Image

സീതാപഹരണം (ദുര്‍ഗ മനോജ് )

ദുര്‍ഗ മനോജ് Published on 05 August, 2022
സീതാപഹരണം (ദുര്‍ഗ മനോജ് )

അരണ്യകാണ്ഡം നാല്‍പ്പത്തിയേഴാം സര്‍ഗം മുതല്‍ അറുപത്തിനാലു വരെ.

(സീതാപഹരണവും, ജടായുവിന്റെ ആക്രമണവും, രാമവിലാപവുമാണു പ്രതിപാദ്യം.)

വന്നിരിക്കുന്ന ബ്രാഹ്‌മണനെ യഥാവിധി പൂജിച്ച സീതയോട്, 'ആരു നീ കന്യകേ' എന്ന് രാവണന്‍ ചോദിച്ചു. അതിനു  ജനകാത്മജ, ഒന്നു ചിന്തിച്ച ശേഷം വിശദമായി താന്‍ ജനകന്റെ പുത്രിയായ സീതയാണെന്നും, ദശരഥപുത്രനായ രാമന്‍ ശൈഖചാപം ഒടിച്ചു വീര്യശുല്ക്കയായി തന്നെ ധര്‍മ്മപത്‌നിയാക്കിയെന്നും, പിന്നീട് കൈകേയിയുടെ ആവശ്യപ്രകാരം അച്ഛന്റെ വാക്കുപാലിക്കുവാന്‍ വനവാസം നടത്തുകയാണെന്നും മറുപടി പറഞ്ഞു. അതിനുശേഷം, അങ്ങീ കൊടുങ്കാട്ടില്‍ ഒറ്റക്കു സഞ്ചരിക്കുന്നതെന്ത് എന്നു സീത ചോദിച്ചു. മറുപടിയായി രാവണന്‍, താന്‍ ദേവാസുരമാനുഷലോകങ്ങളെ കിടുകിടാ വിറപ്പിക്കുന്ന ദശമുഖന്‍, രാവണനാണെന്നറിയിച്ചു. കൂടാതെ സീതയില്‍ കാമമുദിക്കയാല്‍ ഭാര്യയാക്കുവാന്‍ നിശ്ചയിച്ചു വന്നതാണെന്നും അറിയിച്ചു.
അതുകേട്ടു കോപം കൊണ്ട ജനകജ, അവനോട്, രാമന്റെ ഭാര്യയായ തന്നോട്  ഈ വിധം പറയുവാന്‍ എങ്ങനെ ധൈര്യം വന്നുവെന്നും, തുണികൊണ്ട്, കത്തിക്കാളുന്ന തീയ് കോരുവാന്‍ ശ്രമിക്കുന്ന മൂഢനാണു നീയെന്നും മറുപടി പറഞ്ഞു.

അതുകേട്ടു രാവണന്‍ അവന്റെ  ഉലകപ്രതാപം വര്‍ണ്ണിച്ചു തുടങ്ങി. എന്നാല്‍ അതിലൊന്നും സീത ലവലേശം കുലുങ്ങിയില്ല. എന്നുമാത്രമല്ല, നിന്റെ അന്ത്യമടുത്തു രാവണാ, എന്നെ തൊട്ടാല്‍ പിന്നെ അമൃതു സേവിച്ചിട്ടും കാര്യമില്ലെന്നു പറഞ്ഞു.

സീതാവാക്യം കേട്ടതോടെ അവന്‍ വിപ്രരൂപം വെടിഞ്ഞു സ്വന്തം രാക്ഷസരൂപം കൈക്കൊണ്ടു. അവന്‍, വാനില്‍ ബുധന്‍ രോഹിണിയെയെന്നപോലെ സീതയെ പിടികൂടി. ഇടതുകൈ കൊണ്ടു കാര്‍കൂന്തലിലും വലംകൈ കൊണ്ടു തുടകളിലും പിടികൂടി അവന്റെ  എളിയിലിരുത്തി. അപ്പോഴേക്കും കഴുതകളെ പൂട്ടിയതേര്‍ ആകാശത്തു കാണാറായി. അവന്‍ അതിലേറി വാനിലുയര്‍ന്നു.

സീത അഴലിലാണ്ട്, രാമാ, രാമാ എന്നിങ്ങനെ ആര്‍ത്തുവിളിച്ചു. 'ഹാ ലക്ഷ്മണാ, മഹാബാഹോ, എന്നെ കാമരൂപിയായ രാക്ഷസന്‍ അപഹരിക്കുന്നതു നീ കാണുന്നില്ലേ'എന്നു കരഞ്ഞു. 'പൂത്തുലഞ്ഞ കൊന്നമരങ്ങളേ, രാമനെ അറിയിക്കുവിന്‍, രാവണന്‍ സീതയെ അപഹരിച്ചുവെന്ന്...' എന്നവള്‍ വിലപിച്ചു. ഈ സമയം ഉറക്കത്തിലാണ്ട ജടായുവിനെ സീത കണ്ടു. സീതയുടെ നിലവിളി കേട്ടുണര്‍ന്ന ജടായു അപ്പോള്‍ തന്നെ രാവണരഥത്തിനു മുന്നില്‍ പറന്നെത്തി. രാവണനോടു സീതയെ വെറുതേ വിടൂ എന്നു പറഞ്ഞ്, രാവണനെ പോരിനു വിളിച്ചു. ഞാന്‍ വൃദ്ധനായിരിക്കാം എന്നിരുന്നാലും ഞാന്‍ നോക്കി നില്‍ക്കേ സീതയുമായി നീ മുന്നോട്ടു പോകില്ലെന്നു ജടായു പ്രഖ്യാപിച്ചു.

ജടായുവിന്റെ ഈ വാക്കുകള്‍ കേട്ട് രാക്ഷസരാജാവ് സീതയെ താഴെ നിര്‍ത്തി യുദ്ധത്തിനൊരുങ്ങി. ജടായുവിന്റെ ആക്രമണത്തില്‍ രാവണന്റെ വില്ലുകള്‍ ഒന്നൊന്നായി ഒടിക്കപ്പെട്ടു, അവന്‍ന്റെ രഥം നശിച്ചു, തേരാളിയും കഴുതകളും ചത്തുമലച്ചു. രാവണന്റെ ശരവര്‍ഷത്തിനിടയിലും ആ വലിയ പക്ഷി അവന്റെ ശരീരം, കൊക്കുകൊണ്ടും കൂര്‍ത്ത നഖങ്ങള്‍ കൊണ്ടും കീറിമുറിച്ചു.

ക്രുദ്ധനായ രാവണന്‍, ജടായുവിന്റെ  രണ്ടു ചിറകുകളും ഛേദിച്ചു നിലത്തിട്ടു. എന്നിട്ട്  മുറിവേറ്റുവീണ ജടായുവിനടുത്തേക്കു വലിയവായില്‍  നിലവിളിച്ചുകൊണ്ടു പാഞ്ഞു ചെന്ന സീതയുടെ മുടിക്കെട്ടില്‍ പിടികൂടി അവന്‍ വാനിലേക്കുയര്‍ന്നു.


വാനത്തേയ്ക്കുയരുന്ന അവനെക്കണ്ട് പേടിച്ചു ജനകനന്ദിനി കോപത്തോടെ രാവണനോടു പറഞ്ഞു, 'നീചാ രാവണാ, നിനക്കു നാണമില്ലേ? ഭീരൂ, നീ പേര്‍ ചൊല്ലി പോരാടിയിട്ടല്ലല്ലോ എന്നെ  തട്ടിയെടുത്തത്. വിജനത്തില്‍ പരനാരിയെ അപഹരിക്കുക! ലജ്ജയില്ലേ നിനക്ക്?'

ആരുടേയും സഹായം കിട്ടാതുഴറിയ സീത, ഒരു മലയുടെ മുകളില്‍ അഞ്ചു വീരവാനരന്മാരെ കണ്ടു. അവരുടെ നടുവിലേക്ക് തന്റെ ഉത്തരീയവും ആഭരണങ്ങളും ഇട്ടു കൊടുത്തു. അതിവേഗം സഞ്ചരിക്കുന്ന രാവണനതു കണ്ടതുമില്ല.

രാവണന്‍ സീതയുമൊത്ത് അതിവേഗം ലങ്കയിലെത്തി, അവിടെ ലങ്കയുടെ എല്ലാ പ്രതാപവും അവളെ കാട്ടിക്കൊടുത്തു. 
പിന്നെപ്പറഞ്ഞു, സീതേ, മുപ്പത്തിരണ്ടു കോടി വരുന്ന രാക്ഷസന്മാര്‍ക്കധിപനാണു ഞാന്‍. എന്റെ ഓരോ കാര്യം നടത്തുവാനും ആയിരം പേരുണ്ട്. എന്റെ അന്തപുരത്തില്‍ അനേകം ഉത്തമ സ്ത്രീകളുണ്ട്. അവര്‍ക്കൊക്കെ ഈശ്വരിയാകുക നീ. എന്റെ വാക്കു കേള്‍ക്കുക. എന്നില്‍ കനിയുക.'
അവന്‍ തുടര്‍ന്നു , ' ദേവീ, നിന്റെ ധര്‍മലോപം കൊണ്ടു തോന്നുന്ന ലജ്ജ മതിയാക്കു. ഈ മിന്നുന്ന കാലിണയില്‍ ഞാന്‍ തല മുട്ടിച്ചു കുമ്പിടുന്നു, എന്നില്‍ കനിഞ്ഞാലും. മറ്റൊരു നാരിയേയും രാവണന്‍ ഇമ്മട്ടു  വണങ്ങിയിട്ടില്ല.' ഈവിധം ജനകനന്ദിനിയോടു പറയുമ്പോഴും അവന്‍ കരുതി സീത അവന്റേതാണെന്ന്.

അതുകേട്ടു സീത, ഒരു പുല്ല് ഇടയില്‍ വച്ചു രാവണനോടു പറഞ്ഞു 'ദശരഥ പുത്രനാം രാമന്റെ കണ്‍മുന്നില്‍ വച്ചാണു നീ എന്നെ പിടികൂടാന്‍ ശ്രമിച്ചതെങ്കില്‍ ആ നിമിഷം നിനക്കും ഖരന്റെ ഗതി വന്നു ചേര്‍ന്നേനെ. നിനക്കു നാശമടുത്തിരിക്കുന്നു. നീ പറഞ്ഞ ഘോരന്മാരും കരുത്തന്മാരുമായ രാക്ഷസരൊക്കെ രാമനില്‍ നിര്‍വിഷങ്ങളാണ്. ഓളങ്ങള്‍ ഗംഗയുടെ കരകളെ എന്നപോലെ നിന്റെ ശരീരത്തെ തകര്‍ക്കും രാമബാണങ്ങള്‍.
ഇതുകേട്ടു രാവണന്‍ സീതയോട് പറഞ്ഞു, ' മൈഥിലീ, എന്റെ വാക്കു കേള്‍ക്ക്. നിനക്കു ഞാന്‍ പന്ത്രണ്ടു മാസം തരുന്നു. അതിനുള്ളില്‍ നീയെന്നെ പ്രാപിക്കുന്നില്ലെങ്കില്‍ പിന്നെ എന്റെ പാചകക്കാര്‍ നിന്നെ പ്രാതലിനു വെട്ടി നുറുക്കും.'

അതിനു ശേഷം അവന്‍ ഘോരരൂപിണികളായ രാക്ഷസികളോട് സീതയെ അശോകവനികയില്‍ പാര്‍പ്പിച്ചു മനം മാറ്റുവാന്‍ ആവശ്യപ്പെട്ടു.

ഇതേ സമയം പഞ്ചവടിയില്‍ കപടമൃഗരൂപിയായ മാരീചനെ കൊന്നു രാമന്‍ വേഗം മടങ്ങിയെത്തി. സീതയെക്കാണുവാന്‍ വെമ്പല്‍ പൂണ്ടു മടങ്ങിയ രാമനു ദുര്‍ലക്ഷണങ്ങള്‍ കാണാറായി. അപ്പോള്‍ മുന്നിലെത്തിയ ലക്ഷ്മണനോട്, സീതയെ ഒറ്റയ്ക്കാക്കിയതു തീരെ ശരിയായില്ലെന്നു രാമന്‍ കുപിതനാവുകയും ചെയ്തു. അതുകേട്ടു ലക്ഷ്മണന്‍, തന്നോടു ദേഷ്യം തോന്നരുതെന്നും സീതയുടെ പരുഷവാക്യം കേട്ടാണു താന്‍ അപ്രകാരം ചെയ്തതെന്നും ഖിന്നനായി പറഞ്ഞു. ആശ്രമത്തിലും പരിസരത്തിലും രാമനും ലക്ഷ്മണനും സീതയെത്തേടി അലഞ്ഞു.

സീതയെ തേടിത്തളര്‍ന്ന രാമന്‍ ആര്‍ത്തനായ് കേണു. ലക്ഷ്മണന്റെ  വാക്കുകള്‍ക്കു രാമനെ സമാധാനിപ്പിക്കുവാനായില്ല. ഒടുവില്‍ മൃഗങ്ങള്‍ ഓടി മറഞ്ഞതെക്കുദിക്കുനോക്കി സീതയെ അന്വേഷിച്ചു നടന്നുതുടങ്ങി. ഞെരിഞ്ഞമര്‍ന്ന കാടും, മണ്ണിലെ കനത്ത കാലടിയും കണ്ട്  സീതയെ അപഹരിച്ചത് ഒരു രാക്ഷസന്‍ തന്നെയെന്നുറപ്പിച്ച രാമന്‍ കോപം കൊണ്ടുവിറച്ചുകൊണ്ട് ശരമെടുത്തു വില്ലില്‍ തൊട്ട്  ഈവിധം പറഞ്ഞു.
'എപ്രകാരം ജരയും മരണവും കാലനും വിധിയും ലോകത്തില്‍ ഒരു ജീവിക്കും ഒരിക്കലും തടയാനാവില്ലയോ, അപ്രകാരം അനിവാര്യനാണ് കോപമാണ്ട ഞാന്‍, സംശയമില്ല. തിരിച്ചു തരായ്കില്‍, ദേവഗന്ധര്‍വ്വ മനുഷ്യ പന്നഗലൈയുക്തമായ ജഗത്തിനെ ഞാന്‍ കീഴ്‌മേല്‍ മറിക്കും.'

സാരാംശം

ഈ അധ്യായത്തില്‍ കരയുന്ന സീതയും ശോകാര്‍ത്തനായ രാമനും നമുക്കു മുന്നില്‍ കടന്നു വരുന്നു. ഒപ്പം നിസ്സഹായനായ ലക്ഷ്മണനും.
സീതയുടെ ലക്ഷ്മണനോടുള്ള പരുഷ വാക്കുകള്‍ക്കുള്ള ഫലം രാവണന്റെ കൈകള്‍ക്കുള്ളില്‍പ്പെടുന്ന നിമിഷത്തില്‍ സീത തിരിച്ചറിയുന്നുണ്ട്. രാമനും ആപത്തു ശങ്കിക്കുന്നു. ഇതു മുന്‍കൂട്ടി അറിഞ്ഞതു ലക്ഷ്മണന്‍ മാത്രമാണ്. മായാമൃഗദര്‍ശന വേളയില്‍ത്തന്നെ ഇതു മായാവി മാരീചനെന്നു ലക്ഷ്മണന്‍ കാണുന്നുണ്ട്. സീത, പറഞ്ഞയക്കുമ്പോള്‍ ഇനി കാണാനാകുമോ ഭവതിയെ എന്ന ആശങ്ക തുറന്നു പറയുന്നുമുണ്ട്. ചിലത് അനിവാര്യമാണ്. അതു സംഭവിക്കുവാന്‍ കാരണം ഒരുക്കപ്പെടുന്നു. അതിലൂടെ കടന്നു പോകേണ്ടി വരുന്നു. കഠിന പാതയിലൂടെ സഞ്ചരിക്കുമ്പോഴും മുറുകെ പിടിക്കുന്ന ധര്‍മ്മമാണു ഒരുവന്റെ ഭാവിക്കു നിദാനം.

Join WhatsApp News
നിങ്ങളുടെ മൂക്ക് 2022-08-06 00:30:55
മൂക്കില്ലാത്തവൻ : നിങ്ങൾ നിങ്ങളുടെ ഒരു ചിത്രം വരക്കുക -മൂക്ക് ഇല്ലാതെ. അത് നിങ്ങൾക്കുപോലും ഇഷ്ട്ടപ്പെടുകയില്ല. അപ്പോൾ നിങ്ങൾ മറ്റുള്ളവരുടെ ജീവിതത്തിൽ നിങ്ങളുടെ മൂക്ക് കുത്തിക്കയറ്റിയാൽ ഉള്ള വൈരൂപ്യം ചിന്തിക്കുക. പ്രത്യേകിച്ചും മറ്റുള്ളവരുടെ പ്രൈവറ്റ് പാർട്ടുകളിൽ. നിങ്ങൾ അറിയാതെ ദിവസവും മറ്റുള്ളവരുടെ പ്രൈവറ്റിൽ നിങ്ങളുടെ മൂക്ക് കുത്തിക്കയറ്റുന്നു. വൈരൂപ്യം മാത്രമല്ല നാറ്റവും നിങ്ങൾ ഏറ്റു വാങ്ങുന്നു. മറ്റുള്ളവരുടെ ജീവിതത്തിൽ നിങ്ങൾ നിങ്ങളുടെ മൂക്ക് കുത്തിക്കയറ്റുന്നതിനുമുമ്പ് ഇനിയും ആലോചിക്കുക -നാരദൻ
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക