അവതാരിക
ശ്രീ. നൈനാൻ മാത്തുള്ള രചിച്ച എം.എം.അക്ബറിന്റെ ബൈബിൾ വിമർശനങ്ങൾക്കുള്ള മറുപടിയായ ''ബൈബിളിന്റെ ദൈവികത-വിമർശനങ്ങൾക്കുള്ള മറുപടി'' എന്ന ഗ്രന്ഥം ആദിയോടന്തം വായിക്കാൻ എനിക്ക് അവസരം ലഭിച്ചു. മാത്തുള്ളയുടെ ആദ്യത്തെ കൃതി ആംഗലേയ ഭാഷയിലുള്ള ''മെറ്റാമോർഫോസിസ് ഓഫ് ആൻ ഏതിയസറ്റ്'' ആണ്. ആ കൃതിക്കു ഞാനാണ് അവതാരിക എഴുതിയത്. ഉടനെ തന്നെ മലയാള ഭാഷയിൽ വേറെ ഒരു കൃതി എഴുതുവാൻ മാത്തുള്ളയ്ക്കു കഴിഞ്ഞതിൽ ഞാൻ വളരെ ആനന്ദിക്കുന്നു. ഇംഗ്ലീഷിലും മലയാളത്തിലും തനിക്കു കൃതികൾ രചിക്കുവാൻ കഴിവുണ്ടെന്നു ഈ ഗ്രന്ഥങ്ങൾ വെളിപ്പെടുത്തുന്നു.
ഓരോ മതസ്ഥരും തങ്ങളുടെ മതഗ്രന്ഥം പവിത്രവും ശ്രേഷ്ഠവും ആണെന്നു കരുതുകയും അതു ദൈവദത്തമാണെന്നു സ്ഥാപിക്കുവാൻ പരമാവധി ശ്രമിക്കുകയും ചെയ്യുന്നു. എന്നാൽ ഇതഃപര്യന്തം ഈ അവനിയിൽ ആവിർഭവിച്ചിട്ടുള്ള സമസ്തസാഹിത്യങ്ങളെക്കാൾ ബൈബിൾ സവിശേഷതയുള്ള ഗ്രന്ഥമാണെന്നു സാഭിമാനം ഉദ്‌ഘോഷിക്കുവാൻ കഴിയും. ബൈബിൾ എന്ന നാമമാകട്ടെ എഴുതാനുപയോഗിച്ച വസ്തുവിൽ നിന്നും ഉത്ഭവിച്ചതാണ്. നദീതടങ്ങളിലും ചതുപ്പുകളിലും വളർന്നിരുന്ന പാപ്പിറസ് ചെടിയുടെ പോളകളാണ് ആദ്യകാലത്ത് എഴുതുവാൻ ഉപയോഗിച്ചിരുന്നത്. ഗതകാല ചരിത്രത്തിന്റെ സമൃദ്ധമായ ഖനിഗർഭം കൂടിയായ ബൈബിൾ ഇതര ലോകരാഷ്ട്ര ചരിത്രങ്ങൾക്ക് ഒരു അടിസ്ഥാന ഗ്രന്ഥവുമാണ്. ശാസ്ത്രീയമായ കണ്ടുപിടിത്തങ്ങൾ ബൈബിൾ പ്രമാദരഹിതമായ ഒരു ഗ്രന്ഥമാണെന്നു തെളിയിക്കുന്നു.
ഇസ്ലാം മതം ക്രിസ്തുവിനു ശേഷമാണ് ആരംഭിച്ചത്. ക്രിസ്തീയ വെളിപാടുകൾ പലതും ശരിവച്ചുകൊണ്ടുതന്നെ രേഖപ്പെടുത്തിയിരിക്കുന്ന പുസ്തകമാണ് ഖുറാൻ ''മർയമിന്റെ പുത്രൻ ഈസാ മസീഹ് അല്ലാഹുവിന്റെ ദൂതനും മർയമിലേക്ക് അവൻ ഇട്ടുകൊടുത്ത തന്റെ വചനവും അവന്റെ പക്കൽ നിന്നുള്ള ആത്മാവും ആകുന്നു'' (ഖുർ-ആൻ 4:171, പരിഭാഷ, സയ്യിദ് അഹമ്മദ് ശിഹാബുദ്ദീൻ ഇമ്പിച്ചിക്കോയ തങ്ങൾ, വലിയ ഖാസി, കോഴിക്കോട്) യേശുക്രിസ്തുവിനെ ഉദ്ദേശിച്ചു വചനം-കലിമ-എന്നു തന്നെ ഖുർ-ആനിലും പറയുന്നു(3:45,19:34).
ദൈവത്തോടുള്ള സ്‌നേഹവും ദൈവവചനത്തോടുള്ള എരിവും നിമിത്തമാണ് മാത്തുള്ള ഈ ഗ്രന്ഥരചനക്ക് മുതിർന്നത്. മാത്തുള്ളയിലുള്ള ഒരു ഗവേഷകന്റെ പാടവവും താർക്കികന്റെ സാമർത്ഥ്യവും ഈ കൃതിയിൽ ദർശിക്കാവുന്നതാണ്. വളരെ വ്യക്തവും ശക്തവുമായ നിലയിൽ എം.എം.അക്ബറിന്റെ വിമർശനങ്ങളെ ഖണ്ഡിക്കുന്നതോടൊപ്പം അക്ബറിനു ഗതിമുട്ടുന്ന പല ചോദ്യങ്ങളും ഗ്രന്ഥകർത്താവ് ഉന്നയിക്കുന്നുണ്ട്. മാത്തുള്ളയ്ക്കു ദൈവശാസ്ത്രത്തിലും, ശാസ്ത്രവിഷയങ്ങളിലും, ലോകജ്ഞാനത്തിലും, ഖുറാനിലുള്ള അറിവ് ഈ ഗ്രന്ഥപാരായണത്തിൽ നിന്നും ഗ്രഹിക്കാവുന്നതാണ്.
ഇസ്ലാം മതത്തിന് അർഹതപ്പെട്ട ബഹുമാനം നൽകിക്കൊണ്ടാണ് ഗ്രന്ഥകർത്താവ് ഈ കൃതി രചിച്ചിരിക്കുന്നത്. അക്ബറിന്റെ വിമർശനങ്ങൾക്ക് അദ്ധ്യായങ്ങൾ തിരിച്ചു മറുപടി നൽകിയതിനാൽ പലവിഷയങ്ങളും ആവർത്തിച്ച് എഴുതിയിട്ടുണ്ട്. അത് അനുവാചകരുടെ ഹൃദയങ്ങളിൽ വിഷയങ്ങൾ ആഴ്ന്നിറങ്ങിച്ചെല്ലുന്നതിനുവേണ്ടിയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അബ്രഹാമിൽ നിന്നും ബഹുജാതികൾ ഉത്ഭവിക്കുമെന്നുള്ള ദൈവത്തിന്റെ അരുളപ്പാടിന്റെ ഫലമായിട്ടാണ് നാനാ ജാതികൾ ഈ ഭൂമിയിൽ ഉണ്ടായതെന്നു ഗ്രന്ഥകാരൻ ബൈബിളിന്റെയും ചരിത്രവസ്തുതകളുടെയും അടിസ്ഥാനത്തിൽ തെളിയിക്കുന്നു. ദൈവത്തിന്റെ ഹിതത്താൽ കാലാകാലങ്ങളിൽ മനുഷ്യരിൽക്കൂടെ പല ജാതികളും മതങ്ങളും ഉണ്ടായി എന്നുമാത്രം.
ഈ കൃതി ആദിയോടന്തം വായിക്കുന്നവർക്ക് വളരെ വിജ്ഞാനം ലഭിക്കുകയും, ദൈവത്തിന്റെ പദ്ധതികളെ മനസ്സിലാക്കുവാനും, യഥാർത്ഥ സത്യം ഗ്രഹിക്കുവാനും കഴിയും. അതിനാൽ ഈ കൃതി എല്ലാവരും വായിക്കുകയും മറ്റുള്ളവരെ വായിക്കുവാൻ പ്രോത്സാഹിപ്പിക്കുകയും ചെയ്യണം. ആത്മീയ പ്രവർത്തനം ചെയ്യുന്നവർക്കും സത്യാന്വേഷികൾക്കും ഇത് ഒരു മുതൽക്കൂട്ടായിരിക്കും. ഗ്രന്ഥകാരന് എല്ലാ ആശംസകളും നൽകിക്കൊണ്ട് ഈ കൃതി ഞാൻ ബഹുജന സമക്ഷം അവതരിപ്പിച്ചുകൊള്ളുന്നു.
ഡോ.അഡ്വ.മാത്യു വൈരമൺ
അറ്റോർണി അറ്റ് ലോ
ഹൂസ്റ്റൺ, 09-29-2012
ആമുഖം
നാമെല്ലാവരും ഒരു യാത്രയിലാണ്- ജീവിതയാത്ര. ഈ യാത്രയിൽ കുന്നുകളും താഴ്‌വരകളും, അരുവികളും നീർപൊയ്കകളും, എല്ലാം തരണം ചെയ്യേണ്ടി വന്നേക്കാം. ശാന്തമായ പസഫിക് സമുദ്രത്തിന്റെ പ്രതീതിയും ഉഗ്രമായടിക്കുന്ന കാറ്റും കോളും നിറഞ്ഞ അറ്റലാന്റിക് സമുദ്രത്തിന്റെ അനുഭവങ്ങളും നേരിടേണ്ടി വന്നേക്കാം. ചിലപ്പോൾ യാത്രയിൽ ദുർഘടങ്ങളായ പ്രതിസന്ധികളെ തരണം ചെയ്യേണ്ടി വന്നേക്കാം. സഹയാത്രികർ അപകടത്തിൽപ്പെടുന്നതും കണ്ടേക്കാം. അവർ ലക്ഷ്യമില്ലാതെയോ ലക്ഷ്യം തെറ്റിയോ അലഞ്ഞു തിരിയുന്നത് കാണുക പതിവാണ്. യാത്രയിൽ ഏർപ്പെട്ടിരിക്കുന്ന സഹയാത്രികരെ ആവശ്യമെങ്കിൽ സഹായിക്കുകയെന്നുള്ളത് നമ്മുടെ കടമയാണ്. ഏകനായി യാത്രചെയ്യുന്നതിലും കൂട്ടമായി യാത്ര ചെയ്യുന്നതാണ് യാത്ര വിനോദപ്രദവും അനായാസകരവുമായിരിക്കാൻ നല്ലത്.
സഹയാത്രികർ പ്രശ്‌നത്തിലാകുമ്പോൾ, വഴിതെറ്റി അലയുമ്പോൾ, അപകടത്തിൽ പെടുമ്പോൾ, അപകടത്തിൽ പെടാൻ സാദ്ധ്യതയുണ്ടെന്നു കാണുമ്പോൾ മാർഗ്ഗനിർദ്ദേശം നൽകേണ്ടതും മുന്നറിയിപ്പുകൾ നൽകേണ്ടതും നമ്മുടെ കടമയാണ്. ജീവിതയാത്രയിലും ഈ തത്വങ്ങൾ നാം പാലിക്കേണ്ടിയിരിക്കുന്നു. യാത്രചെയ്തു പരിചയമുള്ളവർ യാത്രയ്ക്കുവേണ്ടി ഒരുങ്ങുന്ന വ്യക്തിയെ വേണ്ട നിർദ്ദേങ്ങൾ നൽകി സഹായിക്കണം. യാത്ര സുഖകരമാകുന്നതിന് യാത്രയുടെ ലക്ഷ്യത്തെപ്പറ്റിയും യാത്രയിൽ പാലിക്കേണ്ട നിയമങ്ങളെപ്പറ്റിയും ഒരു ഏകദേശ അറിവെങ്കിലും ഉണ്ടായിരിക്കുന്നതു ഉചിതമായിരിക്കും.
ജീവിത യാത്രയിൽ പാലിക്കേണ്ട നിയമങ്ങളാണ് ഈ യാത്രാപദ്ധതിയുടെ സൂത്രധാരകനായ സൃഷ്ടാവായ ദൈവം മനസ്സാക്ഷിയിൽ ക്കൂടിയും വിവിധ മതപ്രവാചകന്മാരിൽക്കൂടിയും മാനവരാശിയ്ക്ക് നൽകിയിരിക്കുന്നത്. മനുഷ്യൻ മതങ്ങളെ സൃഷ്ടിച്ചു എന്ന് പറയുന്നത് പൂർണ്ണമായും ശരിയല്ല. ദൈവത്തെപ്പറ്റി അറിയാനുള്ള, അന്വേശിയ്ക്കാനുള്ള ആഗ്രഹം ദൈവം എല്ലാ മനുഷ്യമനസ്സുകളിലും കൊടുത്തിരുന്നു. ആ അന്വേഷണത്തിലുള്ള ദൈവത്തിന്റെ ഇടപെടലാണ് വിവിധ മതപ്രവാചകന്മാരിൽക്കൂടി മതങ്ങളായി രൂപമെടുത്തത്. അതിന് കാലസാംസ്‌കാരിക വ്യത്യാസങ്ങൾ ഉണ്ടായിട്ടുണ്ട്. കാലക്രമേണ മാനുഷികമായ ആചാരങ്ങളും അന്ധവിശ്വാസങ്ങളും എല്ലാ മതങ്ങളിലും കയറിക്കൂടി എന്നതും വാസ്തവമാണ്.
മതങ്ങൾ ഇല്ലാത്ത സ്ഥിതിയിലും ഒരു വ്യക്തിക്ക് ദൈവം പ്രകൃതിയിൽ ക്കൂടി തന്നെത്തന്നെ വെളിപ്പെടുത്തുന്നുണ്ട്. ''ആകാശം ദൈവത്തിന്റെ മഹത്വത്തെ വർണ്ണിക്കുന്നു. ആകാശവിതാനം അവന്റെ കൈവേലയെ പ്രസിദ്ധമാക്കുന്നു'' (ബൈബിൾ) ഏതൊരു വ്യക്തിയ്ക്കും പ്രകൃതിയിൽ ദൈവത്തിന്റെ മഹത്വം ദർശിയ്ക്കുവാനും ദൈവത്തിന് മഹത്വം ദർശിയ്ക്കുവാനും ദൈവത്തിന് മഹത്വം കൊടുക്കുവാനും സാധിയ്ക്കും.
ഓരോ മതങ്ങളും നൽകുന്ന നിയമങ്ങൾ തമ്മിൽ വ്യത്യാസമുണ്ട്. ഒരു വ്യക്തി ജനിച്ച കുടുംബവും, സംസ്‌കാരവും, സ്ഥലവും, കാലവും, ഏതു മതത്തിൽപ്പെട്ട മാതാപിതാക്കളാൽ ജനിച്ചു വളർത്തപ്പെട്ടു എന്നതനുസരിച്ച് യാത്രയുടെ പ്രാഥമിക പാഠങ്ങളെപ്പറ്റിയുള്ള അറിവ് വ്യത്യാസപ്പെട്ടിരിക്കും. ക്രമേണ ലക്ഷ്യസ്ഥാനത്തെപ്പറ്റിയുള്ള പല കഥകളും, അവിടെയെത്താനുള്ള വഴികളെപ്പറ്റിയുള്ള വ്യത്യസ്തങ്ങളായ വിവരണങ്ങളും യാത്രപുറപ്പെടുന്നതും യാത്രയിലിരിക്കുന്നതുമായ വ്യക്തികൾ കേട്ടെന്നുവരും. ചിലർ യാത്രയിലെ കമനീയവും വർണ്ണശബളവുമായ കാഴ്ചകളിൽ ലയിച്ച് ലക്ഷ്യം തന്നെ മറന്നു പോകും. പെട്ടെന്ന് അപകടത്തിൽ പെടുമ്പോഴാണ് പരിസരബോധം ഉണ്ടാകുന്നത്. അപ്പോഴേക്കും സമയം വളരെ വൈകിയിരിക്കും.
പ്രചാരത്തിലിരിക്കുന്നതായ ലക്ഷ്യത്തെപ്പറ്റിയും മാർഗ്ഗത്തെപ്പറ്റിയുമുള്ള അറിവുകളും സന്ദേശങ്ങളും മനസ്സിലാക്കി വിജയകരമായി ജീവിത യാത്ര ഓടിത്തികയ്ക്കാൻ പറ്റിയത് ഏതാണെന്നു നിശ്ചയിക്കേണ്ടത് ഓരോ വ്യക്തിയുടെയും ചുമതലയാണ്. മാതാപിതാക്കളും വ്യക്തി ഉൾപ്പെട്ട സമൂഹവും, അവർ പോയ വഴികളെപ്പറ്റിയും പോകേണ്ട വഴികളെപ്പറ്റിയും പല സൂചനകളും തന്നെന്നിരിക്കും. അതെല്ലാം പൂർണ്ണമായും ശരിയാകണമെന്നില്ല. അവരുടെ അറിവനുസരിച്ചുള്ള സൂചനകളായിരിക്കും മാതാപിതാക്കൾ, അല്ലെങ്കിൽ അവരുടെ പാരമ്പര്യവും അവർ ഉൾപ്പെടുന്ന സാമുദായിക മതസമൂഹങ്ങളും നൽകുന്നത്. ഈ സൂചനകളൊക്കെ, മാറിവരുന്ന സാഹചര്യങ്ങളിലും, കാലഘട്ടങ്ങളിലും പഴയ തലമുറ ചെയ്തതു പോലെ പാലിക്കുക പ്രായോഗികമല്ലെന്നു വന്നേക്കാം. മാറിയ സാഹചര്യങ്ങളിൽ മാറിയ മാർഗ്ഗനിർദ്ദേശങ്ങളും ലക്ഷ്യത്തെപ്പറ്റിയുള്ള ബോധവും ആവശ്യമായി വന്നേക്കാം.
ഈ എഴുത്തുകാരന്റെ 57 വർഷത്തെ യാത്രാനുഭവത്തിൽ നിന്നും സഹയാത്രികരുടെ പ്രയോജനത്തിനായി അറിഞ്ഞ അനുഭവസമ്പത്ത് മറ്റുള്ളവരുമായി പങ്കുവെയ്ക്കണമെന്ന ഉദ്ദേശത്തോടെ എഴുതിയ പുസ്തകമാണ് Metamorphosis of an Atheist - a life Journey to the Truth (ഒരു നിരീശ്വരവാദിയുടെ രൂപാന്തരം- സത്യത്തിലേക്കുള്ള ഒരു ജീവിത യാത്ര.)
എന്നാൽ ഈ പുസ്തകം എഴുതുവാൻ പ്രേരിപ്പിച്ചത് ബഹുമാനപ്പെട്ട എം.എം. അക്ബർ എഴുതിയ ''ബൈബിളിന്റെ ദൈവികത - വിമർശനങ്ങൾ വസ്തുതകൾ'' എന്ന പുസ്തകത്തെ അടിസ്ഥാനമാക്കിയാണ്.
താൻ വിശ്വസിക്കുന്ന പ്രമാണങ്ങൾ, അത് യാത്രയിൽ സഹായിച്ചെങ്കിൽ മറ്റുള്ളവരെ സഹായിക്കും എന്ന ബോദ്ധ്യം ഉണ്ടെങ്കിൽ അതു മറ്റുള്ളവരുമായി പങ്കുവെയ്ക്കുക എന്നത് ഓരോ വ്യക്തിയുടെയും കടമയാണ്. ആ നിലക്ക് എം.എം. അക്ബർ നൽകുന്ന മാർഗ്ഗനിർദ്ദേങ്ങളിലെ അറിഞ്ഞോ അറിയാതെയോ വന്നുകൂടിയിരിക്കുന്ന തെറ്റിദ്ധാരണകൾ ഈ എഴുത്തുകാരന്റെ അനുഭവത്തിന്റെ വെളിച്ചത്തിൽ സഹയാത്രക്കാർക്കു ചൂണ്ടിക്കാണിക്കേണ്ടിയത്, കടമയാണെന്നു മനസ്സിലാക്കിയതാണ് ഇങ്ങനെയൊരു പുസ്തകം എഴുതാൻ പ്രേരകമായത്.
എം.എം. അക്ബറിനെയോ അദ്ദേഹം ഉൾക്കൊള്ളുന്ന സമൂഹത്തെയോ ഏതെങ്കിലും വിധത്തിൽ വേദനിപ്പിക്കുകയോ സമുദായിക മൈത്രിക്കു ക്ഷതം ഉണ്ടാക്കുവാനോ ഉള്ള ആഗ്രഹം ഈ എഴുത്തുകാരനില്ല.
നേരെമറിച്ച് എല്ലാവരും എം.എം. അക്ബർ ചൂണ്ടിക്കാണിക്കുന്ന പാതയിലെ തെറ്റിദ്ധാരണകൾ മനസ്സിലാക്കുകയും സുഖകരമായ ലക്ഷ്യസ്ഥാനത്തു എത്തിച്ചേരാനുള്ള ക്രിസ്തീയ മാർഗ്ഗത്തപ്പറ്റി മനസ്സിലാക്കണമെന്നുള്ള ആഗ്രഹത്തോടു കൂടിയാണ് ഇങ്ങനെയൊരു പുസ്തകം എഴുതാൻ തയ്യാറായത്.
മനപ്പൂർവ്വം ആരെയും വേദനിപ്പിക്കുവാനോ, തെറ്റിദ്ധരിപ്പിക്കുവാനോ ഇതിന്റെ ഉദ്ദേശമല്ല എന്ന് ഉറപ്പിച്ചു പറഞ്ഞുകൊള്ളട്ടെ.
അറിഞ്ഞിരിക്കുന്ന സത്യങ്ങളെ പാലിക്കുന്നതിൽ, മുറുകെപ്പിടിക്കുന്നതിൽ മുസ്ലീം സഹോദരങ്ങൾ വളരെ എരിവുള്ളവരാണ്. പ്രത്യേകിച്ച്, മുടങ്ങാതെയുള്ള പ്രാർത്ഥന, ദാനധർമ്മങ്ങൾ ചെയ്യുന്നതിലുള്ള ശുഷ്‌കാന്തി, ഉപവാസം അഥവാ നോയിമ്പുനോക്കൽ, മെക്കയിലേക്കുള്ള തീർത്ഥാടനം എന്നിവയിൽ തങ്ങളുടെ പ്രവാചകൻ പാലിക്കണമെന്ന് നിർദ്ദേശിച്ച മറ്റു കല്പനകളൊക്കെയും പാലിക്കുന്നതിൽ ശുഷ്‌ക്കാന്തിയുള്ളവരും വളരെ ഭക്തന്മാരുമാണ് നല്ലപങ്കു ഇസ്ലാം മതവിശ്വാസികളും. അതുകൊണ്ട് ദൈവം അവരോട് കരുണ ചെയ്യട്ടെ എന്ന് ഞാനും പ്രാർത്ഥിക്കുന്നു.
ഏകദൈവ വിശ്വാസം യഹൂദമതത്തിലെ പോലെ രൂഢമൂലമായിരിക്കുന്നതിനാൽ ദൈവത്തിന് മക്കൾ ഉണ്ടാകാമെന്ന തത്വം അംഗീകരിക്കുവാനോ ചിന്തിക്കുവാനോ പോലും, മുസ്ലീം സഹോദരന്മാർക്ക് സാധിക്കുന്നില്ല. ഖുറാൻ ദൈവവചനമായി മുസ്ലീംങ്ങൾ വിശ്വസിക്കുന്നു. ആദിയിലെ ഉണ്ടായിരുന്ന ദൈവത്തിന്റെ മനസ്സ് പകർത്തിയതാണ് എന്ന് വിശ്വസിക്കുന്നവരാണ് കൂടുതൽ മുസ്ലീം സഹോദരന്മാരും. ക്രിസ്തു സൃഷ്ടിയല്ല, പിന്നെയോ അനാദിയായ ദൈവത്തിന്റെ മനസ്സ് അഥവാ വചനം ജഢരൂപമെടുത്തതാണ്. ക്രിസ്ത്യാനികൾ ക്രിസ്തുവിനെ ലോഗോസിനോട് ഉപമിക്കുന്നതുപോലെ, ഖുറാനെ ലോഗോസിനോട് ഉപമിക്കുന്ന മുസ്ലീം പണ്ഡിതന്മാരും ഉണ്ട്. ആ നിലയ്ക്ക് ഓരോ മതത്തിലും ഖുറാനും ക്രിസ്തുവും ഡിവൈൻ വിൽ ആയി കരുതുന്നവരുണ്ട്. മുസ്ലീം സഹോദരങ്ങൾക്ക് ക്രിസ്തുവിനെയും ക്രിസ്തീയമാർഗ്ഗത്തെയും അംഗീകരിക്കുവാൻ പ്രയാസമായത് അവർക്ക് മനസ്സിലാകുന്ന ഭാഷയിൽ ക്രിസ്തുവിനെ അവതരിപ്പിക്കുവാൻ ക്രിസ്ത്യാനികൾക്ക് കഴിയാതെ പോയതുകൊണ്ടാണ്. ആ കുറവു നികത്താനുള്ള ഒരു ശ്രമം കൂടിയാണ് ഈ പുസ്തകം.
ഒരിക്കൽ കൂടി, മനപ്പൂർവ്വം ആരെയും വേദനിപ്പിക്കാനോ, തെറ്റിദ്ധരിപ്പിക്കുവാനോ ഈ പുസ്തകരചയിതാവിന് ഉദ്ദേശമില്ല. ഈ ഗ്രന്ഥത്തിന്റെ ഉദ്ദേശശുദ്ധിയും, ആത്മാർത്ഥതയും വായനക്കാർ തന്നെ തീരുമാനിയ്ക്കട്ടെ. ഇതിലെ പ്രമാണങ്ങളും മാർഗ്ഗനിർദ്ദേശങ്ങളും യാത്ര സുഖകരമാക്കാൻ സഹായിക്കുമെങ്കിൽ ജഗദീശ്വരനോട് ഈ എഴുത്തുകാരനുവേണ്ടി അഭയയാചനകൾ കഴിയ്ക്കുവാനും മറ്റുള്ളവരുമായി ഈ പുസ്തകം പങ്കുവെയ്ക്കുവാനും വിനീതമായി അപേക്ഷിക്കുന്നു.
നൈനാൻ മാത്തുള്ള, ഹൂസ്റ്റൺ, U.S.A