ശ്രീലങ്കൻ കായിക താരങ്ങൾക്കു പിന്നാലെ രണ്ടു പാക്കിസ്ഥാനി ബോക്സിങ് താരങ്ങളും ബിര്മിഗാമിൽ നടന്നു വന്ന കോമൺവെൽത് ഗെയിംസിനു ശേഷം ബ്രിട്ടനിൽ അപ്രത്യക്ഷരായി. സുലേമാൻ ബലൂച്, നസീറുള്ള ഖാൻ എന്നിവരാണു മുങ്ങിയത്.
ഇവരുടെ യാത്രാ രേഖകൾ പാക്കിസ്ഥാൻ ബോക്സിങ് ഫെഡറേഷന്റെ കൈയിലുണ്ടെന്നു പാക്ക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഗെയിംസ് സമാപിച്ച ശേഷം നാട്ടിലേക്കു മടങ്ങാൻ ഇവർ വിമാനത്താവളത്തിൽ എത്തിയിരുന്നുവെന്നും മാധ്യമങ്ങൾ പറഞ്ഞു.
അന്വേഷണം നടത്താൻ പാക്കിസ്ഥാൻ ഒളിമ്പിക് അസോസിയേഷൻ നാലംഗ സമിതിയെ നിയോഗിച്ചു. പാക്കിസ്ഥാന്റെ പേരു ചീത്തയാക്കാൻ അവരെ അനുവദിക്കില്ലെന്നും ബ്രിട്ടീഷ് പൊലീസ് അവരെ ഉടൻ കണ്ടെത്തുമെന്നും അസോസിയേഷൻ സെക്രട്ടറി ജനറൽ മുഹമ്മദ് ഖാലിദ് പറഞ്ഞു.
എന്നാൽ നേരത്തെ മുങ്ങിയ മൂന്ന് ശ്രീലങ്കൻ അത്‌ലിറ്റുകളെ ബ്രിട്ടീഷ് പൊലീസ് പിടിച്ചെങ്കിലും അവർ നിയമം ലംഘിച്ചതായി കാണാത്തതിനാൽ വിട്ടയച്ചിരുന്നു. അവർക്കു ആറു മാസത്തെ വിസയും ഉണ്ട്.
പാക്കിസ്ഥാന്റെ കായിക സംഘത്തിൽ അഞ്ചു ബോക്സർമാരും നാല് ഉദ്യോഗസ്ഥരുമാണ് ഉണ്ടായിരുന്നത്. ബോക്സർമാർ ആരും ഒന്നും നേടിയില്ല. ജൂണിൽ ഹങ്കറിയിൽ കായിക മേളയ്ക്ക് പോയ പാക് നീന്തൽ തരാം ഫൈസാൻ അക്ബർ ഇതേ പോലെ മുങ്ങി. നാല് തവണ സ്വർണ മെഡൽ നേടിയിട്ടുള്ള 22കാരൻ പിന്നെ തിരിച്ചു പാകിസ്ഥാനിൽ പോയില്ല.
ശ്രീലങ്കയിൽ നിന്ന് 161 അംഗ സംഘമാണ് ബിർമിംഗാമിൽ പോയത്. അതിൽ ഒൻപതു കായിക താരങ്ങളും ഒരു മാനേജരും അപ്രത്യക്ഷരായി. മുങ്ങാതിരിക്കാൻ അവരുടെ പാസ്പോര്ട്ട് സംഘത്തിന്റെ തലവൻ പിടിച്ചു വച്ചിരുന്നു. പക്ഷെ അത് കൊണ്ട് പ്രയോജനം ഉണ്ടായില്ല.