ജനം മുഴുവന്‍ വാട്സാപ് യൂണിവേഴ്‌സിറ്റിയിലാണ് . വാട്‌സാപ്പിന്റെ ദോഷവശങ്ങള്‍ തിരിച്ചറിഞ്ഞു ഒഴിവാക്കിയ ശേഷം വിജയവഴി അച്ചടി മാധ്യമങ്ങള്‍ വിലയിരുത്തേണ്ട സമയമായില്ലേ ? എവിടെ നല്ലത് കണ്ടാലും അതേപടി അല്ലെങ്കിലും പ്രയോജനപ്പെടുത്താനുള്ള പ്രയോഗികബുദ്ധി മാധ്യമപ്രവര്‍ത്തകര്‍ കാണിക്കണം . പിന്നോട്ട് നടക്കുന്ന കുഴിയാനകളായാല്‍ എങ്ങനെ ഇക്കാലത്ത് പിടിച്ചു നില്‍ക്കാനാവും ?
ഇന്ത്യയിലെ പത്രങ്ങള്‍ക്ക് ആശ്വാസകരമായ ഒരു പഠന റിപ്പോര്‍ട്ടുണ്ട് . സാമൂഹിക മാധ്യമങ്ങളിലെ ഫേസ്ബുക്ക് നോട്ടം യുവാക്കള്‍ക്കിടയില്‍ 30 ശതമാനം കണ്ടു കുറഞ്ഞിരിക്കുന്നു ! ടെലിവിഷന്‍ കാണുന്നവരിലുമുണ്ട് വലിയ കുറവ് (25 ശതമാനം) പത്രവായനയിലും സ്വാഭാവികമായ കുറവുണ്ടെങ്കിലും അത് 10 ശതമാനം മാത്രം അതേ സമയം വാട്‌സാപ്പും ഇന്‍സ്റ്റയും കുതിച്ചു കയറുന്നു . യുവാക്കള്‍ക്കിടയില്‍ അതിന്റെ പ്രിയം ഇരട്ടിയായി വര്‍ദ്ധിച്ചിരിക്കുന്നു .
മാധ്യമങ്ങള്‍ക്ക് സമൂഹത്തിലുള്ള സ്വാധീനം എങ്ങനെയൊക്കെയെന്ന് ഈ പഠനത്തില്‍ വ്യക്തമല്ലെങ്കിലും ഏത് ദിശയിലേക്കാണ് യുവാക്കളുടെ താല്പര്യം മുന്നേറുന്നത് എന്നതിന്റെ സൂചയാണ് ഈ പഠനം . വാട്‌സാപ്പിനോട് ചെറുപ്പക്കാര്‍ക്ക് അഭികാമ്യം വരുന്നത് എന്ത് കൊണ്ടാണെന്ന് പത്രമാധ്യമങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ പഠിക്കണം . നമുക്ക് പ്രതികൂലമായി ഭവിക്കുന്ന കാര്യങ്ങള്‍ എങ്ങനെ അനുകൂലമാക്കാമെന്ന് പഠനത്തിന് തയ്യാറാകാതെ സത്യത്തിന് നേരെ കൊഞ്ഞനം കുത്തുന്നത് കൊണ്ട് എന്ത് പ്രയോജനം ?
കേരളത്തിലെ പ്രമുഖ ഭാഷാ പത്രങ്ങള്‍ ഇക്കാര്യത്തില്‍ നല്ല പഠനങ്ങള്‍ നടത്തി വരുന്നുണ്ട് . കാലത്തിനൊത്ത വിധം പത്രപ്രവര്‍ത്തനത്തില്‍ വലിയ മാറ്റങ്ങള്‍ മലയാള പത്രങ്ങളില്‍ വരുന്നത് അത് കൊണ്ടാണ് . സാധാരണ ജനങ്ങളെ സ്പര്‍ശിക്കുന്ന കാര്യം വിശദമായി ചര്‍ച്ച ചെയ്യുന്ന രീതി പൊതുവെ സ്വീകരിക്കപ്പെട്ടു കഴിഞ്ഞു അത് കൊണ്ടാണ് പലപ്പോഴും മിക്ക പത്രങ്ങളുടെയും പ്രധാന തലക്കെട്ടുകള്‍ ഒരേയൊരു വിഷയത്തെ പറ്റിയാകുന്നത് . വൈകാരികത മുതലെടുത്ത് റേറ്റിംഗ് കൂട്ടുന്ന ടെലിവിഷന്‍ ചാനലുകളുടെ ടെക്‌നിക്കുകളും പത്രങ്ങള്‍ പലപ്പോഴും പ്രയോജനപ്പെടുത്താറുണ്ട് . നീണ്ട വായന ഇഷ്ടപ്പെടുന്ന ചെറിയൊരു ഗ്രൂപ്പുണ്ടെങ്കിലും, വളരെ ചെറിയ വാട്‌സാപ്പ് എഴുത്തുകളാണ് ചെറുപ്പക്കാര്‍ക്ക് പ്രിയങ്കരം പക്ഷെ പല എഡിറ്റര്‍മാരും ഇപ്പോഴും വായനക്കാരുടെ പൊതുവായ അഭിരുചി തിരിച്ചറിയാതെ തന്റെ സ്വന്തം ഇഷ്ട്ടങ്ങള്‍ക്ക് അനുസൃതമായി വിഭവങ്ങള്‍ തിരഞ്ഞെടുക്കുന്നത് മൂലമുണ്ടാകുന്ന സര്‍ക്കുലേഷന്‍ ഇടിവ് തിരിച്ചറിയുന്നേയില്ല . ഇത്തരം പിടിവാശികളോ , ദുശ്ശാഠ്യങ്ങളോ എഡിറ്റര്‍ എന്ന നിലയിലുള്ള തന്റെതായ അസ്തിത്വം തന്നെ നിരാകരിക്കുകയാണെന്ന് മനസിലാക്കുന്നില്ലെന്നതും ഖേദകരം .
ഇപ്പോള്‍ തുടര്‍ന്ന് വരുന്ന രീതിയില്‍ നിന്ന് നാം സഞ്ചരിക്കേണ്ടത് മുന്നോട്ടല്ലേ ? പക്ഷെ പല എഡിറ്റര്‍മാരും ഇക്കാര്യത്തില്‍ കുഴിയാനാകളെ പോലെ പിന്നോട്ട് നടക്കുകയും സര്‍ക്കുലേഷന്‍ ആഴത്തില്‍ നിപതിക്കുകയും ചെയ്യുന്നത് എന്ത് കൊണ്ടാണ് എന്ന് അറിയാതെ വിഡ്ഡിയാകാന്‍ വിധിക്കപ്പെട്ടവരായി മാറുകയും ചെയ്യുന്നു വായിക്കാനായുള്ള അഭിനിവേശം കുറഞ്ഞു വരുന്നതും കേരളത്തില്‍ പോലും ഇംഗ്ലീഷ് മീഡിയം വിദ്യാഭ്യാസ രീതിയോടുള്ള ആഭിമുഖ്യം കൂടി വരുന്നതും പത്രങ്ങള്‍ക്ക് പ്രതിസന്ധി തന്നെ .
മറ്റൊരു പ്രതിസന്ധി പരസ്യങ്ങളുടെ കാര്യത്തിലാണ് . ലോകത്ത് ഏറ്റവും കുറഞ്ഞ വിലക്ക് പത്രങ്ങള്‍ കിട്ടുന്ന രാജ്യങ്ങളിലൊന്ന് ഇന്ത്യയാണെന്ന് അറിയാമല്ലോ . ന്യുയോര്‍ക്ക് ടൈംസ് ഇന്ത്യന്‍ നാണ്യമായ 100 രൂപക്ക് കിട്ടുമ്പോള്‍ അതേ വിലയുള്ള ഭാഷാ പത്രങ്ങള്‍ ഏഴര രൂപക്കോ എട്ടു രൂപക്കോ ഇവിടെ ലഭ്യമാണ് . ന്യുസ് പ്രിന്റിന്റെയും മറ്റു അച്ചടി സാധനങ്ങളുടെയും വില കുതിച്ചു കയറിയിട്ടും മലയാള പത്രങ്ങള്‍ വില കൂട്ടുന്നില്ല കാരണമെന്താണെന്നോ ? സാധാരണക്കാര്‍ ഒരു പത്രത്തിന് അതിലും വലിയ മൂല്യം അവര്‍ കാണുന്നില്ലെന്ന് കൂടി പത്രപ്രവര്‍ത്തകര്‍ അറിയണം മാത്രമല്ല അതവര്‍ക്ക് താങ്ങാനാവാത്ത സാമ്പത്തിക ബാധ്യതയായി കാണുന്നുമുണ്ട് . ഇത്തരണത്തില്‍ പത്രപ്രവര്‍ത്തകര്‍ തങ്ങള്‍ ഇറക്കുന്ന മാധ്യമത്തിന്റെ മൂല്യ വര്‍ധനയില്‍ (വാല്യൂ അഡീഷനില്‍) കൂടുതല്‍ ശ്രദ്ധിക്കേണ്ടതായി വരുന്നു .
ഇപ്പോള്‍ തന്നെ പലതരത്തിലുള്ള വാല്യൂ അഡീഷന്‍ മലയാള പത്രങ്ങളിലുണ്ട് കുട്ടികളുടെ പഠനസഹായികള്‍ കാര്‍ഷിക പക്തികള്‍ തുടങ്ങി വയോജന പേജുകള്‍ വരെയുണ്ടെങ്കിലും ഇക്കാര്യത്തിലുള്ള മുന്നേറ്റം മന്ദഗതിയിലല്ലേ ? പത്രവായനക്കാരില്‍ പലരും തലേന്ന് ദൃശ്യമാധ്യമങ്ങള്‍ കൂടി കാണുമെന്നുള്ളത് കൊണ്ട് പത്രവാര്‍ത്തകള്‍ ദൃശ്യവാര്‍ത്തകള്‍ക്ക് ഒരു പണതൂക്കമെങ്കിലും മുന്നിലാക്കാന്‍ ശ്രമിച്ചാലല്ലേ പത്രത്തിന് വാല്യൂ അഡീഷന്‍ ഉണ്ടാകൂവെന്ന ചിന്ത അച്ചടി മാധ്യമങ്ങളില്‍ ഉള്ളവര്‍ക്ക് വേണ്ടത്ര ഇല്ലാതായി പോകുന്നുവെന്ന് ഇപ്പോള്‍ ഒരു വായനക്കാരന്‍ മാത്രമായ പഴയ പത്രപ്രവര്‍ത്തകനായ ഞാന്‍ കുറ്റബോധത്തോടെ ഓര്‍ത്ത് പോകുന്നു . ദൃശ്യമാധ്യമ വാര്‍ത്തകളെ ഒരു സോഴ്‌സ് മാത്രമായി കാണുകയും അതിന്റെ പശ്ചാത്തലത്തില്‍ ആ വാര്‍ത്തയുടെ ഇമ്പാക്ട് കൂടി കണ്ടെത്തുകയും ചെയ്യുന്ന വേറിട്ടൊരു ശൈലി ഇനി പരീക്ഷിച്ചാലോ ? പത്രങ്ങള്‍ ജില്ലാ തല യൂണിറ്റുകള്‍ ആരംഭിച്ച നിലക്ക് ഇക്കാര്യത്തില്‍ വലിയ ഇന്നോവേഷനുകള്‍ക്കും സാധ്യതയില്ലേ? സാധാരണക്കാര്‍ രാത്രി 10 മണിക്ക് ഉറങ്ങിയ ശേഷം സംഭവിക്കുന്ന കാര്യങ്ങള്‍ നേരം വെളുത്ത ഉടനെ കയ്യില്‍ കിട്ടുന്ന പത്രത്തിലുണ്ടെങ്കില്‍ , ആ പത്രം കാണാന്‍ ആര്‍ക്കാണ് താല്പര്യമില്ലാതിരിക്കുക ? ചര്‍വിത ചാര്‍വണമായ വാര്‍ത്തകള്‍ വലിയ തലക്കെട്ടില്‍ നിരത്തിയാല്‍ പത്രവായനയില്‍ അത് പണം കൊടുത്ത് വാങ്ങുന്ന വായനക്കാരന് എന്ത് ത്രില്ല് ? അതും ആലോചിക്കേണ്ടേ ?
കൂട്ടത്തില്‍ മറ്റൊരു പ്രതിസന്ധി കൂടി ചര്‍ച്ച ചെയ്യേണ്ടിയിരിക്കുന്നു കിട്ടിയ കണക്കനുസരിച്ചു ഡി.എ.വി.പി (കേന്ദ്ര സര്‍ക്കാരിന്റെ പരസ്യം മാധ്യമങ്ങള്‍ക്ക് നല്‍കുന്നത് ഇവരാണ്) 2019 ല്‍ പരസ്യങ്ങള്‍ക്കായി ചിലവഴിച്ചത് 1300 കോടി രൂപയാണ് ഏതാണ്ട് ഇത്രയും തുക പൊതുമേഖലാ സ്ഥാപനങ്ങളും ചിലവഴിച്ചു . ഈ പരസ്യങ്ങള്‍ എത്ര മാത്രം നല്‍കണമെന്നോ ഒട്ടും നല്‍കേണ്ടെന്നോ തീരുമാനിക്കുന്നത് ഭരണകക്ഷി. അവര്‍ക്ക് ഹിതകരമല്ലാത്ത വാര്‍ത്തകള്‍ നിരന്തരം പ്രസിദ്ധീകരിച്ചു വരുന്ന മലയാള പത്രങ്ങള്‍ പലതിനും ഇത്തരം പരിരക്ഷ കിട്ടുന്നത് പരിമിതമാണ് . സംസ്ഥാന സര്‍ക്കാരിന്റെ പരസ്യദാന രീതിയും ഏതാണ്ട് അങ്ങനെ തന്നെ . ഭരിക്കുന്നവര്‍ക്കെതിരെ ശബ്ദിക്കുന്ന ജിഹ്വകള്‍ക്ക് ഇങ്ങനെയും ചില വിഷമസ്ഥിതി നേരിടേണ്ടി വരുന്നുണ്ട് .
വാല്‍ക്കഷ്ണം : പ്രതിസന്ധികളെ തരണം ചെയ്യാന്‍ മലയാള പത്രങ്ങള്‍ സംഘടിതമായ ശ്രമങ്ങള്‍ നടത്തുന്നുണ്ട് അക്കൂട്ടത്തില്‍ ഒരു പത്രം ആരംഭിച്ച ക്യാംപെയിന്‍ ശ്രദ്ധേയമായി - പത്രം വായിച്ചാല്‍ എന്ത് കിട്ടും ?
ഒന്ന് വാ തുറക്കാനോ കൈ അനക്കാനോ ആരെങ്കിലും പറഞ്ഞാല്‍ അത് ചെയ്യുന്നത് കൊണ്ട് തനിക്ക് എന്ത് കിട്ടുമെന്ന് മനസ്സിലെങ്കിലും ചോദിക്കാത്ത മലയാളിയുണ്ടോ ? പത്രം വായിച്ചാല്‍ അറിവ് കിട്ടുമെന്നല്ല ഈ ക്യാംപെയ്ന്‍ പറയുന്നത് , ക്വിസ് മത്സരങ്ങള്‍ ചെറുതും വലുതുമായി പലതും നടക്കുന്നതിന് പുറമെ പ്രസ്തുത പത്രം തന്നെ ആയിരം രൂപ വീതം 5 സമ്മാനങ്ങള്‍ നിത്യേന ഒരു ക്വിസ് മത്സരത്തിന് നല്‍കുന്നുമുണ്ട് . അക്കാര്യമാണ് അവര്‍ ഹൈലൈറ് ചെയ്യുന്നത് , കൂട്ടത്തില്‍ പത്ര കട്ടിംഗുകള്‍ എങ്ങനെ ശേഖരിക്കണമെന്ന് അവര്‍ പറഞ്ഞു കൊടുക്കുന്നു . ഒരു വിഭാഗം വിദ്യാര്ഥികളെയെങ്കിലും ആകര്‍ഷിക്കുന്ന ക്യാംപെയിനാക്കി അത് മാറ്റാന്‍ ആ പത്രത്തിന്റെ പ്രചാരക വിഭാഗത്തിന് കഴിഞ്ഞിട്ടുണ്ട് . പുത്തന്‍ ആശയങ്ങള്‍ വഴി പത്രത്തിന്റെ സര്‍ക്കുലേഷന്‍ കൂട്ടുന്നതിന് പുതിയ 'ടൂളുകള്‍' കണ്ടെത്തുമ്പോള്‍ അത് മറ്റു പത്രങ്ങള്‍ അനുകരിക്കുന്നു . അപ്പോള്‍ അതിനപ്പുറമുള്ള കൈക്കോട്ടോ പിക്കാസോ കണ്ടെത്തിയാലേ പുതിയ സാദ്ധ്യതകള്‍ ഖനനം ചെയ്യാനാകൂ എന്ന് ഇപ്പോള്‍ പത്രമേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കെല്ലാം അറിയാം പുതിയ ഡ്രില്ലിംഗ് യന്ത്രങ്ങള്‍ തന്നെ ഇനി വരും , വരാതിരിക്കില്ല .
കെ.എ ഫ്രാന്‍സിസ്