയുടെ അന്വേഷണം തടസപ്പെടുത്താൻ സിദ്ധു ശ്രമിച്ചെന്നും എഫ് ബി ഐ ആരോപിക്കുന്നു.
മെക്സിക്കൻ അമേരിക്കൻ ബിസിനസുകാരൻ ആർട്ടെ മോറെനോയുടെ സ്‌പോർട്സ് കമ്പനിയുമായാണ് 320 മില്യൺ ഡോളറിനു സ്റ്റേഡിയം വില്പന നടക്കാനിരുന്നത്. സ്റ്റേഡിയം ഉടമകൾക്ക് സിദ്ധു രഹസ്യ വിവരങ്ങൾ ചോർത്തി കൊടുത്തു എന്നാണ് എഫ് ബി ഐ യുടെ സംശയം.
എഫ് ബി ഐ നിയോഗിച്ച ഏജന്റ് സിദ്ധുവുമായി സംസാരിച്ചു രഹസ്യമായി റെക്കോർഡ് ചെയ്ത വിവരങ്ങൾ നിർണായകമായി. തനിക്കു വീണ്ടും മത്സരിക്കാൻ ഒരു പി എ സി ഉണ്ടാക്കുന്നതിനു ഒരു മില്യൺ ഡോളർ നൽകാൻ ഏഞ്ചൽസ് തയാറാണെന്നു സിദ്ധു അയാളോടു പറയുന്നത് റെക്കോർഡ് ചെയ്തിരുന്നു.
മെയ് 17നു സിറ്റി കൗൺസിൽ യോഗത്തിൽ സിദ്ധു രാജി വയ്ക്കണമെന്നു ചിലർ ആവശ്യപ്പെട്ടു. ഈ ഇടപാടിൽ അദ്ദേഹത്തിന്റെ അമിതമായ ഇടപെടൽ വിവാദം ഉയർത്തിയിരുന്നു. ജൂണിൽ കൗൺസിൽ ഈ കച്ചവടത്തിന് അംഗീകാരം നൽകേണ്ടതായിരുന്നു.
സ്റ്റേഡിയത്തിനു 500 മില്യൺ ഡോളർ മൂല്യം നിശ്‌ചയിച്ചിരിക്കെ എന്തു കൊണ്ട് 320 മില്യണു വിൽക്കുന്നു എന്നു സെനറ്റർ ടോം ഉംബെർഗ് ചോദിച്ചു.
ഏഞ്ചൽസ് ടീമിനെ നഗരത്തിൽ നിലനിർത്താമെന്നും ബേസ്ബോൾ സ്റ്റേഡിയം സജീവമാക്കാമെന്നും സിദ്ധു തിരഞ്ഞെടുപ്പു സമയത്തു വാഗ്ദാനം ചെയ്തിരുന്നു.
സിദ്ധുവിനെതിരെ കുറ്റപത്രം നൽകിയിട്ടില്ല. എന്നാൽ അദ്ദേഹത്തിന്റെ ഇമെയിലുകളും ഫോണും മറ്റും പരിശോധിക്കാൻ എഫ് ബി ഐ വാറന്റ് ചോദിച്ചിട്ടുണ്ട്.