Image

രാമൻ എവിടെയോ അവിടമാണ് അയോധ്യ (ദുർഗ മനോജ്)  

Published on 29 July, 2022
രാമൻ എവിടെയോ അവിടമാണ് അയോധ്യ (ദുർഗ മനോജ്)  

അയോധ്യാകാണ്ഡം നാൽപ്പത്തിനാലാം സർഗം മുതൽ അറുപതു വരെ. 

(രാമൻ വനവാസത്തിലേക്കു പ്രവേശിക്കുന്നതും, ചിത്രകൂടത്തിൽ എത്തുന്നതും, ഗംഗാ തീരത്തു രാമനെ എത്തിച്ചു തിരികെ  അയോധ്യയിൽ എത്തിച്ചേർന്ന  സുമന്ത്രർ പറയുന്ന വൃത്താന്തം കേട്ടുള്ള അയോധ്യാവാസികളുടെ പ്രതികരണങ്ങളുമാണു പ്രതിപാദ്യം.)

രാമൻ്റെ അഭാവത്തിൽ അയോധ്യയിൽ ജീവനോടെപാർക്കാൻ ദശരഥൻ ആഗ്രഹിച്ചില്ല. ദശരഥൻ, രാമാ.... ലക്ഷ്മണാ ...എന്നു ദീനം വിലപിച്ചു. താപത്താൽ വെന്തുരുകുന്ന ദശരഥനോടു കൗസല്യ, രാമനെ കാട്ടിലയച്ച കൈകേയിയുടെ തന്നോടും തന്റെ മകനോടുമുള്ള ക്രൂരതകൾ എണ്ണിപ്പറഞ്ഞു കരയുവാൻ തുടങ്ങി. ഇതൊക്കെ കേട്ട് ലക്ഷ്മണ മാതാവു സുമിത്ര, കൗസല്യയെ സമാധാനിപ്പിച്ചു. അവർ പറഞ്ഞു, കീർത്തിക്കു കീർത്തിയും, ക്ഷമക്കു ക്ഷമയുമാണു രാമൻ. അച്ഛൻ നൽകിയ വാക്കുപാലിക്കുവാനാണു രാമൻ അയോധ്യ ഉപേക്ഷിച്ചത്. ലക്ഷ്മണൻ പിതാവിനെ എന്ന പോലെ രാമനെ ശുശ്രൂഷിക്കും. വനവാസം ക്ഷണത്തിൽ പൂർത്തിയാക്കി തിരികെ വന്നു രാമൻ അയോധ്യാപതിയാകും. അതുവരെക്കാത്തിരിക്കൂ എന്ന്. ആ വാക്കുകൾക്കൊന്നും കൗസല്യയേയോ ദശരഥനേയോ അധികം സമാധാനിപ്പിക്കുവാനായില്ല.

ഈ സമയം അയോധ്യാനഗരിവിട്ടു സുമന്ത്രർ തെളിച്ചതേരു പായുകയായിരുന്നു. എന്നാൽ പൗരന്മാർ പിന്തുടരാതിരുന്നില്ല. രാമനുള്ളയിടമാണയോധ്യയെന്നും രാമനില്ലാത്തിടം അടവിയെന്നും പറഞ്ഞ് അവർ രഥം പോയവഴിയേ സഞ്ചരിച്ചു.

ഒടുവിൽ തമസാനദിക്കരയിലെത്തി. നേരം സന്ധ്യയാകുന്നതു കണ്ട്, രഥത്തിൽ നിന്നും കെട്ടഴിച്ചു കുതിരകളെ മാറ്റി, പുല്ലിട്ടുകൊടുത്തും ധാരാളം വെള്ളം കൊടുത്തും അവയുടെ ദാഹം മാറ്റി സുമന്ത്രർ. അപ്പോഴേക്കും പൗരന്മാരും എത്തിച്ചേർന്നു. ആ രാത്രി അവിടെ കഴിച്ചുകൂട്ടാമെന്നായി എല്ലാവരും. മരങ്ങളുടെ ഇലകളാൽതീർത്ത ശയ്യയിൽ രാമനും സീതയും വിശ്രമിച്ചു. ലക്ഷ്മണനും സുമന്ത്രരും അവർക്കു കാവലായ് നിലകൊണ്ടു. രാവു പുലരാനായി രാമൻ കാത്തുനിന്നില്ല. പൗരന്മാർ ഉണരും മുൻപ് അവർക്ക് എത്തിപ്പിടിക്കാനാകുന്നതിലും ദൂരെ എത്തണം. അതിനായി മുന്നിൽ കണ്ട തേർ പോകുന്ന വഴിയേ കുറേ ദൂരം തേർനടത്തി തിരികെ വരാൻ സുമന്ത്രരോടു പറഞ്ഞു. അപ്രകാരം ചെയ്തു തിരികെ വന്നുകഴിഞ്ഞപ്പോൾ തേരിലേറി, അവർ വടക്കുദിക്കിലേക്കു യാത്രയായി.

പുലർന്നപ്പോൾ രാമനെക്കാണാഞ്ഞ് പൗരന്മാർ അലമുറയിട്ടു. ഉറങ്ങിപ്പോയതു കഷ്ടമായല്ലോ എന്നു വിലപിച്ചു. തേർ പാഞ്ഞ വഴിയിലൂടെ കുറേദൂരം മുന്നോട്ടു പോയെങ്കിലും യാതൊരു അടയാളവും കിട്ടാതെ, അവർ നിരാശരായി തിരികെ അയോധ്യയിലേക്കു മടങ്ങി.
എന്നാൽ രാമനെക്കൂട്ടാതെ മടങ്ങിയ അവരെ എതിരേറ്റത് പുരസ്ത്രീകളുടെ വിലാപമാണ്. അയോധ്യയിലെ ശ്രീ രാജ്യം വിട്ടുപോയി. കൈകേയിയുടെ രാജ്യത്തു ഭൃത്യരെപ്പോലെ ജീവിക്കുന്നതിലും നല്ലതു മരണമാണെന്നൊക്കെ പറഞ്ഞ് അവർ വിലപിച്ചു. സൂര്യനസ്തമിക്കേ അയോധ്യ നീർവറ്റിയ നീരാഴി പോലെ സന്തോഷമറ്റതായ് തീർന്നു.

ഈ സമയം രാമൻ ബഹുദൂരം യാത്ര ചെയ്തു. കോസലം പിന്നിട്ട് അവർ ഗംഗാതടത്തിലെത്തി. ഗംഗകണ്ടു കൺകുളിർക്കേ രാമൻ അന്നവിടെ തങ്ങാം എന്നു നിശ്ചയിച്ചു. ഈ സമയം നിഷാദരാജാവായ ഗുഹൻ, തൻ്റെ വൃദ്ധരും ജ്ഞാനികളുമായ മന്ത്രിമാരുമായി രാമനെ എതിരേൽക്കുവാനെത്തി. എന്തു സൗകര്യവും ഒരുക്കുവാൻ തയ്യാറായ അവരോട് കുതിരകൾക്കു ഭക്ഷണവും, തങ്ങൾക്കു വിശ്രമിക്കുവാൻ ഇടവും മാത്രമാണു രാമൻ ആവശ്യപ്പെട്ടത്. അന്നു വെറും നിലത്തു സീതയോടൊപ്പം രാമൻ നിദ്രയെ പുൽകി. അല്പംമാറി, സുമന്ത്രർക്കും ഗുഹനുമൊപ്പം കാവലായ് സൗമിത്രി നിലകൊണ്ടു. ഗുഹൻ എത്ര നിർബന്ധിച്ചിട്ടും ലക്ഷ്മണൻ വിശ്രമിക്കുവാൻ കൂട്ടാക്കിയില്ല.

സൂര്യോദയമായി.ഗംഗ കടക്കുവാൻ ഗുഹൻ  തോണി ഏർപ്പാടു ചെയ്തു. എന്നിട്ട് സുമന്ത്രരോട് വേഗം അയോധ്യയിലേക്കു തിരികെ പോകുവാൻ ആവശ്യപ്പെട്ടു.അവിടെ ചെന്ന് ഏവരേയും ആശ്വസിപ്പിക്കുവാനും പറഞ്ഞു. രാമൻ്റെ നിർബന്ധത്തിനു വഴങ്ങി സുമന്ത്രർ മടങ്ങി.  വനജീവിതത്തിലേക്കു കടക്കുംമുൻപു ജടാധാരണത്തിനായി പേരാലിൻകറ കൊണ്ടുവരാൻ ആവശ്യപ്പെട്ടു. അതുപയോഗിച്ചു രാമലക്ഷ്മമണൻമാർ ജടാധാരികളായി. വത്ക്കലവും ചുറ്റിയതോടെ അവർ ഋഷികളെപ്പോലെ ശോഭിച്ചു. അനന്തരം ഗംഗ തരണംചെയ്യാൻ ഗുഹൻ ഏർപ്പാടാക്കിയ തോണിയിൽ കയറി മൂവരും. ആദ്യം സീത, ഗംഗാദേവിയെ പ്രാർത്ഥിച്ചു. പതിനാലു വർഷത്തിനു ശേഷം മടങ്ങി വന്നു കഴിഞ്ഞ് വേണ്ടവിധം പ്രസാധിപ്പിക്കുമെന്നും കാനനവാസത്തിൽ സദാ കാത്തുരക്ഷിക്കണമെന്നും പ്രാർത്ഥിച്ചു. മൂവരേയും മറുകരയിൽ എത്തിച്ചു തോണി മടങ്ങി. അന്നു മുതൽ അവർ യഥാർത്ഥ വനവാസം ആരംഭിച്ചു. ആ രാത്രി വേട്ടയാടിക്കിട്ടിയ നാലു മൃഗങ്ങളെ ഭക്ഷണമാക്കി, വലിയ വൃക്ഷത്തിൻ്റെ വേരു ശയ്യയാക്കി അവർ ക്ഷീണിച്ചുറങ്ങി.

നേരം പുലർന്നപ്പോൾ  ഗംഗ യമുനയുമായി സന്ധിക്കുന്നിടത്തേക്കു യാത്ര ചെയ്തു. അധികം വൈകാതെ ഭരദ്വാജ ആശ്രമത്തിലെത്തി. അന്നവിടെ തങ്ങി, പിറ്റേന്ന്, മുനിയുടെ നിർദ്ദേശാനുസരണം കാളിന്ദീനദി മുറിച്ചു കടന്നു ചിത്രകൂടത്തിലേക്കു യാത്രചെയ്യുവാൻ നിശ്ചയിച്ചു. കാട്ടുമരങ്ങൾ കൂട്ടിക്കെട്ടി വലിയചങ്ങാടമുണ്ടാക്കി, ആറ്റുവഞ്ചിയും ഞാവൽ മരത്തിെന്റെ കൊമ്പുകളും മുറിച്ചു ലക്ഷ്മണൻ സീതക്കു ഇരിപ്പിടമൊരുക്കി. കാളിന്ദിയുടെ നടുക്കെത്തിയപ്പോൾ സീത നദിയെ വന്ദിച്ചു.
ആര്യപുത്രൻ്റ വ്രതം പൂർത്തിയാക്കി അയോധ്യയിലേക്കു മടങ്ങുവാൻ സഹായിക്കണമെന്നു പ്രാർത്ഥിച്ചു. മറുകര എത്തിയപ്പോൾ, അവിടെ തീരത്തു കണ്ട ശ്യാമവടവൃക്ഷത്തെ സീത പൂജിച്ചു.
പിന്നെ രാമൻ ലക്ഷ്മണനോടു പറഞ്ഞു, "അനിയാ നീ സീതയുമൊത്തു മുന്നിൽ നടക്കുക. അവൾക്കു കൗതുകം തോന്നുന്ന പൂവോ, കായയോ കണ്ടാൽ അതവൾക്കു കൊടുക്കുക. ഞാൻ നിങ്ങളുടെ രക്ഷക്കായി പിന്നാലെയുണ്ട്. അങ്ങനെ മെല്ലെ നടന്നു  രണ്ടുനാൾ കൊണ്ടവർ ചിത്രകൂടത്തിലെത്തി. അഗ്നിവർണ്ണത്തിലെ പൂക്കൾ തിങ്ങിയ പിലാശു നിറഞ്ഞ കാടും, വലിയ തേനീച്ചക്കുടുകളും, നിരവധി പക്ഷികളും നിറഞ്ഞ മനോഹരമായ കാട്. അവിടെ നിരപ്പായ ഒരിടം കണ്ടെത്തിപ്പോൾ ഉറപ്പുള്ള മരങ്ങൾകൊണ്ടു പാർപ്പിടം നിർമ്മിച്ചു പുല്ലുമേഞ്ഞു. ശാലാപൂജ ചെയ്തു. അവർ മോദമാർന്നു.
ഈ സമയം സുമന്ത്രർ തിരികെ അയോധ്യയിലെത്തി. വിവരങ്ങൾ ഓരോന്നും സവിസ്തരം പറഞ്ഞുകേൾപ്പിച്ചു. അയോധ്യയിലെ വിലാപം അവസാനിച്ചില്ല.
അയോധ്യ രാമനെ ഓർത്തു വേദനിച്ചു.

സാരാംശം

വനവാസത്തിനു തയ്യാറായ രാമനൊത്തു വനത്തിലേക്കു പുറപ്പെടുവാൻ സുമിത്രാതനയനും നിശ്ചയിച്ച ഘട്ടത്തിൽ ഒരു നിമിഷാർദ്ധം പോലും സുമിത്രയിലെ മാതാവു തളരുന്നില്ല , രാമനിൽ ദശരഥേയും സീതയിൽ സ്വന്തം അമ്മയും രാമനുള്ള കാട് അയോധ്യയെന്നും നിനച്ചു കൊണ്ട് രാമനെ സേവിച്ചു കൊണ്ടു ജീവിക്കുക എന്നാണ് ആ അമ്മ മകനെ
 ഉപദേശിക്കുന്നത്. തന്റെ മകന്റെ ജീവിത ലക്ഷ്യം രാമനിൽ കേന്ദ്രീകരിച്ചിരിക്കുന്നുവെന്നു മറ്റാർക്കും മുൻപേ ആ അമ്മ തിരിച്ചറിയുന്നുണ്ട്.
അതിനാലാണ് അവർക്കു നിസ്സംശയം പറയുവാനാകുന്നത് രാമൻ പതിനാലു വർഷം കഴിഞ്ഞു വന്ന് അയോധ്യാപതിയാകുമെന്ന്. ദശരഥൻ, കൈകേയി, കൗസല്യ , സുമിത്ര എന്നിവരിൽ രാമനിൽ യഥാർത്ഥ വിശ്വാസം സുമിത്രയ്ക്കാണെന്നു കാണാം. കൗസല്യക്കും ദശരഥനും രാമൻ മകനാണ്. കൈകേയിക്കു സ്വന്തം മകന്റെ എതിരാളിയും. ഈ ഘട്ടത്തിൽ ഏറ്റവും മനസ്സുറപ്പോടെ എന്റെ മക്കൾക്ക് യാതൊരു അപകടവും സംഭവിക്കില്ല എന്ന നിശ്ചയം സുമിത്രയോളം മറ്റാരും കാട്ടുന്നില്ല. ഒരാൾക്കു ഈശ്വരനിലെ ഭക്തിയും ഇപ്രകാരം അചഞ്ചലെങ്കിൽ എത്ര നന്നാകുമായിരുന്നു !
 രാമൻ്റെ ജീവിതം യഥാർത്ഥ വനവാസത്തിലേക്കു കടന്നിരിക്കുന്നു. രാമനിരിക്കുന്നയിടം സ്വർഗമെന്ന സീതയുടെ കണ്ടെത്തലെത്ര സത്യമാണെന്നു തോന്നും ചിത്രകൂട വർണ്ണന കണ്ടാൽ. അതിൽ അതിശയോക്തി ഇല്ലതാനും. സീതയും രാമനും ലക്ഷ്മണനും മാത്രമുള്ള മറ്റൊരയോധ്യ ചിത്രകൂടത്തിൽ വീണ്ടും ജനിക്കുകയാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക