Image

ഷാപ്പ് ജീവനക്കാരനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പ്രതികള്‍ അറസ്റ്റില്‍.

Published on 04 August, 2022
 ഷാപ്പ് ജീവനക്കാരനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പ്രതികള്‍ അറസ്റ്റില്‍.

 

 കോട്ടയം: ഷാപ്പ് ജീവനക്കാരനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പ്രതികള്‍ അറസ്റ്റില്‍. ഏറ്റുമാനൂര്‍ വെട്ടിമുകള്‍ ഭാഗത്ത് കല്ലുവെട്ടം കുഴിയില്‍ വീട്ടില്‍ സണ്ണി മകന്‍ ജസ്റ്റിന്‍ കെ സണ്ണി (27), ഏറ്റുമാനൂര്‍ വെട്ടിമുകള്‍ ഭാഗത്ത് കുറ്റിവേലില്‍ വീട്ടില്‍ ഷാജി മകന്‍ അനന്തു ഷാജി (27),  മാന്നാനം തെക്കേതടത്തില്‍ വീട്ടില്‍ രാജുമോന്‍ മകന്‍ സച്ചിന്‍സണ്‍ (27) എന്നിവരെയാണ് ഏറ്റുമാനൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. 

ഇവര്‍ ഷട്ടര്‍ കവല ഭാഗത്തുള്ള കള്ള് ഷാപ്പില്‍ എത്തിയതിനുശേഷം ഷാപ്പ് ജീവനക്കാരുമായി വാക്കു തര്‍ക്കത്തില്‍ ഏര്‍പ്പെടുകയും അവരെ കൊലപ്പെടുത്തുവാന്‍ ശ്രമിക്കുകയും, ഷാപ്പിലെ കുപ്പികളും   ഫര്‍ണിച്ചറും അടിച്ചു തകര്‍ക്കുകയും ചെയ്തു. ഇത് അന്വേഷിക്കാന്‍ ചെന്ന പോലീസ് ഉദ്യോഗസ്ഥരെ കയ്യേറ്റം ചെയ്യുകയും സ്ഥലത്ത് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയുമായിരുന്നു. തുടര്‍ന്ന് ജില്ലാ പോലീസ് മേധാവി കെ.കാര്‍ത്തിക്കിന്റെ   നേതൃത്വത്തിലുള്ള അന്വേഷണസംഘം സ്ഥലത്തെത്തി പ്രതികളെ സാഹസികമായി പിടികൂടുകയുമായിരുന്നു. 

പ്രതികളില്‍ ഒരാളായ ജസ്റ്റിന്‍ കെ സണ്ണി കാപ്പ നിയമപ്രകാരം ശിക്ഷ അനുഭവിച്ചിട്ടുള്ള ആളാണ്.  കൂടാതെ ഇയാള്‍കഞ്ചാവ് കേസില്‍ വിശാഖപട്ടണത്ത് ഒരു വര്‍ഷക്കാലമായി ജയിലിലായിരുന്നു.  ഏറ്റുമാനൂര്‍ സ്റ്റേഷന്‍ എസ്.എച്ച്.ഓ രാജേഷ് കുമാര്‍ പി. ആര്‍, എസ്.ഐ മാരായ പ്രശോഭ്, ജോസഫ് ജോര്‍ജ്, പ്രദീപ്. എം. എസ്,  സി.പി.ഓ മാരായ ഡെന്നി പി ജോയ്, പ്രവീണ്‍.പി.നായര്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക