Image

മുട്ടുവേദനയുമായി വന്ന രോഗിക്ക് എയ്ഡ്‌സെന്ന് തറ്റിദ്ധരിപ്പിച്ച് 4.8 ലക്ഷം തട്ടിയ വ്യാജ ഡോക്ടര്‍ പിടിയില്‍

Published on 23 May, 2022
മുട്ടുവേദനയുമായി വന്ന രോഗിക്ക് എയ്ഡ്‌സെന്ന് തറ്റിദ്ധരിപ്പിച്ച് 4.8 ലക്ഷം തട്ടിയ വ്യാജ ഡോക്ടര്‍ പിടിയില്‍

തിരുവനന്തപുരം: മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പിജി ഡോക്ടര്‍ ചമഞ്ഞ്'പരിശോധന ' നടത്തിയ യുവാവ് അറസ്റ്റില്‍ . പൂന്തുറ മാണിക്യവിളാകം പുതുവല്‍പുത്തന്‍ വീട്ടില്‍ നിഖില്‍ (22) ആണ് അറസ്റ്റിലായത്. മെഡിക്കല്‍ കോളജിലെ ജനറല്‍ മെഡിസിന്‍ യൂണിറ്റ് 4 ല്‍ ചികിത്സയില്‍ കഴിഞ്ഞ യുവാവിനെ സഹായിക്കാനെന്ന മട്ടില്‍ എത്തിയതായിരുന്നു പ്രതി. ഇയാള്‍ ഡോക്ടറാണെന്നു തെറ്റിദ്ധരിപ്പിച്ച് രോഗികളെ പരിശോധിച്ചു. രീതികളില്‍ സംശയം തോന്നിയ ഡോക്ടര്‍മാര്‍ ഇയാളെ ചോദ്യം ചെയ്തു. 

ഇതോടെ വ്യാജ ഡോക്ടറാണെന്നു വ്യക്തമാവുകയായിരുന്നു. തുടര്‍ന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടര്‍ ശ്രീനാഥും ജീവനക്കാരും ചേര്‍ന്ന് പിടികൂടി സെക്യൂരിറ്റി ഓഫിസില്‍ എത്തിച്ചു പൊലീസിനു കൈമാറി. കോടതി നിഖിലിനെ റിമാന്‍ഡ് ചെയ്തു.മുട്ടുവേദനയുമായി വന്ന രോഗിക്ക് എയ്ഡ്‌സ് ഉണ്ടെന്ന് തെറ്റിദ്ധരിപ്പിച്ച് 4.8 ലക്ഷം തട്ടിയെന്ന് ഇതിനിടെ വേറെ കേസും നിഖിലിനെതിരെ വന്നു. ഒന്നാം വര്‍ഡില്‍ ചികിത്സയില്‍ കഴിയുന്ന വിഴിഞ്ഞം കോട്ടപ്പുറം സ്വദേശിയാണ് പരാതി നല്‍കിയത്. 

ഒരു വര്‍ഷം മുന്‍പ് സഹോദരന്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുമ്പോഴാണ് പിജി ഡോക്ടറാണെന്ന് പറഞ്ഞ് നിഖില്‍ സഹായത്തിന് ഒപ്പം കൂടിയതെന്നു ഇദ്ദേഹം പറഞ്ഞു. രക്ത സാംപിളുകള്‍ ലാബില്‍ എത്തിച്ചിരുന്നതും  ഫലം വാങ്ങുന്നതും നിഖിലായിരുന്നു. ജ്യേഷ്ഠന് എയ്ഡ്‌സ്  കണ്ടെത്തിയെന്ന് വിശ്വസിപ്പിച്ചു രഹസ്യ ചികിത്സയ്ക്കും മരുന്നിനും 4 ലക്ഷം രൂപയും തുടര്‍പഠനത്തിനെന്ന പേരില്‍ 80,000 രൂപയും വാങ്ങി. കഴിഞ്ഞ ദിവസമാണ് ഇയാളെ വീണ്ടും കണ്ടത്. വ്യാജനാണെന്നറിഞ്ഞപ്പോഴാണ് താനും തട്ടിപ്പിനിരയായെന്നു കാട്ടി പരാതി നല്‍കിയത്. 

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക