വാഷിംഗ്ടൺ, ഡിസി - പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ നേതൃത്വത്തിലുള്ള ഭാരതീയ ജനതാ പാർട്ടിയുടെ (ബിജെപി) ഹിന്ദുത്വ സർക്കാരിന് കീഴിൽ ഇന്ത്യയിലെ മുസ്ലീങ്ങൾക്കെതിരെ വർദ്ധിച്ചുവരുന്ന പീഡനങ്ങളോടുള്ള പ്രതിഷേധസൂചകമായി ടെക്സസ്, കാലിഫോർണിയ എന്നിവിടങ്ങളിലെ ഇന്ത്യൻ-അമേരിക്കക്കാർ അണിനിരന്നു.
ഇന്ത്യൻ അമേരിക്കൻ മുസ്ലീം കൗൺസിൽ (ഐഎഎംസി), നോർത്ത് ടെക്സസ് പീസ് അഡ്വക്കേറ്റ്സ് (എൻടിപിഎ) എന്നീ സംഘടനകൾ സംയുക്തമായി സംഘടിപ്പിച്ച പ്രതിഷേധത്തിന് ആഗോളതലത്തിൽ പ്രശസ്തനായ ഇസ്ലാമിക പണ്ഡിതൻ ഷെയ്ഖ് ഒമർ സുലൈമാൻ നേതൃത്വം നൽകി. ബേ ഏരിയയിൽ ഐഎഎംസി സംഘടിപ്പിച്ച പ്രതിഷേധത്തിന് ഇസ്ലാമിക് സൊസൈറ്റി ഓഫ് നോർത്ത് അമേരിക്കയിലെ ഷെയ്ഖ് അലാദ്ദീൻ എൽ-ബക്രി നേതൃത്വം നൽകി. അതിൽ 500-ലധികം പ്രതിഷേധക്കാർ പങ്കെടുത്തു.
ഇന്ത്യയിലേത് ഫാസിസ്റ്റ് ഭരണകൂടമാണെന്നു പറഞ്ഞ ഷെയ്ഖ് സുലൈമാൻ, തങ്ങളുടെ സഹോദരങ്ങളായ ഇന്ത്യയിലെ മുസ്ലീങ്ങളെ വംശഹത്യയ്‌ക്ക് വിട്ടുകൊടുക്കില്ലെന്നും വ്യക്തമാക്കി.
ബിജെപിയുടെയും രാഷ്ട്രീയ സ്വയംസേവക് സംഘിന്റെയും (ആർഎസ്എസിന്റെയും) പ്രത്യയശാസ്ത്രവും നാസി പ്രത്യയശാസ്ത്രവും തമ്മിലുള്ള ബന്ധത്തെക്കുറിച്ചും ഷെയ്ഖ് സുലൈമാൻ ചൂണ്ടിക്കാട്ടി.
ഇസ്രായേൽ മാതൃക പിന്തുടരാൻ ആഗ്രഹിക്കുന്നുവെന്ന് ഇന്ത്യ പരസ്യമാക്കിയിട്ടുണ്ടെന്നും, ഇന്ത്യ ഇസ്രയേലിനെ മാതൃകയാക്കിയാൽ, പലസ്തീൻ ചെറുത്തുനിൽപ്പിന് സമാനമായ ഒന്നിനെ നേരിടാൻ ഒരുങ്ങിയിരിക്കണമെന്ന സൂചനയും അദ്ദേഹം പങ്കുവച്ചു.
2005-14 കാലഘട്ടത്തിൽ യുഎസിൽ പ്രവേശിക്കുന്നതിൽ നിന്ന് വിലക്കപ്പെട്ട മോഡിയെ പ്രധാനപ്പെട്ട രണ്ട് രാഷ്ട്രീയ പാർട്ടികളിലെയും നേതാക്കൾ ഇപ്പോൾ സ്വീകരിക്കുന്നത് എന്തുകൊണ്ടാണെന്നും ഷെയ്ഖ് സുലൈമാൻ ചോദിച്ചു.
ടൈം മാഗസിന്റെ ലോകത്തെ ഏറ്റവും സ്വാധീനമുള്ള 100 വ്യക്തികളുടെ കൂട്ടത്തിൽ മോഡിയെ 'റീഫോമർ ഇൻ ചീഫ്(പ്രമുഖ പരിഷ്‌കർത്താവ്) എന്ന് ബരാക് ഒബാമ ആമുഖത്തിൽ വിശേഷിപ്പിക്കാൻ മാത്രം എന്തുമാറ്റമാണ് കൊണ്ടുവന്നതെന്നും ഷെയ്ഖ് സുലൈമാൻ ആരാഞ്ഞു. പിന്നീട് പ്രസിഡന്റ് ജോ ബൈഡനും അത് തന്നെ ആവർത്തിച്ചതിന്റെ പൊരുളും അദ്ദേഹം ചോദ്യംചെയ്തു.
ബേ ഏരിയയിലെ പ്രതിഷേധങ്ങളിൽ ഷെയ്ഖ് അലായുദ്ദീൻ എൽ-ബക്രി,ഇന്ത്യയിലെ മുസ്ലീങ്ങൾക്കെതിരെ നടക്കുന്ന പീഡനത്തെ അപലപിച്ചു. പലസ്തീനിലെ അൽ-അഖ്സ പള്ളിയിൽ വച്ചൊരാൾ തന്നോട് ഇന്ത്യയിലെ മുസ്ലീം സഹോദരീസഹോദരന്മാർക്ക് പിന്തുണ നൽകാൻ ആവശ്യപ്പെട്ടതായും അദ്ദേഹം വ്യക്തമാക്കി.
കൊടുംചൂടിനെ അവഗണിച്ചാണ് ഡാളസിലെ ഡീലി പ്ലാസയിലെ പ്രതിഷേധക്കാർ മണിക്കൂറുകളോളം മാർച്ച് നടത്തിയത്. ഇന്ത്യൻ മുസ്ലീങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ച് അവർ അവർ മുദ്രാവാക്യം വിളിക്കുകയും ചെയ്തു.
അഫ്രീൻ ഫാത്തിമ എന്ന 22 കാരിയായ ഇന്ത്യൻ-മുസ്ലിം ആക്ടിവിസ്റ്റിന്റെ പിതാവിനെ അന്യായമായി അറസ്റ്റ് ചെയ്യുകയും വർഗീയ കലാപങ്ങളുടെ സൂത്രധാരനാണെന്ന് ആരോപിക്കുകയും ചെയ്ത ഉത്തർപ്രദേശ് സർക്കാർ, ബുൾഡോസറുകൾ ഉപയോഗിച്ച് അവരുടെ വീട് തകർത്തതിന്റെ അടിസ്ഥാനത്തിലായിരുന്നു പ്രതിഷേധം.
ഇന്ത്യയിലെ 200 മില്യൺ മുസ്‌ലിംകൾക്കെതിരെ നടക്കുന്ന കടുത്ത പീഡനത്തിൽ നിന്ന് പിന്മാറാൻ ഇന്ത്യയെ സമ്മർദ്ദത്തിലാക്കാൻ യുഎസ് കോൺഗ്രസിനെയും ബൈഡൻ ഭരണകൂടത്തെയും അണിനിരത്താൻ ഡാളസിലെയും ബേ ഏരിയയിലെയും അമേരിക്കൻ മുസ്ലീം പ്രതിഷേധക്കാർ ആഹ്വാനം ചെയ്തു.
തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളിലേക്ക് വിഷയത്തിന്റെ ഗൗരവം എത്തിക്കാൻ സോഷ്യൽ മീഡിയ ഉപയോഗിക്കണമെന്ന് ഐഎഎംസി പ്രസിഡന്റ് സയ്യിദ് അഫ്‌സൽ അലി പ്രതിഷേധക്കാരോട് അഭ്യർത്ഥിച്ചു. വേഗത്തിൽ പ്രവർത്തിക്കാൻ ബൈഡൻ അഡ്മിനിസ്ട്രേഷനോട് ആവശ്യപ്പെടുകയും ചെയ്തു.
ബൈഡൻ ഭരണകൂടം ഇടപെടേണ്ട സമയമാണിതെന്നും ന്യൂനപക്ഷങ്ങൾക്കെതിരായ വംശഹത്യ നയങ്ങൾക്ക് അനുവാദം നൽകരുതെന്നും അലി പറഞ്ഞു.
ഇന്ത്യയിൽ എന്താണ് സംഭവിക്കുന്നതെന്ന് ലോകം ഇതുവരെ അറിഞ്ഞിരിക്കില്ലെന്നും, നിജസ്ഥിതി വെളിച്ചത്തുകൊണ്ടുവരാൻ വേണ്ടിയാണ് ഇത്തരം പ്രതിഷേധങ്ങൾ സംഘടിപ്പിക്കുന്നതെന്നും ഐഎഎംസി ബേ ഏരിയ പ്രസിഡന്റ് ജവീദ് ഖാൻ വ്യക്തമാക്കി.ഇതിലൂടെ മാറ്റം കൊണ്ടുവരാനാകുമെന്ന പ്രതീക്ഷയും അദ്ദേഹം പങ്കുവച്ചു.