പ്രധാനമന്ത്രി നരേന്ദ്ര മോദിക്കോ ബി ജെ പിക്കോ 50% പിന്തുണ തികച്ചില്ലെന്നു ഐ എ എൻ എസ്- സി വോട്ടർ നാലു സംസ്ഥാനങ്ങളിലും ഒരു കേന്ദ്രഭരണ പ്രദേശത്തും നടത്തിയ സർവേയിൽ വ്യക്തമാകുന്നു. എന്നാൽ പ്രധാനമന്ത്രി സ്ഥാനത്തേക്ക് അദ്ദേഹത്തിന് ബദലില്ല.
പ്രതിപക്ഷ കോൺഗ്രസ് പാർട്ടിയെ നയിക്കുന്ന സോണിയ ഗാന്ധിയുടെ നില ദയനീയവുമാണ്. രാഹുൽ ആവട്ടെ, വല്ലാത്ത ഗതികേടിലും.
കേരളം, അസം, ബംഗാൾ, തമിഴ് നാട്, പുതുച്ചേരി എന്നിവിടങ്ങളിലാണ് സർവ്വേ നടത്തിയത്. ഇവിടെയെല്ലാം 2021 ൽ നിയമസഭാ തിരഞ്ഞെടുപ്പ് നടന്നിരുന്നു.
ജനത്തിന്റെ പ്രധാന പ്രശ്നം വിലക്കയറ്റമാണ്. അവശ്യ സാധന വിലകൾ കുത്തനെ കയറി ജീവിതം ദുസ്സഹമായെന്നു കേരളത്തിൽ 62% പേർ പറഞ്ഞു. തമിഴ് നാട്ടിൽ മൂന്നിൽ രണ്ടു പേരും. ബംഗാളിൽ 74%.
കേന്ദ്ര സർക്കാറിന്റെ പ്രവർത്തനത്തിൽ എത്ര തൃപ്തിയുണ്ട് എന്ന ചോദ്യത്തിന് 'വളരെ തൃപ്തരാണ്' എന്നു പറഞ്ഞവരുടെ ശതമാനം ഇങ്ങിനെ: അഖിലേന്ത്യ 37.66, ആസാം 37.39, കേരളം 25.39, തമിഴ് നാട് 15.16, ബംഗാൾ 28.69.
എന്നാൽ 'ഏറെക്കുറെ തൃപ്തരാണ്' എന്ന് പറയുന്നവർ കേരളത്തിലും തമിഴ് നാട്ടിലും കൂടുതലുണ്ട്. കേരളം 32,52, തമിഴ് നാട് 39.31. തീരെ തൃപ്തരല്ലാത്തവരുടെ ശതമാനം കേരളത്തിൽ പക്ഷെ 39.65 ഉണ്ട്.
പ്രധാനമന്ത്രിയാവാൻ കൊള്ളാവുന്നവർ ആരൊക്കെ എന്ന് ജനം ചിന്തിക്കുമ്പോൾ മോദി തന്നെ മുന്നിൽ. അഖിലേന്ത്യ 49.91% എന്നാൽ ഫലത്തിൽ 50. കേരളത്തിൽ 28.42%, തമിഴ് നാട് 29.56, ബംഗാൾ 42.37, ആസാം 43.88.
വയനാട്ടിലെ എം പി കൂടിയായ രാഹുൽ ഗാന്ധിക്ക് കേരളത്തിൽ 20.38% പിന്തുണ മാത്രം. തമിഴ് നാട്ടിൽ 24.65 ഉണ്ട്. അഖിലേന്ത്യ വെറും 10.1.
മോദി ചെയ്യുന്ന കാര്യങ്ങളിൽ വളരെ സംതൃപ്തരായ 42.95% ആണ് ബി ജെ പി ഭരിക്കുന്ന ആസാമിലുള്ളത്. കേരളത്തിൽ 33.91 ഉണ്ട്. പക്ഷെ തമിഴ് നാട്ടിൽ 16.8 മാത്രം. അഖിലേന്ത്യ പിന്തുണയാവട്ടെ 44.77% ആണ്.
മോദിയിൽ തീരെ തൃപ്തിയില്ലാത്ത 40.14% തമിഴ് നാട്ടിലുണ്ടെങ്കിൽ കേരളത്തിൽ അത് 30.05 ആണ്. ബംഗാളിൽ 34.43. അഖിലേന്ത്യ 25.64.
ഇനി സോണിയ ഗാന്ധിയെ നോക്കാം. അവരുടെ പ്രവർത്തനത്തിൽ വളരെ സംതൃപ്തിയുള്ളവർ ഏറ്റവും കൂടുതൽ കേരളത്തിലാണ്. വെറും 23.66%. തമിഴ് നാട്ടിൽ 16.33, ബംഗാളിൽ 18.59, അഖിലേന്ത്യ 17.14.
തീരെ തൃപ്തിയില്ലാത്തവർ അഖിലേന്ത്യ 45.92% ഉണ്ട്. കേരളം 35.04, തമിഴ് നാട് 20.78, ബംഗാൾ 47.02.
സംസ്ഥാന സർക്കാരുകളുടെ പ്രവർത്തനം വിലയിരുത്തുന്നത് എങ്ങിനെ എന്നു നോക്കാം. വളരെ സംതൃപ്തരായവർ കേരളത്തിൽ 32.3%, അസമിൽ 33, തമിഴ് നാട്ടിൽ 30.39, ബംഗാൾ 31.01. തീരെ തൃപ്തി ഇല്ലാത്തവർ: കേരളം 25.69%, തമിഴ് നാട് 16.55, ബംഗാൾ 22.32.
രാജ്യം നേരിടുന്ന പ്രശ്‌നങ്ങളിൽ ജനത്തിന് ഏറ്റവും പ്രധാനം വിലക്കയറ്റം തന്നെ. അഖിലേന്ത്യ തലത്തിൽ 32.16% പേരാണ് അതു പറഞ്ഞത്. കേരളം 37.25, തമിഴ് നാട് 35.77, ബംഗാൾ 25.77.
രണ്ടാം സ്ഥാനം തൊഴിലില്ലായ്മക്കാണ്. എന്നാൽ വർഗീയ സംഘർഷങ്ങളെ കുറിച്ച് കേരളത്തിലാണ് ഏറ്റവും വലിയ ആശങ്ക: 14.35%. മറ്റൊരിടത്തും 10% പോലും ആശങ്ക ഇക്കാര്യത്തിൽ ഇല്ല.