Image

വഴിയോരത്തെ പുസ്തക മേളകൾ  (വിജയ് സി. എച്ച്)

Published on 25 June, 2022
വഴിയോരത്തെ പുസ്തക മേളകൾ  (വിജയ് സി. എച്ച്)

മഹാമാരിക്കാലത്ത് മന്ദീഭവിച്ചുപോയ വഴിയോര പുസ്തക വിൽപന വീണ്ടും സജീവമായിരിയ്ക്കുന്നു. കോവിഡ് ദിനങ്ങളിലെ 'ഡിജിറ്റൽ' വായനയിൽ അനുഭവിച്ച വീർപ്പുമുട്ടലായിരിയ്ക്കാം പുസ്തക മേളകളെ ഇത്ര പെട്ടന്ന് നടപ്പാതയിലേയ്ക്ക് തിരിച്ചു കൊണ്ടുവന്നത്. 
പകർച്ചവ്യാധിയുടെ ഭീഷണി മൂലം രണ്ടു വർഷത്തിലേറെ കാലം അവലംബിക്കേണ്ടിവന്ന ഓൺലൈൻ വായനയുടെ യാതനകൾ സമൂഹമാധ്യമങ്ങളിൽ ഇടയ്ക്കിടെ ചർച്ച ചെയ്യപ്പെട്ടിരുന്നു. 
ഫുട്ട്പാത്തിൽ മടങ്ങിയെത്തിയ ഈ വിജ്ഞാന വ്യാപാര മാമാങ്കങ്ങൾ ബൃഹത്തായ പ്രസിദ്ധീകരണ പ്രക്രിയയുടെ അവസാനത്തെയും പരമ പ്രധാനവുമായ ഘട്ടത്തിൻ്റെ ജനകീയ രൂപം. ഷേക്സ്പീരിയൻ നാടകങ്ങൾ മുതൽ ബെന്യാമിൻ്റെ ആടുജീവിതം വരെയും, ആർട്ടിഫിഷ്യൽ ഇൻറലിജൻസു മുതൽ കൈരേഖാശാസ്‌ത്രം വരെയും, ഐയൻസ്റ്റീൻ മുതൽ അബ്ദുൾകലാം വരെയുള്ള ശാസ്‌ത്രജ്ഞരെയും വായനക്കാർക്ക് വഴിയരികുകളിൽ ലഭ്യമാക്കുന്ന അപൂർവ്വ മുഹൂർത്തം. ഇവിടെ ഹൃദയവും, കരളും, വൃക്കയും, ഗർഭസ്ഥ ശിശുവുമെല്ലാം നമ്മുടെ വിരൽ തുമ്പിൽ! 
വഴിയോരത്തെ ബൂത്തുകളിൽ കാണുന്ന ഇഷ്ടപ്പെട്ട പുസ്തകങ്ങൾ, യാത്രാമദ്ധ്യേ, ജോലിത്തിരക്കിനിടയിൽ, വായനക്കാർ വാങ്ങുന്നു. വിലയിൽ കാര്യമായ കുറവ്. കൂടാതെ പേരും പെരുമയുമുള്ള പുസ്തകക്കടകളിലേയ്ക്ക് പോകാനുള്ള ക്ലേശങ്ങളും ഒഴിവാക്കാം. ഇന്നത്തെ ജീവിത വ്യഗ്രതകൾക്കിടയ്ക്ക് ഇത്തിരി സമയം ലാഭിക്കാമെന്നതും വലിയ നേട്ടം തന്നെയാണ്. 
പഴയതാണോ, പൈറേറ്റഡ് ആണോ, അല്ലെങ്കിൽ മുഷിഞ്ഞ് മൂലകൾ ചുരുണ്ടിരിക്കുന്നതാണോ (dog-eared) എന്നതൊന്നും ഒരു യഥാർത്ഥ പുസ്തകപ്രേമിയെ സംബന്ധിച്ചിടത്തോളം അത്ര ഗൗരവമുള്ള കാര്യങ്ങളല്ല. 

ഏറ്റവുമധികം വിറ്റഴിയുന്ന പുസ്‌തകങ്ങൾ രചിയ്ക്കുന്ന അമേരിക്കൻ എഴുത്തുകാരൻ റിച്ചാർഡ് ഗ്രെഹൽവ പറയുന്നതിങ്ങനെ: “Sell the way your customer wants to buy, not the way you like to sell.” (ഉപഭോക്താവിന് വാങ്ങാൻ താൽപര്യമുള്ള രീതിയിലാണ് വിൽക്കേണ്ടത്, നിങ്ങൾക്ക് വിൽക്കാൻ താൽപര്യമുള്ള രീതിയിലല്ല). വിപണന വിദഗ്ദ്ധനായ അമേരിക്കൻ ഗ്രന്ഥകർത്താവ് പറഞ്ഞത് അപ്പാടെ ഇതാ കേരളത്തിലെ നടപ്പാതകളിൽ പ്രാബല്യത്തിൽ വന്നിരിയ്ക്കുന്നു! 
"എല്ലാർക്കൂള്ള സാധനം ഇവടെണ്ട്. പല പുസ്തകങ്ങൾക്കും നാൽപ്പതു മുതൽ അറുപത് ശതമാനം വരെ ഡിസ്കൗണ്ട് ഞാൻ കൊടുക്കും," ഒരു വഴിയോര കച്ചവടക്കാരൻ ആവേശംകൊണ്ടു. 
"കൊറോണയ്ക്കു ശേഷം ഇപ്പോഴാണ് നിത്യേന കട തുറക്കുന്നത്. വിറ്റഴിക്കൽ വിൽപ്പനയിലെയെന്നോണമാണ് ഞങ്ങൾ വില കുറയ്ക്കുന്നത്. വരുമാനം ഒന്നുമില്ലാതെ രണ്ടു കൊല്ലം വീട്ടിൽ ചുമ്മായിരുന്നത് മറന്നിട്ടില്ല," അയാൾ കൂട്ടിച്ചേർത്തു. 
ഇണക്കമുണ്ടെന്നു തോന്നിയതിനാൽ നഗരത്തിൻ്റെ  കണ്ണായ സ്ഥലത്തെ വഴിയോര ബുക്ക് സ്റ്റാൾ ഉടമയെക്കുറിച്ച് കൂടുതൽ അറിയാൻ ഈ ലേഖകൻ ശ്രമിച്ചു. പക്ഷെ, ചില വിവരങ്ങൾ പങ്കിടുന്നതിൽ അയാൾക്ക് അൽപം പിശുക്ക്. 
"യാത്രക്കാർക്ക് തടസ്സമൊന്നും ഇല്ലെങ്കിലും, വഴിയോരത്തല്ലേ ഇത്രയും പുസ്തകങ്ങൾ ഇങ്ങനെ നിരത്തിയിട്ടിരിക്കിണത്! ഞങ്ങളുടെയൊക്കെ പേരുവിവരങ്ങൾ വെളിപ്പെടുത്താത്തതാണ് ഉത്തമം, സാർ," സുഹൃത്ത് സവിനയം അറിയിച്ചു. 
ശരിയാണ്. ഈ പറഞ്ഞതു മാനിച്ച് സുഹൃത്തിനെ തുടർന്നും ഇങ്ങനെ മാത്രം സംബോധന ചെയ്യട്ടെ. കോർപ്പറേഷൻകാർക്ക് വിവരമെത്തിച്ച് ഒരു പുസ്തകക്കട പൂട്ടിക്കുന്നൊരു അക്ഷരവൈരിയല്ല ഞാനെന്ന് അയാൾക്ക് ഉറപ്പും കൊടുത്തു. 
സെക്കൻഡ്സ് (സെക്കൻഡ് ഹേൻഡ് പുസ്തകങ്ങളുടെ ഓമനപ്പേര്) അന്വേഷിച്ച് സുഹൃത്തിൻ്റെ  പുസ്തകശാലയിലെത്തുന്നവരിൽ സ്കൂൾ-കാളേജ് വിദ്യാർത്ഥികൾ മുതൽ എൻജിനീയറിങ്ങിനും മെഡിസിനും പഠിക്കുന്നവർ വരെയുണ്ട്. 


"ഇംഗ്ളീഷ്, മലയാളം നോവലുകൾ ഞാൻ തിരിച്ചെടുക്കും. അവർ എനിയ്ക്ക് തന്നതിൻ്റെ മുപ്പത് ശതമാനം കാശ് തിരിച്ചുകൊടുക്കും," സുഹൃത്ത് കച്ചവട രീതി വ്യക്തമാക്കി. 
സെക്കൻഡ്സിൽ, സ്കൂൾ-കാളേജ് പുസ്തകങ്ങൾക്കാണത്രെ 'ബമ്പർ ഓഫർ’! "സങ്കടം പറഞ്ഞ് 'സെൻ്റി'യടിക്കുന്നതിനു മുന്നെത്തന്നെ അവര് പ്രതീക്ഷിക്കുന്നതിൽ കൂടുതൽ കിഴിവ് ഞാൻ കൊടുക്കും, കുട്ട്യോള് പഠിച്ച് നന്നാവട്ടെ, സാർ." 
സെക്കൻഡ്സ് വിപണനം ചെയ്ത് കുടുംബം പുലർത്തുന്ന തിരക്കിൽ, ഗ്രെഹൽവയുടെ 'Unleashing the Power of Consultative Selling' എന്ന പുസ്തകമൊന്നും വായിക്കാൻ നമ്മുടെ സുഹൃത്തിന് സമയം കിട്ടിക്കാണില്ല. എന്നാൽ, സെക്കൻഡ്സ് വിൽക്കുന്ന ഈ വിജ്ഞാന വ്യാപാരിയുടെ മനസ്സ് ശരിക്കും ഫസ്റ്റ് ഹേൻഡാണ്! 
ഡിജിറ്റൽ അല്ലാത്ത വായന ഒരു പ്രാകൃത സമ്പ്രദായമാണെന്ന് ന്യൂജെൻ തത്ത്വശാസ്ത്രങ്ങൾ വിളംബരം ചെയ്തുകഴിഞ്ഞിരിക്കുന്നു. ഇനി അതൊരു കൊടും കുറ്റകൃത്യമാണെന്ന് വിധി എഴുതുന്നതുവരെ, തെരുവിലെ പുസ്തക മേളകൾക്ക് ജനപ്രിയമായിത്തന്നെ തുടരാം. കേരളത്തിൽ മാത്രമല്ല, സംസ്ഥാനത്തിന് പുറത്തും ഈ ലേഖകന് പോകാൻ കഴിഞ്ഞ നഗരങ്ങളിലെല്ലാം ഫൂട്ട്പാത്ത് പുസ്തക വ്യാപാരം വളരെ സജീവമാണ്. ബാർഗൈൻ ബുക്ക് സ്റ്റാളുകൾ മുതൽ ഇഷ്ടപ്പെട്ട സെക്കൻഡ്സുകൾ കിലോ കണക്കിന് തൂക്കി വാങ്ങാവുന്ന മാർക്കറ്റുകൾ വരെ കാണാൻ സാധിച്ചിട്ടുണ്ട്. 
കൊൽക്കത്തയും ഡൽഹിയും കഴിഞ്ഞാൽ, മുംബൈയിലായിരിയ്ക്കും രാജ്യത്തെ ഏറ്റവും വലിയ വഴിയോര പുസ്തക ശേഖരങ്ങൾ. ബെംഗളൂരുവും, ചെന്നൈയും, ഹൈദരാബാദും, തിരുവനന്തപുരവും തൊട്ടു പിന്നിലുണ്ട്. ഇവയിൽ പലതും കുടിയൊഴിപ്പിക്കൽ ഭീഷണി നേരിടുന്നുണ്ടെങ്കിലും, നമ്മുടെ മനസ്സുകളിൽ നിന്ന് വായനാശീലം കുടിയിറങ്ങുന്നതുവരെ, ഈ വഴിയോര വിൽപന മഹോത്സവങ്ങൾക്ക് ഒന്നും സംഭവിക്കാനിടയില്ല. 


ഓൺലൈനായി ഓഡർ ചെയ്ത് പുസ്തകം വാങ്ങുന്നത് വായനാ സംസ്കാരത്തെ സാരമായി ബാധിക്കുമെന്നാണ് നമ്മുടെ സുഹൃത്തിൻറെ പക്ഷം. ഈ അഭിപ്രായം കച്ചവട താൽപര്യം സ്വാധീനിച്ചതാവാം. പക്ഷേ, അൽപമൊന്ന് ആലോചിച്ചാൽ വസ്‌തുതയും അതുതന്നെയെന്നു തിരിച്ചറിയാം. ഒരു ലൈബ്രറിയിൽ പോയി ഇഷ്ടപ്പെട്ട പുസ്തകം തിരഞ്ഞെടുത്ത് വായിക്കുമ്പോഴൊ, അല്ലെങ്കിൽ വിപണിയിൽ നിന്ന് ആരാഞ്ഞെടുത്തതൊന്നിൽ വ്യാപൃതമായിരിക്കുമ്പോഴൊ ഉള്ള അനുഭൂതി ഓൺലൈൻ വഴി ലഭിക്കുമോ? 
അജ്ഞാതനൊരാൾ, അകത്തോ പുറത്തോ അല്ലാത്ത സ്ഥലത്തുവെച്ച്, ഉള്ളിലെന്താണെന്ന് ഉറപ്പില്ലാത്ത ഒരു പൊതി കൈമാറുന്നതിനെയല്ലേ ‘ഫേഷനബ്ൾ’ ആയി ഓൺലൈൻ ഷോപ്പിങ് എന്നു നാം വിളിക്കുന്നത്? 
സ്വേച്ഛാധിപത്യം കൊടികുത്തിവാണിരുന്ന പലചരക്കുകടകളുടെ നേരെ നാം പടിയടച്ച് പിണ്ഡം വെച്ചു. വാങ്ങുന്ന സാധനം പൊട്ടിയതുമല്ല പൊളിഞ്ഞതുമല്ലയെന്ന് നേരിട്ടു കണ്ട് ഉറപ്പുവരുത്താനും, അകലെ വെച്ചിരിക്കുന്ന അടുത്തിറങ്ങിയ ഉൽപ്പന്നങ്ങൾ കൈ എത്തിച്ച് എടുക്കാനുമുള്ള സ്വാതന്ത്യ്രം തന്ന്, Customer is the King എന്നൊക്കെ പറഞ്ഞ് നമ്മളോട് ആദരവു കാണിച്ച സൂപ്പർമാർക്കറ്റുകളെ നാം സന്തോഷത്തോടെ സ്വീകരിച്ചതാണ്. എന്നിട്ട്, ഇപ്പോഴിതാ എല്ലാം തലകീഴുമറിയുന്നു. ഇ-വാണിജ്യ വീരന്മരായ ഫ്ലിപ്കാർട്ടിനും, ആമസോണിനും, സ്നാപ്പ്ഡീലിനും, ആലിബാബക്കുമൊക്കെ നമ്മളെ എങ്ങനെ വേണമെങ്കിലും ശരിപ്പെടുത്തിയെടുക്കാമല്ലൊ! 
കസ്റ്റമേഴ്സിൽ നിന്ന് എന്തെങ്കിലും പ്രത്യേക അനുഭവം? 
"ചില പുള്ളികള് 'ബുദ്ധിജീവി'കളാ! അവര് എന്നോടൊന്നും മിണ്ടില്ല. തെരച്ചിലോട്, തെരച്ചിലാ… എല്ലാം ചിന്നിച്ചെതറി ഇടും. എന്നിട്ട്, തളർന്നാൽ അടുത്തുവന്ന് എൻ്റെ മുഖത്ത് നോക്കാതെ, ഒരു ചോദ്യമുണ്ട്: ഇവടെ Les Misérables ഉണ്ടോ, Sherlock Holmes ഉണ്ടോ, The Da Vinci Code ഉണ്ടോ, എന്നൊക്കെ. 
നിമിഷനേരംകൊണ്ട് ഞാൻ സാധനം എടുത്തുകൊടുക്കും. ഈ വല്ല്യേ, വല്ല്യേ, വെള്ളക്കാരടെ ബുക്ക്കളെക്കുറിച്ചൊക്കെ എനിയ്ക്കെങ്ങനെ അറിയാനെന്നാ ഇവമ്മാരടെയൊക്കെ ഒരു ഭാവം! കൊറച്ചു കാലം ആയില്ല്യേ, ഈ വക 'കോഡു'കളൊക്കെ കാണാൻ തൊടങ്ങീട്ട്!" 
"Les Misérables-ൻ്റെ ഇംഗ്ളീഷ് പരിഭാഷയുടെ കൂടെ, മലയാളത്തിലെ 'പാവങ്ങളും' ചേർത്തു കൊടുക്കുമ്പോഴാണ് അവരൊക്കെ യഥാർത്ഥത്തിൽ ജീൻവാൽജിൻ (Les Misérables ലെ പാവം നായകൻ) ആവുന്നത്," സുഹൃത്തിൻ്റെ മുഖത്ത് 'ബുദ്ധിജീവി' കളോട് ബുദ്ധികാണിച്ച ഒരു സംതൃപ്തി.  
കൂടാതെ, വിക്റ്റർ ഹ്യൂഗൊയുടെയും, കനാൻ ഡോയലെയുടേയും, ഡേൻ ബ്രൗണിൻ്റെയുമൊക്കെ മറ്റു പുസ്തകങ്ങളും എടുത്ത് കാണിച്ചുകൊടുത്ത് ഇത്തരം കസ്റ്റമേഴ്സിനെ ഇടക്കൊക്കെ നമ്മുടെ സുഹൃത്ത് 'ഇംപ്രസ്സ്' ചെയ്യാറുണ്ടത്രേ! 
ഞങ്ങളുടെ ഈ ചർച്ചക്കിടയിലും പുസ്തകക്കച്ചവടം വേണ്ടതു പോലെ നടക്കുന്നുണ്ട്. ഐറ്റങ്ങൾ പലതും ഞാനും മറിച്ചു നോക്കിക്കൊണ്ടിരുന്നു. 
"പിന്നെ, ഫ്രീക്കൻമാര്... അവര് അൽപം കളറും മറ്റുമുള്ള മെഗസീ൯സ് മറച്ച്നോക്കി കൊറച്ച്നേരം അങ്ങനെ നിൽക്കും. പിന്നീട്, കാര്യത്തിലേയ്ക്ക് കടന്നു പല, പല നോവൽസും അരിച്ച്പെറുക്കും. അവസാനം നല്ലൊരു 'ഇംഗ്ളീഷ് പൈങ്കിളി' യിൽ സെറ്റിൽ ചെയ്യും!" 
എന്നാൽ, ബുദ്ധിജീവികളേയും ഫ്രീക്കൻമാരേയും ഒരു നിലയിൽ നമ്മുടെ സുഹൃത്തിന് ഇഷ്ടമാണത്രെ.  
"കാരണം, ഈ രണ്ട് വിഭാഗത്തിൽപ്പെട്ടവരും എൻ്റെയടുത്തുവന്ന് 'പെർഫോം' ചെയ്യുന്നതിനാൽ, അവർക്ക് ബാർഗൈൻ ചെയ്യാനുള്ള ഒരു 'ഇത്' നഷ്ടപ്പെടും. അതിനാൽ, ഞാൻ ചോദിക്കുന്ന കാശും തന്ന് അവർ സ്ഥലം വിടും." 


ഈ ഏർപ്പാട് എങ്ങനെ, ഗുണമുണ്ടോ, ഞാൻ ചോദിച്ചു. 
“പുസ്തകം കേടുവരുന്ന സാധനമല്ലല്ലൊ, വിറ്റഴിയാൻ താമസം വന്നാലും കുഴപ്പമില്ല. പിന്നെ, സ്ഥലത്തിന് വാടകയുമില്ല. അതുകൊണ്ട് ജീവിക്കാനുള്ളത് ഇതിൽനിന്ന് കിട്ടും." 
പേവ്മെൻ്റ് ബുക്ക് സ്റ്റാളിന് ആകെയുള്ള 'സ്ട്രക്ച്ചർ’ ഒരു നീല ടാർപാളിൻ ഷീറ്റാണ്. ഈ 'പീടിക' എങ്ങനെയാണ് രാത്രിയിൽ അടയ്ക്കുന്നത്? 
"മൊത്തം കവർ ചെയ്ത് ഒരു കെട്ടലാണ്, സാറെ! അടുത്ത ദിവസം രാവിലെ തുറക്കുമ്പോൾ, വെച്ചതെല്ലാം അതുപോലെതന്നെ ഇവടെ കാണും."
പുസ്തകങ്ങൾ ആരും മോഷ്ടിക്കില്ലെന്നാണ് അയാളുടെ ഉറച്ച വിശ്വാസം. 
'The Man Who Loved Books Too Much' എന്ന പുസ്തകം അയാളുടെ ശേഖരത്തിൽ ഉണ്ടോയെന്ന് ചോദിക്കാൻ സുഹൃത്തിൻ്റെ ഈ ദൃഢവിശ്വാസം എനിക്ക് പ്രചോദനമായി. 
"ഈ പേര് ആദ്യം കേൾക്ക്ആണല്ലോ," ഖേദമറിയിച്ചു സുഹൃത്ത്. 
ആലിസൻ ഹൂവർ ബാർറ്റ്ലറ്റ് എഴുതിയതാണ് ഈ പുസ്തകം. യഥാർത്ഥത്തിൽ അവരൊരു പത്രപ്രവർത്തകയാണ്, ഞാൻ കൂടുതൽ വിവരം കൊടുത്തു. 
"ഇല്ല, സാർ, ആ പുസ്തകം എൻ്റെ കളക്ഷനിലില്ല,” സുഹൃത്ത് സമ്മതിച്ചു. 
“കാര്യമെന്താ?" അയാൾക്ക് ആകാംക്ഷ. 
ലോകത്തെ ഏറ്റവും (കു)പ്രസിദ്ധനായ പുസ്തക മോഷ്ടാവാണ് ജോൺ ചാൾസ് ഗിൽകി. 
കാലിഫോർണിയക്കാരൻ. പുള്ളിക്കാരൻ രണ്ട് ലക്ഷം ഡോളർ വിലവരുന്ന പുസ്തകങ്ങളും കൈയെഴുത്തുപ്രതികളും മോഷ്ടിച്ച് പിടിയിലായി. വിലപിടിപ്പുള്ള പുസ്തകവും വണ്ടിച്ചെക്കുമായിരുന്നു ഗിൽകിയുടെ ബലഹീനത. 
ഗിൽകിയുടെ ബുക്ക് മോഷണങ്ങളും മോഷണ രീതികളും വരച്ചുകാട്ടുന്ന 'The Man Who Loved Books Too Much', പ്രസിദ്ധീകരിച്ച വർഷം മുതൽ ചൂടപ്പമാണ്. കൂടാതെ, കർക്കശക്കാരായ നിരൂപകന്മാർ പോലും ഏറെ നന്നായാണ് ഇതിനെക്കുറിച്ചു എഴുതുന്നത്. “The True Story of a Thief," എന്ന് സകലരും ഈ പുസ്തകത്തെ വിശേഷിപ്പിച്ചു. 
എൻറെ വിവരണം സുഹൃത്ത് പൂർണ്ണ മനസ്സോടെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. "സാറ് പറഞ്ഞു വരുന്നത് മനസ്സിലായി," കച്ചവടക്കാരൻ ഇപ്പോൾ അൽപം ഗൗരവത്തിലാണ്. 
"അല്ല, സുഹൃത്തേ, ഗിൽകിക്ക് കാലിഫോർണിയയിൽ നിന്ന് കേരളത്തിലെത്താൻ അധികം സമയമൊന്നും വേണ്ട," കുസൃതിയിൽ ഞാൻ വീണ്ടുമോന്ന് വിരട്ടി. 
ഇത് കേട്ടയുടനെ സുഹൃത്ത് പൊട്ടിച്ചിരിച്ചു. ഞാൻ കൂടെ ചിരിച്ചു, പക്ഷെ, എനിയ്ക്കു കാര്യം മനസ്സിലായില്ല. 
"അമേരിക്കക്കാരൻ കേരളത്തിൽ വന്നാൽ, മൂപ്പരുടെ ഇപ്പോഴത്തെ പരിചയസമ്പത്തുവച്ച്, ഇവിടെ പിടിച്ചുനിൽക്കാൻ പറ്റില്ല. മൂപ്പര് വല്ല ക്വട്ടേഷൻ സംഘത്തിലും ചേരാനാണ് സാധ്യത -- അതല്ലേ, ഇവടത്തെ ഒരു ട്രെൻഡ്!” 
“എൻ്റെ പുസ്തകങ്ങൾ സുരക്ഷിതമാണ്," സുഹൃത്ത് ഉളളുതുറന്നു ചിരിച്ചു. 
റോബിൻ ഹുഡിൻറെ കേരള പതിപ്പായ കായംകുളം കൊച്ചുണ്ണിയും, ഐതിഹാസിക കഥാപാത്രങ്ങളായ ‘പൊൻകുരിശ്ശ്’ തോമയും, ‘നേന്ത്രക്കുല’ നാണുവും, പിന്നെ പട്ടികയിൽ പുതിയതായി ഇടം തേടിയ ‘പൾസർ’ സുനിയും മറ്റും 'സ്പെഷ്യലൈസ്' ചെയ്തിരിക്കുന്ന വിഷയങ്ങളിൽ പുസ്തകമില്ലല്ലൊ!  
എൻ്റെ പുതിയ വിശദീകരണം കേട്ടു മനസമാധാനം വീണ്ടുകിട്ടിയ സുഹൃത്ത്, ഒടുവിലെത്തിയ കസ്റ്റമർക്ക്, 'സമ്പൂർണ്ണ ചാണക്യ നീതി' എടുത്തു പൊതിഞ്ഞു കൊടുത്തു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക